എല്ലാവരുടെയും ഉപദേശങ്ങൾ ശ്രദ്ധിക്കുക, എന്നാൽ നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം നിങ്ങളുടെ രീതി മാറ്റുക: പ്രധാനമന്ത്രി
ജിജ്ഞാസ ജനിപ്പിക്കാനും ധാരണ മെച്ചപ്പെടുത്താനും പാഠഭാഗങ്ങളെക്കുറിച്ച് മുൻകൂട്ടി വിദ്യാർത്ഥികളെ അറിയിക്കാൻ അധ്യാപകരോട് നിർദേശിച്ച് പ്രധാനമന്ത്രി
ലക്ഷ്യങ്ങൾ കൈയെത്തും ദൂരത്തായിരിക്കണം, എന്നാൽ എളുപ്പത്തിൽ നേടാവുന്നതാകരുത് - ലക്ഷ്യം വെക്കുക, പ്രവർത്തിക്കുക: പ്രധാനമന്ത്രി
മനസ്സിനെ ഉഴുതുമറിക്കുക, തുടർന്ന് മനസ്സിനെ ബന്ധിപ്പിക്കുക, അതിനുശേഷം പഠനവിഷയങ്ങൾ പ്രതിഷ്ഠിക്കുക; ഇത് നിങ്ങളെ വിജയിക്കാൻ സഹായിക്കും: പ്രധാനമന്ത്രി
പഠനം, കഴിവുകൾ, വിശ്രമം, വിനോദങ്ങൾ എന്നിവ സന്തുലിതമാക്കുന്നതാണ് വളർച്ചയുടെ താക്കോൽ: പ്രധാനമന്ത്രി
പുസ്തകങ്ങൾ അറിവ് നൽകുന്നു, എന്നാൽ പരിശീലനം മാത്രമേ നിങ്ങളെ തൊഴിൽപരമായി നൈപുണ്യമുള്ളവരാക്കൂ: പ്രധാനമന്ത്രി
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയരുത്, വരാനിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക: പ്രധാനമന്ത്രി
വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല, ജീവിതത്തിനും വേണ്ടിയുള്ളതാണ്; പരീക്ഷകൾ സ്വയം പരിശോധിക്കാനുള്ളതാണ്: പ്രധാനമന്ത്രി
ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി.
*നിങ്ങളുടെ ശൈലി, നിങ്ങളുടെ വേഗത*
ചിലർ രാത്രിയിലും ചിലർ അതിരാവിലെയും പഠിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ഓരോരുത്തർക്കും അവരവരുടേതായ താളമുണ്ടെന്നും ശ്രീ മോദി വിശദീകരിച്ചു
അധ്യാപകർക്ക് പിന്നിലല്ല, മറിച്ച് രണ്ട് പടി മുന്നിലായിരിക്കാൻ അദ്ദേഹം ഉപദേശിച്ചതിലൂടെ തങ്ങൾ ഒരിക്കലും പിന്നിലാകില്ലെന്ന് ഉറപ്പാക്കിയെന്നും അവർ വ്യക്തമാക്കി
വലിയ സന്തോഷത്തോടെ പ്രതികരിച്ച പ്രധാനമന്ത്രി, കവിത എഴുതാൻ ഇഷ്ടമാണോയെന്ന് ചോദിക്കുകയും അവൾക്ക് സമ്മതമാണെങ്കിൽ അത് ചൊല്ലാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു
അസമിലെ ഗമോസ ൽകിയാണ് അദ്ദേഹം അവരെ സ്വീകരിച്ചത്. ഇത് തന്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു
ബഹുമാനസൂചകമായി കുട്ടികൾക്ക് ഗമോസ സമ്മാനിക്കുക എന്നത് തന്റെ ആത്മാർത്ഥമായ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അറിവോ നിരീക്ഷണമോ പഠനമോ ഇല്ലാതെ ഒരു കഴിവും വികസിപ്പിക്കാനാവില്ലെന്നും അറിവിൽ നിന്നാണ് നൈപുണ്യം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, ഭരണഘടനാ വ്യവസ്ഥകൾ അറിയുന്നതിനപ്പുറം കോടതിമുറിയിലെ കഴിവുകൾ വികസിപ്പിക്കാൻ അഭിഭാഷകർ മുതിർന്നവരുടെ കീഴിൽ പരിശീലിക്കണം
വിദ്യാഭ്യാസവും നൈപുണ്യവും വേർപെടുത്താനാവാത്ത ഇരട്ട സഹോദരങ്ങളാണെന്നും ജീവിതത്തിൽ നൈപുണ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു
തന്റെ വിദ്യാർത്ഥി കാലത്തും ഈ പ്രശ്നം ഉണ്ടായിരുന്നുവെന്നും മാർക്കിന് വേണ്ടി മാത്രം ശ്രമിക്കുന്ന അധ്യാപകർ ഇത് തുടരാറുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു
വിദ്യാഭ്യാസം ഒരു നിർബന്ധമോ ഭാരമോ ആയി കാണരുത്, അതിൽ പൂർണ്ണമായ പങ്കാളിത്തം ആവശ്യമാണ്
കഴിഞ്ഞ വർഷം ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയുടെ പേര് ആർക്കെങ്കിലും ഓർമ്മയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു
ഈ ഇരട്ട നേട്ടം പുതിയ ആശയങ്ങൾ കൊണ്ടുവരികയും മനസ്സിനെ തുറക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
കുട്ടികളുടെ ശേഷി, കഴിവ്, താല്പര്യം എന്നിവയ്ക്കനുസരിച്ച് അവരെ വളരാൻ അനുവദിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് ഉപദേശിച്ചു
മാതാപിതാക്കൾ ആദ്യം നിരുത്സാഹപ്പെടുത്തിയേക്കാമെങ്കിലും വിജയം കൈവരിച്ചാൽ അവർ അഭിമാനത്തോടെ അത് ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
തന്റെ നിരവധി ഉത്തരവാദിത്തങ്ങൾക്കിടയിലും സമയം ശരിയായി ഉപയോഗിക്കുന്ന ശീലം തന്നെ സമ്മർദ്ദരഹിതനാക്കുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു
പരീക്ഷാ പേ ചർച്ചയിലെ പാഠങ്ങൾ കുടുംബാംഗങ്ങളുമായും പങ്കുവെക്കണമെന്നും അതുവഴി അവർക്കും തുല്യ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു

പ്രധാനമന്ത്രി: ശരി, നമുക്ക് തുടങ്ങാം. ഓരോരുത്തരായി പറയൂ!

വിദ്യാർത്ഥി: ഞാൻ സാൻവി ആചാര്യ, അങ്ങയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: മാതാപിതാക്കൾ ഞങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു, അധ്യാപകർ ഞങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ അധ്യാപകർ ഒരു പഠനരീതി നിർദ്ദേശിക്കുകയും, മാതാപിതാക്കൾ മറ്റൊന്നിനായി നിർബന്ധിക്കുകയും, വിദ്യാർത്ഥികൾക്കിടയിൽ വേറൊരു രീതി പ്രചാരത്തിലുണ്ടാവുകയും ചെയ്യുമ്പോഴാണ് പ്രധാന പ്രശ്നം ഉണ്ടാകുന്നത്. ആ സമയത്ത്, ഏത് രീതിയാണ് ശരിയെന്ന കാര്യത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു.

പ്രധാനമന്ത്രി: നോക്കൂ, ജീവിതത്തിലും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. പ്രധാനമന്ത്രിയായതിന് ശേഷവും ചിലർ എന്നോട് കാര്യങ്ങൾ ഒരു രീതിയിൽ ചെയ്യാൻ പറയുന്നു, മറ്റു ചിലർ മറ്റൊരു രീതിയിൽ ചെയ്യാൻ പറയുന്നു. ഭക്ഷണസമയത്ത് നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് തന്നെ നോക്കൂ- ഓരോരുത്തർക്കും ഓരോ ഭക്ഷണരീതിയാണ് ഉള്ളത്. ഒരാൾ പച്ചക്കറി കഴിച്ചു തുടങ്ങുന്നു.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: വേറൊരാൾ പരിപ്പ് കറി (dal) കൂട്ടി തുടങ്ങുന്നു.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: മറ്റൊരാൾ ചപ്പാത്തിയും കറികളും പരിപ്പും എല്ലാം കൂടി കുഴച്ച് കഴിക്കുന്നു. ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളാണുള്ളത്, അല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അപ്പോൾ ഇയാളുടെ  കാര്യമോ? ഇയാൾ  അവരെ അനുകരിക്കാറുണ്ടോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: ഇയാൾ ഇയാളുടേതായ  രീതിയിൽ കഴിക്കുമ്പോഴല്ലേ അത് ആസ്വദിക്കാൻ കഴിയുന്നത്, അല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതുപോലെതന്നെ, ചിലർക്ക് രാത്രിയിൽ പഠിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് തോന്നും. മറ്റു ചിലർ പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്നു. എല്ലാവർക്കും അവരവരുടേതായ രീതികളുണ്ട്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എന്നാൽ ചിലർ അക്കാര്യത്തിൽ സത്യസന്ധത കാണിക്കാറില്ല. രാത്രിയിൽ അവർ അമ്മയോട് പറയും, "നാളെ മുതൽ ഞാൻ രാവിലെ എഴുന്നേറ്റ് പഠിച്ചു തുടങ്ങും" എന്ന്. പക്ഷേ അമ്മ വന്ന് വിളിക്കുമ്പോൾ, "വേണ്ട, ഇപ്പോൾ വേണ്ട" എന്ന് പറഞ്ഞ് അവർ അത് നീട്ടിവെച്ചുകൊണ്ടേയിരിക്കും.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ആദ്യത്തെ കാര്യം ഇതാണ്: നിങ്ങളുടെ സ്വന്തം രീതിയിൽ വിശ്വാസമർപ്പിക്കുക. ഒപ്പം മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ രീതിയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നത് ഗുണകരമാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം അത് ചെയ്യുക—ആരെങ്കിലും പറഞ്ഞതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ അത് ശരിയാണെന്ന് തോന്നുന്നത് കൊണ്ട് മാത്രം. ഉദാഹരണത്തിന്, ഞാൻ 'പരീക്ഷാ പേ ചർച്ച' തുടങ്ങിയപ്പോൾ എനിക്ക് ഒരു രീതിയുണ്ടായിരുന്നു. ക്രമേണ, ഞാൻ അതിൽ മാറ്റങ്ങൾ വരുത്തി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഞാൻ അത് മാറ്റിക്കൊണ്ടിരുന്നു. ഇത്തവണ ഞാൻ വിവിധ സംസ്ഥാനങ്ങളിൽ വെച്ചാണ് ഇത് നടത്തിയത്. അങ്ങനെ ഞാനും എന്റെ രീതിയിൽ മാറ്റം വരുത്തി, പക്ഷേ ഒരിക്കലും അടിസ്ഥാനപരമായ രീതി ഉപേക്ഷിച്ചില്ല.

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): അദ്ദേഹത്തിന്റെ സ്വഭാവം വളരെ നല്ലതായിരുന്നു. വളരെ സൗഹൃദപരമായാണ് അദ്ദേഹം പെരുമാറിയത്. ഞങ്ങളെപ്പോലുള്ള കുട്ടികളുമായി അദ്ദേഹം വളരെ എളുപ്പത്തിൽ ഇടപഴകി. എല്ലാവരുടെയും രീതികൾ കേൾക്കണമെന്നും, അതിൽ നിന്ന് നല്ല ഗുണങ്ങൾ ഉൾക്കൊള്ളണമെന്നും, എന്നാൽ നമ്മുടെ സ്വന്തം രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ഞങ്ങളോട് പറഞ്ഞു. ഏറ്റവും നല്ല ഗുണങ്ങൾ സ്വീകരിച്ച് നമ്മുടെ സ്വന്തം രീതിയെ ക്രമേണ മെച്ചപ്പെടുത്തുകയാണ് വേണ്ടത്.

 

വിദ്യാർത്ഥി: നമസ്തേ,സർ!

പ്രധാനമന്ത്രി:  നമസ്തേ,

വിദ്യാർത്ഥി: സർ, എന്റെ പേര് ആയുഷ് തിവാരി. എന്റെ ചോദ്യം ഇതാണ്: പലപ്പോഴും സ്കൂളിന്റെയോ അധ്യാപകന്റെയോ വേഗതയ്ക്കൊപ്പം എത്താൻ ഞങ്ങൾക്ക് കഴിയാറില്ല. വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ, അടുത്ത അധ്യായങ്ങൾ ശ്രദ്ധിക്കാനാവാതെ ഞങ്ങൾ പിന്നിലായിപ്പോകുന്നു. ഈ സാഹചര്യം ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം?

പ്രധാനമന്ത്രി: അപ്പോൾ ഇയാൾക്ക് ഇയാളുടെ  അധ്യാപകനെതിരെ പരാതിയുണ്ടല്ലേ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: പക്ഷേ വളരെ തന്ത്രപരമായി ഇയാൾ അധ്യാപകനെതിരെയുള്ള പരാതി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ അധ്യാപകന് വേണ്ടി മറുപടി പറയാം.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഒരു അധ്യാപകൻ എപ്പോഴും കുട്ടിയേക്കാൾ ഒരു പടി മാത്രം മുന്നിലായിരിക്കാൻ ശ്രമിക്കണം—അത് വല്ലാതെ കൂടരുത്. ലക്ഷ്യം കൈപ്പിടിയിൽ ഒതുങ്ങുന്നതായിരിക്കണം, എന്നാൽ വളരെ എളുപ്പത്തിൽ കിട്ടുന്നതുമാകരുത്.

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി: സർ, 'എക്സാം വാരിയർ' (Exam Warrior) എന്ന പുസ്തകത്തിൽ മന്ത്രം 26-ൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: "ലക്ഷ്യം കൈയെത്തും ദൂരത്തായിരിക്കണം, എന്നാൽ എളുപ്പത്തിൽ നേടിയെടുക്കാവുന്നതാകരുത്."

പ്രധാനമന്ത്രി: വൗ! നിങ്ങൾക്കെല്ലാം ഇതെല്ലാം ഓർമ്മയുണ്ടോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നോക്കൂ, അധ്യാപകൻ അമ്പത് പടി മുന്നോട്ട് പോയാൽ കുട്ടി പറയും, "ഇത് വളരെ ദൂരെയാണ്, എനിക്ക് ചെയ്യാൻ കഴിയില്ല" എന്ന്. ഒരു കർഷകൻ നിലം ഉഴുന്നതുപോലെ, അധ്യാപകൻ കുട്ടിയുടെ മനസ്സിനെ പാകപ്പെടുത്തണം. അത് എങ്ങനെയാണ്? ഉദാഹരണത്തിന്, ജനുവരി മൂന്നാം വാരം ഒരു ഹിസ്റ്ററി പാഠം പഠിപ്പിക്കാൻ അധ്യാപകൻ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ജനുവരി ഒന്നിന് തന്നെ അവർ അത് പ്രഖ്യാപിക്കണം: "ഒന്നാം വാരം ഞാൻ ഈ പാഠം പഠിപ്പിക്കും, രണ്ടാം വാരം ഇത്, മൂന്നാം വാരം അടുത്തത്." അപ്പോൾ അടുത്ത മൂന്നാഴ്ച എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് മുൻകൂട്ടി അറിയാം. അധ്യാപകന് പറയാം, "ഞാൻ പഠിപ്പിക്കുന്നതിന് മുൻപേ നിങ്ങൾ അത് വായിച്ചു തുടങ്ങൂ. തയ്യാറെടുപ്പോടെ വരൂ, ചോദ്യങ്ങൾ ചോദിക്കൂ."

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ആവശ്യമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് തയ്യാറെടുപ്പോടെ വരൂ.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ആ പാഠം യഥാർത്ഥത്തിൽ പഠിപ്പിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക?

വിദ്യാർത്ഥി: സർ, ഞങ്ങൾക്ക് വലിയ ജിജ്ഞാസ  തോന്നും.

വിദ്യാർത്ഥി: സർ, ഞങ്ങൾക്ക് ആകാംക്ഷയുണ്ടാകും. നേരത്തെ തന്നെ അത് പഠിച്ചതുകൊണ്ട് ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കും.

