ഭാരത് മാതാ കീ ജയ്!!!!

ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!

ലോകമെമ്പാടും സമാധാനത്തിന്റെയും നീതിയുടെയും നഗരം എന്നാണ് ഹേഗ് അറിയപ്പെടുന്നതെങ്കിലും, ഇന്നത്തെ ഇവിടുത്തെ അന്തരീക്ഷം ഹേഗ് ഇന്ത്യൻ സൗഹൃദത്തിന്റെ ജീവസ്സുറ്റ പ്രതീകമായി മാറിയതുപോലെ തോന്നുന്നു!

ഒരു വ്യക്തിയുടെ പാസ്‌പോർട്ടിന്റെ നിറം മാറിയേക്കാം, വിലാസം മാറിയേക്കാം, സമയമേഖല പോലും മാറിയേക്കാം - എന്നാൽ ഭാരതാംബയുടെ മക്കൾ എവിടെ ജീവിച്ചാലും ഈ ഊഷ്മളതയും ഈ ചടുലതയും ജീവിതം ആഘോഷമാക്കാനുള്ള ഈ ആവേശവും എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നാണ് ഇത് കാണിക്കുന്നത്.

ഈ ഊഷ്മള സ്വീകരണത്തിന് നിങ്ങളോടെല്ലാവരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു. ഞാൻ ഇവിടേക്ക് വന്നപ്പോൾ മഹാരാഷ്ട്ര മുഴുവനായും ഛത്രപതി ശിവാജി മഹാരാജിനെയും മേരോ പ്യാരോ രാജസ്ഥാനെയും അസമിലെ "എ" (A) യെയും എല്ലാം ഞാൻ കണ്ടു...

സുഹൃത്തുക്കളേ,

ഇന്ന് നിങ്ങളെയെല്ലാം കണ്ടുമുട്ടിയതിന് ശേഷം, ആദരണീയരായ രാജാവിനെയും രാജ്ഞിയെയും സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിക്കും. കൂടാതെ, പ്രധാനമന്ത്രി റോബ് യെറ്റനുമായി പല വിഷയങ്ങളിലും ഞാൻ വിശദമായ ചർച്ചകൾ നടത്തും.

കഴിഞ്ഞ വർഷങ്ങളിൽ നെതർലാൻഡ്‌സിലെ നേതാക്കളോട് ഞാൻ സംസാരിച്ചപ്പോഴെല്ലാം അവർ എപ്പോഴും ഇന്ത്യൻ പ്രവാസികളെക്കുറിച്ച് വളരെ വലിയ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അവർ നിങ്ങളെയെല്ലാവരെയും പ്രശംസിക്കാറുണ്ട്. ഡച്ച് സമൂഹത്തിനും ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും നിങ്ങൾ നൽകുന്ന സംഭാവനകളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.

ഇന്നത്തെ ഈ അവസരത്തിൽ നെതർലൻഡ്‌സിലെ ജനങ്ങളോടും ഇവിടുത്തെ ഗവൺമെന്റിനോടും ഞാൻ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഈ നാട്ടിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഞാൻ ഇതിന് മുമ്പും നെതർലൻഡ്‌സ് സന്ദർശിച്ചിട്ടുണ്ട്. എന്റെ പഴയ ചില സുഹൃത്തുക്കൾ ഇന്ന് ഇവിടെ ഇരിപ്പുണ്ട്. ഇവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി ഞാൻ വളരെയധികം സംവദിച്ചിട്ടുമുണ്ട്. ഇവിടെ സന്നിഹിതരായിരിക്കുന്ന പല കുടുംബങ്ങളുടെയും കഥ വെറുമൊരു കുടിയേറ്റത്തിന്റെ കഥ മാത്രമല്ല; അത് സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും, ഒപ്പം എണ്ണമറ്റ പോരാട്ടങ്ങൾക്കിടയിൽ നേടിയെടുത്ത പുരോഗതിയുടെയും കഥയാണ്.

