“ഇന്ന്, നിങ്ങളെപ്പോലുള്ള കളിക്കാര്‍ക്കു മികച്ച മനോഭാവമാണുള്ളത്. പരിശീലനവും മെച്ചപ്പെട്ടുവരുന്നു. രാജ്യത്തു കായികരംഗത്തിനുള്ള അന്തരീക്ഷവും വളരെ മികച്ചതാണ്”
“ത്രിവര്‍ണപതാക ഉയരത്തില്‍ പാറുന്നതു കാണുകയും ദേശീയഗാനം കേള്‍ക്കുകയുമാണു ലക്ഷ്യം”
“രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണു കായികതാരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു പോകുന്നത്”
“നിങ്ങളേവരും മികച്ച പരിശീലനം നേടിയവരാണ്. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ പരിശീലനം നേടിയവരാണ്. ആ പരിശീലനമികവും നിങ്ങളുടെ ഇച്ഛാശക്തിയും സംയോജിപ്പിക്കാനുള്ള സമയമാണിത്”
“നിങ്ങളുടെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം പ്രചോദനമേകുന്നതാണ്. എന്നാലിനി നിങ്ങള്‍ നിങ്ങളിലെ മികച്ചവ പുറത്തെടുക്കണം; പുതിയ റെക്കോര്‍ഡുകളിലേക്കു കുതിക്കണം”

അവരോട് സംസാരിക്കുന്നതിന് മുമ്പ് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 സുഹൃത്തുക്കളേ,

 നിങ്ങളെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് നിങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു, എന്നാല്‍ നിങ്ങളില്‍ പലരും ഇപ്പോഴും വിദേശത്ത് പരിശീലനത്തിന്റെ തിരക്കിലാണ്.  മറുവശത്ത്, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഞാനും തിരക്കിലാണ്.

 സുഹൃത്തുക്കളേ,

 ഇന്ന് ജൂലൈ 20 ആണ്. കായിക ലോകത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്ന് അന്താരാഷ്ട്ര ചെസ്സ് ദിനമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂലായ് 28-ന് ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുകയും അതേ ദിവസം തന്നെ തമിഴ്നാട്ടിലെ മഹാബലിപുരത്ത് ചെസ് ഒളിമ്പ്യാഡ് ആരംഭിക്കുകയും ചെയ്യും എന്നതും വളരെ രസകരമാണ്. അതായത്, അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ലോകത്ത് ആധിപത്യം സ്ഥാപിക്കാനുമുള്ള സുവര്‍ണാവസരമാണ്.  രാജ്യത്തെ എല്ലാ താരങ്ങള്‍ക്കും ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

 സുഹൃത്തുക്കളേ,

 നിരവധി കായിക മത്സരങ്ങളില്‍ നിരവധി കായികതാരങ്ങള്‍ രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.  ഇത്തവണയും എല്ലാ കളിക്കാരും പരിശീലകരും ആവേശത്തിലാണ്.  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് വീണ്ടും പരീക്ഷിക്കാന്‍ അവസരമുണ്ട്.  ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പങ്കെടുക്കുന്ന 65-ലധികം അത്ലറ്റുകളും അതിശയകരമായ മതിപ്പ് സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്, എങ്ങനെ കളിക്കണം എന്നതില്‍ നിങ്ങള്‍ വിദഗ്ദ്ധരാണ്.  ഞാന്‍ പറയുവാനുള്ളത് നിങ്ങളുടെ പൂര്‍ണ്ണ ശക്തിയോടെ യാതൊരു ടെന്‍ഷനുമില്ലാതെ കളിക്കൂ എന്നാണ്.

 പിന്നെ, ആ പഴയ ഡയലോഗ് കേട്ടിട്ടുണ്ടാകും. നിങ്ങളെ വെല്ലുവിളിക്കാന്‍ ആരുമില്ല, നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്?  ഈ മനോഭാവത്തോടെ അവിടെ പോയി കളിക്കണം. കൂടുതല്‍ ഉപദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  നമുക്ക് സംഭാഷണം ആരംഭിക്കാം.  ആരോടാണ് ഞാന്‍ ആദ്യം സംസാരിക്കേണ്ടത്?

 അവതാരകന്‍: അവിനാഷ് സാബ്ലെ, മഹാരാഷ്ട്രയില്‍ നിന്നുള്ള കായികതാരമാണ്.

പ്രധാനമന്ത്രി: അവിനാഷ്, നമസ്‌കാരം!

 അവിനാഷ് സാബ്ലെ: ജയ് ഹിന്ദ്, സര്‍.  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 3000 മീറ്റര്‍ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അവിനാഷ് സാബ്ലെയാണ് ഞാന്‍.

പ്രധാനമന്ത്രി: അവിനാഷ്, നിങ്ങള്‍ സൈന്യത്തിലാണെന്നും നിങ്ങളെയും സിയാച്ചിനില്‍ നിയമിച്ചിട്ടുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. ആദ്യം, നിങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതിന് ശേഷം ഹിമാലയത്തില്‍ നിങ്ങളുടെ ജോലി ചയ്ത അനുഭവം പറയു.

 അവിനാഷ് സാബ്ലെ: സര്‍, ഞാന്‍ മഹാരാഷ്ട്രയിലെ ബിഡ് ജില്ലയില്‍ നിന്നാണ്.  2012-ല്‍ ഞാന്‍ സേനയില്‍ ചേര്‍ന്നു. നാലു വര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്തു, ആ വര്‍ഷങ്ങളില്‍ എനിക്ക് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.  നാല് വര്‍ഷം ഒമ്പത് മാസത്തെ കഠിനമായ പരിശീലനമുണ്ട്.  ആ പരിശീലനം എന്നെ വളരെ ശക്തനാക്കി.  ആ പരിശീലനം കണക്കിലെടുത്ത് ഏത് മേഖലയിലും ഞാന്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു.  എന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് അയച്ചതിന് സൈന്യത്തോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.  പട്ടാളത്തിലെ അച്ചടക്കവും ദുര്‍ഘടമായ ഒരു ഭൂപ്രദേശത്ത് എന്റെ നിയമനവും കാരണം എനിക്ക് വളരെയധികം പ്രയോജനം ലഭിച്ചു.

