പ്രധാനമന്ത്രി ₹47,600 കോടിയിലധികം മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ പ്രവേശന നിയന്ത്രിത ഗ്രീൻഫീൽ​ഡ് നാലുവരി അതിവേഗ ഇടനാഴിയായ ഷില്ലോങ്-സിൽചർ ഇടനാഴിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും
പ്രധാന റോഡ് അടിസ്ഥാനസൗകര്യപദ്ധതിയായ അസം മാല 3.0-ന്റെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും
തോട്ടം തൊഴിലാളി സമൂഹത്തിനു വീടുവയ്ക്കുന്നതിനുള്ള ഭൂമി അവകാശം നൽകുന്ന ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തി, തേയിലത്തോട്ടം തൊഴിലാളികൾക്കു പ്രധാനമന്ത്രി ഭൂമിപട്ടയങ്ങൾ വിതരണം ചെയ്യും
ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകാൻ, കോപിലി ജലവൈദ്യുതപദ്ധതി, നുമാലീഗഢ്-സിലീഗുരി പൈപ്പ്‌ലൈൻ ശേഷി വർധിപ്പിക്കൽ എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും; വടക്കുകിഴക്കൻ വാതകോർജശൃംഖലയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും
കാമാഖ്യ റെയിൽവേ സ്റ്റേഷനെ കാമാഖ്യ ക്ഷേത്രവുമായി കൂട്ടിയിണക്കുന്ന റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 13-നും 14-നും അസം സന്ദർശിക്കും. സന്ദർശനവേളയിൽ കൊക്രാഝാർ, ഗുവാഹാട്ടി, സിൽചർ എന്നിവിടങ്ങളിലായി ₹47,600 കോടിയിലധികം മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഭൂമിപൂജയും ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി മാർച്ച് 13-ന് ഉച്ചയ്ക്ക് 1.30നു കൊക്രഝാറിൽ ₹4,570 കോടിയിലധികം മൂല്യമുള്ള പദ്ധതികളുടെ ഭൂമിപൂജയും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിനു ഗുവാഹാട്ടിയിൽ ₹19,480 കോടിയോളം മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഭൂമിപൂജയും ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി മാർച്ച് 14-നു രാവിലെ 10.45-നു സിൽചറിൽ ഏകദേശം ₹23,550 കോടി മൂല്യമുള്ള വിവിധ പദ്ധതികളുടെ ഭൂമിപൂജയും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിക്കും.

പ്രധാനമന്ത്രി കൊക്രാഝാറിൽ

റോഡ് അടിസ്ഥാനസൗകര്യവികസനത്തിനായുള്ള ബൃഹത്തായ അസം മാല 3.0 പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും. ₹3,200 കോടിയിലധികം ചെലവഴിക്കുന്ന ഈ പദ്ധതിയിലൂടെ അസമിലുടനീളം 900 കിലോമീറ്ററിലധികം റോഡുകൾ നിർമിക്കും. അന്തർസംസ്ഥാനബന്ധം മെച്ചപ്പെടുത്തുന്നതിനും ദേശീയപാതകളും ഗ്രാമീണ റോഡുകളും തമ്മിലുള്ള സമ്പർക്കം ശക്തമാക്കുന്നതിനും ഇതു സഹായിക്കും.

ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (BTC) പരിധിയിൽ വരുന്ന ആറു റോഡ് അടിസ്ഥാനസൗകര്യപദ്ധതികളുടെ ഭൂമിപൂജ അദ്ദേഹം നിർവഹിക്കും. ഇതിൽ നാലു ഫ്ലൈഓവറുകളും രണ്ടു പാലങ്ങളും ഉൾപ്പെടുന്നു. ഏകദേശം ₹1,100 കോടി നിക്ഷേപമുള്ള ഈ പദ്ധതികൾ കൊക്രാഝാർ ജില്ലയിലെ ഗതാഗതക്കുരുക്കു കുറയ്ക്കുന്നതിനും വിനോദസഞ്ചാരം, കൃഷി, ആരോഗ്യം, ഗ്രാമീണ ഗതാഗതം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.