വിദ്യാർത്ഥി: ഞങ്ങളുടെ ശ്രദ്ധയും മെച്ചപ്പെടും.

പ്രധാനമന്ത്രി: ബുദ്ധിമാൻ !

വിദ്യാർത്ഥി: സർ, ഒരു അധ്യായം വളരെ രസകരമായി തോന്നുകയാണെങ്കിൽ, അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ആഗ്രഹിക്കും. അത് ആ പാഠഭാഗം മികച്ച രീതിയിൽ ആവർത്തിച്ചു പഠിക്കാൻ  ഞങ്ങളെ സഹായിക്കും.

പ്രധാനമന്ത്രി: പറയൂ, ഇതൊരു ലളിതമായ രീതിയല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എങ്കിൽ അധ്യാപകന്റെ വേഗതയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഇനി പ്രശ്നമുണ്ടാകുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: നിങ്ങൾ പിന്നിലായിപ്പോയെന്ന് നിങ്ങൾക്ക് തോന്നുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: എന്തുകൊണ്ട്? കാരണം നിങ്ങൾ അധ്യാപകനേക്കാൾ ഒരു പടി മുന്നിലായിരുന്നു.

 

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: മനസ്സിനെ പാകപ്പെടുത്തുക, അതിനുശേഷം മനസ്സിനെ വിഷയവുമായി ബന്ധിപ്പിക്കുക, എന്നിട്ട് പഠനവിഷയങ്ങൾ അവതരിപ്പിക്കുക. ഈ രീതി പിന്തുടർന്നാൽ വിദ്യാർത്ഥികൾ എപ്പോഴും വിജയിക്കുന്നത് നിങ്ങൾക്ക് കാണാം.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി മുഖാമുഖം ഇരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ചിന്തകൾ പങ്കുവെക്കാനും എല്ലാവർക്കും അവസരം ലഭിക്കാറില്ല. അധ്യാപകനേക്കാൾ രണ്ട് പടി പിന്നിലാകുന്നതിന് പകരം രണ്ട് പടി മുന്നിലായിരിക്കണം എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എങ്കിൽ നമുക്ക് ഒരിക്കലും പിന്നിലായിപ്പോകില്ല.

വിദ്യാർത്ഥി: നമസ്തേ, സർ!

പ്രധാനമന്ത്രി: നമസ്തേ!

വിദ്യാർത്ഥി: ഞാൻ സിക്കിമിൽ നിന്നുള്ള ശ്രേയ പ്രധാൻ. സർ, ഞാൻ സ്വയം ഒരു പാട്ട് രചിച്ചിട്ടുണ്ട്. അത് മൂന്ന് ഭാഷകളിലായാണ് എഴുതിയിരിക്കുന്നത്.

പ്രധാനമന്ത്രി: ഓ, അത്ഭുതം!

വിദ്യാർത്ഥി: ഹിന്ദി, നേപ്പാളി, ബംഗാളി ഭാഷകളിൽ. ഇതൊരു ദേശഭക്തി ഗാനമാണ്.

പ്രധാനമന്ത്രി: ശരി, ദയവായി അത് പാടൂ!

വിദ്യാർത്ഥി: 'ഹമാരാ ഭാരത് ഭൂമി' (നമ്മുടെ ഭാരത മണ്ണ്) എന്നാണ് ഞാൻ അതിന് നൽകിയിരിക്കുന്ന പേര്.

പ്രധാനമന്ത്രി: അപ്പോൾ ഇയാൾക്ക്  കവിതകൾ എഴുതാൻ ഇഷ്ടമാണല്ലേ?

വിദ്യാർത്ഥി: അതെ സർ! ഞാൻ കൂടുതലും പ്രകൃതിയെക്കുറിച്ചുള്ള കവിതകളാണ് എഴുതാറുള്ളത്.

പ്രധാനമന്ത്രി: ആഹാ, പ്രകൃതിയെക്കുറിച്ച്!

വിദ്യാർത്ഥി: ചിലപ്പോഴൊക്കെ ഞാൻ മനുഷ്യത്വത്തെക്കുറിച്ചും എഴുതാറുണ്ട്. അതെ സർ!

പ്രധാനമന്ത്രി: ശരി, നമുക്കത് കേൾക്കാം!

വിദ്യാർത്ഥി: നമ്മുടെ ഇന്ത്യ മുനിവര്യന്മാരുടെ നാടാണ്. നമ്മുടെ ഇന്ത്യ ഋഷിവര്യന്മാരുടെ നാടാണ്. വൈവിധ്യത്തിൽ ഏകത്വം, സമാധാനപരമായ അന്തരീക്ഷം. വൈവിധ്യത്തിൽ ഏകത്വം, സമാധാനപരമായ അന്തരീക്ഷം. ദേവീദേവന്മാർക്ക് പ്രിയപ്പെട്ട ഇടം, മനുഷ്യത്വമാണ് നമ്മുടെ യഥാർത്ഥ വാസസ്ഥലം.

 

പ്രധാനമന്ത്രി: മികച്ചത്! വളരെ മനോഹരം! രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചാണ് ഇയാൾ  സംസാരിച്ചത്. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് (ഒരു ഇന്ത്യ, ഉത്തമ ഇന്ത്യ). മിടുക്കി ,  ഇയാളുടെ  പക്കലും ഒരു പാട്ടുണ്ടാകുമല്ലോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇയാൾ  ഏത് പാട്ടാണ് പാടാൻ പോകുന്നത്? പറയൂ.

വിദ്യാർത്ഥി: സർ, എനിക്കൊരു പാട്ട് പാടണം.

പ്രധാനമന്ത്രി: ശരി, പാടിക്കോളൂ!

വിദ്യാർത്ഥി: സർ, ഈ പാട്ട് എന്റെ അമ്മ എഴുതിയതാണ്, ഇത് വിദ്യാർത്ഥികൾക്കായി സമർപ്പിച്ചിട്ടുള്ളതാണ്.

പ്രധാനമന്ത്രി: ഓ, വളരെ നന്നായി. ദയവായി പാടൂ!

വിദ്യാർത്ഥി: മുന്നോട്ട് തന്നെ നീങ്ങൂ, മുന്നോട്ട് തന്നെ നീങ്ങൂ. പ്രവർത്തിച്ചുകൊണ്ടേയിരിക്കൂ, ലക്ഷ്യങ്ങൾ കീഴടക്കിക്കൊണ്ടേയിരിക്കൂ. ലോകം മുഴുവൻ നിന്നെ പിന്തുടരും, പ്രതിസന്ധികളോട് പോരാടിക്കൊണ്ടേയിരിക്കൂ. ലോകം മുഴുവൻ നിന്നെ പിന്തുടരും, പ്രതിസന്ധികളോട് പോരാടിക്കൊണ്ടേയിരിക്കൂ. മുന്നോട്ട് തന്നെ നീങ്ങൂ, പുരോഗമിച്ചുകൊണ്ടേയിരിക്കൂ.

പ്രധാനമന്ത്രി: വാഹ്! അതിമനോഹരം! ഇയാളുടെ  അമ്മയെ എന്റെ അഭിനന്ദനങ്ങൾ അറിയിക്കണം.

വിദ്യാർത്ഥി: നന്ദി സർ!

പ്രധാനമന്ത്രി: ഇയാളുടെ  അമ്മ തീർച്ചയായും പ്രചോദനാത്മകമായ ഒന്നാണ് എഴുതിയിരിക്കുന്നത്!

വിദ്യാർത്ഥി: സർ, എനിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാമും ഉണ്ട്.

പ്രധാനമന്ത്രി: ഓ, ആണോ!

വിദ്യാർത്ഥി: അതെ സർ! എന്റെ ഫേസ്ബുക്ക് പേജിന് ഒന്നര ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

പ്രധാനമന്ത്രി: ഒന്നര ലക്ഷമോ!

വിദ്യാർത്ഥി: എനിക്ക് ഇത് വളരെ ഇഷ്ടമായി, അങ്ങയെ കാണാൻ സാധിച്ചത് വലിയൊരു ബഹുമതിയായും അഭിമാനമായും ഞാൻ കരുതുന്നു.

പ്രധാനമന്ത്രി: വരൂ, എല്ലാവരും ദയവായി ഇരിക്കൂ! ഇന്ന് ഞാൻ നിങ്ങളെ സ്വീകരിച്ചത് അസമിൽ 'ഗമോച്ച' എന്ന് വിളിക്കപ്പെടുന്ന വസ്ത്രം നൽകിയാണ്. ഇത് വളരെ സവിശേഷമാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്. ഇതിന്റെ നെയ്ത്ത് അതിമനോഹരമാണ്. അതിലുപരി, അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണിത്. ഇത് വീടുകളിലാണ് നിർമ്മിക്കുന്നത്, അവിടുത്തെ സ്ത്രീശക്തിയും കരുത്തും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇത് ശരിക്കും കാണിച്ചുതരുന്നു. ഇത് മനസ്സിൽ വലിയ ബഹുമാനവും ആദരവും നിറയ്ക്കുന്നു. അതുകൊണ്ടാണ് ഇന്ന് കുട്ടികൾക്ക് അസമിലെ ഗമോച്ച സമ്മാനിക്കണമെന്ന് എനിക്ക് തോന്നിയത്.

വിദ്യാർത്ഥികൾ: നന്ദി സർ! നന്ദി സർ!

വിദ്യാർത്ഥി: എന്റെ പേര് സബാവത് വെങ്കിടേഷ്.

പ്രധാനമന്ത്രി: അതെ, വെങ്കിടേഷ് ഗാരു, പറയൂ!

വിദ്യാർത്ഥി: സർ, എനിക്ക് സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും വലിയ താൽപ്പര്യമുണ്ട്. ഇക്കാലത്ത്, പലരും പറയുന്നത് നൈപുണ്യമാണ് (skills) കൂടുതൽ പ്രധാനം എന്നാണ്, എന്നാൽ മറ്റു ചിലർ മാർക്കിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് ഞങ്ങളിൽ ഭയം ഉണ്ടാക്കുന്നു. അതുകൊണ്ട് ദയവായി പറഞ്ഞുതരൂ സർ, നൈപുണ്യമാണോ അതോ മാർക്കാണോ കൂടുതൽ പ്രധാനം?

പ്രധാനമന്ത്രി: ഏതാണ് കൂടുതൽ പ്രധാനം—ഇതാണോ അതോ അതാണോ, ആഹാരമാണോ അതോ ഉറക്കമാണോ, പഠനമാണോ അതോ കളിയാണോ—എന്നീ ചോദ്യങ്ങൾക്കെല്ലാം ഒരു പൊതുവായ ഉത്തരമേയുള്ളൂ: ബാലൻസ് (സന്തുലിതാവസ്ഥ). എല്ലാ കാര്യങ്ങളിലും ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു വശത്തേക്ക് മാത്രം അമിതമായി ചാഞ്ഞാൽ, നിങ്ങൾ താഴെ വീഴില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എന്നാൽ നിങ്ങൾ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തിയാൽ, നിങ്ങൾ എപ്പോഴെങ്കിലും വീഴുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: അതാണ് ലളിതമായ സത്യം. ഇനി നൈപുണ്യത്തെ (skills) കുറിച്ച് പറയുകയാണെങ്കിൽ: അവ രണ്ട് തരത്തിലുണ്ട്. ഒന്ന് ജീവിത നൈപുണ്യങ്ങൾ (life skills), മറ്റൊന്ന് തൊഴിൽപരമായ നൈപുണ്യങ്ങൾ (professional skills). ഇതിൽ ഏതാണ് കൂടുതൽ പ്രധാനം എന്ന് എന്നോട് ചോദിച്ചാൽ, രണ്ടും ഒരുപോലെ പ്രധാനമാണെന്ന് ഞാൻ പറയും. പറയൂ, പഠനമോ നിരീക്ഷണമോ അറിവോ ഇല്ലാതെ ഏതെങ്കിലും ഒരു നൈപുണ്യം നേടിയെടുക്കാൻ കഴിയുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: അതുകൊണ്ട് നൈപുണ്യത്തിന്റെ തുടക്കം എപ്പോഴും അറിവാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതിനാൽ അറിവിന് പ്രാധാന്യം ഒട്ടും കുറവല്ല. സങ്കൽപ്പിക്കുക, നിങ്ങൾ വളരെ നന്നായി പഠിച്ചു, പക്ഷേ ഒരു ദിവസം നിങ്ങളുടെ മാതാപിതാക്കൾ പുറത്തുപോകുന്നു. നിങ്ങൾക്ക് വിശക്കുന്നു, അടുക്കളയിൽ നിറയെ ഭക്ഷണസാധനങ്ങളുണ്ട്, പക്ഷേ എന്ത് ചെയ്യണമെന്ന് നിങ്ങൾക്കറിയില്ല, ഏത് പാത്രത്തിൽ എന്താണെന്നോ എങ്ങനെ പാകം ചെയ്യണമെന്നോ അറിയില്ല. എന്തുകൊണ്ട്? കാരണം നിങ്ങൾ ഒരിക്കലും അതിൽ ശ്രദ്ധ കൊടുത്തില്ല. അതുകൊണ്ടാണ് ദൈനംദിന ജീവിതത്തിന് ജീവിത നൈപുണ്യങ്ങൾ അത്യന്താപേക്ഷിതമാകുന്നത്. നിങ്ങളുടെ ദിനചര്യകൾ അറിയുക, ഉറക്കത്തിന്റെ സമയം ക്രമീകരിക്കുക, പ്രായത്തിനനുസരിച്ച് വ്യായാമം ചെയ്യുക, പുതിയ വ്യായാമമുറകൾ പഠിക്കുക, ആളുകളെ കാണുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കുക, റെയിൽവേ സ്റ്റേഷനിൽ പോയി ഒരു ടിക്കറ്റ് എടുക്കാൻ അറിയുക—ഇതൊക്കെ നിങ്ങൾ ആർജ്ജിക്കേണ്ട ജീവിത നൈപുണ്യങ്ങളാണ്.

ഇനി തൊഴിൽപരമായ നൈപുണ്യങ്ങളെക്കുറിച്ച്: നിങ്ങൾ ഒരു ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിങ്ങളുടെ ചികിത്സാ നൈപുണ്യങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കണം. "ഞാൻ യൂണിവേഴ്സിറ്റിയിൽ ഒന്നാമനായിരുന്നു, അതുകൊണ്ട് എനിക്ക് ശസ്ത്രക്രിയ ചെയ്യാൻ അറിയാം" എന്ന് പറയുന്നതിൽ കാര്യമില്ല. ഇല്ല. നിങ്ങൾ ഒരു ഹൃദയരോഗ വിദഗ്ധനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുസ്തകങ്ങൾ നിങ്ങളെ സഹായിച്ചേക്കാം, പക്ഷേ പുസ്തകങ്ങൾക്ക് മാത്രം നിങ്ങളെ ഒരു വിദഗ്ധനാക്കാൻ കഴിയില്ല. നിങ്ങൾ രോഗികളോടൊപ്പം പ്രവർത്തിക്കുകയും ഓരോ ഘട്ടത്തിലും നിങ്ങളുടെ കഴിവ് വികസിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾ ഒരു ഹൃദയരോഗ വിദഗ്ധനാകുന്നത്. അതുപോലെതന്നെ, നിങ്ങൾ ഒരു വക്കീലാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചും ശിക്ഷാ നിയമങ്ങളെക്കുറിച്ചും ജാമ്യ നിയമങ്ങളെക്കുറിച്ചും നിങ്ങൾക്ക് എല്ലാം അറിയാമായിരിക്കും. പക്ഷേ ഒരു പ്രാക്ടീസിംഗ് ലോയർ ആകണമെങ്കിൽ നിങ്ങൾ മറ്റൊരു വക്കീലിന്റെ കീഴിൽ ജൂനിയറായി ജോലി ചെയ്യണം.

 

 

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: പ്രൊഫഷണൽ നൈപുണ്യങ്ങൾ നാം പഠിച്ചെടുക്കേണ്ടതാണ്. അതിലൂടെ നിങ്ങൾ പുരോഗതി കൈവരിക്കണം. ജീവിത നൈപുണ്യങ്ങളുടെ (Life skills) കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല—അവ നൂറു ശതമാനവും ആർജ്ജിച്ചിരിക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിൽ ഏതായാലും അതിലെ പ്രൊഫഷണൽ നൈപുണ്യങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കണം. പണ്ട് ഹൃദ്രോഗികൾക്ക് ലഭ്യമായിരുന്ന സാങ്കേതികവിദ്യ കുറവായിരുന്നു; ഇന്ന് പുതിയ സാങ്കേതികവിദ്യകൾ നിലവിലുണ്ട്. നിങ്ങൾക്ക് 40 വയസ്സായെങ്കിൽ പോലും ആ പുതിയ സാങ്കേതികവിദ്യ നിങ്ങൾ പഠിക്കണം. അതുകൊണ്ട് വിദ്യാഭ്യാസവും നൈപുണ്യവും ഇരട്ട സഹോദരങ്ങളെപ്പോലെയാണ്. അവ വേറിട്ടതല്ല. പക്ഷേ ജീവിതത്തിൽ നൈപുണ്യം ഒഴിച്ചുകൂടാനാവാത്തതാണ്.

വിദ്യാർത്ഥി: ഞാൻ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. തന്റെ മകന് ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ എന്റെ കുടുംബം അഭിമാനിക്കുന്നു. അങ്ങയോട് സംസാരിക്കാൻ കഴിയുമെന്നറിഞ്ഞപ്പോൾ അവർക്ക് വലിയ ആവേശമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.

വിദ്യാർത്ഥി: ജയ് ഹിന്ദ്, സർ! എന്റെ പേര് ഇമോട്ട കെ ശ്യാം. ഞാൻ മണിപ്പൂരിലെ ഇംഫാൽ സൈനിക് സ്കൂളിൽ നിന്നാണ് വരുന്നത്. സർ, കുട്ടിക്കാലം മുതൽ അങ്ങ് എനിക്ക് വലിയൊരു പ്രചോദനമാണ്. എന്റെ ജന്മദിനവും അങ്ങയുടേത് പോലെ ഒരേ ദിവസമാണ് (സെപ്റ്റംബർ 17).

പ്രധാനമന്ത്രി: ഓ! ഈ അടുത്ത കാലത്ത് എന്റെ ജന്മദിനമായ സെപ്റ്റംബർ 17-ന് ഒരു നേതാവ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, "അങ്ങേയ്ക്ക് ഇപ്പോൾ 75 വയസ്സായി." ഞാൻ മറുപടി പറഞ്ഞു, "ഇല്ല, ഇനിയും 25 ബാക്കിയുണ്ട്." കഴിഞ്ഞുപോയവയല്ല ഞാൻ എണ്ണാറുള്ളത്; ഇനി എത്ര ബാക്കിയുണ്ട് എന്നാണ് ഞാൻ നോക്കുന്നത്. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്: കഴിഞ്ഞുപോയവ എണ്ണി സമയം കളയരുത്. ബാക്കിയുള്ളത് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കൂ. ഇനി പറയൂ!

വിദ്യാർത്ഥി: സർ, എന്റെ ചോദ്യം ഇതാണ്: ബോർഡ് പരീക്ഷകൾക്കോ സ്കൂൾ പരീക്ഷകൾക്കോ തയ്യാറെടുക്കുമ്പോൾ, ഞങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നോക്കുകയും ഏതൊക്കെ ഭാഗങ്ങളാണ് കൂടുതൽ പ്രധാനം എന്ന് തീരുമാനിക്കുകയും ചെയ്യും. ചില വിഷയങ്ങളിൽ പരീക്ഷകൻ ശ്രദ്ധ കേന്ദ്രീകരിക്കില്ല എന്ന് കരുതി ഞങ്ങൾ അവ ഒഴിവാക്കാറുണ്ട്. ഇതൊരു ശരിയായ രീതിയാണോ?

പ്രധാനമന്ത്രി: ചിലപ്പോൾ പത്രവാർത്തകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും, "ഇത്തവണത്തെ പരീക്ഷാ പേപ്പർ വളരെ കടുപ്പമേറിയതായിരുന്നു" എന്ന്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: വിദ്യാർത്ഥികൾ ഒരുപാട് കഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സിലബസിന് പുറത്തുള്ള കാര്യമാണോ പരീക്ഷയ്ക്ക് ചോദിച്ചത്?

വിദ്യാർത്ഥി: അല്ല സർ!

പ്രധാനമന്ത്രി: പക്ഷേ അത് കടുപ്പമേറിയതായി തോന്നാൻ കാരണം, കഴിഞ്ഞ പത്ത് വർഷമായി ആവർത്തിച്ചു വരുന്ന മൂന്നോ നാലോ ചോദ്യങ്ങളിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: പണ്ട് "ഷുവർ സജഷനുകൾ" (Sure suggestions) ഉണ്ടായിരുന്നു, പിന്നീട് "പ്രധാനപ്പെട്ട ചോദ്യങ്ങൾ" ആയി, പിന്നീട് "കഴിഞ്ഞ പത്ത് വർഷത്തെ പേപ്പറുകൾ നോക്കിയാൽ പാറ്റേൺ മനസ്സിലാക്കാം" എന്നായി.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഞാൻ ഒരു വിദ്യാർത്ഥിയായിരുന്ന കാലത്തും ഈ പ്രശ്നം നിലനിന്നിരുന്നു. ചില അധ്യാപകർ ഈ ശീലം പ്രോത്സാഹിപ്പിക്കാറുണ്ട്. "എന്റെ സ്കൂളിന് നല്ല സ്കോർ കിട്ടിയാൽ മതി, എന്റെ ക്ലാസിന് നല്ല മാർക്ക് കിട്ടിയാൽ മതി, അതുകൊണ്ട് മാർക്ക് കിട്ടുന്ന കാര്യങ്ങൾ മാത്രം ഞാൻ പഠിപ്പിക്കാം" എന്ന് അവർ ചിന്തിക്കുന്നു.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എന്നാൽ നല്ല അധ്യാപകർ സമഗ്രമായ വികസനത്തിനായി (holistic development) സിലബസ് മുഴുവൻ പഠിപ്പിക്കും. അവർ വിദ്യാർത്ഥികളെ കൊണ്ട് മുഴുവൻ പാഠഭാഗങ്ങളും ചെയ്യിപ്പിക്കുകയും ജീവിതത്തിൽ അതിന്റെ ഉപയോഗം എന്താണെന്ന് വിശദീകരിക്കുകയും ചെയ്യും. ഒരു കായികതാരത്തെ നോക്കൂ: അയാൾക്ക് ഒരു ബൗളർ ആകണമെന്നുണ്ടെങ്കിൽ, അയാൾ തന്റെ തോളിലെ പേശികൾ മാത്രം ബലപ്പെടുത്തിയാൽ മതിയോ? അത് അയാളെ ഒരു നല്ല ബൗളർ ആക്കുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: അയാൾ മറ്റെന്താണ് ചെയ്യേണ്ടത്?

വിദ്യാർത്ഥി: വ്യായാമം ചെയ്യണം, യോഗ ചെയ്യണം.

പ്രധാനമന്ത്രി: അതെ, വ്യായാമം ചെയ്യണം, ശരീരം മുഴുവൻ ബലപ്പെടുത്തണം, മനസ്സിനെയും കരുത്തുറ്റതാക്കണം.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തണം.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ശരിയായി ഉറങ്ങുകയും വേണം. അയാൾ പന്തെറിയുക മാത്രമാണ് ചെയ്യുന്നത്, എങ്കിലും അതിനായി തന്റെ ശരീരം മുഴുവൻ സജ്ജമാക്കുന്നു, ഇല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ശരീരത്തിന്റെ ഒരു ഭാഗം ദുർബലമാണെങ്കിൽ—ഉദാഹരണത്തിന് തോൾ ബലമുള്ളതാണ്, വേഗതയുമുണ്ട്, പക്ഷേ കാൽ ശരിയായി പ്രവർത്തിക്കുന്നില്ല എന്നിരിക്കട്ടെ—അയാൾക്ക് പന്തെറിയാൻ (bowl) കഴിയുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: ഒരു കളിക്കാരൻ തന്റെ കളിയിൽ പ്രാവീണ്യം നേടാൻ ശരീരം മുഴുവൻ ശ്രദ്ധിക്കുന്നത് പോലെയാണ് വിദ്യാഭ്യാസവും. വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടിയുള്ളത് മാത്രമല്ല, അത് ജീവിതം കെട്ടിപ്പടുക്കാനുള്ള മാധ്യമമാണ്. പരീക്ഷകൾ അവസാന ലക്ഷ്യമല്ല; അവ നമ്മളെത്തന്നെ ഒന്ന് പരിശോധിക്കാനുള്ള വഴി മാത്രമാണ്. പരീക്ഷാ മാർക്കുകൾ ഒരിക്കലും അവസാന ലക്ഷ്യമാകരുത്. ജീവിതത്തിന്റെ പൂർണ്ണമായ വികാസമായിരിക്കണം അന്തിമ ലക്ഷ്യം. അതിനാൽ, പത്ത് ചോദ്യങ്ങളിലോ പഴയ ചോദ്യപേപ്പറുകളിലോ മാത്രം സ്വയം ഒതുക്കി നിർത്തരുത്. അവ അവഗണിക്കണമെന്നല്ല ഇതിനർത്ഥം—അവയും ചെയ്യണം, പക്ഷേ അതിന് 10% പ്രാധാന്യം മാത്രം നൽകുക.

 

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി: സർ, എനിക്ക് ഈ ചോദ്യം ചോദിക്കണമെന്നുണ്ട്: എനിക്ക് കൂടുതൽ അധ്വാനം ആവശ്യമായ വിഷയങ്ങളിൽ ഞാൻ സമ്മർദ്ദം അനുഭവിക്കുന്നു. കാരണം അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പ്രീ-ബോർഡ് പരീക്ഷകളിലും എനിക്ക് നല്ല പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. പഠനത്തിൽ എനിക്ക് എങ്ങനെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയും?

പ്രധാനമന്ത്രി: ഇത് എല്ലാവരുടെയും ആശങ്കയാണ്. ആദ്യ പാദത്തിൽ (first quarter) ചില വിഷയങ്ങളിൽ നമ്മൾ നന്നായി ചെയ്തു. രണ്ടാം പാദത്തിൽ മറ്റ് ചിലവയിൽ. പിന്നീട് നമ്മൾ ആലോചിച്ചു തുടങ്ങും—ഇപ്പോൾ ഞാൻ എന്ത് ചെയ്യണം, ഇതാണോ അതോ അതാണോ? നമ്മുടെ ഉള്ളിലെ വിദ്യാർത്ഥിയെ നമ്മൾ എപ്പോഴും ഉണർവോടെയും സജീവമായും നിലനിർത്തണം. വിദ്യാഭ്യാസം ഒരിക്കലും ഒരു നിർബന്ധമാകരുത്. വിദ്യാഭ്യാസം ഒരു ഭാരമാകരുത്. അതിന് പൂർണ്ണമായ ഇടപെടൽ (total involvement) ആവശ്യമാണ്. അതില്ലാതെ, പകുതി മനസ്സോടെയുള്ള വിദ്യാഭ്യാസം ഒരിക്കലും ജീവിതത്തെ വിജയകരമാക്കില്ല. ഈ മാർക്ക്, മാർക്ക്, മാർക്ക് എന്ന ജ്വരം—അതൊരു തരം അസുഖമാണ്. പറയൂ, കഴിഞ്ഞ വർഷത്തെ ബോർഡ് പരീക്ഷകളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നവരുടെ പേര് നിങ്ങൾക്ക് ഓർമ്മയുണ്ടോ? അത് ഓർത്തെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്, അല്ലേ? പത്രത്തിൽ അവരുടെ ഫോട്ടോ കണ്ടിട്ടുണ്ടാകാം, പേര് വായിച്ചിട്ടുണ്ടാകാം, എല്ലാവരും കൈയടിച്ചിട്ടുണ്ടാകാം, എങ്കിലും ഒരു മാസത്തിനുള്ളിൽ നിങ്ങൾ അത് മറന്നുപോകും. അവരുടെ സ്വന്തം സഹപാഠികൾ പോലും അവർക്ക് എത്ര മാർക്ക് കിട്ടിയെന്ന് ഓർക്കുന്നുണ്ടാവില്ല.

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: ഈ കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ എത്രത്തോളം കുറഞ്ഞ പ്രാധാന്യമേയുള്ളൂ എന്നാണ് ഇത് കാണിക്കുന്നത്.

വിദ്യാർത്ഥി: അവ കുറഞ്ഞ കാലത്തേക്ക് മാത്രമേ ഓർമ്മിക്കപ്പെടുകയുള്ളൂ.

പ്രധാനമന്ത്രി: കൃത്യം, കുറഞ്ഞ കാലത്തേക്ക് മാത്രം.

വിദ്യാർത്ഥി: അതെ സർ! അതെ സർ!

പ്രധാനമന്ത്രി: അതിൽ കൂടുതൽ ഒന്നുമില്ല. അതുകൊണ്ട്, നമ്മുടെ മനസ്സിനെ അക്കങ്ങളിലും മാർക്കുകളിലും തളച്ചിടുന്നതിന് പകരം നമ്മൾ സ്വയം ചോദിക്കണം: എന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത്? ക്ലാസ് മുറിയിലോ പരീക്ഷാ ഹാളിലോ മാത്രമല്ല, നിരന്തരമായി നമ്മൾ നമ്മളെത്തന്നെ പരീക്ഷിച്ചുകൊണ്ടിരിക്കണം.

വിദ്യാർത്ഥി: സർ, എന്റെ ചോദ്യം ഇതാണ്: ഞങ്ങൾ പഠിക്കുമ്പോൾ പലതരം ശ്രദ്ധ തിരിക്കുന്ന ചിന്തകൾ മനസ്സിലേക്ക് വരുന്നു, അതിനാൽ ഞങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ (focus) കഴിയുന്നില്ല. ഞങ്ങൾ വായിക്കുന്നു, പക്ഷേ പെട്ടെന്ന് തന്നെ അത് മറന്നുപോകുന്നു. ആ സമയത്ത് ഞങ്ങൾക്ക് എങ്ങനെ ശാന്തത നിലനിർത്താൻ കഴിയും?

പ്രധാനമന്ത്രി: ഉദാഹരണത്തിന്, ഇന്ന് നിങ്ങൾ ഇവിടെ വന്നിരിക്കുന്നു. 25 വർഷത്തിന് ശേഷം ആരെങ്കിലും നിങ്ങളോട് ഈ പരിപാടിയെക്കുറിച്ച് ചോദിച്ചാൽ, നിങ്ങൾ അത് മറക്കുമോ അതോ ഓർമ്മിക്കുമോ?

വിദ്യാർത്ഥി: ഞങ്ങൾ ഓർമ്മിക്കും സർ. ഇത് വളരെ അവിസ്മരണീയമാണ്.

വിദ്യാർത്ഥി: സർ, അങ്ങയെ കാണുന്നത് വളരെ സവിശേഷമായ ഒരു നിമിഷമാണ്.