പ്രധാനമന്ത്രി: അവിനാഷ്, പട്ടാളത്തില്‍ ചേര്‍ന്നതിന് ശേഷം മാത്രമാണു നിങ്ങള്‍ സ്റ്റീപ്പിള്‍ ചേസ് തിരഞ്ഞെടുത്തത് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.  സിയാച്ചിനും സ്റ്റീപ്പിള്‍ ചേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

 അവിനാഷ് സാബ്ലെ: അതെ സര്‍. സ്റ്റീപ്പിള്‍ ചേസിലും തടസ്സങ്ങള്‍ നിറഞ്ഞതിനാല്‍ സൈന്യത്തില്‍ ഞങ്ങള്‍ക്ക് സമാനമായ പരിശീലനം ഉണ്ട്.  സ്റ്റീപ്പിള്‍ ചേസില്‍ നിരവധി തടസ്സങ്ങളും വാട്ടര്‍ ജമ്പുകളും ഉണ്ട്.  സൈനിക പരിശീലനത്തിലും നമുക്ക് പല തടസ്സങ്ങളും കടമ്പകളും നീക്കേണ്ടതുണ്ട്.  ഇഴഞ്ഞു നീങ്ങി ഒമ്പതടി കിടങ്ങ് ചാടണം.  പട്ടാളത്തിലെ പരിശീലന വേളയില്‍ നമുക്ക് പരിഹരിക്കേണ്ട നിരവധി തടസ്സങ്ങളുണ്ട്.  അതിനാല്‍, സൈന്യത്തിലെ പരിശീലനത്തിന് ശേഷം ഈ സ്റ്റീപ്പിള്‍ ചേസ് ഇവന്റ് വളരെ എളുപ്പമാണെന്ന് ഞാന്‍ കണ്ടെത്തുന്നു.

പ്രധാനമന്ത്രി: അവിനാഷ്, ഒരു കാര്യം പറയൂ.  നിങ്ങള്‍ നേരത്തെ അമിതഭാരമുള്ള ആളായിരുന്നു, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ ഭാരം കുറഞ്ഞു.  ഇന്ന് എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നത് പോലെ, നിങ്ങള്‍ വളരെ മെലിഞ്ഞതായി തോന്നുന്നു.  നീരജ് ചോപ്രയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ഭാരം കുറച്ചതും ഞാന്‍ ശ്രദ്ധിച്ചു.  നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കിടുകയാണെങ്കില്‍, കായികരംഗത്തുള്ളവര്‍ ഒഴികെയുള്ള ആളുകള്‍ക്കും ഇത് ഉപയോഗപ്രദമാകും.

 അവിനാഷ്: സര്‍, പട്ടാളക്കാരനായിരിക്കുമ്പോള്‍ എനിക്ക് അമിത ഭാരമുണ്ടായിരുന്നു.  ആ സമയത്താണ് സ്‌പോര്‍ട്‌സില്‍ ചേരാന്‍ തോന്നിയത്.  എന്റെ യൂണിറ്റും സൈന്യവും സ്‌പോര്‍ട്‌സില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചു.  ഓട്ടത്തെ സംബന്ധിച്ചിടത്തോളം എന്റെ ഭാരം വളരെ കൂടുതലായിരുന്നു.  എനിക്ക് ഏകദേശം 74 കിലോ ഭാരമുണ്ടായിരുന്നു, ഞാന്‍ വളരെ ആശങ്കാകുലനായിരുന്നു.  എന്നാല്‍ സൈന്യം എന്നെ പിന്തുണക്കുകയും എനിക്ക് പരിശീലനം നല്‍കുന്നതിന് അധിക സമയം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു.  എന്റെ ഭാരം കുറയ്ക്കാന്‍ എനിക്ക് ഏകദേശം മൂന്ന്-നാല് മാസമെടുത്തു.

പ്രധാനമന്ത്രി : നിങ്ങള്‍ക്ക് എത്ര ഭാരം കുറഞ്ഞു?

 അവിനാഷ്: സര്‍, ഇപ്പോള്‍ 53 കിലോ.  നേരത്തെ ഇത് 74 കിലോ ആയിരുന്നു.  അങ്ങനെ ഏകദേശം 20 കിലോ കുറഞ്ഞു.

പ്രധാനമന്ത്രി: ഓ, നിങ്ങള്‍ക്ക് ശരിക്കും ഒരുപാട് നഷ്ടപ്പെട്ടു. അവിനാഷ്, സ്പോര്‍ട്സില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, വിജയത്തിന്റെയോ തോല്‍വിയുടെയോ ഭാരം ഒരാള്‍ ചുമക്കുന്നില്ല എന്നത് തീര്‍ച്ചയായും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു.  ഓരോ തവണയും മത്സരം പുതിയതും പുതുമയുള്ളതുമാണ്.  നിങ്ങള്‍ എല്ലാം തയ്യാറായിക്കഴിഞ്ഞുവെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞു. രാജ്യത്തുള്ള എല്ലാവരുടെയും ആശംസകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.  പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ കളിക്കുക.  
ഇനി ആരോടാണ് നമ്മള്‍ സംസാരിക്കുക?

 അവതാരകന്‍: സര്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള അചിന്ത ഷീലി, ഭാരോദ്വഹനമാണ് ഇനം.
പ്രധാനമന്ത്രി: അചിന്ത ജി, നമസ്‌തേ!

 അചിന്ത ഷീലി: നമസ്‌തേ, സര്‍.  ഞാന്‍ പശ്ചിമ ബംഗാളില്‍ നിന്നാണ്, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു.

പ്രധാനമന്ത്രി: നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയൂ.

 അചിന്ത ഷീലി:  സര്‍, ഞാന്‍ 73 കിലോ വിഭാഗത്തില്‍ മത്സരിക്കും.