കൊക്രാഝാർ ജില്ലയിലെ ബാഷ്ബാരിയിൽ റെയിൽവേയുടെ പീരിയോഡിക് ഓവർഹോളിങ് (POH) വർക്ക്ഷോപ്പിനു പ്രധാനമന്ത്രി തറക്കല്ലിടും. ഇതു റെയിൽവേയുടെ അറ്റകുറ്റപ്പണി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പ്രദേശത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും റെയിൽവേ ബന്ധം മെച്ചപ്പെടുത്തുന്നതിനായി മൂന്നു പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വടക്കുകിഴക്കൻ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ നേരിട്ടുള്ള റെയിൽവേ ബന്ധം പ്രദാനംചെയ്യുന്ന കാമാഖ്യ-ചർളപള്ളി അമൃത് ഭാരത് എക്സ്പ്രസ്; അസമിനും പശ്ചിമ ബംഗാളിനുമിടയ്ക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഗുവാഹാട്ടി-ന്യൂ ജൽപായ്ഗുരി എക്സ്പ്രസ്; അസമും ത്രിപുരയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുകയും യാത്രക്കാർക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും സുഗമമായ അന്തർസംസ്ഥാനയാത്ര ഉറപ്പാക്കുകയും ചെയ്യുന്ന നാരംഗി-അഗർത്തല എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ

തോട്ടം തൊഴിലാളി സമൂഹത്തിനു വീടു വയ്ക്കുന്നതിനുള്ള ഭൂമിയിൽ അവകാശം നൽകുന്ന ചരിത്രപരമായ ചുവടുവയ്പിന്റെ ഭാഗമായി തേയിലത്തോട്ടം തൊഴിലാളികൾക്കു പ്രധാനമന്ത്രി ഭൂമിപട്ടയങ്ങൾ വിതരണം ചെയ്യും. സുരക്ഷിതമായ ഭൂവുടമസ്ഥാവകാശം ഭവനസുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കുവായ്പകളും മറ്റു ക്ഷേമപദ്ധതികളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും തൊഴിലാളികളുടെ ദീർഘകാല സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും സഹായിക്കും.

രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കു പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് ₹2,000 നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭിക്കും.

ദീമ ഹസാവോ, പശ്ചിമ കാർബി ആങ്‌ലോങ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോപിലി ജലവൈദ്യുതപദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. ₹2,300 കോടിയിലധികം ചെലവിൽ നിർമിച്ച ഈ പദ്ധതി സംശുദ്ധ ഊർജോൽപ്പാദനം വർധിപ്പിക്കുന്നതിനും മേഖലയിലെ ഊർജശൃംഖലാസ്ഥിരത മെച്ചപ്പെടുത്തുന്നതിനും വീടുകൾക്കും കർഷകർക്കും വ്യവസായങ്ങൾക്കും വിശ്വസനീയമായ വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിനും സഹായിക്കും.

നുമലീഗഡ്-സിലിഗുരി പ്രൊഡക്റ്റ് പൈപ്പ്‌ലൈനിന്റെ (NSPL) ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. നുമലീഗഡ് റിഫൈനറിയുടെ ശേഷി 3 MMTPA-യിൽ നിന്ന് 9 MMTPA ആയി ഉയർത്തുന്നതിലൂടെ കൂടുതൽ പെട്രോളിയം ഉൽപ്പന്ന നീക്കങ്ങൾക്ക് പദ്ധതി സഹായകരമാകും. ഗുവാഹത്തിയെ നുമലീഗഡ്, ഗോഹ്‌പൂർ, ഇറ്റാനഗർ എന്നിവയുമായി ബന്ധിപ്പിക്കുകയും ദിമാപൂരിലേക്ക് ശാഖാ ലൈൻ ദീർഘിപ്പിക്കുകയും ചെയ്യുന്ന പ്രധാന പദ്ധതിയായ വടക്കുകിഴക്കൻ ഗ്യാസ് ഗ്രിഡിന്റെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹൈലകണ്ടി ജില്ലയിലെ പഞ്ചഗ്രാമിൽ നുമലീഗഡ് റിഫൈനറി ലിമിറ്റഡിന്റെ (NRL) റെയിൽ അധിഷ്ഠിത POL ടെർമിനലിന് അദ്ദേഹം തറക്കല്ലിടും. ഈ പദ്ധതികൾ വടക്കുകിഴക്കൻ മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ദേശീയ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.

