പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ അധികാരത്തിൽ രണ്ടുവർഷം പൂർത്തിയാക്കി. മൊത്തത്തിൽ, അദ്ദേഹം ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ട് ഏഴു വർഷം കഴിഞ്ഞു. സർക്കാർ മേധാവിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്താൻ ഈ കാലയളവ് പര്യാപ്‌തമാണ്. അപ്പോൾ, ഇതുവരെയുള്ള പ്രധാനമന്ത്രി മോദിയുടെ കാലാവധിയെ നമുക്ക് എങ്ങനെ വിലയിരുത്താം?
അതിനുള്ള വ്യക്തമായ ഒരു രീതി, തീർച്ചയായും, അളക്കാൻ കഴിയുന്ന നേട്ടങ്ങളുടെ പട്ടിക തന്നെയാണ്. ഒരു ഉദാഹരണമായി, മുൻനിര പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം വളരെ അസാധാരണമാണ്. ജൻ ധൻ യോജനയിലൂടെ ബാങ്ക് സൗകര്യമില്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കി - 42 കോടി ബാങ്ക് അക്കൗണ്ടുകൾ വഴി - ഇന്ത്യയിലെ എല്ലാ വീടുകൾക്കും സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി. മുദ്ര യോജനയിലൂടെ മൂലധനമില്ലാത്തവർക്ക് വായ്‌പ നൽകി - 29 കോടി വായ്പകൾ അനുവദിക്കുകയും 15 ലക്ഷം കോടി രൂപ വിതരണം ചെയ്തു കൊണ്ട് - ഒരു സംരംഭക വിപ്ലവത്തിന് വിത്തുപാകി. യുപിഐ വഴി ഡിജിറ്റൈസേഷനിലൂടെ - 2020 ൽ 25 ബില്ല്യൺ തത്സമയ ഇടപാടുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് - ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് വ്യവസ്ഥയാക്കി.
എന്നിരുന്നാലും, ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്കപ്പുറം, മോദിയുടെ വിജയത്തെ വിലയിരുത്താൻ മറ്റൊരു വഴിയും ഉണ്ട് - അതാണ് നമ്മുടെ ദേശീയ സ്വഭാവത്തിലെ മാറ്റങ്ങൾ. എന്തൊക്കെയാണ് ഈ മാറ്റങ്ങളിൽ ചിലത്?
ആദ്യമായി, സാമ്പത്തിക നയരൂപീകരണം നടത്താൻ കേന്ദ്ര സർക്കാരുകൾ ഉപയോഗിച്ചിരുന്ന രീതിയെ പ്രധാനമന്ത്രി മോദി അടിസ്ഥാനപരമായി മാറ്റിയിട്ടുണ്ട്. മോദിക്ക് മുമ്പ് അവർ അധികവും മാക്രോ ഇക്കണോമിക്സിലും അതുമായി ബന്ധപ്പെട്ട ഗ്ലാമറിലും ശ്രദ്ധ കേന്ദ്രീകരിച്ചു, മൈക്രോ ഇക്കണോമിക്സിനെ പശ്ചാത്തലത്തിലേക്കോ അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്കോ ആയി നീക്കിവെച്ചിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ 66 വർഷത്തിലേറെയായിട്ടും (2014 ൽ മോദി അധികാരമേറ്റെടുക്കുന്നതിന് മുമ്പ്), രാജ്യത്തിന് എല്ലാ ഗ്രാമങ്ങളെ വൈദ്യുതീകരിക്കാനും, എല്ലാ ഗ്രാമങ്ങളിൽ ശരിയായ ശുചിത്വ പരിരക്ഷ ഉറപ്പാക്കാനും, എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം നൽകാനും കഴിയാതെ പോയത്.
ഈ അസന്തുലിതാവസ്ഥയെ മോദി തിരുത്തി. അതിനാൽ, ഓരോ വീട്ടിലും ഒരു ടാപ്പ് വാട്ടർ കണക്ഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് സ്വകാര്യവൽക്കരണത്തിനായി ഒരു നയ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനും പുതിയ കാർഷിക നിയമങ്ങൾ ഉപയോഗിച്ച് കാർഷിക മേഖലയ്ക്ക് ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതും പോലെ തന്നെ മുൻഗണന ഉള്ളതാണ്. ഈ മണ്‌ഡലങ്ങളിൽ മികച്ച പുരോഗതി കൈവരിക്കാൻ മോദിക്ക് കഴിഞ്ഞു.
രണ്ടാമതായി, കേന്ദ്ര സർക്കാരുകളിൽ നിന്ന് “രണ്ടാംകിട” ഡെലിവറി മാത്രം പ്രതീക്ഷിക്കുന്ന മാനസികാവസ്ഥയെ മോദി എന്നെന്നേക്കുമായി മാറ്റിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ ഇപ്പോൾ പിന്നിൽ നിൽക്കാനോ അനുയായികൾ ആകാനോ ഇഷ്ടപ്പെടുന്നില്ല. ലോകത്തിന് ഒരു വർഷത്തിനുള്ളിൽ കോവിഡ് -19 നെ നേരിടാനുള്ള ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിൽ, തദ്ദേശീയ വാക്സിനുകൾ വികസിപ്പിച്ചുകൊണ്ട് മാത്രമല്ല അത് ലഭ്യമാക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ ഈ മൽസരത്തെ നയിക്കുമെന്ന് നമുക്ക് ഇപ്പോൾ പ്രതീക്ഷിക്കാം.