പ്രധാനമന്ത്രി: ഇത് "സവിശേഷമാണ്" എന്നതുകൊണ്ട് മാത്രമല്ല. മറിച്ച് നിങ്ങൾ ഇതിൽ പൂർണ്ണമായി മുഴുകിയിരിക്കുന്നത് (fully involved) കൊണ്ടാണ്. നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽ നിങ്ങളുടെ മനസ്സിൽ ചിന്തകൾ നിറയെയായിരുന്നു—ഡൽഹി, പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കൽ. ഇന്നലെ പോലും നിങ്ങൾ വീട്ടിൽ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകും: "നാളെ രാവിലെ എനിക്ക് പോകണം." ഇതിനർത്ഥം നിങ്ങൾ പൂർണ്ണമായി ഇതിൽ വ്യാപൃതനായിരുന്നു എന്നാണ്, ശരിയല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതുകൊണ്ടാണ് 20-ഓ 25-ഓ വർഷങ്ങൾക്ക് ശേഷവും ഇന്നത്തെ കാര്യങ്ങളെല്ലാം നിങ്ങൾ ഓർക്കുന്നത്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഓർത്തെടുക്കാനുള്ള മറ്റൊരു വഴി കൂട്ടുകാരുമായി കാര്യങ്ങൾ പങ്കുവെക്കുക എന്നതാണ്. നിങ്ങളുടെ ക്ലാസിൽ പഠനത്തിൽ അല്പം പിന്നിലാണെന്ന് തോന്നുന്ന ഒന്നോ രണ്ടോ പേരുമായി കൂട്ടുകൂടുക, എന്നിട്ട് അവരോട് പറയുക, "ഞാൻ നിങ്ങളെ പഠിപ്പിക്കാം." അതുപോലെ തന്നെ നിങ്ങളേക്കാൾ മിടുക്കരായ കുട്ടികളുടെ അടുത്ത് ചെന്ന് പറയുക, "ഒരു 5-10 മിനിറ്റ് എന്റെ കൂടെ ഇരിക്കൂ. ഞാൻ ഇങ്ങനെയാണ് ചിന്തിക്കുന്നത്, ഇത് ശരിയാണോ? ദയവായി എന്നെ തിരുത്തൂ." അപ്പോൾ നിങ്ങൾക്ക് ഇരട്ടി ഗുണം ലഭിക്കും.

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി: ഞങ്ങൾ അവരുടെ അഭിപ്രായം തേടുമ്പോൾ, മറ്റെന്തൊക്കെ കൂട്ടിച്ചേർക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ആശയങ്ങൾ ലഭിക്കും.

പ്രധാനമന്ത്രി: അത് നിങ്ങളെ സഹായിക്കാറുണ്ടോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: പുതിയ ആശയങ്ങൾ വരുന്നു.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നിങ്ങളുടെ മനസ്സ് പൂർണ്ണമായും തുറക്കപ്പെടുന്നു.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): ഞാൻ അദ്ദേഹത്തോട് നേരിട്ട് ചോദ്യം ചോദിക്കുകയും അദ്ദേഹം തൃപ്തികരമായ മറുപടി നൽകുകയും ചെയ്തപ്പോൾ, ഞങ്ങൾ ഞങ്ങളുടെ സ്വപ്നത്തിൽ ജീവിക്കുന്നത് പോലെ തോന്നി. കാരണം എല്ലാവർക്കും ഈ അവസരം ലഭിക്കില്ല—ഇത് എല്ലാവരുടെയും വിധിയിൽ പെട്ടതല്ല.അതുകൊണ്ട് ഞാൻ എന്നെത്തന്നെ ഭാഗ്യവാനായി കരുതുന്നു.

വിദ്യാർത്ഥി: നമസ്തേ, സർ!

പ്രധാനമന്ത്രി: നമസ്തേ !

വിദ്യാർത്ഥി: എന്റെ പേര് ഏകം കൗർ. ഞാൻ പഞ്ചാബിൽ നിന്നാണ്. എന്റെ ചോദ്യം ഇതാണ്: പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒരേസമയം ബോർഡ് പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും (competitive exams) വേണ്ടി തയ്യാറെടുക്കുന്നു. ഇത് ശരിയാണോ? കാരണം രണ്ട് പരീക്ഷകളുടെയും രീതികൾ തികച്ചും വ്യത്യസ്തമാണ്, കൂടാതെ രണ്ട് പരീക്ഷകളും ഏതാണ്ട് ഒരേ സമയത്താണ് വരുന്നത്.

 

പ്രധാനമന്ത്രി: നിന്റെ ആശങ്ക ന്യായമാണ്. ഇത് ക്രിക്കറ്റ് കളിക്കുന്നതിനോടൊപ്പം തന്നെ ഒരു ഫുട്ബോൾ മത്സരത്തിലും പങ്കെടുക്കേണ്ടി വരുന്നതുപോലെയാണ്. അപ്പോൾ നിങ്ങൾ അത്ഭുതപ്പെടും—ഞാൻ ക്രിക്കറ്റിനാണോ അതോ ഫുട്ബോളിനാണോ തയ്യാറെടുക്കേണ്ടതെന്ന്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എന്റെ ഉപദേശം ഇതാണ്, നിങ്ങളുടെ പ്രഥമ പരിഗണന പന്ത്രണ്ടാം ക്ലാസ്സിലെ ബോർഡ് പരീക്ഷകൾക്കായിരിക്കണം. എന്നാൽ, ഒരു വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങളുടെ പ്രായത്തിനും ക്ലാസ്സിനും അനുയോജ്യമായ സിലബസ് നിങ്ങൾ കൃത്യമായി ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ, മത്സര പരീക്ഷകൾക്കായി പ്രത്യേക പരിശ്രമം ആവശ്യമായി വരില്ല.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അവ ഒരു ഉപോൽപ്പന്നം (by-product) പോലെ തനിയെ സംഭവിച്ചുകൊള്ളും. ചില മാതാപിതാക്കൾ വിചാരിക്കുന്നത് ഇത്തരം കാര്യങ്ങൾ ആവശ്യമായ സമയത്തിന് മുൻപേ നേടിയെടുക്കണം എന്നാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്: കുട്ടികളുടെ കഴിവ്, പ്രാപ്തി, താൽപ്പര്യം എന്നിവയ്ക്കനുസരിച്ച് അവർ വിരിയട്ടെ.

വിദ്യാർത്ഥി: സർ, എനിക്ക് മറ്റൊരു ചോദ്യം കൂടിയുണ്ട്.

പ്രധാനമന്ത്രി: ശരി.

വിദ്യാർത്ഥി: എനിക്ക് ഗെയിമിംഗിൽ (gaming) വലിയ താൽപ്പര്യമുണ്ട്. എന്നാൽ ഗെയിമിംഗ് ഉപേക്ഷിച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സമൂഹം എന്നോട് പറയുന്നത്. എങ്കിലും എന്റെ ഭാവി ഗെയിമിംഗിലാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ പോകുന്നത് ശരിയായ പാതയിലാണോ അതോ തെറ്റായ പാതയിലാണോ എന്ന് എനിക്ക് എങ്ങനെ അറിയാൻ സാധിക്കും?

പ്രധാനമന്ത്രി: മാതാപിതാക്കളുടെ സ്വഭാവം അങ്ങനെയാണ്, ആദ്യം അവർ വഴക്കുപറയും: "അത് ചെയ്യരുത്, ഇത് ചെയ്യരുത്" എന്ന്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എങ്കിലും നിങ്ങൾ രഹസ്യമായി അത് തുടർന്നുകൊണ്ടേയിരിക്കും. ഇനി സങ്കൽപ്പിക്കുക, നിങ്ങൾ ഒരു മെഡൽ നേടിയാൽ—അപ്പോൾ അവർ എന്തുചെയ്യും?

വിദ്യാർത്ഥി: അവർ സന്തോഷിക്കും!

പ്രധാനമന്ത്രി: അവർ അയൽപക്കത്തെല്ലാവരോടും പോയി പറയും, "നോക്കൂ, എന്റെ മകൻ ഇത് നേടി, എന്റെ മകൻ അത് നേടി" എന്ന്. നിങ്ങളുടെ വിജയം അവരുടെ അഭിമാനമായി മാറും.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: പിന്നീട് അവർ പൂർണ്ണമനസ്സോടെ നിങ്ങളോടൊപ്പം ചേരും.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇന്ത്യയിൽ നിരവധി കഥകളും ഉപമകളുമുണ്ട്. പഞ്ചതന്ത്രത്തെ ആസ്പദമാക്കി ഒരു ഗെയിം നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഇയാൾക്കൊരു ഗെയിം ക്രിയേറ്റർ (ഗെയിം നിർമ്മാതാവ്) ആകാൻ സാധിക്കും. നോക്കൂ,ആ മിടുക്കന്   സ്വന്തമായി പേജ് ഉള്ളതുപോലെ, ഇയാൾക്കും  ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ തുടങ്ങാനും ഒന്നോ രണ്ടോ ഗെയിമുകൾ സ്വന്തമായി രൂപകൽപ്പന ചെയ്യാനും സാധിക്കും. അവ പുറത്തിറക്കൂ; ഇയാളുടെ  ഗെയിം പതിനായിരമോ ഇരുപതിനായിരമോ ആളുകൾ കളിക്കുന്നത് കാണുമ്പോൾ  വീട്ടുകാർ തന്നെ ഇയാൾക്ക്  ആശയങ്ങൾ നൽകി തുടങ്ങും: "ഹനുമാൻ സ്വാമിയുടെ കഥയിൽ ഒരു ഗെയിം ഉണ്ടാക്കൂ" എന്നോ, "അഭിമന്യു എങ്ങനെ ചക്രവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടും എന്നതിനെക്കുറിച്ച് ഒരു ഗെയിം നിർമ്മിക്കൂ" എന്നോ അവർ പറയും. ഇയാൾക്ക്  പുതിയ ആശയങ്ങൾ ലഭിക്കും. അതുകൊണ്ട് ഗെയിമിംഗിലുള്ള ഇയാളുടെ  താല്പര്യം നല്ലൊരു കാര്യമാണ്. ഒരിക്കലും മടിക്കരുത്. പക്ഷേ ഓർക്കുക, ഗെയിമിംഗ് വെറുതെ സമയം കളയാൻ മാത്രമാകരുത്. ഇന്ത്യയിൽ ഡാറ്റ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്, സാങ്കേതികവിദ്യയും അത്ര ചിലവേറിയതല്ല, അതുകൊണ്ട് ഇതിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക. എന്നാൽ ഗെയിമിംഗ് ഒരിക്കലും ചൂതാട്ടമായി (gambling) മാറരുത്. പണം വെച്ചുള്ള കളികൾ വിനാശകരമാണെന്ന് കണ്ട് ഞാൻ ഇതിനകം തന്നെ അതിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അത് അനുവദിക്കാൻ പാടില്ല. എന്നാൽ ഗെയിമിംഗ് എന്നത് ഒരു നൈപുണ്യമാണ്, അതിന് വലിയ വേഗത ആവശ്യമാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഗെയിമിംഗിലെ ഇയാളുടെ  ജാഗ്രത ഇയാളുടെ  വ്യക്തിത്വ വികസനത്തിനും സഹായിക്കും. പക്ഷേ ഉയർന്ന നിലവാരമുള്ള ഗെയിമുകളിൽ വൈദഗ്ദ്ധ്യം നേടാനും  പ്രാവീണ്യം വളർത്താനും ലക്ഷ്യമിടുക. ഇയാൾ  അത് ചെയ്യുമോ?

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കുന്നത് എനിക്ക് വളരെ ആവേശകരമായിരുന്നു. അദ്ദേഹം ഞങ്ങളോട് വളരെ സൗഹൃദപരമായി സംസാരിക്കുകയും ഞങ്ങളുടെ ചോദ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും മികച്ച മറുപടികൾ നൽകുകയും ചെയ്തു.

വിദ്യാർത്ഥി: നമസ്തേ, സർ!

 

പ്രധാനമന്ത്രി: നമസ്തേ!

വിദ്യാർത്ഥി: സർ, മുൻപൊക്കെ പരീക്ഷകളെക്കുറിച്ച് എനിക്ക് വലിയ സമ്മർദ്ദവും ഉത്കണ്ഠയും തോന്നുമായിരുന്നു. എന്നാൽ അങ്ങയുടെ പുസ്തകം വായിച്ചതിനുശേഷം ഞാൻ എന്റെ ഭയത്തെ അതിജീവിച്ചു. ഇതിനായി ഞങ്ങളെല്ലാവരും ചില വരികൾ (quotes) എഴുതിയിട്ടുണ്ട്. പണ്ട് എനിക്ക് പരീക്ഷയെ പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്താണ് - ഗുജറാത്തിയിൽ പറഞ്ഞാൽ 'മൈത്രി'.

വിദ്യാർത്ഥി: പണ്ട് മറ്റുള്ളവർ പഠിക്കുന്നത് കാണുമ്പോൾ ഞാൻ എന്നെത്തന്നെ അവരുമായി താരതമ്യം ചെയ്ത് പരിഭ്രമിക്കാറുണ്ടായിരുന്നു. എന്നാൽ 'എക്സാം വാരിയർ' വായിച്ചപ്പോൾ, എന്റെ പഠനരീതി സവിശേഷമാണെന്നും അതാണ് എനിക്ക് ഏറ്റവും അനുയോജ്യമെന്നും ഞാൻ മനസ്സിലാക്കി. സർ, എനിക്ക് ഡിസെക്ഷനെ (dissection) പേടിയായിരുന്നു, എന്നാൽ ഇപ്പോൾ ആ പേടിയില്ല.

വിദ്യാർത്ഥി: സർ, ഞാൻ എഴുതിയത് ഇതാണ്: സമയക്രമീകരണത്തെ (time management) എനിക്ക് പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതൽ ഞാൻ സമയക്രമീകരണത്തിൽ ബുദ്ധിമുട്ടിയിരുന്നു. വീട്ടുകാരും അധ്യാപകരും സുഹൃത്തുക്കളും എല്ലാം പറയുമായിരുന്നു, "കാര്യങ്ങൾ വേഗത്തിൽ ചെയ്യൂ, നിനക്ക് കഴിവുണ്ട്, നല്ല ആശയങ്ങളുണ്ട്, പക്ഷേ നീ കൃത്യസമയത്ത് പൂർത്തിയാക്കുന്നില്ല" എന്ന്. അതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാൽ 'എക്സാം വാരിയറിൽ' നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ എന്നും രാവിലെ നേരത്തെ എഴുന്നേൽക്കുന്നു.

പ്രധാനമന്ത്രി: ഒരു ലളിതമായ രീതി ഞാൻ പറഞ്ഞുതരാം. രാത്രി ഉറങ്ങുന്നതിനു മുൻപ്, നാളെ ചെയ്യേണ്ട കാര്യങ്ങൾ ഡയറിയിൽ എഴുതുക. അടുത്ത ദിവസം ഓരോന്ന് പൂർത്തിയാക്കുമ്പോഴും അതിൽ അടയാളപ്പെടുത്തുക (check off). അഞ്ച് കാര്യങ്ങൾ എഴുതിയിട്ട് മൂന്നെണ്ണം മാത്രമേ തീർത്തുള്ളൂ എങ്കിൽ ബാക്കി വന്ന രണ്ടെണ്ണം പ്രത്യേകം അടയാളപ്പെടുത്തുക. എന്നിട്ട് എന്തുകൊണ്ടാണ് അവ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് സ്വയം ചോദിക്കുക. ഒരുപക്ഷേ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ച് സമയം കളഞ്ഞിട്ടുണ്ടാകാം, അല്ലെങ്കിൽ ടിവി സീരിയലുകൾ കണ്ട് 30 മിനിറ്റ് പാഴാക്കിയിട്ടുണ്ടാകാം. എവിടെയൊക്കെ സമയം ലാഭിക്കാമെന്ന് അപ്പോൾ നിനക്ക് മനസ്സിലാകും. പലപ്പോഴും നമ്മൾ സമയം കളയുന്നത് എങ്ങനെയാണെന്ന് നമുക്ക് തന്നെ അറിയില്ല. സമയക്രമീകരണവും സമയത്തിന്റെ ഉൽപ്പാദനപരമായ ഉപയോഗവും (productive use) നീ പഠിച്ചാൽ നിനക്ക് ഒരിക്കലും സമ്മർദ്ദമോ തളർച്ചയോ തോന്നില്ല. ഉദാഹരണത്തിന്, എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്, പക്ഷേ എനിക്ക് സമ്മർദ്ദം തോന്നാറില്ല. കാരണം സമയം ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന ശീലം ഞാൻ പണ്ടേ വളർത്തിയെടുത്തു.

വിദ്യാർത്ഥി: കണക്ക് ഒരു പ്രേതമാണെന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ ഇപ്പോൾ ഞാൻ തന്നെ ആ പ്രേതമായി മാറി. കുട്ടിക്കാലത്ത് ഒരു പ്രേതത്തെ എന്നപോലെ എനിക്ക് കണക്കിനെ പേടിയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതിനോട് എത്രത്തോളം അടുത്തു കഴിഞ്ഞു എന്നാൽ കണക്കില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയായി.