പ്രധാനമന്ത്രി: അചിന്ത, നിങ്ങള്‍ വളരെ ശാന്തനാണെന്നാണ് ആളുകള്‍ പറയുന്നത്.  വളരെ അടിപൊളി!  നിങ്ങളുടെ കായിക വിനോദം ശക്തിയെക്കുറിച്ചാണ്.  അപ്പോള്‍, ഈ ശക്തിയും സമാധാനവും നിങ്ങള്‍ എങ്ങനെയാണ് സമന്വയിപ്പിച്ചത്?

 അചിന്ത ഷീലി:  സര്‍, ഞാന്‍ യോഗ ചെയ്യുന്നു, അതിന്റെ ഫലമായി മനസ്സ് ശാന്തമാകും.  എന്നാല്‍ പരിശീലന വേളയില്‍ ഞാന്‍ ആവേശഭരിതനാണ്.

പ്രധാനമന്ത്രി: അചിന്ത, നിങ്ങള്‍ പതിവായി യോഗ പരിശീലിക്കുന്നുണ്ടോ?

 അചിന്ത ഷീലി: അതെ, സര്‍.  എന്നാല്‍ ചിലപ്പോള്‍ എനിക്ക് അത് നഷ്ടമാകാറുണ്ട്.

പ്രധാനമന്ത്രി: ശരി, നിങ്ങളുടെ കുടുംബത്തില്‍ ആരൊക്കെയുണ്ട്?

അചിന്ത ഷീലി: എനിക്ക് എന്റെ അമ്മയും മൂത്ത സഹോദരനുമുണ്ട്, സര്‍.

പ്രധാനമന്ത്രി: നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടോ?

 അചിന്ത ഷീലി: അതെ, സര്‍.  എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് പൂര്‍ണ്ണ പിന്തുണയുണ്ട്.  മികച്ച പ്രകടനം നടത്താന്‍ അവര്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ദിവസവും അവരോട് സംസാരിക്കാറുണ്ട്. എല്ലായ്പ്പോഴും അവരുടെ പിന്തുണയുണ്ട് സര്‍.

പ്രധാനമന്ത്രി: എന്നാല്‍ നിങ്ങളുടെ അമ്മ പരിക്കുകളെ കുറിച്ച് വളരെയധികം ആശങ്കാകുലരായിരിക്കണം, കാരണം വെയ്റ്റ് ലിഫ്റ്റിംഗ് സമയത്ത് പരിക്കിനെ കുറിച്ച് എപ്പോഴും ആശങ്കയുണ്ട്.

 അചിന്ത ഷീലി: അതെ, സര്‍.ശ്രദ്ധയോടെ കളിക്കാന്‍ ഞാന്‍ എന്റെ അമ്മയോട് സംസാരിക്കുമ്പോള്‍ ഞാന്‍ എപ്പോള്‍ സംസാരിക്കുമ്പോഴും അവര്‍ പറയും.

പ്രധാനമന്ത്രി: നിങ്ങള്‍ നന്നായി ചെയ്യണമെന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.  പരിക്കുകളില്‍ നിന്ന് നിങ്ങള്‍ എങ്ങനെ സ്വയം തടഞ്ഞു?  എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ?

 അചിന്ത ഷീലി: ഇല്ല, സര്‍.  പരിക്കുകള്‍ സാധാരണമാണ്.  എന്നാല്‍ എനിക്ക് എന്തെങ്കിലും പരിക്കേല്‍ക്കുമ്പോഴെല്ലാം ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്.  പരിക്കിലേക്ക് നയിച്ച എന്റെ തെറ്റ് എന്താണ്?  അപ്പോള്‍ ഞാന്‍ സ്വയം തിരുത്തുന്നു.  പതിയെ, പരിക്കുകള്‍ പഴങ്കഥയായി.

പ്രധാനമന്ത്രി:അചിന്ത, നിങ്ങള്‍ക്ക് സിനിമകള്‍ കാണാന്‍ വളരെ ഇഷ്ടമാണെന്ന് മനസ്സിലാക്കുന്നു.സിനിമകള്‍ കാണാറുണ്ടോ?  നിങ്ങളുടെ പരിശീലനത്തിനിടെ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുന്നുണ്ടോ?

 അചിന്ത ഷീലി: അതെ, സര്‍.  എനിക്ക് അത്ര സമയം കിട്ടുന്നില്ല.  പക്ഷെ ഞാന്‍ ഒഴിവുള്ളപ്പോഴെല്ലാം ശ്രദ്ധിക്കാറുണ്ട്, സര്‍.

പ്രധാനമന്ത്രി: അതായത് മെഡലുമായി തിരിച്ചെത്തിയാല്‍ നിങ്ങള്‍ സിനിമകള്‍ കാണാന്‍ തുടങ്ങും.

 അചിന്ത ഷീലി: ഇല്ല, ഇല്ല, സര്‍.

പ്രധാനമന്ത്രി: ശരി, എന്റെ ആശംസകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.  നിങ്ങളുടെ തയ്യാറെടുപ്പില്‍ ഒരു പ്രശ്നവും വരുത്താത്ത നിങ്ങളുടെ കുടുംബത്തെ, പ്രത്യേകിച്ച് നിങ്ങളുടെ അമ്മയെയും സഹോദരനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  കളിക്കാരനോടൊപ്പം മുഴുവന്‍ കുടുംബവും വളരെയധികം പരിശ്രമിക്കണമെന്ന് ഞാന്‍ കരുതുന്നു.  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിങ്ങളുടെ മികച്ച പ്രകടനം നടത്തൂ.  നിങ്ങളുടെ അമ്മയുടെയും രാജ്യത്തെ ജനങ്ങളുടെയും അനുഗ്രഹം നിങ്ങള്‍ക്കുണ്ട്.  അചിന്താ, വളരെയധികം ആശംസകള്‍.

 അചിന്ത ഷീലി: നന്ദി, സര്‍.