രണ്ട് സമുദ്രങ്ങൾ കടന്നാലും ഇന്ത്യക്കാരുടെ സ്വത്വം ഇത്രത്തോളം ചടുലമായും സജീവമായും നിലനിൽക്കുമെന്ന് അക്കാലത്ത് ആർക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. നിങ്ങളുടെ പൂർവ്വികർ പലതും പിന്നിലുപേക്ഷിച്ചുപോയിട്ടുണ്ടാകാം, എന്നാൽ ചില കാര്യങ്ങൾ എപ്പോഴും അവശേഷിച്ചു - അവരുടെ മണ്ണിന്റെ മണം, അവരുടെ ഉത്സവങ്ങളുടെ ഓർമ്മകൾ, ഭക്തിഗാനങ്ങളുടെ ഈണങ്ങൾ, പൂർവ്വികർ പകർന്നുനൽകിയ മൂല്യങ്ങൾ എന്നിവയെല്ലാം.

സുഹൃത്തുക്കളേ,

കാലക്രമേണ പല സംസ്കാരങ്ങളും ഇല്ലാതായിപ്പോയി എന്നതിന് മനുഷ്യരാശിയുടെ ചരിത്രം സാക്ഷിയാണ്. എങ്കിലും, ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം ഇന്നും ജനങ്ങളുടെ ഹൃദയങ്ങളിൽ ശക്തമായി സ്പന്ദിക്കുന്നു. തലമുറകൾ മാറി, രാജ്യങ്ങൾ മാറി, ചുറ്റുപാടുകളും മാറി - പക്ഷേ കുടുംബ മൂല്യങ്ങൾ മാറിയിട്ടില്ല. പരസ്പര ആത്മബന്ധത്തിന്റെ ആ തോന്നൽ മാറിയിട്ടില്ല. നിങ്ങൾ ഡച്ച് ഭാഷയെ നെഞ്ചോട് ചേർത്തു, എന്നിട്ടും നിങ്ങളുടെ പൂർവ്വികരുടെ ഭാഷയെ നിങ്ങൾ ഉപേക്ഷിച്ചില്ല.

നമ്മുടെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് ഇവിടെ വലിയ ജനപ്രീതിയുണ്ട്, ഈ സ്റ്റേഷനുകളിലൂടെ ഇന്ത്യയുടെ സംഗീതവും സംസ്കാരവും ഡച്ച് കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നുണ്ട്. ഗാന്ധി സെന്റർ ആയാലും വിവിധ നഗരങ്ങളിലെ സ്കൂളുകളായാലും നിങ്ങൾ നിങ്ങളുടെ സംസ്കാരത്തെ വരുംതലമുറകളിലേക്ക് എത്തിക്കുന്നു. ഇത് തീർച്ചയായും അഭിനന്ദനാർഹമാണ്. നിങ്ങൾ ഏവരും അഭിനന്ദനങ്ങളും ആശംസകളും അർഹിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് മെയ് 16 ആണ്, ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് 2014 മെയ് 16-ന് ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ പൂർണ്ണ ഭൂരിപക്ഷമുള്ള ഒരു സ്ഥിരതയാർന്ന ഗവൺമെന്റ് ഉണ്ടാകുമെന്ന് ഉറപ്പാക്കിക്കൊണ്ട്, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടത് ഇതേ ദിവസമായിരുന്നു. അന്ന് മുതൽ ഇന്നുവരെ കോടിക്കണക്കിന് ഇന്ത്യക്കാർ എന്നിൽ അർപ്പിച്ച ആ വിശ്വാസം എന്നെ നിന്നുപോകാനോ തളരാനോ അനുവദിക്കുന്നില്ല. ഈ യാത്ര ഒട്ടും തളരാതെ, നിർത്താതെ തുടർന്നുകൊണ്ടേയിരിക്കുന്നു.

സുഹൃത്തുക്കളേ,

വളരെ ചെറുപ്പകാലം മുതൽക്കേ ഞാൻ ദേശസ്‌നേഹത്തിന്റെ ആത്മാവിൽ ആഴത്തിൽ മുഴുകിയിരുന്നു. നിങ്ങളെല്ലാവരും എന്റെ കുടുംബമായി മാറി. "സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിക്കൊണ്ട് സമൂഹത്തിന് നന്മയേകുക" (स्वर्ग सच समष्टि) എന്ന ലക്ഷ്യത്തിലേക്ക് ഞാൻ യാത്ര തിരിച്ചു. "ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്നതിലേക്ക്" (अहम् से वयं) ഉള്ള പാതയാണ് ഞാൻ തിരഞ്ഞെടുത്തത്. 

