''ഇന്ത്യയുടെ അക്കാദമിക പൈതൃകത്തിന്റെയും ഊര്‍ജസ്വലമായ സാംസ്‌കാരിക വിനിമയത്തിന്റെയും പ്രതീകമാണു നാളന്ദ''
''നാളന്ദ എന്നതു വെറുമൊരു പേരല്ല. നാളന്ദ ഒരു സ്വത്വമാണ്, ആദരമാണ്, മൂല്യമാണ്, ഒരു മന്ത്രവും അഭിമാനവും ഇതിഹാസവുമാണ്''
''ഈ പുനരുജ്ജീവനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമാണ്''
''നാളന്ദ ഇന്ത്യയുടെ ഭൂതകാലത്തിന്റെ നവോത്ഥാനം മാത്രമല്ല; ലോകത്തിലെ പല രാജ്യങ്ങളുടെയും ഏഷ്യയുടെയും പൈതൃകം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു''
''നൂറ്റാണ്ടുകളായി ഇന്ത്യ സുസ്ഥിരത ഒരു മാതൃകയായി ജീവിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയും പരിസ്ഥിതിയും ഒത്തുചേര്‍ന്നു നാം മുന്നോട്ട് പോകുന്നു''
''ഇന്ത്യയെ ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് എന്റെ ദൗത്യം. ലോകത്തെ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഇന്ത്യക്കു വീണ്ടും അംഗീകാരം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം''
''ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നതിനാണു ഞങ്ങളുടെ ശ്രമം''
''നാളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്''

ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!

മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ആദ്യ 10 ദിവസങ്ങള്‍ക്കുള്ളില്‍ നളന്ദ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇത് തീര്‍ച്ചയായും എന്റെ ഭാഗ്യമാണ്, ഭാരതത്തിന്റെ വികസന യാത്രയുടെ ശുഭസൂചനയായാണ് ഞാന്‍ ഇതിനെ കാണുന്നത്. നളന്ദ എന്നത് വെറുമൊരു പേരല്ല. നളന്ദ ഒരു തിരിച്ചറിവാണ്, ബഹുമാനമാണ്. നളന്ദ ഒരു മൂല്യമാണ്, ഒരു മന്ത്രമാണ്, ഒരു അഭിമാനമാണ്, ഒരു ഇതിഹാസമാണ്. പുസ്തകങ്ങള്‍ അഗ്‌നിജ്വാലയില്‍ കത്തിക്കരിഞ്ഞാലും തീജ്വാലകള്‍ക്ക് അറിവിനെ കെടുത്താന്‍ കഴിയില്ലെന്ന  സത്യത്തിന്റെ പ്രഖ്യാപനമാണ് നളന്ദ. നളന്ദയുടെ നാശം ഭാരതത്തെ ഇരുട്ടില്‍ നിറച്ചു. ഇപ്പോള്‍, അതിന്റെ പുനരുദ്ധാരണം ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കാന്‍ പോകുകയാണ്.

സുഹൃത്തുക്കളേ,

നളന്ദയുടെ പുരാതന അവശിഷ്ടങ്ങള്‍ക്ക് സമീപമുള്ള നവോത്ഥാനം, ഈ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്തും. ശക്തമായ മാനുഷിക മൂല്യങ്ങളില്‍ കെട്ടിപ്പടുക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാനും മെച്ചപ്പെട്ട ഭാവിക്ക് അടിത്തറയിടാനും അറിയാമെന്ന് നളന്ദ തെളിയിക്കും. സുഹൃത്തുക്കളേ, നളന്ദ ഭാരതത്തിന്റെ ഭൂതകാലത്തിന്റെ പുനരുജ്ജീവനം മാത്രമല്ല. ലോകത്തിലെ പല രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഏഷ്യയിലെ പൈതൃകവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു യൂണിവേഴ്സിറ്റി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ ഇത്രയധികം രാജ്യങ്ങളുടെ സാന്നിധ്യം അഭൂതപൂര്‍വമാണ്. നളന്ദ സര്‍വകലാശാലയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഞങ്ങളുടെ പങ്കാളി രാജ്യങ്ങളും പങ്കാളികളായി. ഈ അവസരത്തില്‍ ഭാരതത്തിലെ എല്ലാ സൗഹൃദ രാജ്യങ്ങള്‍ക്കും നിങ്ങള്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു. ബീഹാറിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ബിഹാര്‍ അതിന്റെ അഭിമാനം വീണ്ടെടുക്കാന്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുന്ന വഴി, ഈ നളന്ദ കാമ്പസ് ആ യാത്രയുടെ പ്രചോദനമാണ്.