420 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച രംഗിയ-മുർക്കോങ്‌സെലെക് റെയിൽ പാത വൈദ്യുതീകരണം (558 കി.മീ) 1,180 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച ചപർമുഖ്-ദിബ്രുഗഡ് റെയിൽ പാത വൈദ്യുതീകരണം (571 കി.മീ), കൂടാതെ ഏകദേശം 650 കോടി രൂപ ചെലവിൽ നിർമ്മിച്ച ബദർപൂർ-സിൽചാർ, ബദർപൂർ-ചുരൈബാരി റെയിൽ പാതകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന റെയിൽവേ വൈദ്യുതീകരണ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഈ പദ്ധതികൾ ബ്രഹ്മപുത്ര, ബരാക് താഴ്‌വര മേഖലകളിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം വേഗതയേറിയതും ഊർജ്ജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ട്രെയിൻ ഗതാഗതത്തിന് വഴിയൊരുക്കുകയും ചെയ്യും.

3,600 കോടി രൂപയിലധികം ചെലവ് വരുന്ന ഫർക്കറ്റിംഗ്-ടിൻസുകിയ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ (194 കി.മീ) തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഇത് പാതയുടെ ശേഷി വർദ്ധിപ്പിക്കുകയും കൂടുതൽ പാസഞ്ചർ, ചരക്ക് ട്രെയിനുകളുടെ പ്രവർത്തനം സാധ്യമാക്കുകയും ചെയ്യും.

ജലഗതാഗത മേഖലയിൽ, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട്, ജോർഹട്ട് ജില്ലയിലെ നിയാമതി എന്നിവിടങ്ങളിലെ ക്രൂയിസ് ടെർമിനലുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സമുദ്ര പരിശീലന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുന്ന ദിബ്രുഗഡിലെ ബോഗിബീലിലുള്ള റീജിയണൽ സെന്റർ ഓഫ് എക്സലൻസിന്റെ (RCoE) ഭൂമി പൂജയും പ്രധാനമന്ത്രി നിർവ്വഹിക്കും. പാണ്ഡു ജെട്ടിയെ NH-27-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കാമാഖ്യ റെയിൽവേ സ്റ്റേഷനെ കാമാഖ്യ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന റോപ്പ്‌വേ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അത്യാധുനിക മോണോകേബിൾ ഡിറ്റാച്ചബിൾ ഗോണ്ടോള സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ആസൂത്രണം ചെയ്തിട്ടുള്ള ഈ റോപ്പ്‌വേയ്ക്ക് പ്രതിദിനം ഏകദേശം 17,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. പദ്ധതി യാത്രാ സമയം കുറയ്ക്കുകയും തീർത്ഥാടകർക്ക് സുഖകരവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ സൗകര്യം ലഭ്യമാക്കുകയും നഗരത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഗുവാഹത്തിയിലെ പിഎം ഏകതാ മാളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അസ്സമിനും വടക്കുകിഴക്കൻ മേഖലയ്ക്കും ഒരു പ്രധാന വാണിജ്യ-വിനോദസഞ്ചാര കേന്ദ്രമായാണ് ഈ മാൾ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിലെ ഇനങ്ങൾ, ജിഐ ടാഗ് ലഭിച്ച ഉൽപ്പന്നങ്ങൾ, അസ്സമിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കരകൗശല-കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഇവിടെ സ്ഥിരം സ്റ്റാളുകൾ ഉണ്ടായിരിക്കും. പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഷോറൂമുകൾ, ഫുഡ് കോർട്ടുകൾ, ആധുനിക സൗകര്യങ്ങൾ, പാർക്കിംഗ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവ ഉൾപ്പെടുന്ന ഈ സംവിധാനം പ്രാദേശിക കരകൗശല വിദഗ്ധർക്ക് വേദിയൊരുക്കുകയും പ്രാദേശിക സംസ്കാരത്തെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സിൽചറിൽ പ്രധാനമന്ത്രി

വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ നിയന്ത്രിത പ്രവേശനമുള്ള ഗ്രീൻഫീൽഡ് നാലുവരി അതിവേഗ ഇടനാഴിയായ ഷില്ലോംഗ്-സിൽചർ കോറിഡോറിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നിർവ്വഹിക്കും. ഏകദേശം 22,860 കോടി രൂപ നിക്ഷേപത്തിൽ നിർമ്മിക്കുന്ന 166 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കോറിഡോർ മേഘാലയയും അസ്സമും തമ്മിലുള്ള ഗതാഗതബന്ധം ഗണ്യമായി മെച്ചപ്പെടുത്തും. ഈ പദ്ധതി ഗുവാഹത്തിയും സിൽചറും തമ്മിലുള്ള ദൂരം കുറയ്ക്കുകയും യാത്രാ സമയം 8.5 മണിക്കൂറിൽ നിന്ന് ഏകദേശം 5 മണിക്കൂറായി ചുരുക്കുകയും മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും അതിർത്തി കടന്നുള്ള വ്യാപാരത്തിന് കരുത്തേകുകയും ചെയ്യും.

സിൽചറിലെ ക്യാപിറ്റൽ പോയിന്റിന് സമീപമുള്ള ട്രങ്ക് റോഡ് മുതൽ രംഗിർഖാരി പോയിന്റ് വരെയുള്ള (ഘട്ടം-I) NH-306-ലെ എലിവേറ്റഡ് ഇടനാഴിയുടെ ഭൂമി പൂജയും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതി സിൽചറിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും മിസോറാം, ത്രിപുര, മണിപ്പൂർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ബരാക് താഴ്‌വരയുടെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

കൂടാതെ, കരിംഗഞ്ച് ജില്ലയിലെ പതർകണ്ടിയിൽ പുതിയ കാർഷിക കോളേജിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ സ്ഥാപനം അസ്സമിലെ കാർഷിക വിദ്യാഭ്യാസ-ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുകയും ബരാക് താഴ്‌വരയിലെയും അയൽ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് വീടിനടുത്ത് തന്നെ ഉയർന്ന നിലവാരമുള്ള കാർഷിക വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്യും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s startup game-changer? ₹10,000 crore FoF 2.0 set to attract investors

Media Coverage

India’s startup game-changer? ₹10,000 crore FoF 2.0 set to attract investors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing of renowned photographer Shri Raghu Rai
April 26, 2026

The Prime Minister has expressed deep sorrow over the passing of eminent photographer Raghu Rai, describing him as a creative stalwart who immortalised India’s vibrancy through his lens. Shri Modi noted that Shri Raghu Rai’s work was marked by extraordinary sensitivity, depth and diversity, capturing the many facets of life across India and bringing them closer to people.The Prime Minister remarked that his contribution to the world of photography and culture is unparalleled, and his passing is an irreparable loss to the artistic community.

The Prime Minister posted on X;

“Shri Raghu Rai Ji will be remembered as a creative stalwart, who captured India’s vibrancy through his lens. His photography had extraordinary sensitivity, depth and diversity. It brought people closer to the different aspects of life in India. His passing is an irreparable loss to the world of photography and culture. My thoughts are with his family, admirers and the photography fraternity in this hour of grief. Om Shanti.”