അതിനുശേഷം നിങ്ങളുടെ സന്തോഷം എന്റെ സന്തോഷമായി മാറി. നിങ്ങളുടെ ക്ഷേമം എന്റെ കർത്തവ്യമായി മാറി. സമർപ്പണ മനോഭാവത്തോടെയും നിങ്ങളേവരുടെയും അനുഗ്രഹത്തോടെയും, എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനായി ഞാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടേയിരുന്നു. എന്നാൽ ജനങ്ങളിൽ നിന്ന് എനിക്ക് ഇത്രയധികം സ്നേഹം ലഭിക്കുമെന്നത് എന്റെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു.

ഞാൻ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ, മുഖ്യമന്ത്രിയെന്ന നിലയിലുള്ള 13 വർഷത്തെ സേവനവും പ്രധാനമന്ത്രിയെന്ന നിലയിലുള്ള 12 വർഷവും ഉൾപ്പെടെ ജനാധിപത്യ ലോകത്തെ ഈ 25 വർഷങ്ങളിൽ കോടിക്കണക്കിന് വോട്ടർമാരുടെ നിരന്തരമായ പിന്തുണ ലഭിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അളക്കാനാവാത്ത മഹാഭാഗ്യമാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു സ്ഥിതിവിവരക്കണക്കല്ല; ഇത് നിങ്ങളുടെ അനുഗ്രഹമാണ്, ഇതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. രാജ്യത്തിന്റെ സ്നേഹവും അനുഗ്രഹങ്ങളും ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും എനിക്ക് പ്രചോദനം നൽകുന്നു.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏത് രാജ്യമായാലും അതിന് പുരോഗതി കൈവരിക്കണമെങ്കിൽ വലിയ സ്വപ്നങ്ങൾ കാണണം. ഇന്ന് നമ്മുടെ ഇന്ത്യയും വളരെ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. ഇന്ന് രാജ്യം പറയുന്നു - നമ്മൾ കേവലം ഒരു മാറ്റം മാത്രമല്ല ആഗ്രഹിക്കുന്നത്; ഏറ്റവും മികച്ചതാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ചത് മാത്രമല്ല, ഏറ്റവും വേഗതയേറിയതുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ്, ഇന്ത്യയിലെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലാതാകുമ്പോൾ നമ്മുടെ പരിശ്രമങ്ങളും അതിരുകളില്ലാത്തതായി മാറുന്നത്.

ഇന്ത്യയിലെ യുവാക്കളുടെ ഉദാഹരണം തന്നെയെടുക്കൂ. ഇന്ന് ഇന്ത്യയിലെ യുവത്വം ആകാശത്തോളം ഉയരാൻ ആഗ്രഹിക്കുന്നു. അവർക്ക് സ്റ്റാർട്ടപ്പുകൾ നിർമ്മിക്കണം, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സൃഷ്ടിക്കണം, ഡ്രോണുകൾ നിർമ്മിക്കണം, കൂടാതെ എ.ഐ, സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യയെ മുന്നോട്ട് നയിക്കണം. അതുകൊണ്ടാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിരന്തരം ശക്തമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യമാണ് നമ്മൾ.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയുടെ ആഗ്രഹങ്ങൾ സ്വന്തം അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഒരു ആഗോള ഉത്പാദന കേന്ദ്രമായി മാറാനും ഹരിതോർജ്ജ രംഗത്ത് ഒരു നേതാവായി ഉയർന്നുവരാനും ലോകത്തിന്റെ തന്നെ വളർച്ചയുടെ ചാലകശക്തിയായി പ്രവർത്തിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. കാര്യം വ്യക്തമാണ്, നമ്മുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ല, അതിനനുസരിച്ച് നമ്മുടെ പരിശ്രമങ്ങളുടെ വ്യാപ്തിയും അത്രത്തോളം വലുതാണ്. റെക്കോർഡ് വേഗതയിലുള്ള ദേശീയപാതാ നിർമ്മാണം, റെയിൽ വൈദ്യുതീകരണം, വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ വിപുലീകരണങ്ങളിലൊന്ന് എന്നിങ്ങനെ ലക്ഷ്യം എത്ര വലുതാണെങ്കിലും അത് നമ്മൾ കൈവരിക്കുമെന്ന് ഇന്നത്തെ ഇന്ത്യ പറയുന്നു. ഒപ്പം നമ്മുടെ പ്രവൃത്തികളിലൂടെ അത് തെളിയിച്ചുകാണിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ അഭൂതപൂർവ്വമായ ഒരു പരിവർത്തനത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ എ.ഐ ഉച്ചകോടിക്ക് ഇന്ത്യ അടുത്തിടെ ആതിഥേയത്വം വഹിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അതിനുമുമ്പ്, G20 ന്യൂഡൽഹി ഉച്ചകോടിക്കും ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. ഇവ കേവലം ഒറ്റത്തവണത്തെ പരിപാടികൾ മാത്രമായിരുന്നില്ല; ഇപ്പോൾ ഇത് ഇന്നത്തെ ഇന്ത്യയുടെ സ്വഭാവവും ആത്മവിശ്വാസവുമായി മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ യൂണിക് ഐഡന്റിഫിക്കേഷൻ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളിലൊന്ന് നടപ്പിലാക്കിയതും ഇന്ത്യയാണ്. ഇന്ത്യ ഡിജിറ്റൽവൽക്കരണത്തെ മുന്നോട്ട് നയിക്കുന്ന വേഗത തീർച്ചയായും അഭൂതപൂർവ്വമാണ്. ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഇന്ത്യയാണ് നടത്തുന്നത്. അതെ, ഇതിനുമുമ്പ് ആരും എത്തിച്ചേരാത്ത ചന്ദ്രന്റെ ഒരു ഭാഗത്ത് ഇന്ത്യ എത്തിച്ചേരുകയും ചെയ്തു. ആണവോർജ്ജ മേഖലയിൽ ലോകത്തിലെ ഏറ്റവും നൂതനമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളിലൊന്നിന്റെ പ്രവർത്തനങ്ങളിലും ഇന്ത്യ വിജയകരമായി ഏർപ്പെട്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യ കൈവരിക്കുന്ന പുരോഗതിയുടെ വ്യാപ്തി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും വ്യക്തമായി കാണാം. ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന സോളാർ പാർക്കുകൾ ലോകത്തിലെ ഏറ്റവും വലുതാണ്.