പ്രധാനമന്ത്രി: ഓ! അതൊരു വലിയ മാറ്റമാണല്ലോ. ഇയാൾ 'വേദിക് മാത്തമാറ്റിക്സ്' (Vedic Mathematics) കണ്ടിട്ടുണ്ടോ?

വിദ്യാർത്ഥി: ഇല്ല.

പ്രധാനമന്ത്രി: വേദഗണിതത്തിൽ (Vedic Mathematics) ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ്. അത് കാണുമ്പോൾ മാന്ത്രിക വിദ്യകൾ പോലെ തോന്നും. ഇയാൾക്ക് അതിൽ താല്പര്യം തോന്നുകയാണെങ്കിൽ ഇയാൾ  അത് വളരെയധികം ആസ്വദിക്കും. ഇയാൾക്ക് ഇയാളുടെ  കൂട്ടുകാർക്ക് അത്തരത്തിലുള്ള കണക്ക് കളികൾ കാണിച്ചുകൊടുക്കാം, അത് ഇയാളുടെ താല്പര്യം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും.

വിദ്യാർത്ഥി: സർ, എനിക്ക് പരീക്ഷകളെ പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്താണ്. പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമ്പോൾ ഞാൻ പരിഭ്രാന്തനാകുമായിരുന്നു. എന്നാൽ 'എക്സാം വാരിയറിലെ' ഒന്നാമത്തെ മന്ത്രം പറയുന്നത് പരീക്ഷകളെ ഒരു ഉത്സവം പോലെ ആവേശത്തോടും സന്തോഷത്തോടും കൂടി സമീപിക്കണമെന്നാണ്. അത് വായിച്ചത് എനിക്ക് വലിയ പ്രചോദനമായി.

പ്രധാനമന്ത്രി: ചിലപ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കുടുംബത്തിനുള്ളിൽ നിന്നായിരിക്കാം. ഇയാളെ  സഹായിച്ച പാഠങ്ങൾ അവർക്കും പ്രയോജനപ്പെടും. വീട്ടിലെ മുതിർന്നവരോട് 'പരീക്ഷാ പേ ചർച്ച' വായിക്കാൻ പറയുക. അവരുമായി അതിനെക്കുറിച്ച് സംസാരിക്കുക.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇയാൾക്ക്  ഇഷ്ടപ്പെട്ട ഏതെങ്കിലും മന്ത്രം ഉണ്ടെങ്കിൽ അത് അടിവരയിട്ട് അവരോട് പറയുക, "നോക്കൂ, പ്രധാനമന്ത്രി ഇത് പറഞ്ഞിട്ടുണ്ട്—ഇതൊന്ന് വായിച്ചു നോക്കൂ."

വിദ്യാർത്ഥി: സർ, എന്റെ അമ്മ എല്ലാ മന്ത്രങ്ങളും വായിച്ചു, അമ്മയ്ക്ക് വളരെ സന്തോഷമായി.

പ്രധാനമന്ത്രി: കണ്ടോ, ഇപ്പോൾ ഇയാളുടെ  കരുത്ത് വർദ്ധിച്ചിരിക്കുന്നു.

വിദ്യാർത്ഥി: കുറഞ്ഞ മാർക്ക് കിട്ടുന്നതിനെ എനിക്ക് പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്താണ്. മുൻപ് മാർക്കാണ് എല്ലാമെന്ന് ഞാൻ കരുതിയിരുന്നു. മാർക്ക് കുറയുമ്പോൾ എല്ലാം അവസാനിച്ചു എന്ന് എനിക്ക് തോന്നുമായിരുന്നു. എന്നാൽ അങ്ങയുടെ പുസ്തകം വായിച്ചതിനുശേഷം പരീക്ഷകൾ ജീവിതത്തിനായുള്ള തയ്യാറെടുപ്പുകൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഉദാഹരണം അങ്ങ് ഞങ്ങൾക്ക് നൽകിയിരുന്നു.

പ്രധാനമന്ത്രി: അതെ, ഇയാൾക്ക്  അത് ഓർമ്മയുണ്ടോ?

വിദ്യാർത്ഥി: അദ്ദേഹം പരാജയങ്ങളെ നേരിട്ടു, പക്ഷേ അദ്ദേഹം വീണ്ടും ശ്രമിച്ചില്ലായിരുന്നുവെങ്കിൽ നമുക്ക് ഒരിക്കലും ഇന്ത്യയുടെ "മിസൈൽ മാൻ" (Missile Man of India) ലഭിക്കില്ലായിരുന്നു. പരീക്ഷാ മാർക്കുകൾ ഒന്നുമല്ലെന്ന് അത് എന്നെ പഠിപ്പിച്ചു. നമ്മൾ പരിശ്രമിച്ചുകൊണ്ടേയിരുന്നാൽ നമുക്ക് മികച്ചത് ചെയ്യാൻ കഴിയും.

പ്രധാനമന്ത്രി: ഇപ്പോൾ ഇയാളുടെ  സമ്മർദ്ദം മാറിയ സ്ഥിതിക്ക് പുതിയ എന്തെങ്കിലും പഠിക്കണമെന്ന് തോന്നുന്നുണ്ടോ?

 

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: പാടാനോ, ഏതെങ്കിലും സംഗീത ഉപകരണം വായിക്കാനോ, ചിത്രം വരയ്ക്കാനോ—ഇങ്ങനെയുള്ള ചിന്തകൾ വരാറുണ്ടോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: സമയം ലഭിക്കുമ്പോൾ ഇയാൾ  അത് ചെയ്യുന്നുണ്ടോ?

വിദ്യാർത്ഥി: അതെ സർ! ഞാൻ കവിതകൾ എഴുതിത്തുടങ്ങി.

പ്രധാനമന്ത്രി: കവിതകൾ എഴുതുന്നു—വളരെ നല്ലത്!

വിദ്യാർത്ഥി: എനിക്ക് പ്രസന്റേഷനുകളെ (presentations) പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്താണ്. സർ, അങ്ങയെ നോക്കുമ്പോൾ അങ്ങ് എത്രത്തോളം ആത്മവിശ്വാസമുള്ളവനാണെന്ന് ഞാൻ കണ്ടു. അങ്ങയുടെ പുസ്തകം വായിക്കുന്നത് എനിക്ക് സ്ഥിരോത്സാഹം നൽകി: ഞാൻ പരാജയപ്പെടുമ്പോൾ ഞാൻ പിന്മാറില്ല, ഞാൻ വീണ്ടും തയ്യാറെടുക്കും. എനിക്ക് പ്രസന്റേഷനുകൾ നൽകാൻ കഴിയുമെന്ന് ഇപ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ട്.

പ്രധാനമന്ത്രി: അപ്പോൾ ഇയാൾക്ക്  ഇപ്പോൾ ധൈര്യമുണ്ട്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: റോഡരികിൽ സാധനങ്ങൾ വിൽക്കുന്ന പാവപ്പെട്ട സ്ത്രീകളെ സങ്കൽപ്പിക്കുക. അവിടെ എന്തെങ്കിലും വഴക്കുണ്ടായാൽ, ഇതിനുമുമ്പ് ഒരിക്കലും ടിവിയിൽ സംസാരിച്ചിട്ടില്ലാത്ത ആ സ്ത്രീകൾ പോലും മികച്ച രീതിയിൽ ഇന്റർവ്യൂ നൽകുന്നത് കാണാം. എങ്ങനെയാണത്? കാരണം അവർ തങ്ങളുടെ നേരിട്ടുള്ള അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്. അവിടെ അഭിനയമില്ല, നുണകളില്ല—സത്യം മാത്രം. ആ ആത്മവിശ്വാസം വരുന്നത് സത്യത്തിൽ നിന്നാണ്. നിങ്ങളുടെ ആത്മവിശ്വാസവും വരുന്നത് സത്യത്തിൽ നിന്നാണ്: "ഞാൻ ഇത് ചെയ്യുന്നു, ഞാൻ ഇത് ചെയ്തിട്ടുണ്ട്, ശരിയായ കാര്യമാണ് ഞാൻ പറയുന്നത്."

വിദ്യാർത്ഥി: പരീക്ഷാസമയത്ത്, പ്രത്യേകിച്ച് സാഹിത്യ വിഷയങ്ങളിൽ (literature) എനിക്ക് വല്ലാതെ പരിഭ്രമം തോന്നുമായിരുന്നു. പേപ്പറുകൾ വളരെ ദൈർഘ്യമുള്ളതായി തോന്നും, അതെന്നെ പരിഭ്രമിപ്പിക്കും. എന്നാൽ പുസ്തകം വായിച്ചപ്പോൾ എനിക്ക് മനസ്സിലായി: എനിക്കിത് സാധിക്കും. ഞാൻ ഇനി പരിഭ്രമിക്കില്ല. ഞാൻ കൂടുതൽ കൂടുതൽ എഴുതി പരിശീലിക്കും, അങ്ങനെ വേഗത്തിൽ എഴുതാനും എന്റെ കൈയക്ഷരം മെച്ചപ്പെടുത്താനും എനിക്ക് സാധിക്കും.

പ്രധാനമന്ത്രി: ഇപ്പോൾ ഇയാൾക്ക്  പൂർണ്ണ ആത്മവിശ്വാസമുണ്ട്. പിന്നീട് ഇയാൾ  തെറ്റുകൾ ശ്രദ്ധിക്കുക പോലും ചെയ്യില്ല.

വിദ്യാർത്ഥി: തീർച്ചയായും ഇല്ല! കാരണം ഇപ്പോൾ എനിക്ക് എന്റെ പ്രശ്നം എന്താണെന്ന് അറിയാം. പണ്ട് പേപ്പർ കാണുമ്പോൾ തന്നെ ഞാൻ പരിഭ്രമിക്കുമായിരുന്നു, എന്നാൽ ഇനി അത് ഉണ്ടാവില്ല.

പ്രധാനമന്ത്രി: ഇയാൾ  കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. നമ്മൾ ദുർബലരല്ല. ധൃതി കാണിക്കുമ്പോൾ മാത്രമാണ് നമുക്ക് തെറ്റുകൾ സംഭവിക്കുന്നത്.

വിദ്യാർത്ഥി: അതെ സർ.

പ്രധാനമന്ത്രി: ചില വിദ്യകൾ നമ്മെ സഹായിക്കും. ഉദാഹരണത്തിന്, ചോദ്യപേപ്പർ കിട്ടുമ്പോൾ 30 സെക്കൻഡ് ശാന്തമായി ഇരിക്കുക. ദീർഘമായി ശ്വാസമെടുക്കുക—ശ്വാസകോശം നിറയെ ശ്വാസം നിറയ്ക്കുക, എന്നിട്ട് സാവധാനം അത് പുറത്തുവിടുക. അപ്പോൾ നിങ്ങളുടെ മനസ്സ് ശാന്തമാകും. അതിനുശേഷം പേപ്പറിലേക്ക് വീണ്ടും നോക്കൂ—നിങ്ങൾക്കത് വ്യത്യസ്തമായും കൂടുതൽ വ്യക്തമായും കാണാൻ കഴിയും. നിങ്ങൾക്ക് അറിയാത്ത കാര്യമാണെങ്കിൽ തെറ്റുകൾ സംഭവിച്ചേക്കാം. പക്ഷേ നിങ്ങൾക്ക് അറിയാവുന്ന കാര്യമാണെങ്കിൽ തെറ്റുകൾ സംഭവിക്കില്ല.

വിദ്യാർത്ഥി: നമസ്കാരം സർ! ജയ് ഗുരു ശങ്കർ!

പ്രധാനമന്ത്രി: നമസ്കാരം!

വിദ്യാർത്ഥി: എന്റെ പേര് നിദുമൽ ബർമൻ. സർ, എന്റെ ചോദ്യം ഇതാണ്: ചെറിയ വീടുകളിൽ ബഹളങ്ങൾക്കും വീട്ടുജോലികൾക്കുമിടയിൽ പഠനം പ്രയാസകരമാകുന്നു. കൂടാതെ നമ്മുടെ സ്വപ്നങ്ങളെ മാതാപിതാക്കൾ ഗൗരവമായി പിന്തുണയ്ക്കുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം?

പ്രധാനമന്ത്രി: ഞാൻ ഒരു കാര്യം പറയാം. ഒരിക്കൽ സോഷ്യൽ മീഡിയയിൽ എന്റെ ഹൃദയത്തെ സ്പർശിച്ച ഒരു വീഡിയോ ഞാൻ കണ്ടു. ഒരു പിതാവ് ഉപജീവനത്തിനായി സാധനങ്ങൾ കയറ്റിയ കാളവണ്ടി ഓടിച്ചു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ കുട്ടി ആ ഭാരത്തിന് മുകളിൽ ഇരുന്ന് പുസ്തകം വായിക്കുന്നു. ആ കുട്ടി സൗകര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ടിരുന്നില്ല.

വിദ്യാർത്ഥി: അതെ സർ.

പ്രധാനമന്ത്രി: മുറി ശരിയല്ലെങ്കിൽ തങ്ങൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന് ചിലർ പറയും. നിങ്ങൾ അവരെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോയി കിടത്തിയാലും അവർക്ക് ഉറങ്ങാൻ കഴിയില്ല. അതുകൊണ്ട് സൗകര്യങ്ങളാണ് കഴിവ് കൊണ്ടുവരുന്നത് എന്ന ചിന്ത തെറ്റാണ്. ബോർഡ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾ ആരാണ്? ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവർ. മുൻപൊക്കെ വലിയ സ്കൂളുകളിൽ പഠിക്കുന്ന പണക്കാരായ കുട്ടികൾ മാത്രമായിരുന്നു ഉയർന്ന മാർക്ക് നേടിയിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് വിജയിക്കുന്നത്. ഈ അടുത്ത കാലത്ത്, ജയിച്ചു വന്ന അന്ധരായ ക്രിക്കറ്റ് താരങ്ങളെ ഞാൻ കണ്ടു. അവരുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. അവർക്ക് വീടുകളില്ലായിരുന്നു, അവർക്ക് കാഴ്ചയില്ലായിരുന്നു, എങ്കിലും അവർ കളിക്കാൻ പഠിക്കുകയും ആ പരിമിതികൾക്കിടയിലും വിജയം കൈവരിക്കുകയും ചെയ്തു. അതുകൊണ്ട് നിങ്ങൾ എവിടെ ജനിച്ചു, എവിടെ ജീവിക്കുന്നു എന്നതൊന്നും പ്രസക്തമല്ല. ജീവിതം കെട്ടിപ്പടുക്കുന്നത് സൗകര്യങ്ങൾ (comfort zones) കൊണ്ടല്ല. അത്തരം മിഥ്യാധാരണകളിൽ ജീവിക്കരുത്. ജീവിതം കെട്ടിപ്പടുക്കുന്നത് നിങ്ങൾ അത് എങ്ങനെ ജീവിക്കുന്നു എന്നതിലൂടെയാണ്.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ നേതാവ് എന്ന നിലയിൽ അദ്ദേഹം വളരെ ഗൗരവക്കാരനായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അദ്ദേഹം ഞങ്ങളോട് സംസാരിച്ചപ്പോൾ വളരെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന ഒരാളായിട്ടാണ് തോന്നിയത്. അദ്ദേഹം നൽകിയ ഉപദേശങ്ങൾ കേട്ടപ്പോൾ "അതെ, എനിക്ക് ഇത് സാധിക്കും" എന്ന് എനിക്ക് തോന്നി. ഇനി ഞാൻ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പിന്തുടരുകയും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്യും.

വിദ്യാർത്ഥി: വണക്കം, സർ!

പ്രധാനമന്ത്രി: വണക്കം!

വിദ്യാർത്ഥി: സർ, എന്റെ പേര് നിഖിൽ. ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. സർ, ചിലപ്പോൾ പരീക്ഷാസമയത്ത് നമ്മുടെ വീട്ടിൽ അതിഥികൾ വരാറുണ്ട്, അവർ നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിക്കും. നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പോലും അവർ ചോദിച്ച് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കും. സർ, ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് എനിക്ക് പറഞ്ഞുതരാമോ?