 

സുഹൃത്തുക്കളേ,

നളന്ദ ഒരുകാലത്ത് ഭാരതത്തിന്റെ പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ഊര്‍ജ്ജസ്വലമായ കേന്ദ്രമായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നളന്ദ എന്നാല്‍ ‘न अलम् ददाति इति 'नालंदा' അതായത് വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ഒഴുക്ക് തടസ്സമില്ലാത്ത സ്ഥലം എന്നാണ്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നു. വിദ്യാഭ്യാസം അതിരുകള്‍ക്കപ്പുറവും ലാഭനഷ്ടങ്ങളുടെ വീക്ഷണത്തിനപ്പുറവുമാണ്. വിദ്യാഭ്യാസമാണ് നമ്മെ രൂപപ്പെടുത്തുന്നതും ആശയങ്ങള്‍ നല്‍കുന്നതും വാര്‍ത്തെടുക്കുന്നതും. പുരാതന നളന്ദയില്‍, കുട്ടികളെ അവരുടെ ഐഡന്റിറ്റിയോ ദേശീയതയോ അടിസ്ഥാനമാക്കിയല്ല പ്രവേശിപ്പിച്ചിരുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നും എല്ലാ ക്ലാസുകളില്‍ നിന്നും യുവാക്കള്‍ ഇവിടെ വന്നിരുന്നു. നളന്ദ സര്‍വ്വകലാശാലയുടെ ഈ പുതിയ കാമ്പസില്‍ നാം ആ പുരാതന സംവിധാനത്തെ ആധുനിക രൂപത്തില്‍ ശക്തിപ്പെടുത്തണം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 20 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ പഠിക്കുന്നു. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ചൈതന്യത്തിന്റെ മനോഹരമായ പ്രതീകമാണിത്.

സുഹൃത്തുക്കളേ,

വരും കാലങ്ങളില്‍ നളന്ദ യൂണിവേഴ്‌സിറ്റി നമ്മുടെ സാംസ്‌കാരിക വിനിമയത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാരതത്തിന്റെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും കലാസൃഷ്ടികളുടെ ഡോക്യുമെന്റേഷനില്‍ കാര്യമായ അളവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. ഒരു കോമണ്‍ ആര്‍ക്കൈവല്‍ റിസോഴ്‌സ് സെന്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നളന്ദ സര്‍വ്വകലാശാലയും ആസിയാന്‍-ഇന്ത്യ യൂണിവേഴ്‌സിറ്റി നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പ്രമുഖ ആഗോള സ്ഥാപനങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നു. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ട് എന്ന് വിളിക്കപ്പെടുന്ന ഈ സമയത്ത്, ഈ കൂട്ടായ പരിശ്രമങ്ങള്‍ നമ്മുടെ പരസ്പര പുരോഗതിക്ക് പുതിയ ഊര്‍ജ്ജം നല്‍കും.

 