ഏറ്റവും ഉയരമേറിയതും നീളമേറിയതുമായ തുരങ്കങ്ങൾ, ഏറ്റവും ഉയർന്നതും നീളമേറിയതുമായ പാലങ്ങൾ, ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകൾ, ഏറ്റവും വലിയ മെട്രോ ശൃംഖലകൾ, ഏറ്റവും വലിയ വ്യോമയാന ശൃംഖലകൾ, ഏറ്റവും വലിയ വൈദ്യുതീകരിച്ച റെയിൽ ശൃംഖലകൾ എന്നിവയെല്ലാം എടുത്താൽ ഇവയിൽ പലതും ഇപ്പോൾ ഇന്ത്യയിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

സമീപ വർഷങ്ങളിൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പതിനൊന്നിലധികം ഇരട്ടി നീളത്തിൽ ഇന്ത്യ ഒപ്റ്റിക്കൽ ഫൈബർ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് നമ്മൾ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു; എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,

ഈ വേഗതയ്ക്കും വ്യാപ്തിക്കുമൊപ്പം ഇന്നത്തെ ഇന്ത്യയെ നിർവ്വചിക്കുന്ന മറ്റൊരു പ്രധാന സവിശേഷത കൂടിയുണ്ട്. ഇന്നത്തെ ഇന്ത്യ നൂതനാശയത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. നമ്മുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ) ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത് ഇന്ത്യക്കാരുടെ  നവീനാശയ ശേഷിയുടെ വലിയൊരു തെളിവായി നിലകൊള്ളുന്നു.

ഇന്ന് ഒരാൾക്ക് പണം സൂക്ഷിക്കണമെങ്കിൽ ഡിജിറ്റൽ വാലറ്റുകളുണ്ട്. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കണമെങ്കിൽ ഡിജിലോക്കർ ഉണ്ട്. യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ഡിജി യാത്ര ഉണ്ട്. കൂടാതെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡിയുമുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയിൽ ഓരോ മാസവും 20 ശതകോടിയിലധികം യു.പി.ഐ ഇടപാടുകൾ നടക്കുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ലോകമെമ്പാടും നടക്കുന്ന ആകെ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും നടക്കുന്നത് ഇന്ത്യയിലാണ്. 