 അവതാരക: സര്‍, കേരളത്തില്‍ നിന്നുള്ള ട്രീസ ജോളിയാണ് അടുത്തത്. ബാഡ്മിന്റണ്‍ കളിക്കുന്നു.

 ട്രീസ ജോളി: സുപ്രഭാതം, സര്‍. ഞാന്‍ ട്രീസ ജോളി. സര്‍, ഞാന്‍ 2020 കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ കളിയില്‍ പങ്കെടുക്കുന്നു.

പ്രധാനമന്ത്രി: ട്രീസാ, നിങ്ങള്‍ കണ്ണൂര്‍ ജില്ലക്കാരിയാണ് അല്ലേ? കൃഷിയും ഫുട്ബോളും അവിടെ വളരെ ജനപ്രിയമാണ്.  ബാഡ്മിന്റണിലേക്ക് വരാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?

 ട്രീസ ജോളി: സര്‍, വോളിബോളും ഫുട്ബോളും എന്റെ ജന്മനാട്ടില്‍ ഏറ്റവും പ്രചാരമുള്ളതിനാല്‍ കായികവിനോദത്തില്‍ ശ്രദ്ധിക്കാനാണ് എന്റെ പിതാവ് എന്നെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ബാഡ്മിന്റണ്‍ ആ പ്രായത്തില്‍ കളിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ് - 5 വയസ്സില്‍.

പ്രധാനമന്ത്രി: ട്രീസാ, നിങ്ങളും ഗായത്രി ഗോപിചന്ദും വളരെ നല്ല സുഹൃത്തുക്കളാണെന്നും ഡബിള്‍സ് പങ്കാളികളാണെന്നുംമനസ്സിലാക്കുന്നു. നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ഫീല്‍ഡ് പങ്കാളിയെക്കുറിച്ചും പറയു.

 ട്രീസ ജോളി: സര്‍, എനിക്ക് ഗായത്രിയുമായി നല്ല ബന്ധമുണ്ട്. ഞങ്ങള്‍ കളിക്കുമ്പോള്‍, ഞങ്ങള്‍ വളരെ മികച്ച കോമ്പിനേഷനാണ്.  പങ്കാളികളുമായി നല്ല ബന്ധം പുലര്‍ത്തുന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.

പ്രധാനമന്ത്രി: ശരി, ട്രീസ.  മടങ്ങിവരുമ്പോള്‍ ആഘോഷിക്കാന്‍ നിങ്ങളുടെയും ഗായന്ത്രിയുടെയും പദ്ധതികള്‍ എന്തൊക്കെയാണ്?

 ട്രീസ ജോളി: സര്‍, അവിടെ മെഡല്‍ നേടിയാല്‍ ഞങ്ങള്‍ ആഘോഷിക്കും.  എങ്ങനെ ആഘോഷിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

പ്രധാനമന്ത്രി:നിങ്ങള്‍ ഒരു അത്ഭുതകരമായ തുടക്കം കുറിച്ചു.  നിങ്ങളുടെ മുഴുവന്‍ കരിയര്‍ നിങ്ങളുടെ മുന്നിലുണ്ട്.  ഇത് വിജയങ്ങളുടെ തുടക്കം മാത്രമാണ്, എല്ലാ മത്സരങ്ങളിലും നിങ്ങള്‍ നൂറു ശതമാനം നല്‍കുന്നു.  ഓരോ മത്സരവും വളരെ ഗൗരവമായി എടുക്കുക.  ഫലം എന്താണെന്നത് പ്രശ്‌നമല്ല.  നോക്കൂ, നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നണം.  നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നിരവധി ആശംസകള്‍!

 ട്രീസ ജോളി: നന്ദി, സര്‍.

 അവതാരകന്‍: സര്‍, ഇപ്പോള്‍ നമുക്കൊപ്പം ജാര്‍ഖണ്ഡില്‍ നിന്നുള്ള ഹോക്കി കളിക്കാരി സലിമ ടെറ്റെയുണ്ട്.

പ്രധാനമന്ത്രി: സലിമ ജി, നമസ്തേ!

 സലിമ ടെറ്റെ: സുപ്രഭാതം, സര്‍.

പ്രധാനമന്ത്രി: സലീമ ജി, സുഖമാണോ?

 സലിമ ടെലി: വളരെ നന്നായി, സര്‍. അങ്ങേയ്ക്ക് എന്തൊക്കെയുണ്ട്?

പ്രധാനമന്ത്രി: നിങ്ങള്‍ എവിടെയാണ് പരിശീലനത്തിന പോയത്? വിദേശത്ത്!

 സലിമ ടെറ്റെ: അതെ, സര്‍.  ടീം മുഴുവനും ഇംഗ്ലണ്ടിലാണ്.

പ്രധാനമന്ത്രി: സലീമ, നിങ്ങളും അച്ഛനും ഹോക്കിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നതായി ഞാന്‍ വായിക്കുകയായിരുന്നു. തുടക്കം മുതല്‍ ഇതുവരെയുള്ള നിങ്ങളുടെ യാത്ര പറഞ്ഞാല്‍ അത് രാജ്യത്തെ കളിക്കാര്‍ക്ക് പ്രചോദനമാകും.

 സലിമ ടെറ്റെ: അതെ, സര്‍. ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നാണ്.  അച്ഛനും കളിക്കാറുണ്ടായിരുന്നു. പപ്പ കളി നിര്‍ത്തിയിട്ട് ഒരുപാട് നാളായി. പപ്പ കളിക്കാന്‍ പോകുന്നിടത്തെല്ലാം ഞാന്‍ സൈക്കിളില്‍ അനുഗമിക്കുമായിരുന്നു.  ഞാന്‍ അഛനെ നോക്കി കളി മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.  പപ്പയില്‍ നിന്ന് ഹോക്കി പഠിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.  ജാര്‍ഖണ്ഡില്‍ നിന്നുള്ള അസുന്ത ലക്രയെ ഞാനും കാണാറുണ്ടായിരുന്നു.  അവളെപ്പോലെ ആകാന്‍ ഞാന്‍ ആഗ്രഹിച്ചു.  സാവധാനം, ഞാന്‍ ഗെയിം മനസ്സിലാക്കാന്‍ തുടങ്ങി, അത് എന്റെ ജീവിതത്തിന് ഒരുപാട് നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി.  കഷ്ടപ്പെട്ടാലേ ഒരാള്‍ക്ക് ഇത്രയധികം കിട്ടൂ എന്ന് ഞാന്‍ പപ്പയില്‍ നിന്ന് പഠിച്ചിട്ടുണ്ട്.  അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നത് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നു.