സുഹൃത്തുക്കളേ,

ഭാരതത്തിലെ വിദ്യാഭ്യാസം മാനവികതയ്ക്ക് സംഭാവന നല്‍കുന്നതിനുള്ള ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നു. നമ്മുടെ അറിവ് മനുഷ്യരാശിയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് നാം പഠിക്കുന്നത്. നോക്കൂ, ഇനി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനമാണ്. ഇന്ന് ഭാരതത്തില്‍ നൂറുകണക്കിന് യോഗ രൂപങ്ങളുണ്ട്. നമ്മുടെ ഋഷിമാര്‍ അതിനെപ്പറ്റി വിപുലമായ ഗവേഷണം നടത്തിയിരിക്കണം! എന്നിരുന്നാലും, യോഗയെക്കുറിച്ച് ആരും പ്രത്യേകം അവകാശപ്പെട്ടില്ല. ഇന്ന്, ലോകം മുഴുവന്‍ യോഗയെ സ്വീകരിക്കുന്നു, യോഗ ദിനം ഒരു ആഗോള ആഘോഷമായി മാറിയിരിക്കുന്നു. ഞങ്ങളുടെ ആയുര്‍വേദവും ഞങ്ങള്‍ ലോകമെമ്പാടും പങ്കിട്ടു. ഇന്ന് ആയുര്‍വേദത്തെ ആരോഗ്യകരമായ ജീവിതത്തിന്റെ ഉറവിടമായി കാണുന്നു. സുസ്ഥിരമായ ജീവിതശൈലിയുടെയും സുസ്ഥിര വികസനത്തിന്റെയും മറ്റൊരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. നൂറ്റാണ്ടുകളായി, ഭാരതം സുസ്ഥിരത ഒരു മാതൃകയായി ജീവിച്ചു. പരിസ്ഥിതിയെ കൂടെ കൂട്ടിക്കൊണ്ടാണ് നമ്മള്‍ മുന്നേറിയത്. ആ അനുഭവങ്ങളെ അടിസ്ഥാനമാക്കി, മിഷന്‍ ലൈഫ് പോലെയുള്ള മാനുഷിക കാഴ്ചപ്പാടാണ് ഭാരതം ലോകത്തിന് നല്‍കിയത്. ഇന്ന്, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമായ ഭാവിയുടെ പ്രതീക്ഷയായി മാറുകയാണ്. ഈ നളന്ദ യൂണിവേഴ്‌സിറ്റി കാമ്പസും ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നു. നെറ്റ് സീറോ എനര്‍ജി, നെറ്റ് സീറോ എമിഷന്‍, നെറ്റ് സീറോ വാട്ടര്‍, നെറ്റ് സീറോ വേസ്റ്റ് എന്നിവയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ കാമ്പസാണിത്. 'അപ്പോ ദീപോ ഭവ' (നിങ്ങള്‍ സ്വയം വെളിച്ചമാകൂ) എന്ന മന്ത്രം പിന്തുടരുന്ന ഈ കാമ്പസ് മുഴുവന്‍ മനുഷ്യരാശിക്കും ഒരു പുതിയ പാത കാണിക്കും.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസം വികസിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും വേരുകള്‍ കൂടുതല്‍ ശക്തമാകും. വികസിത രാജ്യങ്ങള്‍ പരിശോധിച്ചാല്‍, അവര്‍ വിദ്യാഭ്യാസ നേതാക്കളായപ്പോള്‍ സാമ്പത്തിക സാംസ്‌കാരിക നായകരായി മാറിയതായി കാണാം. ഇന്ന്, ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും ശോഭയുള്ള മനസ്സുകളും ആ രാജ്യങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ നമ്മുടെ നളന്ദയിലും വിക്രമശിലയിലും ഇതായിരുന്നു അവസ്ഥ. അതുകൊണ്ട് തന്നെ ഭാരതം വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്നപ്പോള്‍ അതിന്റെ സാമ്പത്തിക ശക്തിയും പുതിയ ഉയരങ്ങളിലെത്തി എന്നത് യാദൃശ്ചികമല്ല. ഏതൊരു രാജ്യത്തിന്റെയും വികസനത്തിനുള്ള അടിസ്ഥാന മാര്‍ഗരേഖയാണിത്. അതുകൊണ്ടാണ് 2047-ഓടെ വികസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരതം, ഈ ആവശ്യത്തിനായി അതിന്റെ വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുന്നത്. ഭാരതം ലോകത്തിന് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമായി മാറുക എന്നതാണ് എന്റെ ദൗത്യം. ആഗോളതലത്തില്‍ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഭാരതം ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുക എന്നതാണ് എന്റെ ദൗത്യം. ഇതിനായി ഭാരതം തങ്ങളുടെ വിദ്യാര്‍ത്ഥികളെ ചെറുപ്പം മുതലേ നവീകരണത്തിന്റെ ആത്മാവുമായി ബന്ധിപ്പിക്കുന്നു. അടല്‍ ടിങ്കറിംഗ് ലാബിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സമ്പര്‍ക്കത്തിലൂടെ ഇന്ന് ഒരു കോടിയിലധികം കുട്ടികള്‍ പ്രയോജനം നേടുന്നു. മറുവശത്ത്, ചന്ദ്രയാന്‍, ഗഗന്‍യാന്‍ തുടങ്ങിയ ദൗത്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നു. നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദശാബ്ദം മുമ്പ് ഭാരത് സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ മിഷന്‍ ആരംഭിച്ചു. അക്കാലത്ത് രാജ്യത്ത് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 1,30,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. മുമ്പത്തെ അപേക്ഷിച്ച്, ഭാരതം ഇപ്പോള്‍ റെക്കോര്‍ഡ് എണ്ണം പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നു, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനുമായി യുവാക്കള്‍ക്ക് കഴിയുന്നത്ര അവസരങ്ങള്‍ നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണ്ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണ-അധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സമ്പ്രദായവും ഭാരതത്തിന് ലഭിക്കാനാണ് ഞങ്ങളുടെ ശ്രമം. ഈ ശ്രമങ്ങളുടെ ഫലങ്ങളും ദൃശ്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആഗോള റാങ്കിംഗില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ക്യുഎസ് റാങ്കിംഗില്‍ ഭാരതത്തില്‍ നിന്ന് 9 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇത് 46 ആയി ഉയര്‍ന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇംപാക്ട് റാങ്കിംഗും പ്രസിദ്ധീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഈ റാങ്കിംഗില്‍ ഭാരതില്‍ നിന്ന് 13 സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, ഭാരതത്തില്‍ നിന്നുള്ള ഏകദേശം 100 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ആഗോള സ്വാധീന റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഓരോ ആഴ്ചയും ശരാശരി ഒരു സര്‍വ്വകലാശാല ഭാരതത്തില്‍ സ്ഥാപിക്കപ്പെട്ടു. ഭാരതത്തില്‍ എല്ലാ ദിവസവും ഒരു പുതിയ ഐടിഐ (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) സ്ഥാപിച്ചു. എല്ലാ മൂന്നാം ദിവസവും അടല്‍ ടിങ്കറിംഗ് ലാബ് തുറക്കും. ഭാരതത്തില്‍ ഓരോ ദിവസവും രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിതമായി. ഇന്ന് രാജ്യത്ത് 23 ഐഐടികളുണ്ട്. പത്ത് വര്‍ഷം മുമ്പ് 13 ഐഐഎമ്മുകളുണ്ടായിരുന്നു; ഇന്ന്, ഈ എണ്ണം 21 ആണ്. 10 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച്, ഇപ്പോള്‍ ഏകദേശം മൂന്നിരട്ടി എയിംസ് ഉണ്ട്, അതായത് 22. 10 വര്‍ഷത്തിനുള്ളില്‍, മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളെ വിപുലീകരിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഡീകിന്‍, വോളോങ്കോങ് തുടങ്ങിയ അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍ അവരുടെ കാമ്പസുകള്‍ ഭാരതില്‍ തുറക്കുന്നു. ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനുള്ളില്‍ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നു. ഇത് നമ്മുടെ ഇടത്തരക്കാരുടെ പണം ലാഭിക്കുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ,