സ്റ്റാർട്ടപ്പുകൾ എന്നത് ഇപ്പോൾ ഇന്ത്യയിലെ യുവാക്കളുടെ ചിന്താഗതിയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് 500-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്നത് രണ്ട് ലക്ഷത്തിലധികമായി ഉയർന്നിരിക്കുന്നു. അതുപോലെ തന്നെ, സ്റ്റാർട്ടപ്പുകളുടെ ലോകത്ത് 2014-ൽ ഇന്ത്യയ്ക്ക് വെറും നാല് യൂണികോണുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിൽ സജീവമായ ഏതാണ്ട് 125 യൂണികോണുകളുണ്ട്. 2025-ൽ മാത്രം 44,000ത്തോളം പുതിയ സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇന്ന് നമ്മുടെ സ്റ്റാർട്ടപ്പുകൾ എ.ഐ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

കാലക്രമേണ, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഈ സംസ്കാരം കൂടുതൽ വിപുലമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഒന്നേകാൽ ലക്ഷത്തിലധികം പേറ്റന്റുകളാണ് ഫയൽ ചെയ്തത്.

സുഹൃത്തുക്കളേ,

ചിപ്പ് നിർമ്മാണത്തിലും സെമികണ്ടക്ടർ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ 12 സെമികണ്ടക്ടർ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവയിൽ രണ്ട് പ്ലാന്റുകളിൽ ഇതിനകം തന്നെ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു. ഇതിനർത്ഥം ഇനി മുതൽ ചിപ്പുകളും "ഡിസൈൻഡ് ഇൻ ഇന്ത്യ, "മെയ്ഡ് ഇൻ ഇന്ത്യ" ആയിരിക്കുമെന്നാണ്.

സുഹൃത്തുക്കളേ,

അഭിലാഷത്താൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ ഈ യാത്ര നമ്മുടെ ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ, ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസവും കൂടുതൽ ശക്തമാകും.

സുഹൃത്തുക്കളേ,

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകാം. ഇത്തവണ അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടിംഗ് ശതമാനം 80 മുതൽ 90 ശതമാനം വരെയായിരുന്നു. പ്രത്യേകിച്ച്, സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഈ പ്രവണത എല്ലാ സംസ്ഥാനങ്ങളിലും ദൃശ്യമാണ്.

ഇന്ന് ഇന്ത്യയിലെ വോട്ടർമാർ വലിയ ആവേശത്തിലാണ്. നിങ്ങളും അതുപോലെ തന്നെ ആവേശഭരിതരാണ്. സുഹൃത്തുക്കളേ, വർഷം തോറും പുതിയ വോട്ടിംഗ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നു എന്നതിൽ  ഞങ്ങൾ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

90 കോടിയിലധികം വോട്ടർമാരാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തി - ഇതിനർത്ഥം യൂറോപ്യൻ യൂണിയനിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ഇന്ത്യക്കാർ വോട്ട് ചെയ്തുവെന്നാണ്. ഓരോ പൗരന്റെയും ജനാധിപത്യപരമായ പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ ഇത് നാമേവർക്കും വലിയ അഭിമാനത്തന് വകനൽകുന്ന കാര്യമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യ വിജയിക്കുമ്പോഴെല്ലാം അതിന്റെ പ്രയോജനം മനുഷ്യരാശിക്ക് മുഴുവനും ലഭിക്കുന്നു. എന്നാൽ ഇന്ന് മനുഷ്യരാശി പല വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. ലോകം ഒന്നൊഴിയാതെ മറ്റൊന്നായി പുതിയ പുതിയ വെല്ലുവിളികളോട് എങ്ങനെയാണ് പോരാടുന്നതെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ആദ്യം കൊറോണ മഹാമാരി വന്നു, അതിനുശേഷം യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാൻ തുടങ്ങി, ഇപ്പോൾ ലോകം ഒരു ഊർജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ ദശാബ്ദം ലോകത്തെ സംബന്ധിച്ചിടത്തോളം ദുരന്തങ്ങളുടെ ഒരു ദശാബ്ദമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യങ്ങളിൽ വേഗത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ കഴിഞ്ഞ പല ദശാബ്ദങ്ങളിലെയും നേട്ടങ്ങൾ ഇല്ലാതായേക്കാമെന്ന് നമുക്കെല്ലാവർക്കും കാണാൻ കഴിയും. ലോകജനസംഖ്യയിലെ വളരെ വലിയൊരു വിഭാഗം വീണ്ടും ദാരിദ്ര്യത്തിന്റെ ചതുപ്പിലേക്ക് തള്ളപ്പെട്ടേക്കാം.