പ്രധാനമന്ത്രി: സലീമ, ടോക്കിയോ ഒളിമ്പിക്സിലെ നിങ്ങളുടെ കളിയില്‍ നിങ്ങള്‍ ശരിക്കും മതിപ്പുളവാക്കി.  ടോക്കിയോ ഗെയിമുകള്‍ക്കിടയിലുള്ള നിങ്ങളുടെ അനുഭവം നിങ്ങള്‍ പങ്കിടുകയാണെങ്കില്‍, എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു.

 സലിമ ടെറ്റെ: തീര്‍ച്ചയായും, സര്‍.  ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ഞങ്ങള്‍ അങ്ങയുമായി ആശയവിനിമയം നടത്തിയിരുന്നു.  ഇപ്പോള്‍, കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പും ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്. ഞങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് പോകുന്നതിന് മുമ്പ് അങ്ങു ഞങ്ങളെ പ്രചോദിപ്പിച്ചു.  ഞങ്ങള്‍ക്ക് വളരെ സന്തോഷവും പ്രചോദനവും തോന്നി.  ഞങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് പോയപ്പോള്‍, അസാധാരണമായ എന്തെങ്കിലും ചെയ്യണം എന്ന കാര്യം മാത്രമേ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.  ഈ ടൂര്‍ണമെന്റിലും ഇത് തന്നെയാണ് സമീപനം.  ടോക്കിയോ ഒളിമ്പിക്സ് സമയത്ത് കൊവിഡ് ഉണ്ടായിരുന്നു, അത് വളരെ ബുദ്ധിമുട്ടായിരുന്നു.  ടോക്കിയോയില്‍ എന്തെങ്കിലും പഠിക്കാനും ചെയ്യാനും ഞങ്ങള്‍ തയ്യാറായിരുന്നു. അങ്ങ് ഞങ്ങളെ ഇതുപോലെ പിന്തുണയ്ക്കുന്നത് തുടരണം. അതിലൂടെ ഞങ്ങള്‍ക്ക് കൂടുതല്‍ പുരോഗതി കൈവരിക്കാനാകും.  ടോക്കിയോ ഒളിമ്പിക്സില്‍ ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്തി, അത് ഞങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിച്ചു. നമുക്ക് ഇത് തുടരണം, സര്‍.

പ്രധാനമന്ത്രി: സലീമ, നിങ്ങള്‍ വളരെ ചെറുപ്പമാണ്, പക്ഷേ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.  നിങ്ങളുടെ അനുഭവം ഭാവിയില്‍ നിങ്ങളെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.  ഭാവിയില്‍ നിങ്ങള്‍ സ്ഥലങ്ങള്‍ പോകും.  ഞാന്‍ രാജ്യത്തോടൊപ്പം സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഹോക്കി ടീമുകള്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു.  നിങ്ങളെല്ലാവരും പൂര്‍ണ്ണ ആവേശത്തോടെ യാതൊരു ടെന്‍ഷനുമില്ലാതെ കളിക്കണം.  എല്ലാവരും അവരവരുടെ മികച്ച പ്രകടനം പുറത്തെടുക്കും, മെഡല്‍ ഉറപ്പാണ്.  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍!

 സലിമ ടെറ്റെ: നന്ദി, സര്‍.

 അവതാരകന്‍: സര്‍, ശര്‍മിള ഹരിയാനയില്‍ നിന്നാണ്.  പാരാ അത്ലറ്റിക്സില്‍ ഷോട്ട്പുട്ട് താരമാണ്.

 ശര്‍മിള: നമസ്‌തേ, സര്‍.

പ്രധാനമന്ത്രി: നമസ്‌തേ, ശര്‍മിള ജി. നിങ്ങള്‍ ഹരിയാനയില്‍ നിന്നാണ് അല്ലേ, ഹരിയാന കായികരംഗത്ത് പേരുകേട്ടതാണ്.  34-ാം വയസ്സില്‍ കരിയര്‍ ആരംഭിച്ച നിങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.  ഈ അത്ഭുതത്തെക്കുറിച്ച് അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്?  എന്താണ് നിങ്ങളുടെ പ്രചോദനം?

 ശര്‍മിള: ഞാന്‍ ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ രേവാരിയില്‍ നിന്നാണ്.  ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് സര്‍.  ചെറുപ്പം മുതലേ സ്പോര്‍ട്സില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അവസരങ്ങളൊന്നും ലഭിച്ചില്ല.  എന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു.  എന്റെ അമ്മ അന്ധയായിരുന്നു.  ഞങ്ങള്‍ക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.  ഞങ്ങള്‍ വളരെ ദരിദ്രരായിരുന്നു സര്‍.  ചെറുപ്രായത്തില്‍ തന്നെ ഞാന്‍ വിവാഹിതയായി.  എന്റെ ഭര്‍ത്താവ് നല്ലവനല്ല, അയാളില്‍ നിന്ന് എനിക്ക് ക്രൂരതകള്‍ നേരിടേണ്ടി വന്നു.  എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്, ഇരുവരും കായികരംഗത്താണ്.  ഞാനും എന്റെ പെണ്‍മക്കളും ഒരുപാട് കഷ്ടപ്പെട്ടു, എന്റെ മാതാപിതാക്കള്‍ എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു.  കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ എന്റെ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്.  എന്നാല്‍ കുട്ടിക്കാലം മുതല്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.  പക്ഷെ ഒരു വഴിയും കിട്ടിയില്ല സര്‍.  എന്റെ രണ്ടാം വിവാഹത്തിന് ശേഷം ഞാന്‍ കായികരംഗത്ത് ഒരു കരിയര്‍ കണ്ടു.  ഞങ്ങള്‍ക്ക് ഒരു ബന്ധു തേക്ചന്ദ് ഭായി ഉണ്ട്. അദ്ദേഹം എന്നെ വളരെയധികം പിന്തുണയ്ക്കുകയും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നാല് മണിക്കൂര്‍ എന്നെ കഠിനമായി പരിശീലിപ്പിക്കുകയും ചെയ്തു.  ഞാന്‍ അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ എനിക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത് അദ്ദേഹം കാരണമാണ്.