മൂന്നാമതായി, ശക്തമായ ഒരു എതിരാളിയെ നേരിടുമ്പോൾ പിന്നാക്കം പോകുക എന്ന കഴിഞ്ഞ 70 വർഷമായി നമ്മൾ സ്വായത്തമാക്കിയ സ്വഭാവം മോദി മാറ്റിയെടുത്തു,. വൺ ബെൽറ്റ് വൺ റോഡ് സംരംഭത്തിൽ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങിയിരൂന്ന ചൈനക്ക്, ഡോക്ലാം, പാംഗോങ് തടാകം എന്നിവിടങ്ങളിൽ നിന്ന് പിൻമാറേണ്ടി വന്നു. കാലാവസ്ഥാ വ്യതിയാന ചർച്ചകൾ, സ്വതന്ത്ര വ്യാപാര കരാറുകൾ തുടങ്ങിയവയിൽ വൻകിട ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യൻ നയങ്ങളെ സ്വാധീനിച്ചിരുന്നതിൻ്റെ സ്ഥാനത്ത് - 2021 ലെ ഈ ഇന്ത്യ 2014 ന് മുമ്പ് തങ്ങൾക്കറിയാവുന്ന ഇന്ത്യയല്ലെന്ന് എല്ലാവരും മനസ്സിലാക്കി.
നാലാമതായി, ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് നമ്മുടെ വിദേശനയത്തിലേതാണ്. ഇപ്പോഴത് സൻമാർഗ പ്രഭാഷണങ്ങളിൽ ഊന്നിയല്ല, മറിച്ച് ദേശീയ താൽപ്പര്യത്തിന്റെ ശക്തമായ വീക്ഷണത്തിലൂന്നിയാണ് നയിക്കപ്പെടുന്നത്. ധാർമിക രാഷ്ട്രീയ തത്വങ്ങളേക്കാളുപരി പ്രായോഗികതയുടെ അടിസ്ഥാനത്തിൽ ഉള്ള രാഷ്ട്രീയം, ഇപ്പോൾ ആവനാഴിയിലുള്ളത്.
അഞ്ചാമത്, സ്വകാര്യ വ്യവസായസ്ഥാപനങ്ങളോടുള്ള ബഹുമാനവും നിയമാനുസൃതമായ ലാഭമുണ്ടാക്കലും ഇപ്പോൾ ഒരു പാപമല്ല. പാർലമെന്റിൽ മോദി തന്നെ സംരംഭകർക്കായി ഉന്നയിച്ച പ്രതിരോധം - അവരെ രാജ്യ നിർമ്മാതാക്കൾ എന്ന് വിളിച്ച സംഭവം - ഇതിനകം തന്നെ നയത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു, ഇതു കാലക്രമേണ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭാവനയായി മാറിയേക്കാം.
ആറാമതായി, സ്ത്രീശാക്തീകരണത്തിനും സാമൂഹിക പരിമിതികളുടെ പിടിയിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനും വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ കാലക്രമേണ മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സംഭാവനയായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ ഭരണം മുതൽ സായുധ സേനയിൽ സ്ഥിരം കമ്മീഷൻ വരെയും, കോടിക്കണക്കിന് ചെറുകിട, മൈക്രോ സംരംഭങ്ങൾ സ്ഥാപിക്കുന്നതു മുതൽ കോർപ്പറേറ്റ് ബോർഡ് റൂമുകൾ വരെയും, തൽക്ഷണ മുത്തലാഖിൽ നിന്ന് മോചനം മുതൽ പൂർവ്വിക സ്വത്തിൽ നിയമാനുസൃതമായ അവകാശങ്ങൾ വരെയും - അങ്ങനെ മറഞ്ഞിരുന്ന എല്ലാവിധ അദൃശ്യമായ തടസ്സങ്ങളെയും ഇല്ലാതാക്കി.
ഏഴാമത്തേത്, ഒരുപക്ഷേ നമ്മുടെ മഹത്തായ പൗരാണിക പൈതൃകത്തെ നമ്മുടെ ആധുനിക ചോദനങ്ങളുമായി സംയോജിപ്പിക്കാൻ കഴിഞ്ഞത് മോദിയുടെ എടുത്തു പറയാവുന്നതും ഈടുറ്റ സംഭാവനയുമാണെന്ന് പറയാൻ കഴിയും. അസാറ്റ് ദൗത്യത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്നതു പോലെയും ഗഗൻയാന്റെ വിക്ഷേപണത്തിനായി കാത്തിരിക്കുന്നതും പോലെയും രാജ്യം ഇപ്പോൾ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെയും ആഘോഷിക്കുകയാണ്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പതിറ്റാണ്ടുകൾക്ക് ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക സർക്കാരാണ്. രണ്ടാമത്തെ കോവിഡ്-19 തരംഗത്തിനെതിരെ രാജ്യം പോരാടുമ്പോൾ, മോദി സർക്കാരിന്റെ ഏഴാം വാർഷികം ആഘോഷിക്കുന്നതിനുള്ള ഉചിതമായ മാർഗം ഈ രാജ്യത്തെ ജനങ്ങളുടെ സേവനത്തിനായി സ്വയത്തെ സമർപ്പിക്കുക എന്നതാണ്. ഇത് നിലവിലെ ദേശീയ അനിവാര്യതയ്ക്ക് അനുസൃതവും, ഈ സർക്കാരിന് വോട്ടുചെയ്ത ജനങ്ങൾക്കുള്ള ഉചിതമായ കൂപ്പുകൈ കൂടി ആയിരിക്കും. എല്ലാത്തിനുമുപരി - ഭരണത്തിനു പകരം സേവനം - എന്ന സർക്കാരിന്റെ മാറിക്കൊണ്ടിരിക്കുന്ന വേഷം - തന്നെയല്ലേ മോദിയുടെ ഏറ്റവും മികച്ച നേട്ടം?