സുഹൃത്തുക്കളേ,

ഇങ്ങനെയുള്ള ആഗോള സാഹചര്യങ്ങളിൽ കരുത്തുറ്റ വിതരണ ശൃംഖലകളെക്കുറിച്ചാണ് ലോകം ഇന്ന് സംസാരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിശ്വസനീയവും സുതാര്യവും ഭാവിസജ്ജവുമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയും നെതർലൻഡ്‌സും ഒന്നിച്ചുപ്രവർത്തിക്കുകയാണ്.

ഊർജ്ജ സുരക്ഷ മുതൽ ജലസുരക്ഷ വരെ, നെതർലൻഡ്‌സും ഇന്ത്യയും വളരെ അടുത്ത സഹകരണത്തിലാണ്. ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നമ്മുടെ സഹകരണം പ്രത്യേകം പ്രാധാന്യമർഹിക്കുന്നതാണ്. അതിലുപരിയായി, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാന വ്യാപാര കരാർ ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.

ഇതിന്റെ പ്രയോജനം നിങ്ങൾക്കേവർക്കും ലഭിക്കുകയും ചെയ്യും. യൂറോപ്പിലേക്ക് വരുന്ന ഇന്ത്യൻ വ്യവസായങ്ങൾക്ക് നെതർലൻഡ്‌സ് ഒരു സ്വാഭാവിക പ്രവേശന കവാടമായി മാറും. ഈ യാത്രയിൽ നമ്മുടെ പ്രവാസികൾക്ക് ഒരു വിശ്വസ്ത പാലമായി പ്രവർത്തിക്കാൻ കഴിയും. പ്രവാസികൾക്ക് ഇന്ത്യയുടെ അഭിലാഷങ്ങളും യൂറോപ്പിന്റെ മാനദണ്ഡങ്ങളും ഒരുപോലെ മനസ്സിലാകുമെന്നതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഇവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ നിന്നുള്ള ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി ബന്ധപ്പെടാൻ ഇത് വലിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

നെതർലൻഡ്‌സ് ടുലിപ് പുഷ്പങ്ങളുടെ നാടാണ്. ഇവിടുത്തെ മനോഹരമായ ടുലിപ് തോട്ടങ്ങൾ കാണാൻ ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെയെത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഗാർഡനുകളിലൊന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സ്ഥിതി ചെയ്യുന്നത്. നെതർലൻഡ്‌സ് ടുലിപുകൾക്ക് പേരുകേട്ടതാണെങ്കിൽ, ഇന്ത്യ താമരയ്ക്ക് - 'കമലിന്' - പേരുകേട്ടതാണ്.

സുഹൃത്തുക്കളേ,

ഒരാളുടെ വേരുകൾ വെള്ളത്തിലായാലും മണ്ണിലായാലും ശരിയായ പോഷണം ലഭിച്ചാൽ ഭംഗിയും കരുത്തും ഒരുപോലെ വളരുമെന്ന് ടുലിപും താമരയും നമ്മെ പഠിപ്പിക്കുന്നു. ഇതും ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനം തന്നെയാണ്.

സുഹൃത്തുക്കളേ,

നമ്മൾ തമ്മിൽ പലപ്പോഴും സംസാരിക്കാത്ത മറ്റൊരു പ്രധാന സൗഹൃദ ബന്ധം കൂടിയുണ്ട്, അതാണ് കായികം. കായികരംഗത്ത് നമ്മുടെ ഇരുരാജ്യങ്ങളും പല രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഉദാഹരണത്തിന് ക്രിക്കറ്റ് തന്നെയെടുക്കാം. നെതർലൻഡ്‌സിലെ ക്രിക്കറ്റിന് ഇന്ത്യൻ സമൂഹം വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യയിൽ നടന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിൽ നെതർലൻഡ്‌സ് ടീം പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായിരിക്കാം, എന്നാൽ ഇന്ത്യയുടെ ടീമിന് പോലും നെതർലൻഡ്‌സ് നിരയിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവന്നു.