പ്രധാനമന്ത്രി: ശര്‍മിള ജി, നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.  നിങ്ങളുടെ സ്ഥാനത്ത് ആരെങ്കിലും ഉപേക്ഷിക്കുമായിരുന്നു, പക്ഷേ നിങ്ങള്‍ വഴങ്ങിയില്ല.  ശര്‍മിള ജി, നിങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്.  നിങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.  നിങ്ങള്‍ പറഞ്ഞതുപോലെ, അവര്‍ക്കും സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുണ്ട്. ദേവിക താല്‍പ്പര്യമെടുത്ത് നിങ്ങളുടെ കളിയെക്കുറിച്ച് നിങ്ങളോട് ചോദിക്കുന്നുണ്ടോ?  നിങ്ങളുടെ പെണ്‍മക്കളുടെ താല്‍പ്പര്യം എന്താണ്?

 ശര്‍മിള: സര്‍, മൂത്ത മകള്‍ ജാവലിന്‍ ആണ്, അവള്‍ ഉടന്‍ തന്നെ അണ്ടര്‍ 14-ല്‍ കളിക്കും.  അവള്‍ വളരെ നല്ല കളിക്കാരനായി മാറും.  ഹരിയാനയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് എപ്പോള്‍ നടക്കുമെന്ന് അറിയാം. എന്റെ ഇളയ മകള്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു. എന്റെ പെണ്‍മക്കളെ കായികരംഗത്തേക്ക് കൊണ്ടുവന്ന് അവരുടെ ജീവിതം മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ അവര്‍ ഞാന്‍ അനുഭവിക്കേണ്ടതില്ല.

പ്രധാനമന്ത്രി: ശര്‍മിള ജി, നിങ്ങളുടെ കോച്ച് തേക്ചന്ദ് ജി ഒരു പാരാലിമ്പ്യനായിരുന്നല്ലോ.  നിങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിരിക്കണം.

 ശര്‍മിള: അതെ സര്‍. അദ്ദേഹം എന്നെ പ്രചോദിപ്പിക്കുകയും നാല്-നാലു മണിക്കൂര്‍ വീതം പരിശീലിപ്പിക്കുകയും ചെയ്തു.  സ്റ്റേഡിയത്തില്‍ പോകാതിരിക്കുമ്പോള്‍ അദ്ദേഹം നിര്‍ബന്ധിച്ച് എന്നെ അവിടെ കൊണ്ടുപോയി.  ഞാന്‍ ക്ഷീണിതനാകും, പക്ഷേ പരാജയം എളുപ്പത്തില്‍ അംഗീകരിക്കാതിരിക്കാന്‍ അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു.  മികച്ച ഫലത്തിനായി പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു.

പ്രധാനമന്ത്രി: ശര്‍മിള ജി, നിങ്ങള്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച ആ പ്രായത്തിലുള്ള പലര്‍ക്കും അത് ബുദ്ധിമുട്ടാണ്. വിജയത്തോടുള്ള അഭിനിവേശമുണ്ടെങ്കില്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു.  അഭിനിവേശമുണ്ടെങ്കില്‍ എല്ലാ വെല്ലുവിളികളും പരാജയപ്പെടും.  നിങ്ങളുടെ ഭക്തി മുഴുവന്‍ രാജ്യത്തെയും പ്രചോദിപ്പിക്കുന്നു.  നിങ്ങള്‍ക്ക് നിരവധി ആശംസകള്‍!  നിങ്ങളുടെ പെണ്‍മക്കളെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടും.  നിങ്ങള്‍ ജോലി ചെയ്യുന്ന അഭിനിവേശം, നിങ്ങളുടെ പെണ്‍മക്കളുടെ ജീവിതം തുല്യമായി പ്രകാശിക്കും.  നിങ്ങള്‍ക്ക് നിരവധി ആശംസകളും നിങ്ങളുടെ കുട്ടികള്‍ക്ക് ആശംസകളും!

 അവതാരകന്‍: ഹാവ്ലോക്കില്‍ നിന്നുള്ള മിസ്റ്റര്‍ ഡേവിഡ് ബെക്കാം. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ളയാളാണ്, സൈക്ലിംഗില്‍ താല്‍പ്പര്യമുണ്ട്.

 ഡേവിഡ്: നമസ്‌തേ, സര്‍.

പ്രധാനമന്ത്രി: നമസ്‌തേ, ഡേവിഡ്. എന്തൊക്കെയുണ്ട്?

 ഡേവിഡ്: എനിക്ക് സുഖമാണ് സര്‍.

പ്രധാനമന്ത്രി: ഡേവിഡ്, നിങ്ങളുടെ പേര് വളരെ പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ പേരാണ്.  എന്നാല്‍ നിങ്ങള്‍ സൈക്കിള്‍ ചവിട്ടുന്നു.  ഫുട്‌ബോള്‍ കളിക്കാന്‍ ആളുകള്‍ നിങ്ങളെ ഉപദേശിക്കാറുണ്ടോ?  നിങ്ങള്‍ പ്രൊഫഷണലായി ഫുട്‌ബോള്‍ കളിക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അല്ലെങ്കില്‍ സൈക്ലിംഗ് നിങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പാണോ?

 ഡേവിഡ്: പ്രൊഫഷണലായി ഫുട്‌ബോള്‍ കളിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു.  പക്ഷേ, ആന്‍ഡമാന്‍ നിക്കോബാറില്‍ ഫുട്‌ബോളിന്റെ സാധ്യത ഞങ്ങള്‍ക്കില്ലായിരുന്നു.  അതുകൊണ്ടാണ് എനിക്ക് ഫുട്‌ബോളിലേക്ക് തിരിയാന്‍ കഴിയാത്തത്.

പ്രധാനമന്ത്രി: ഡേവിഡ് ജി, നിങ്ങളുടെ ടീമില്‍ ഒരു പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്റെ പേരിലുള്ള മറ്റൊരു കളിക്കാരനുണ്ടെന്ന് എന്നോട് പറഞ്ഞു.  നിങ്ങള്‍ രണ്ടുപേരും ഒഴിവു സമയങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാറുണ്ടോ?

 ഡേവിഡ്: ഞങ്ങള്‍ ട്രാക്ക് സൈക്ലിംഗിലെ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഫുട്‌ബോള്‍ കളിക്കാറില്ല.  ഞങ്ങള്‍ മുഴുവന്‍ സമയ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പ്രധാനമന്ത്രി: ഡേവിഡ് ജി, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും നിങ്ങള്‍ ഒരിക്കലും സൈക്കിളില്‍ നിന്ന് മാറിയിട്ടില്ല, അതിന് വളരെയധികം പ്രചോദനം ആവശ്യമാണ്.  സ്വയം പ്രചോദിപ്പിക്കുക എന്നത് തന്നെ ഒരു അത്ഭുതമാണ്, നിങ്ങള്‍ അത് എങ്ങനെ ചെയ്യും?

 ഡേവിഡ്: എനിക്ക് മുന്നോട്ട് പോകാനും മെഡലുകള്‍ നേടാനും എന്റെ കുടുംബാംഗങ്ങള്‍ എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു.  ഇന്ത്യക്ക് പുറത്ത് കളിച്ച് ഞാന്‍ മെഡല്‍ കൊണ്ടുവന്നാല്‍ അത് ആന്‍ഡമാനില്‍ വലിയ കാര്യമായിരിക്കും.

പ്രധാനമന്ത്രി: ഡേവിഡ് ജി, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ നിങ്ങള്‍ ഒരു സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ടല്ലോ.  ഖേലോ ഇന്ത്യ ഗെയിംസ് നിങ്ങളെ എങ്ങനെ സഹായിച്ചു?  ഈ വിജയം നിങ്ങളുടെ തീരുമാനത്തെ എങ്ങനെ ശക്തിപ്പെടുത്തി?

 ഡേവിഡ്: ആദ്യമായാണ് ഞാന്‍ എന്റെ ദേശീയ റെക്കോര്‍ഡ് രണ്ട് തവണ തകര്‍ത്തത്. 'മന്‍ കി ബാത്' എപ്പിസോഡുകളിലൊന്നില്‍ അങ്ങ് എന്നെ പരാമര്‍ശിച്ചപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.  എനിക്ക് പ്രചോദനമായി അത്. ഞാന്‍ നിക്കോബാറിലെയും ആന്‍ഡമാനിലെയും കളിക്കാരനാണ്, ഞാന്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നു. ദേശീയതലത്തില്‍ നിന്ന് അന്തര്‍ദേശീയ ഗെയിമുകളിലേക്ക് ഞാന്‍ കയറ്റം നേടിയതില്‍ എന്റെ ആന്‍ഡമാന്‍ ടീമും അഭിമാനിക്കുന്നു.

 പ്രധാനമന്ത്രി: ഡേവിഡിനെ കാണുകയാണ്. നിങ്ങള്‍ ആന്‍ഡമാന്‍-നിക്കോബാറിനെ ഓര്‍ത്തു, നിങ്ങള്‍ രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിന്നാണ് വരുന്നതെന്ന് ഞാന്‍ പറയും.  നിക്കോബാറില്‍ ആഞ്ഞടിച്ച സുനാമിയില്‍ നിങ്ങളുടെ പിതാവിനെ നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നോ ഒന്നരയോ വയസ്സ് പ്രായമാകില്ല.  ഒരു ദശാബ്ദത്തിന് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെ നഷ്ടപ്പെട്ടു.  2018-ല്‍ ഞാന്‍ നിക്കോബാറിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഞാന്‍ സുനാമി സ്മാരകം സന്ദര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുന്നു. നിരവധി പ്രയാസങ്ങള്‍ക്കിടയിലും നിങ്ങളെ പ്രോത്സാഹിപ്പിച്ച നിങ്ങളുടെ കുടുംബത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.  രാജ്യത്തെ ഓരോ പൗരന്റെയും അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ട്.  നിങ്ങള്‍ക്ക് നിരവധി ആശംസകള്‍!

 ഡേവിഡ്: നന്ദി, സര്‍.

 സുഹൃത്തുക്കളേ,

 ഞാന്‍ നേരത്തെ പറഞ്ഞപോലെ എല്ലാവരോടും നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.  എന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ, നിങ്ങളില്‍ പലരും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പരിശീലനം നേടുന്നു, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഞാനും വളരെ തിരക്കിലാണ്, അതിനാല്‍ ഇത്തവണ നിങ്ങളെ കാണാന്‍ കഴിഞ്ഞില്ല.  പക്ഷേ, നിങ്ങള്‍ മടങ്ങിവരുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ഒരുമിച്ച് നിങ്ങളുടെ വിജയം ആഘോഷിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം മുഴുവന്‍ നീരജ് ചോപ്രയെയും ഉറ്റുനോക്കും.