 

പ്രധാനമന്ത്രി: ഞാൻ ഒരു ബുദ്ധിപരമായ വഴി പറഞ്ഞുതരാം. ആരെങ്കിലും വന്ന് ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ നിങ്ങൾ പറയുക: "അങ്കിൾ, നിങ്ങൾ വളരെ വിജയിച്ച ഒരാളാണല്ലോ. നിങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ദയവായി പറഞ്ഞുതരൂ, കുട്ടിക്കാലത്ത് നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചിരുന്നത്? നിങ്ങൾക്ക് എപ്പോഴെങ്കിലും ദേഷ്യം വന്നിട്ടുണ്ടോ? അധ്യാപകർ എപ്പോഴെങ്കിലും നിങ്ങളെ വഴക്കുപറഞ്ഞിട്ടുണ്ടോ? നിങ്ങൾ അതൊക്കെ എങ്ങനെ കൈകാര്യം ചെയ്തു?" അവർ നിങ്ങളോട് ചോദിക്കുന്നതിന് മുൻപ് നിങ്ങൾ അവരോട് ചോദിക്കുക. അപ്പോൾ കാണാം—കളം ആകെ മാറുന്നത്.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): അദ്ദേഹം വന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. ടിവിയിൽ മാത്രം കണ്ടിട്ടുള്ള ഒരാളെ ഞാൻ നേരിട്ട് കാണുകയായിരുന്നു. അദ്ദേഹം നൽകിയ മറുപടി വളരെ ക്രിയാത്മകമായിരുന്നു, ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല. അദ്ദേഹം പറഞ്ഞു: "കളം തിരിച്ചുവിടുക. അവർ എങ്ങനെയാണ് ഇത് ചെയ്തതെന്നും ജീവിതത്തിലെ ഓരോ ഘട്ടങ്ങളും എങ്ങനെയാണ് കടന്നുപോയതെന്നും അവരോട് തന്നെ ചോദിക്കുക."

വിദ്യാർത്ഥി: ജൂലേ സർ! (ലഡാക്കി അഭിവാദ്യം). എന്റെ പേര് പത്മ. ഞാൻ ലഡാക്കിൽ നിന്നാണ്. എന്റെ ചോദ്യം ഇതാണ്: ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികൾ വലിയ സ്വപ്നങ്ങൾ കാണണോ? ആ സ്വപ്നങ്ങൾ നിറവേറ്റാൻ നമ്മൾ എവിടെ നിന്ന് തുടങ്ങണം?

പ്രധാനമന്ത്രി: സ്വപ്നം കാണാതിരിക്കുന്നത് ഒരു കുറ്റമാണ്. നിങ്ങൾ സ്വപ്നം കാണണം. പക്ഷേ സ്വപ്നങ്ങളെക്കുറിച്ച് വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ട് കാര്യമില്ല. ജീവിതം കർമ്മത്തിൽ അധിഷ്ഠിതമായിരിക്കണം. ഞാൻ എവിടെയാണോ അവിടെ ഞാൻ വിജയിക്കണം, എങ്കിൽ മാത്രമേ എനിക്ക് മുന്നോട്ട് പോകാൻ കഴിയൂ. എനിക്ക് മാമ്പഴം പറിക്കാൻ മരത്തിൽ കയറണമെന്നുണ്ടെങ്കിൽ, മാമ്പഴത്തിലേക്ക് നോക്കി നിന്നതുകൊണ്ട് മാത്രം കാര്യമില്ല. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ബഹിരാകാശ സഞ്ചാരിയാകണമെന്നും ചന്ദ്രനിൽ പോകണമെന്നുമാണ് ആഗ്രഹമെങ്കിൽ, ബഹിരാകാശ സഞ്ചാരികളെക്കുറിച്ച് വായിച്ചു തുടങ്ങണം—അവർ ആരായിരുന്നു, അവരുടെ ജീവചരിത്രങ്ങൾ, ബഹിരാകാശം എന്നാൽ യഥാർത്ഥത്തിൽ എന്താണ് എന്നൊക്കെ പഠിക്കണം. ക്രമേണ താല്പര്യം വളർത്തിയെടുക്കണം. ടിവിയിൽ അതിനെക്കുറിച്ച് പരിപാടികൾ ഉണ്ടെങ്കിൽ അത് ശ്രദ്ധയോടെ കാണണം. അത് നിങ്ങളുടെ ആശയങ്ങൾക്ക് വളവും വെള്ളവും നൽകുകയും അവ വളരുകയും ചെയ്യും. മറ്റുള്ളവരോട് പറയുന്നതുകൊണ്ട് കാര്യമില്ല. ചിലപ്പോൾ നിങ്ങൾ പറഞ്ഞാൽ അവർ പരിഹസിച്ചേക്കാം: "ഓ, ഇവന് ബഹിരാകാശ സഞ്ചാരിയാകണം പോലും!" അതുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ പരസ്യമാക്കരുത്. പക്ഷേ അവ എഴുതി വെക്കുക.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): 'പരീക്ഷാ പേ ചർച്ച'യിലെ എന്റെ ആദ്യ അനുഭവം ആയതുകൊണ്ട് ഞാൻ വളരെ പരിഭ്രമത്തിലായിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്റെ മുന്നിലെത്തിയ നിമിഷം ആ പരിഭ്രമം വലിയ ആവേശമായി മാറി.

വിദ്യാർത്ഥി: സർ, എനിക്കൊരു ചോദ്യമുണ്ട്. നമ്മൾ കാണുന്ന വലിയ സ്വപ്നങ്ങളിലേക്ക് അടുക്കാൻ ദിവസവും ചെയ്യേണ്ട ഒരു ചെറിയ ശീലം എന്തായിരിക്കണം?

പ്രധാനമന്ത്രി: മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങൾ വായിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിലപ്പോൾ അവർ മഹാനായതിന് ശേഷമുള്ള കാര്യങ്ങൾ മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ അവരും ഒരിക്കൽ കൊച്ചു കുട്ടികളായിരുന്നു. ഇന്ന് നിങ്ങൾ പ്രധാനമന്ത്രിയെ കണ്ടു, എന്നാൽ ഈ പ്രധാനമന്ത്രിയും ഒരിക്കൽ ഒരു കുട്ടിയായിരുന്നു. ജീവചരിത്രങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും: "അതെ, അദ്ദേഹം മഹാനായി, പക്ഷേ അദ്ദേഹം തുടങ്ങിയത് ഇവിടെ നിന്നാണ്." അപ്പോൾ നിങ്ങൾക്ക് സ്വയം അതിനോട് താരതമ്യം ചെയ്യാം: "ഞാനും ഇതുപോലെ തന്നെയാണ്. ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുന്നത്." അത് ആത്മവിശ്വാസം നൽകും. നിങ്ങൾ ചിന്തിക്കും: "അതെ, എനിക്കും ഇവിടെ നിന്ന് തുടങ്ങാം. ഇതായിരുന്നു ആദ്യ പടി. അദ്ദേഹം രണ്ടാമതായി ഇത് ചെയ്തു. മൂന്നാമതായി ഇത് ചെയ്തു." ഈ രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ മുന്നോട്ടുള്ള പാത കരുത്തുറ്റതാക്കാം.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): അദ്ദേഹത്തിന്റെ ഉപദേശം കേട്ടപ്പോൾ എനിക്ക് തോന്നിയത്, എന്റെ മാതൃകാ പുരുഷനെ കണ്ടെത്തണമെന്നും അവരുടെ പശ്ചാത്തലവും അവർ നേരിട്ട വെല്ലുവിളികളും അതിജീവിച്ച പ്രയാസങ്ങളും പഠിക്കണമെന്നുമാണ്. അത് മനസ്സിലാക്കി എനിക്കും ചെറിയൊരു ചുവടുവെച്ച് തുടങ്ങാൻ കഴിയും. ആദ്യ പടി പൂർത്തിയാക്കിയാൽ എനിക്ക് രണ്ടാമത്തേതിലേക്ക് കടക്കാം.

വിദ്യാർത്ഥി: സർ, എനിക്ക് അങ്ങയ്ക്കായി ഒരു കവിത ചൊല്ലണം.

പ്രധാനമന്ത്രി: ഒരു കവിതയോ? ദയവായി ചൊല്ലൂ.

വിദ്യാർത്ഥി: അങ്ങ് ഞങ്ങളുടെയെല്ലാം പ്രതീക്ഷയാണ്. അങ്ങ് ഭാരതത്തിന്റെ അഭിമാനമാണ്. അങ്ങ് ഭാരതത്തിന്റെ കപ്പിത്താനാണ്. അങ്ങ് മാനവികതയുടെ സേവകനാണ്. ചില ചോദ്യങ്ങളുമായി ഞാൻ ദൂരദേശത്തുനിന്ന് വന്നതാണ്. ഞങ്ങൾക്ക് 'പരീക്ഷാ പേ ചർച്ച' എന്ന സമ്മാനം ലഭിച്ചു, ഈ അവസരവും ലഭിച്ചു. അങ്ങ് കരുണയുടെ തണലാണ്, നിരാലംബരുടെ കൂട്ടുകാരനാണ്. അങ്ങ് രാജ്യത്തിന് പ്രഥമ പരിഗണന നൽകുന്നു, "ഭാരതമാതാവിന് ജയ്" എന്ന് വിളിക്കുന്നു. അതുകൊണ്ട് ഞാനും ഇത് പറയുന്നു, എന്റെ ചിന്തകൾ പങ്കുവെക്കുന്നു. അങ്ങ് അച്ചടക്കമുള്ള മനുഷ്യനും ഒരു യോഗിയുമാണ്. അങ്ങ് ഇന്ത്യയുടെ സ്വപ്നങ്ങളുടെ മോദിയാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു, ഒരിക്കൽ കൂടി അങ്ങയെ വണങ്ങുന്നു.

 

പ്രധാനമന്ത്രി: വാഹ്! വാഹ്! ഇയാൾ  മികച്ച രീതിയിൽ കവിത രചിക്കുന്നുണ്ടല്ലോ.

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): അദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ, ഞാൻ കവിത ചൊല്ലിക്കൊണ്ട് അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം എന്റെ അടുത്തേക്ക് വന്നപ്പോൾ, ഞാൻ അവിടെ ബോധംകെട്ടു വീണുപോകുമെന്ന് എനിക്ക് തോന്നി.

പ്രധാനമന്ത്രി: നിങ്ങളുടെ ചിന്തകൾ എഴുതിയത് നന്നായി.

വിദ്യാർത്ഥി: നന്ദി സർ!

പ്രധാനമന്ത്രി: വരൂ!

പ്രധാനമന്ത്രി: ഇനി, ഞാൻ നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കട്ടെ. നിങ്ങൾ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ 'വികസിത് ഭാരതത്തെ' (വികസിത ഇന്ത്യ) കുറിച്ച് സംസാരിക്കുമ്പോൾ ഏത് വർഷത്തെക്കുറിച്ചാണ് പറയാറുള്ളത്?

വിദ്യാർത്ഥി: 2047.

പ്രധാനമന്ത്രി: 2047.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഞാൻ എന്തിനാണ് അത് പറയുന്നത്?

വിദ്യാർത്ഥി: കാരണം അത് ശതാബ്ദി ലക്ഷ്യമാണ്—സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ.

പ്രധാനമന്ത്രി: അതെ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ ഇയാൾക്ക്  എത്ര വയസ്സുണ്ടാകും?

വിദ്യാർത്ഥി: 39.

വിദ്യാർത്ഥി: 40.

പ്രധാനമന്ത്രി: 35 മുതൽ 45 വരെയുള്ള ആ പ്രായം നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഒരുപാട് അവസരങ്ങൾ നിങ്ങളുടെ മുന്നിലുണ്ടാകും. ഞാൻ ആർക്ക് വേണ്ടിയാണ് ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നത്?

വിദ്യാർത്ഥി: ഞങ്ങൾക്ക് വേണ്ടി!

പ്രധാനമന്ത്രി: അപ്പോൾ നമ്മളെല്ലാവരും അതിനായി പ്രവർത്തിക്കേണ്ടേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നോക്കൂ, മഹാത്മാഗാന്ധി 1915-ൽ ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി. 1915 മുതൽ 1947 വരെ അദ്ദേഹം  സ്വാതന്ത്ര്യത്തിനായി പോരാടിക്കൊണ്ടിരുന്നു, ശരിയല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അവസാനം സ്വാതന്ത്ര്യം ലഭിച്ചോ?

വിദ്യാർത്ഥി: അതെ സർ!

 

പ്രധാനമന്ത്രി: ഭഗത് സിംഗ് തൂക്കുമരത്തിലേറി.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ചെറുപ്രായത്തിൽ അദ്ദേഹം ആത്മബലി നൽകി, എങ്കിലും അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ സ്വപ്നം വിതച്ചു, അല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: സ്വാതന്ത്ര്യത്തിനായി ജീവിക്കാൻ അദ്ദേഹം ഓരോ യുവാവിനും പ്രചോദനമായി, അല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: സ്വാതന്ത്ര്യത്തിന് 25-30 വർഷം മുൻപ് അത്തരം സ്വപ്നങ്ങൾ കാണുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തപ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇത്ര വലിയൊരു സ്വാതന്ത്ര്യം നേടിയെടുക്കാൻ സാധിച്ചെങ്കിൽ, നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതുകൊണ്ട്, ഈ സ്വപ്നം ഒരിക്കലും മറക്കരുത്. നിങ്ങൾ വീട്ടിലും ഇത് എഴുതി വെക്കണം: "വികസിത ഭാരതത്തിനായി എനിക്ക് ഇത് ചെയ്യണം." ഇനി പറയൂ, വികസിത ഭാരതത്തിനായി നിങ്ങൾ ചെയ്യുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണ്?

വിദ്യാർത്ഥി: സർ, ഞങ്ങൾ ഞങ്ങളുടെ നൈപുണ്യങ്ങൾ വികസിപ്പിക്കും.

വിദ്യാർത്ഥി: സർ, ഞങ്ങൾ നമ്മളിൽ തന്നെ വിശ്വസിക്കുകയും മുന്നോട്ട് പോവുകയും ചെയ്യും.

പ്രധാനമന്ത്രി: നിങ്ങളിൽ തന്നെ വിശ്വസിക്കുക.

വിദ്യാർത്ഥി: ഞങ്ങൾ കൂടുതൽ സ്വദേശി ഉൽപ്പന്നങ്ങൾ (indigenous products) ഉപയോഗിക്കും.

പ്രധാനമന്ത്രി: ഇയാൾ  അത് എങ്ങനെ ചെയ്യും? ആദ്യം ഇയാൾ ഇയാളുടെ  മനസ്സിനെ അതിനായി പാകപ്പെടുത്തണം.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് അതിനുശേഷം വരുന്ന കാര്യമാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നമ്മൾ ഇപ്പോഴും ഒരു കൊളോണിയൽ മനോഭാവത്തോടെയാണ് (colonial mindset) ജീവിക്കുന്നത്. സ്കൂളിൽ ഒരു കൂട്ടുകാരൻ വിദേശത്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ചുവന്ന് "ഇത് ഇന്ന രാജ്യത്ത് നിന്നുള്ളതാണ്" എന്ന് പറഞ്ഞാൽ നമ്മൾ എങ്ങനെയാണ് പ്രതികരിക്കാറുള്ളത്? "വാഹ്, ഗംഭീരം!" എന്നല്ലേ? അത് ശരിയല്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾക്കായി ഒരു ദൗത്യം ഇതാ.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇന്ന് രാവിലെ പല്ല് തേക്കുന്നത് മുതൽ നാളെ രാവിലെ പല്ല് തേക്കുന്നത് വരെ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കുക. നിങ്ങൾ അത്ഭുതപ്പെട്ടുപോകും—നിങ്ങളുടെ ചീർപ്പ് വിദേശ നിർമ്മിതമായിരിക്കാം, നിങ്ങളുടെ ഷൂസ് വിദേശ നിർമ്മിതമായിരിക്കാം. അതെല്ലാം എഴുതി വെക്കുക. എന്നിട്ട് തീരുമാനിക്കുക: ഈ മാസം, പത്ത് സാധനങ്ങൾക്ക് പകരം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങും എന്ന്. അടുത്ത മാസം മറ്റൊരു പത്തെണ്ണം മാറ്റും. ഒരു വർഷത്തിനുള്ളിൽ എല്ലാ വിദേശ സാധനങ്ങളും മാറി ഇന്ത്യൻ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടിലെത്തും. എന്റെ ശരീരത്തിലോ കുടുംബത്തിലോ ജീവിതത്തിലോ എന്ത് സംഭവിച്ചാലും, ആദ്യം ഞാൻ പരിശോധിക്കും—ഇത് ഇന്ത്യൻ ആണോ? ആണെങ്കിൽ ഞാൻ അത് ഉപയോഗിക്കും എന്ന് നമ്മൾ ദൃഢനിശ്ചയം ചെയ്യണം. നിങ്ങൾ ഇത് ചെയ്യുമോ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നമ്മൾ തന്നെ നമ്മുടെ രാജ്യത്തെ ഉൽപ്പന്നങ്ങളിൽ അഭിമാനം കൊണ്ടില്ലെങ്കിൽ ലോകം എപ്പോഴെങ്കിലും അത് ചെയ്യുമോ?

വിദ്യാർത്ഥി: ഇല്ല സർ!

പ്രധാനമന്ത്രി: ഉദാഹരണത്തിന്, നമ്മൾ എവിടെയെങ്കിലും വൈകിയെത്തിയാൽ എന്താണ് പറയാറുള്ളത്? "ഇത് ഇന്ത്യൻ സമയമാണ്" എന്ന് നമ്മൾ പറയാറില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അതിനർത്ഥം നമ്മൾ വൈകി, നമ്മൾ പരിപാടി വൈകിപ്പിച്ചു, പക്ഷേ നമ്മൾ കുറ്റം ആരെയാണ് പറഞ്ഞത്?

വിദ്യാർത്ഥി: ഇന്ത്യയെ.

പ്രധാനമന്ത്രി: ഇന്ത്യയെ. രണ്ടാമത്തെ കാര്യം നമ്മുടെ കടമകൾ നിറവേറ്റുക എന്നതാണ്. ആദ്യം നിങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്തുക. ശുചിത്വത്തിൽ നിന്ന് തുടങ്ങുക. നമ്മൾ അലക്ഷ്യമായി മാലിന്യം വലിച്ചെറിയരുത്. മറ്റു രാജ്യങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ അവ വളരെ വൃത്തിയുള്ളതായി തോന്നാറില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: എന്തുകൊണ്ടാണ് അവ വൃത്തിയായിരിക്കുന്നത്? അവിടുത്തെ ശുചീകരണ തൊഴിലാളികൾ ഉള്ളതുകൊണ്ടാണോ, അതോ അവിടുത്തെ ജനങ്ങൾ മാലിന്യം വലിച്ചെറിയാത്തതുകൊണ്ടാണോ?

 

വിദ്യാർത്ഥി: ജനങ്ങൾ മാലിന്യം വലിച്ചെറിയാത്തതുകൊണ്ട്!

പ്രധാനമന്ത്രി: കൃത്യം. നമുക്ക് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കണമെന്നുണ്ടെങ്കിൽ നമ്മൾ ഒരു കാര്യം തീരുമാനിക്കണം: നമ്മൾ മാലിന്യം വലിച്ചെറിയുകയില്ല. വീട്ടിലായാലും പുറത്തായാലും അയൽപക്കത്തായാലും, എവിടെയായാലും ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ വിട്ടുവീഴ്ച ചെയ്യില്ല. ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ അവരോട് വഴക്കിടാൻ നിൽക്കരുത്. നിങ്ങൾ തന്നെ അത് എടുത്തു മാറ്റുക. അത് കാണുമ്പോൾ അവർക്ക് സ്വയം ലജ്ജ തോന്നും.

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി: "ഞാൻ ഇട്ട മാലിന്യം അവൻ എടുത്തു മാറ്റിയല്ലോ" എന്ന് അവർ ചിന്തിക്കും.

പ്രധാനമന്ത്രി: അതുകൊണ്ടാണ് പൗരന്മാർ എന്ന നിലയിൽ നമ്മൾ നമ്മുടെ കടമകൾ നിർവഹിക്കണമെന്ന് പറയുന്നത്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതും ഒരു കടമയാണ്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇത്രത്തോളമെങ്കിലും നമ്മൾ നമ്മുടെ കടമകൾ പിന്തുടരുകയാണെങ്കിൽ, ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. നിങ്ങൾക്ക് 35-40 വയസ്സ് പ്രായമാകുമ്പോൾ അതിന്റെ ഫലം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നിങ്ങളായിരിക്കും.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: അപ്പോൾ പറയൂ, നിങ്ങളാണ് അതിന്റെ ഫലം ആസ്വദിക്കേണ്ടതെങ്കിൽ, നിങ്ങൾ അതിനായി ജോലി ചെയ്യേണ്ടതില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നിങ്ങൾക്ക് കഴിയുന്നത്ര അത് ചെയ്യേണ്ടതില്ലേ?

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നല്ലത്. ഇനി ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. തുറന്ന ആകാശവും വലിയൊരു കാൻവാസും മുന്നിലുള്ള ഒരു തലമുറയിൽപ്പെട്ടവരാണ് നിങ്ങൾ. ഇന്ന് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത്?

വിദ്യാർത്ഥി: സർ, ഇന്നത്തെ കാലത്ത് എല്ലാം എഐയെ (AI) കുറിച്ചാണ്. എഐയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്.

പ്രധാനമന്ത്രി: നോക്കൂ, നിങ്ങൾ ഭാഗ്യവാന്മാരാണ്. എന്റെ തലമുറയ്ക്ക് ലഭിക്കാത്ത സാങ്കേതിക അവസരങ്ങൾ ഇന്ന് നിങ്ങൾക്കുണ്ട്. എന്നാൽ അത് ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള വിവേകം നമ്മൾ വളർത്തിയെടുക്കണം. എഐ നിങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കാനായിരിക്കണം ഉപയോഗിക്കേണ്ടത്. എങ്ങനെയൊക്കെയാണ് എഐ ഉപയോഗിക്കേണ്ടത്? ഒരു രീതി ഇതാണ്, എഐയോട് ചോദിക്കുക: "ഈ ജീവചരിത്രത്തിലെ പ്രധാന പോയിന്റുകൾ എനിക്ക് തരൂ." എഐ നിങ്ങൾക്ക് പത്ത് പോയിന്റുകൾ നൽകും, അപ്പോൾ നിങ്ങൾക്ക് അറിവ് ലഭിച്ചതായി തോന്നും. നിങ്ങൾ അത് കൂട്ടുകാരോട് പറഞ്ഞ് വീമ്പിളക്കും. എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് യഥാർത്ഥത്തിൽ ഗുണമുണ്ടായോ? ഇല്ല. പക്ഷേ നിങ്ങൾ എഐയോട് ഇപ്രകാരം ചോദിക്കുക: "എനിക്ക് ഇത്ര വയസ്സുണ്ട്, ഈ വിഷയങ്ങളിൽ എനിക്ക് താല്പര്യമുണ്ട്. ഞാൻ വായിക്കേണ്ട നല്ല പത്ത് ജീവചരിത്രങ്ങൾ നിർദ്ദേശിക്കൂ." അപ്പോൾ എഐ അവ നിങ്ങൾക്കായി കണ്ടെത്തി തരും. നിങ്ങൾ മാർക്കറ്റിൽ പോയി ആ പുസ്തകങ്ങൾ വാങ്ങി വായിക്കുക. അപ്പോഴാണ് എഐ നിങ്ങളെ ശരിക്കും സഹായിച്ചത് എന്ന് പറയാൻ കഴിയുക.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നിങ്ങളുടെ വികസനം അവിടെയാണ് സംഭവിക്കുന്നത്.

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: നിങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചു.

വിദ്യാർത്ഥി: അതെ സർ!

വിദ്യാർത്ഥി (സംഭാഷണത്തിന് ശേഷം): എഐയെ (AI) കുറിച്ച് അദ്ദേഹം സംസാരിച്ച ഭാഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എഐ സഹായകരമാണ്, പക്ഷേ അതിന് നേരിട്ട് നമ്മളെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ അത് വിവേകത്തോടെ ഉപയോഗിക്കണം. ഞാനും അത് ഉപയോഗിക്കാറുണ്ട്—ഉദാഹരണത്തിന് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആപ്പുകൾ നിർമ്മിക്കാൻ. എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വേണം എഐ ഉപയോഗിക്കാൻ എന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

വിദ്യാർത്ഥി: സർ, എനിക്ക് അങ്ങയ്ക്കായി പുല്ലാങ്കുഴൽ വായിക്കണം. ഞാൻ പുല്ലാങ്കുഴലിൽ കർണ്ണാടക സംഗീതം പഠിക്കുന്നുണ്ട്, ഇന്ന് ഞാൻ ഒരു സംസ്കൃത കൃതിയാണ് വായിക്കുന്നത്.

പ്രധാനമന്ത്രി: ശരി, ദയവായി വായിക്കൂ!

പ്രധാനമന്ത്രി: വാഹ്! വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഒത്തിരി നന്ദി!

വിദ്യാർത്ഥി: സർ, ഞാൻ അങ്ങയ്ക്കായി ഒരു സ്കെച്ച് തയ്യാറാക്കിയിട്ടുണ്ട്. ദയവായി അതൊന്ന് കാണിക്കട്ടെ?

പ്രധാനമന്ത്രി: ഓ! അത് എവിടെയാണ്?

വിദ്യാർത്ഥി: സർ, ഞാൻ ഇത് അങ്ങയ്ക്കായി ഉണ്ടാക്കിയതാണ്.

പ്രധാനമന്ത്രി: മോളേ, നീ എന്താണ് ഉണ്ടാക്കിയിരിക്കുന്നത്?

വിദ്യാർത്ഥി: സർ, ഞാൻ കൈകൊണ്ട് നിർമ്മിച്ച ഒരു പൂച്ചെണ്ടാണിത്.

 

പ്രധാനമന്ത്രി: വളരെ നന്നായിട്ടുണ്ട്!

വിദ്യാർത്ഥി: ഇത് ഉത്തരാഖണ്ഡിലെ മലനിരകളിലെ ഒരു ആചാരമാണ്. വസന്ത പഞ്ചമി നാളിൽ ഞങ്ങൾ നേരത്തെ എഴുന്നേറ്റ് പൂക്കൾ പറിച്ച് ആളുകളുടെ വീടുകളിൽ കൊണ്ട് വെക്കും.

വിദ്യാർത്ഥി: ഇത് ത്രിപുരയിൽ നിന്നുള്ള പ്രശസ്തമായ ഒന്നാണ്!

പ്രധാനമന്ത്രി: ത്രിപുര സുന്ദരി!

വിദ്യാർത്ഥി: ഇത് ചിരട്ട കൊണ്ട് ഉണ്ടാക്കിയതാണ്.

വിദ്യാർത്ഥി: സർ, പിന്നെ ഇത്... ചായയാണ്.

പ്രധാനമന്ത്രി: വാഹ്! ചായ പ്രേമിക്ക് ചായ തന്നെ!

വിദ്യാർത്ഥി: സർ, ഇതൊരു ഓർഗാനിക് ചായയാണ്.

പ്രധാനമന്ത്രി: ഓർഗാനിക് ചായ! ഇയാൾ  വളരെ നല്ല കവിതകൾ എഴുതുന്നുണ്ട്. തുടർന്നും എഴുതിക്കൊണ്ടിരിക്കുക!

 

വിദ്യാർത്ഥി: അതെ സർ!

പ്രധാനമന്ത്രി: ഇതാ അസമിലെ ഗമോച്ച. മിടുക്കർ! എല്ലാവർക്കും ഒരുപാട് നന്ദി, എല്ലാ ആശംസകളും!

വിദ്യാർത്ഥികൾ: നന്ദി സർ! ബൈ സർ! ബൈ!

പ്രധാനമന്ത്രി: എല്ലാവർക്കും നന്ദി!

വിദ്യാർത്ഥികൾ: നന്ദി സർ!

പ്രധാനമന്ത്രി: 'പരീക്ഷാ പേ ചർച്ച' രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ എന്നോട് നിർദ്ദേശിച്ചിരുന്നു. ഈ പ്രത്യേക എപ്പിസോഡിൽ നിങ്ങൾ കാണുന്നത് അതാണ്. കുടുംബത്തിനുള്ളിൽ പോലും ഒരു സഹോദരന് അല്ലെങ്കിൽ സഹോദരിക്ക് നല്ലൊരു ഗുണമുണ്ടെങ്കിൽ അത് പഠിക്കാൻ നമ്മൾ ശ്രമിക്കണം. മഹാനാകാൻ ആഗ്രഹിക്കുന്നത് തെറ്റല്ല. പക്ഷേ ഇതിനകം മഹാനായ ഒരാളുമായി നിങ്ങളെ താരതമ്യം ചെയ്യരുത്. ജീവിതത്തിലും സമൂഹത്തിലും വിദ്യാഭ്യാസം ആവശ്യമാണ്. എന്നാൽ ജീവിതത്തിൽ കളികളും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പങ്കുവെക്കാനോ നിങ്ങളുടെ മനസ്സിലുള്ളത് സംസാരിക്കാനോ ഉണ്ടെങ്കിൽ, അത് കേൾക്കാൻ ഞാൻ തയ്യാറാണ്. ആരാണ് തുടങ്ങുന്നത്?

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress

Media Coverage

Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
This is the New India that leaves no stone unturned for development: PM Modi
March 23, 2026
Today, India is moving forward with a new confidence; Now India faces challenges head-on: PM
From the Gulf to the Global West and from the Global South to neighbouring countries, India is a trusted partner for all: PM
What gets measured gets improved and ultimately gets transformed: PM
This is the new India, It is leaving no stone unturned for development: PM

नमस्कार!

पिछले कुछ समय में मुझे एक-दो बार टीवी9 भारतवर्ष देखने का मौका मिला है। नॉर्मली भी युद्धों और मिसाइलों पर आपका बहुत फोकस होता है और आजकल तो आपको कंटेंट की ओवरफीडिंग हो रही है। बड़े-बड़े देश टीवी9 को इतना सारा कंटेंट देने पर तुले हुए हैं, लेकिन On a Serious Note, आज विश्व जिन गंभीर परिस्थितियों से गुजर रहा है, वो अभूतपूर्व है और बेहद गंभीर है। और इन स्थितियों के बीच, आज टीवी-9 नेटवर्क ने विचारों का एक बेहद महत्वपूर्ण मंच बनाया है। आज इस समिट में आप सभी India and the world, इस विषय पर चर्चा कर रहे हैं। मैं आप सबको बधाई देता हूं। इस समिट के लिए अपनी शुभकामनाएं देता हूं। सभी अतिथियों का अभिनंदन करता हूं।

साथियों,

आज जब दुनिया, conflicts के कारण उलझी हुई है, जब इन conflicts के दुष्प्रभाव पूरी दुनिया पर दिख रहे हैं, तब India and the world की बात करना बहुत ही प्रासंगिक है। भारत आज वो देश है, जिसकी अर्थव्यवस्था तेजी से आगे बढ़ रही है। 2014 के पहले की स्थितियों को पीछे छोड़कर के आज भारत एक नए आत्मविश्वास के साथ आगे बढ़ रहा है। अब भारत चुनौतियों को टालता नहीं है बल्कि चुनौतियों से टकराता है। आप बीते 5-6 साल में देखिए, कोरोना की महामारी के बाद चुनौतियां एक के बाद एक बढ़ती ही गई हैं। ऐसा कोई साल नहीं है, जिसने भारत की, भारतीयों की परीक्षा न ली हो। लेकिन 140 करोड़ देशवासियों के एकजुट प्रयास से भारत हर आपदा का सामना करते हुए आगे बढ़ रहा है। इस समय युद्ध की परिस्थितियों में भी भारत की नीति और रणनीति देखकर, भारत का सामर्थ्य देखकर दुनिया के अनेकों देश हैरान हैं। हमारे यहां कहावत है, सांच को आंच नहीं। 28 फरवरी से दुनिया में जो उथल-पुथल मची है, इन कठोर विपरीत परिस्थितियों में भी भारत प्रगति के, विकास के, विश्वास के संकल्प के साथ आगे बढ़ रहा है। इन 23 दिनों में भारत ने अपनी Relationship Building Capacity दिखाई है, Decision Making Capacity दिखाई है और Crisis Management Capacity दिखाई है।

साथियों,

आज जब दुनिया इतने सारे खेमों में बंटी हुई है, भारत ने अभूतपूर्व और अकल्पनीय bridges बनाए हैं। Gulf से लेकर Global West तक, Global South से लेकर पड़ोसी देशों तक भारत सभी का trusted partner है। कुछ लोग पूछते हैं, हम किसके साथ हैं? तो उनको मेरा जवाब यही है कि हम भारत के साथ हैं, हम भारत के हितों के साथ हैं, शांति के साथ हैं, संवाद के साथ हैं।

साथियों,

संकट के इसी समय में जब global supply chains डगमगा रही हैं, भारत ने diversification और resilience का मॉडल पेश किया है। Energy हो, fertilizers हों या essential goods अपने नागरिकों को कम से कम परेशानी हो, इसके लिए भारत ने निरंतर प्रयास किया है और आज भी कर रहे है।

साथियों,

जब राष्ट्रनीति ही राजनीति का मुख्य आधार हो, तब देश का भविष्य सर्वोपरि होता है। लेकिन जब राजनीति में व्यक्तिगत स्वार्थ हावी हो जाता है, तब लोग देश के फ्यूचर के बजाय अपने फ्यूचर के बारे में सोचते हैं। आप ज़रा याद कीजिए 2004 से 2010 के बीच क्या हुआ था? तब कांग्रेस सरकार के समय पेट्रोल-डीजल और गैस की कीमतों का संकट आया था और तब कांग्रेस ने देश की नहीं बल्कि अपनी सत्ता की चिंता की। उस वक्त कांग्रेस ने एक लाख अड़तालीस हज़ार करोड़ रुपए के ऑयल बॉन्ड जारी किए थे और प्रधानमंत्री मनमोहन सिंह जी ने खुद कहा था कि वो आने वाली पीढ़ी पर कर्ज का बोझ डाल रहे हैं। यह जानते हुए भी कि ऑयल बॉन्ड का फैसला गलत है, जो रिमोट कंट्रोल से सरकार चला रहे थे, उन लोगों ने अपनी सत्ता बचाने के लिए यह गलत निर्णय किया क्योंकि जवाबदेही उस समय नहीं होनी थी, उस बॉन्ड पर री-पेमेंट 2020 के बाद होनी थी।

साथियों,

बीते 5-6 वर्षों में हमारी सरकार ने कांग्रेस सरकार के उस पाप को धोने का काम किया है, और इस धुलाई का खर्चा कम नहीं आया है, ऐसी लाँड्री आपने देखी नहीं होगी। 1 लाख 48 हज़ार करोड़ रुपए की जगह, देश को 3 लाख करोड़ रुपए से अधिक की पेमेंट करनी पड़ी क्योंकि इसमें ब्याज भी जुड़ गया था। यानी हमने करीब-करीब दोगुनी राशि चुकाने के लिए मजबूर हुए। आजकल कांग्रेस के जो नेता बयानों की मिसाइलें दाग रहे हैं, मिसाइल आई तो टीवी9 को मजा आएगा, उनकी इस विषय का जिक्र आते ही बोलती बंद हो जाती है।

साथियों,

पश्चिम एशिया में बनी परिस्थितियों पर मैंने आज लोकसभा में अपना वक्तव्य दिया है। दुनिया में जहां भी युद्ध हो रहे हैं, वो भारत की सीमा से दूर हैं। लेकिन आज की व्यवस्थाओं में कोई भी देश युद्धों से दुष्प्रभाव से दूर रहे, ऐसा संभव नहीं होता। अनेक देशों में तो स्थिति बहुत गंभीर हो चुकी है। और इन हालातों में हम देख रहे हैं कि राजनीतिक स्वार्थ से भरे कुछ लोग, कुछ दल, संकट के इस समय में भी अपने लिए राजनीतिक अवसर खोज रहे हैं। इसलिए मैं टीवी9 के मंच से फिर कहूंगा, यह समय संयम का है, संवेदनशीलता का है। हमने कोरोना महासंकट के दौरान भी देखा है, जब देशवासी एकजुट होकर संकट का सामना करते हैं, तो कितने सार्थक परिणाम आते हैं। इसी भाव के साथ हमें इस युद्ध से बनी परिस्थितियों का सामना करना है।

साथियों,

दुनिया की हर उथल-पुथल के बीच, भारत ने अपनी प्रगति की गति को भी बनाए रखा है। अगर मैं 28 फरवरी को युद्ध शुरू होने के बाद, बीते 23 दिनों का ही ब्यौरा दूं, तो पूरब से पश्चिम तक, उत्तर से दक्षिण तक देश में हजारों करोड़ के डेवलपमेंट प्रोजेक्ट्स का काम हुआ है। दिल्ली मेट्रो रेल के महत्वपूर्ण कॉरिडोर्स का लोकार्पण, सिलचर का हाई स्पीड कॉरिडोर का शिलान्यास, कोटा में नए एयरपोर्ट का शिलान्यास, मदुरै एयरपोर्ट को इंटरनेशनल एयरपोर्ट का दर्जा देना, ऐसे अनेक काम बीते 23 दिनों में ही हुए हैं। बीते एक महीने के दौरान ही औद्योगिक विकास को गति देने के लिए भव्य स्कीम को मंजूरी दी गई है। इसके तहत देशभर में 100 plug-and-play industrial parks विकसित किए जाएंगे। देश में Small Hydro Power Development Scheme को भी हरी झंडी दी गई है। इससे आने वाले वर्षों में 1,500 मेगावाट नई hydro power capacity जोड़ी जाएगी। इसी दौरान जल जीवन मिशन को साल 2028 तक बढ़ाने का निर्णय लिया गया है। किसानों के हित में भी अनेक बड़े निर्णय लिए गए हैं। बीते एक महीने में ही पीएम किसान सम्मान निधि के तहत 18 हजार करोड़ रुपए से अधिक सीधे किसानों के खातों में ट्रांसफर किए गए हैं। और जो हमारे MSMEs हैं, जो हमारे निर्यातक हैं, उनके लिए भी करीब 500 करोड़ रुपए के राहत पैकेज की भी घोषणा की गई है। यह सारे कदम इस बात का प्रमाण हैं कि विकसित भारत बनाने के लिए देश कितनी तेज गति से काम कर रहा है।

साथियों,

Management की दुनिया में एक सिद्धांत कहा जाता है - What gets measured, gets managed. लेकिन मैं इसमें एक बात और जोड़ना चाहता हूं, What gets measured, gets improved और ultimately, gets transformed. क्योंकि आकलन जागरूकता पैदा करता है। आकलन जवाबदेही तय करता है और सबसे महत्वपूर्ण आकलन संभावनाओं को जन्म देता है।

साथियों,

अगर आप 2014 से पहले के 10-11 साल और 2014 के बाद के 10-11 साल का आप आकलन करेंगे, तो यही पाएंगे कि कैसे इसी सिद्धांत पर चलते हुए, भारत ने हर सेक्टर को Transform किया है। जैसे पहले हाईवे बनते थे, करीब 11-12 किलोमीटर प्रति दिन की रफ्तार से, आज भारत करीब 30 किलोमीटर प्रतिदिन की स्पीड से हाईवे बना रहा है। पहले पोर्ट्स पर शिप का Turnaround Time, 5-6 दिन का होता था। आज वही काम, करीब-करीब 2 दिन से भी कम समय में पूरा हो रहा है। पहले Startup Culture के बारे में चर्चा ही नहीं होती थी। 2014 से पहले, हमारे देश में 400-500 स्टार्ट अप्स ही थे। आज भारत में 2 लाख से ज्यादा रजिस्ट्रर्ड स्टार्ट अप्स हैं। पहले मेडिकल education में सीटें भी सीमित थीं, करीब 50-55 हजार MBBS seats थीं, आज यह बढ़कर सवा लाख से ज्यादा हो चुकी हैं। पहले देश के Banking system से भी करोड़ों लोग बाहर थे। देश में सिर्फ 25 करोड़ के आसपास ही बैंक account थे। वहीं जनधन योजना के माध्यम से 55 करोड़ से ज्यादा बैंक अकाउंट खुले हैं। पहले हमारे देश में airports की संख्या भी 70 से कम थी। आज एयरपोर्ट्स की संख्या भी बढ़कर 160 से ज्यादा हो चुकी है।

साथियों,

पहले भी योजनाएं तो बनती थीं, लेकिन आज फर्क है, आज परिणाम दिखते हैं। पहले गति धीमी थी, आज भारत fastrack पर है। पहले संभावनाएं भी अंधकार में थीं, आज संकल्प सिद्धियों में बदल रहे हैं। इसलिए दुनिया को भी यह संदेश मिल रहा है कि यह नया भारत है। यह अपने विकास के लिए कोई कोर-कसर बाकी नहीं छोड़ रहा है।

साथियों,

आज हमारा प्रयास है कि अतीत में विकास का जो असंतुलन पैदा हो गया था, उसको अवसरों में बदला जाए। अब जैसे हमारा पूर्वी भारत है। हमारा पूर्वी भारत संसाधनों से समृद्ध है, दशकों तक वहां जिन्होंने सरकारें चलाई हैं, उनकी उपेक्षा ने पूर्वी भारत के विकास पर ब्रेक लगा दी थी। अब हालात बदल रहे हैं। जिस असम में कभी गोलियों की आवाज सुनाई देती थी, आज वहां सेमीकंडक्टर यूनिट बन रही है। ओडिशा में सेमीकंडक्टर से लेकर पेट्रोकेमिकल्स तक अनेक नए-नए सेक्टर का विकास हो रहा है। जिस बिहार में 6-7 दशक में गंगा जी पर एक बड़ा पुल बन पाया था एक, उस बिहार में पिछले एक दशक में 5 से ज्यादा नए पुल बनाए गए हैं। यूपी में कभी कट्टा मैन्युफैक्चरिंग की कहानियां कही जाती थीं, आज यूपी, मोबाइल फोन मैन्युफैक्चरिंग में दुनिया में अपनी पहचान बना रहा है।

साथियों,

पूर्वी भारत का एक और बड़ा राज्य पश्चिम बंगाल है। पश्चिम बंगाल, एक समय में भारत के कल्चर, एजुकेशन, इंडस्ट्री और ट्रेड का हब होता था। बीते 11 वर्षों में केंद्र सरकार ने पश्चिम बंगाल के विकास के लिए बड़ी मात्रा में निवेश किया है। लेकिन दुर्भाग्य से, आज वहां एक ऐसी निर्मम सरकार है, जो विकास पर ब्रेक लगाकर बैठी है। TV9 बांग्ला के जो दर्शक हैं, वो जानते हैं कि बंगाल में आयुष्मान योजना पर निर्मम सरकार ने ब्रेक लगाया हुआ है। पीएम सूर्यघर मुफ्त बिजली योजना पर ब्रेक लगाया हुआ है। पीएम आवास योजना पर ब्रेक लगाया हुआ है। चाय बागान श्रमिकों के लिए शुरू हुई योजना के लिए ब्रेक लगाया हुआ है। यानी विकास और जनकल्याण से ज्यादा प्राथमिकता निर्मम सरकार अपने राजनीतिक स्वार्थ को दे रही है।

साथियों,

देश में इस तरह की राजनीति की शुरुआत जिस दल ने की है, वो अपने गुनाहों से बच नहीं सकती और वो पार्टी है - कांग्रेस। कांग्रेस पार्टी की राजनीति का एक ही लक्ष्य रहा है, किसी भी तरह विकास का विरोध और कांग्रेस यह तब से कर रही है, जब मैं गुजरात में था। गुजरात में वर्षों तक जनता ने हमें आशीर्वाद दिया, तो कांग्रेस ने उस जनादेश को स्वीकार नहीं किया। उन्होंने गुजरात की छवि पर सवाल उठाए, उसकी प्रगति को कटघरे में खड़ा किया और जब यही विश्वास पूरे देश में दिखाई दिया, तो कांग्रेस का विरोध भी रीजनल से नेशनल हो गया।

साथियों,

जब राजनीति में विरोध, विकास के विरोध में बदल जाए, जब आलोचना देश की उपलब्धियों पर सवाल उठाने लगे, तब यह सिर्फ सरकार का विरोध नहीं रह जाता, यह देश की प्रगति से असहज होने की मानसिकता बन जाती है। आज कांग्रेस इसी मानसिकता की गुलाम बन चुकी है। आज स्थिति यह है कि देश की हर सफलता पर प्रश्न उठाया जाता है, हर उपलब्धि में कमी खोजी जाती है और हर प्रयास के असफल होने की कामना की जाती है। कोविड के समय, देश ने अपनी वैक्सीन बनाई, तो कांग्रेस ने उस पर भी संदेह जताया। Make in India की बात हुई, तो कहा गया कि यह सफल नहीं होगा, बब्बर शेर कहकर इसका मजाक उड़ाया गया। जब देश में डिजिटल इंडिया अभियान शुरू हुआ, तो उसका मजाक उड़ाया गया। लेकिन हर बार यह कांग्रेस का दुर्भाग्य और देश का सौभाग्य रहा कि भारत ने हर चुनौती को सफलता में बदला। आज भारत दुनिया की सबसे बड़ी वैक्सीनेशन ड्राइव का उदाहरण है। भारत डिजिटल पेमेंट्स में दुनिया का अग्रणी देश है। भारत मैन्युफैक्चरिंग और स्टार्टअप्स में नई ऊंचाइयों को छू रहा है।

साथियों,

लोकतंत्र में विरोध जरूरी होता है। लेकिन विरोध और विद्वेष के बीच एक रेखा होती है। सरकार का विरोध करना लोकतांत्रिक अधिकार है। लेकिन देश को बदनाम करना, यह कांग्रेस की नीयत पर सवाल खड़ा करता है। जब विरोध इस स्तर तक पहुंच जाए कि देश की उपलब्धियां भी असहज करने लगें, तो यह राजनीति नहीं, यह दृष्टिकोण की समस्या है। अभी हमने ग्लोबल AI समिट में भी देखा है। जब पूरी दुनिया भारत में जुटी हुई थी, तो कांग्रेस के लोग कपड़े फाड़ने वहां पहुंच गए थे। इन लोगों को देश की इज्जत की कितनी परवाह है, यह इसी से पता चलता है। इसलिए आज आवश्यकता है कि देशहित को, दलहित से ऊपर रखा जाए क्योंकि अंत में राजनीति से ऊपर, राष्ट्र होता है, राष्ट्र का विकास होता है।

साथियों,

आज का यह दिन भी हमें यही प्रेरणा देता है। आज के ही दिन शहीद भगत सिंह, शहीद राजगुरु और शहीद सुखदेव ने देश के लिए सर्वोच्च बलिदान दिया था। आज ही, समाजवादी आंदोलन के प्रखर आदर्श डॉ. राम मनोहर लोहिया जी की जयंती भी है। यह वो प्रेरणाएं हैं, जिन्होंने देश को हमेशा स्व से ऊपर रखा है। देशहित को सबसे ऊपर रखने की यही प्रेरणा, भारत को विकसित भारत बनाएगी। यही प्रेरणा भारत को आत्मनिर्भर बनाएगी। मुझे पूरा विश्वास है कि टीवी9 की यह समिट भी भारत के आत्मविश्वास और दुनिया के भरोसे पर, भारतीयों पर जो भरोसा है, उस भरोसे को और सशक्त करेगी। आप सभी को मेरी तरफ से बहुत-बहुत शुभकामनाएं हैं और आपके बीच आने का अवसर दिया, आप सबसे मिलने का मौका लिया, इसलिए बहुत-बहुत धन्यवाद!

नमस्‍कार!