തേജ നിഡമനുരു, വിക്രംജിത് സിംഗ് തുടങ്ങിയ കളിക്കാർ നെതർലൻഡ്‌സിന്റെ ജേഴ്‌സി അണിഞ്ഞ് കാണുമ്പോഴും ആര്യൻ ദത്തിനെപ്പോലുള്ള യുവതാരങ്ങൾ ഡച്ച് ക്രിക്കറ്റിന്റെ ഭാവിയിലേക്ക് സംഭാവന നൽകുന്നത് കാണുമ്പോഴും അത് നമ്മളിലെയെല്ലാം അതീവ സന്തോഷിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യക്കാർ ക്രിക്കറ്റിന് വലിയ സംഭാവന നൽകിയതുപോലെ ഇന്ത്യയിലെ ഹോക്കിക്ക് നെതർലൻഡ്‌സും പ്രധാനപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹോക്കിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഡച്ച് പരിശീലകർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമീപകാലത്തായി നമ്മുടെ വനിതാ ഹോക്കി ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്, ഈ യാത്രയിൽ പരിശീലകൻ ഷ്യൂർഡ് മരീൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൂടാതെ ഈ വർഷം നെതർലാൻഡ്‌സ് ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയുമാണ്. നിങ്ങളെല്ലാവരും തീർച്ചയായും പോയി ഇന്ത്യയുടെ മത്സരങ്ങൾ കാണണം. ഒരു കാര്യം ഉറപ്പാണ് - ലോകകപ്പിൽ ആര് വിജയിച്ചാലും ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സൗഹൃദം തീർച്ചയായും വിജയം വരിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള ബന്ധത്തിന്റെ യഥാർത്ഥ കരുത്ത് നിങ്ങളിലാണ്. നിങ്ങളാണ് ഈ പങ്കാളിത്തത്തിന്റെ ജീവസ്സുറ്റ പാലം. അതിനാൽ, സുരിനാമീസ് ഹിന്ദുസ്ഥാനി സമൂഹത്തിന് ഒ.സി.ഐ (OCI) കാർഡിനുള്ള യോഗ്യത നാലാം തലമുറയിൽ നിന്നും ആറാം തലമുറയിലേക്ക് ഇന്ത്യാ ഗവൺമെന്റ് ദീർഘിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇന്ത്യ സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമാണ്, ഒപ്പം മാനവികതയാൽ നയിക്കപ്പെടുന്നതുമാണ്. ഇന്ത്യ എത്രത്തോളം പുരാതനമാണോ അത്രത്തോളം തന്നെ ആധുനികവുമായി മാറിക്കൊണ്ടിരിക്കുകയാണ്.

അതിനാൽ, ഇന്ത്യയിലുള്ള നിങ്ങളുടെ പൂർവ്വികരുടെ ഗ്രാമങ്ങളുമായി വീണ്ടും ബന്ധപ്പെടാനും വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ പങ്കാളികളാകാനുമുള്ള സമയം കൂടിയാണിത്. നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഇത് ഇന്ത്യയുടെ ശേഷിയെ ശക്തിപ്പെടുത്തും. കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് കൂടുതൽ മികച്ച നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. ഇത് മോദിയുടെ ഗ്യാരന്റിയാണ്.

ഇന്ന് നിങ്ങളിൽ ഇത്രയധികം ആളുകൾ ഇവിടെ ഒത്തുകൂടിയതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നിങ്ങളെയെല്ലാം കാണാനും നിങ്ങളുമായി സംവദിക്കാനും അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ഈയൊരു വികാരത്തോടെ ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.

ഇത്രയും ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണത്തിന് നിങ്ങളോടെല്ലാവരോടും ഒരിക്കൽക്കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി!

ഭാരത് മാതാ കീ ജയ്!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Bharat Innovates' Bridge Between India’s Talented Youth And European Expertise: PM Modi

Media Coverage

'Bharat Innovates' Bridge Between India’s Talented Youth And European Expertise: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the role of diversity in innovation and entrepreneurship
June 15, 2026

The Prime Minister, Shri Narendra Modi said that in the fields of innovation and entrepreneurship, every individual has a distinct way of thinking and a unique creative vision, and it is this diversity that gives rise to new possibilities. He noted that just as every source of water has a different taste, every talent possesses its own unique identity and contribution. The Prime Minister added that innovation and progress become possible through the convergence of diverse ideas and capabilities.

The Prime Minister shared a Sanskrit Subhashitam-

“पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।

जातौ जातौ नवाचाराः नवा वाणी मुखे मुखे॥”

The Subhashitam conveys that in the field of innovation and enterprise, each person has a different way of thinking and a unique creative vision, and this diversity gives rise to new possibilities. Just as the taste of water differs from one source to another, every talent has its own distinct identity and contribution. It is through the combination of these different ideas and abilities that innovation and progress become possible.

The Prime Minister wrote on X;

“पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।

जातौ जातौ नवाचाराः नवा वाणी मुखे मुखे॥”