 സുഹൃത്തുക്കളേ,

 ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണിത്.  ഇന്ന്, നിങ്ങളെപ്പോലുള്ള കളിക്കാരുടെ മനോഭാവം ഉയര്‍ന്നതാണ്, നിങ്ങളുടെ പരിശീലനവും മെച്ചപ്പെട്ടുവരുന്നു, കൂടാതെ രാജ്യത്ത് കായികരംഗത്തുള്ള അന്തരീക്ഷവും വളരെ വലുതാണ്.  നിങ്ങള്‍ പുതിയ കൊടുമുടികള്‍ കയറുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.  നിങ്ങളില്‍ പലരും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സ്തുത്യര്‍ഹമായ പ്രകടനങ്ങള്‍ തുടര്‍ച്ചയായി കാഴ്ചവെക്കുന്നുണ്ട്.  രാജ്യം മുഴുവന്‍ ഇന്ന് ഈ അഭൂതപൂര്‍വമായ ആത്മവിശ്വാസം അനുഭവിക്കുകയാണ്.  സുഹൃത്തുക്കളേ, ഞങ്ങളുടെ കോമണ്‍വെല്‍ത്ത് ടീം ഇത്തവണ പല തരത്തില്‍ വളരെ പ്രത്യേകതയുള്ളതാണ്.  അനുഭവത്തിന്റെയും പുതിയ ഊര്‍ജത്തിന്റെയും അതിശയകരമായ സംയോജനമാണ് നമുക്കുള്ളത്.  14 വയസ്സുള്ള അന്‍ഹത്, 16 വയസ്സുള്ള സഞ്ജന സുശീല്‍ ജോഷി, ഷെഫാലി, ബേബി സഹന എന്നിവരടങ്ങുന്നതാണ് ഈ ടീം.  17-18 വയസ്സുള്ള ഈ കുട്ടികള്‍ നമ്മുടെ നാടിന് അഭിമാനം പകരാന്‍ പോകുന്നു.  കായികരംഗത്ത് മാത്രമല്ല ആഗോളതലത്തിലും നിങ്ങള്‍ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.  ഇന്ത്യയുടെ ഓരോ മുക്കും മൂലയും കായിക പ്രതിഭകളാല്‍ നിറഞ്ഞതാണെന്ന് നിങ്ങളെപ്പോലുള്ള യുവ കളിക്കാര്‍ തെളിയിക്കുകയാണ്.

 സുഹൃത്തുക്കളേ,

 പ്രചോദനത്തിനും പ്രോത്സാഹനത്തിനും വേണ്ടി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല.  മന്‍പ്രീതിനെ പോലെയുള്ള സഹതാരങ്ങളെ കാണുമ്പോള്‍ നിങ്ങളുടെ അഭിനിവേശം പലമടങ്ങ് വര്‍ദ്ധിക്കും. അവളുടെ കാലിലെ ഒടിവ് ഷോട്ട്പുട്ടില്‍ ഒരു പുതിയ റോളിലേക്ക് മാറാന്‍ അവളെ നിര്‍ബന്ധിച്ചു, ആ കായികരംഗത്ത് അവള്‍ ഒരു ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.  ഒരു വെല്ലുവിളിക്കും കീഴടങ്ങാതെ, എപ്പോഴും യാത്രയിലായിരിക്കുകയും ലക്ഷ്യത്തിനായി അര്‍പ്പണബോധമുള്ളവനുമാണ് കളിക്കാരന്‍.  അതുകൊണ്ട് തന്നെ ആദ്യമായി അന്താരാഷ്ട്ര രംഗത്തേക്ക് കടന്നുവരുന്നവരോട് ഞാന്‍ പറയും, മൈതാനം മാറി, അന്തരീക്ഷവും മാറി, പക്ഷേ നിങ്ങളുടെ സ്വഭാവം മാറിയിട്ടില്ല, നിങ്ങളുടെ സ്ഥിരോത്സാഹം മാറിയിട്ടില്ല.  ത്രിവര്‍ണ പതാക പാറുന്നത് കാണുകയും ദേശീയ ഗാനം കേള്‍ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  അതിനാല്‍, നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, മികച്ച പ്രകടനത്തോടെ ഒരു ഫലപ്രാപ്തി ഉണ്ടാക്കണം.  രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന സമയത്താണ് നിങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് പോകുന്നത്.  ഈ അവസരത്തില്‍, നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ രൂപത്തില്‍ നിങ്ങള്‍ രാജ്യത്തിന് സമ്മാനം നല്‍കുകയാണ്. ഈ ലക്ഷ്യത്തോടെ, നിങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ നിങ്ങളുടെ എതിരാളി ആരാണെന്നത് പ്രശ്‌നമല്ല.

 സുഹൃത്തുക്കളേ,

 നിങ്ങളെല്ലാവരും ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ നന്നായി പരിശീലനം നേടിയവരാണ്. ആ പരിശീലനവും നിങ്ങളുടെ ഇച്ഛാശക്തിയും ഉള്‍ക്കൊള്ളാനുള്ള സമയമാണിത്.  നിങ്ങള്‍ ഇതുവരെ നേടിയത് തീര്‍ച്ചയായും പ്രചോദനം നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് പുതുതായി നോക്കണം. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുന്നു;  ഇതാണ് നിങ്ങളില്‍ നിന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.  നിങ്ങള്‍ക്ക് രാജ്യവാസികളുടെ ആശംസകളും അനുഗ്രഹങ്ങളും ഉണ്ട്.  കൂടാതെ ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു!  വളരെ നന്ദി, നിങ്ങള്‍ വിജയിക്കുമ്പോള്‍, ഇവിടെ വരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് ആശംസകള്‍!  നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Pays Tribute to the Martyrs of the 2001 Parliament Attack
December 13, 2025

Prime Minister Shri Narendra Modi today paid solemn tribute to the brave security personnel who sacrificed their lives while defending the Parliament of India during the heinous terrorist attack on 13 December 2001.

The Prime Minister stated that the nation remembers with deep respect those who laid down their lives in the line of duty. He noted that their courage, alertness, and unwavering sense of responsibility in the face of grave danger remain an enduring inspiration for every citizen.

In a post on X, Shri Modi wrote:

“On this day, our nation remembers those who laid down their lives during the heinous attack on our Parliament in 2001. In the face of grave danger, their courage, alertness and unwavering sense of duty were remarkable. India will forever remain grateful for their supreme sacrifice.”