ഇന്ന്, നമ്മുടെ പ്രമുഖ സ്ഥാപനങ്ങള്‍ വിദേശത്ത് കാമ്പസുകള്‍ തുറക്കുന്നു. ഈ വര്‍ഷം ഐഐടി ഡല്‍ഹി അബുദാബിയില്‍ കാമ്പസ് തുറന്നു. ഐഐടി മദ്രാസ് ടാന്‍സാനിയയിലും കാമ്പസ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോളതലത്തിലേക്ക് മാറുന്നതിന്റെ തുടക്കം മാത്രമാണിത്. നളന്ദ സര്‍വ്വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഭാരതത്തിലും അതിന്റെ യുവത്വത്തിലുമാണ്. ബുദ്ധന്റെ നാടിനൊപ്പം, ജനാധിപത്യത്തിന്റെ മാതാവിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ ലോകം ആഗ്രഹിക്കുന്നു. നോക്കൂ, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന് ഭാരതം പറയുമ്പോള്‍ ലോകം അതിനോടൊപ്പം നില്‍ക്കുന്നു. 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന് ഭാരതം പറയുമ്പോള്‍, ലോകം അതിനെ ഭാവിയിലേക്കുള്ള ഒരു ദിശയായി കാണുന്നു. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന് ഭാരതം പറയുമ്പോള്‍ ലോകം അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആഗോള സാഹോദര്യത്തിന്റെ ഈ ആത്മാവിന് ഒരു പുതിയ മാനം നല്‍കാന്‍ നളന്ദയുടെ മണ്ണിന്് കഴിയും. അതുകൊണ്ട് തന്നെ നളന്ദയിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം അതിലും വലുതാണ്. നിങ്ങള്‍ ഭാരതത്തിന്റെയും മുഴുവന്‍ ലോകത്തിന്റെയും ഭാവിയാണ്. അമൃത് കാലിന്റെ ഈ 25 വര്‍ഷം ഭാരതത്തിലെ യുവജനങ്ങള്‍ക്ക് വളരെ നിര്‍ണായകമാണ്. നളന്ദ സര്‍വകലാശാലയിലെ ഓരോ വിദ്യാര്‍ത്ഥിക്കും ഈ 25 വര്‍ഷം ഒരുപോലെ പ്രധാനമാണ്. നിങ്ങള്‍ ഇവിടെ നിന്ന് എവിടെ പോയാലും നിങ്ങളുടെ സര്‍വകലാശാലയുടെ മാനുഷിക മൂല്യങ്ങള്‍ പ്രകടമാകണം. നിങ്ങളുടെ ലോഗോയുടെ സന്ദേശം എപ്പോഴും ഓര്‍ക്കുക. നിങ്ങള്‍ അതിനെ നളന്ദ വഴി എന്ന് വിളിക്കുന്നു, അല്ലേ? വ്യക്തികള്‍ തമ്മിലുള്ള ഐക്യവും വ്യക്തികളും പ്രകൃതിയും തമ്മിലുള്ള ഐക്യവുമാണ് നിങ്ങളുടെ ലോഗോയുടെ അടിസ്ഥാനം. നിങ്ങളുടെ അധ്യാപകരില്‍ നിന്ന് പഠിക്കുക, എന്നാല്‍ പരസ്പരം പഠിക്കാന്‍ ശ്രമിക്കുക. ജിജ്ഞാസുക്കളായിരിക്കുക, ധൈര്യമായിരിക്കുക, എല്ലാറ്റിനുമുപരിയായി, ദയയുള്ളവരായിരിക്കുക. സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ നിങ്ങളുടെ അറിവ് ഉപയോഗിക്കുക. നിങ്ങളുടെ അറിവ് കൊണ്ട് നല്ലൊരു ഭാവി കെട്ടിപ്പടുക്കുക. നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ നളന്ദയുടെ അഭിമാനം നിങ്ങളുടെ വിജയത്താല്‍ നിര്‍ണ്ണയിക്കപ്പെടും. നിങ്ങളുടെ അറിവ് എല്ലാ മനുഷ്യരാശിയെയും നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നമ്മുടെ യുവാക്കള്‍ ലോകത്തെ നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, നളന്ദ ആഗോള ലക്ഷ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയ്ക്കുള്ള നിതീഷ് ജിയുടെ ആഹ്വാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ ചിന്താപ്രയാണത്തിന് കഴിയുന്നത്ര ഊര്‍ജം നല്‍കുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റും ഒരിക്കലും പിന്നോട്ടില്ല. ഈ ഉത്സാഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions