ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ ലീഡേഴ്സ് പ്ലീനറി സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലെ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നവരെ ഒരിക്കൽ കൂടി സ്വാഗതം ചെയ്ത പ്രധാനമന്ത്രി, മനുഷ്യകേന്ദ്രീകൃതവും സംവേദനക്ഷമവുമായ ഒരു ആഗോള എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഈ ഉച്ചകോടി നിർണ്ണായക പങ്ക് വഹിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മനുഷ്യരാശി എപ്പോഴും തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നാണ് ചരിത്രം കാണിക്കുന്നതെന്നും ആ തടസ്സത്തെ മനുഷ്യരാശിയുടെ ഏറ്റവും വലിയ അവസരമാക്കി മാറ്റാനുള്ള മറ്റൊരു നിമിഷമാണ് ഇന്ന് നമുക്ക് മുന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ശരിയായ ധാരണയിൽ നിന്നാണ് ശരിയായ പ്രവർത്തനം ഉണ്ടാകുന്നത്" എന്ന ബുദ്ധഭഗവാന്റെ പ്രബോധനം ശ്രീ മോദി അനുസ്മരിച്ചു. കൃത്യസമയത്തും സദുദ്ദേശ്യത്തോടെയും ശരിയായ തീരുമാനങ്ങളിലൂടെയും എഐ-യുടെ നല്ല സ്വാധീനം ഉറപ്പാക്കുന്ന ഒരു രൂപരേഖ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോവിഡ് ആഗോള മഹാമാരിയുടെ സമയത്ത്, രാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കുമ്പോൾ അസാധ്യമായത് പോലും സാധ്യമാകുമെന്നതിന് ലോകം സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ സഹകരണം വാക്സിൻ രൂപീകരണം മുതൽ വിതരണ ശൃംഖല വരെയും ഡാറ്റാ കൈമാറ്റം മുതൽ ജീവൻരക്ഷ വരെയും പരിഹാരങ്ങൾ നൽകിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകാൻ സഹായിച്ച ഡിജിറ്റൽ വാക്സിനേഷൻ പ്ലാറ്റ്‌ഫോമിനെ ഉദാഹരിച്ചുകൊണ്ട്, സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യരാശിയെ സേവിക്കാമെന്ന് ഇന്ത്യ കണ്ടുവെന്ന് അദ്ദേഹം കുറിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും യുപിഐ തടസ്സമില്ലാത്ത ഓൺലൈൻ ഇടപാടുകൾ ഉറപ്പാക്കിയെന്നും ഡിജിറ്റൽ വിടവ് കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. സമീപ വർഷങ്ങളിൽ ഇന്ത്യ ഊർജ്ജസ്വലമായ ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത് ലോകവുമായി പങ്കിടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യ അധികാരത്തിന്റെ മാധ്യമമല്ല, മറിച്ച് സേവനത്തിന്റെ മാധ്യമമാണ്, അത് ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് ശാക്തീകരിക്കാനാണ്. മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കാൻ എഐ-യും ഈ ദിശ പിന്തുടരണമെന്ന് അദ്ദേഹം അടിവരയിട്ടു.
മുൻകാലങ്ങളിൽ സാങ്കേതികവിദ്യ ഭിന്നതകൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ ഇപ്പോൾ എഐ എല്ലാവർക്കും പ്രാപ്യവും കൈപ്പിടിയിൽ ഒതുങ്ങുന്നതുമായിരിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എഐ-യുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ അഭിലാഷങ്ങൾക്കും മുൻഗണനകൾക്കും എഐ ഭരണനിർവ്വഹണത്തിന്റെ കേന്ദ്രസ്ഥാനം നൽകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മനുഷ്യപുരോഗതിയുടെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ധാർമ്മികത ഉണ്ടായിരുന്നുവെന്നും എന്നാൽ എഐ-യുടെ കാര്യത്തിൽ അധാർമ്മികമായ പെരുമാറ്റത്തിന്റെ വ്യാപ്തി പരിധിയില്ലാത്തതാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. എഐ-ക്കായുള്ള ധാർമ്മിക മാനദണ്ഡങ്ങളും പരിധിയില്ലാത്തതായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എഐ കമ്പനികൾക്ക് ലാഭത്തിൽ മാത്രമല്ല, ലക്ഷ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു, കൂടാതെ ശക്തമായ ധാർമ്മിക പ്രതിബദ്ധതകളുടെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു. വ്യക്തിഗത തലത്തിൽ, എഐ ഇതിനകം തന്നെ മനുഷ്യന്റെ പഠനത്തെയും ബുദ്ധിയെയും വികാരങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ-യുടെ ധാർമ്മികമായ ഉപയോഗത്തിനായി പ്രധാനമന്ത്രി മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:
* എഐ പരിശീലനം ഡാറ്റാ പരമാധികാരത്തെ മാനിക്കുകയും വിശ്വസനീയമായ ഒരു ആഗോള ഡാറ്റാ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം."മോശം ഡാറ്റ മോശം ഫലത്തിലേക്ക് നയിക്കുന്നു" എന്ന തത്വം അദ്ദേഹം ചൂണ്ടിക്കാട്ടി, ഡാറ്റ സുരക്ഷിതവും സമതുലിതവും വിശ്വസനീയവുമല്ലെങ്കിൽ ഫലം വിശ്വസനീയമാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
* എഐ പ്ലാറ്റ്‌ഫോമുകൾ അവരുടെ സുരക്ഷാ നിയമങ്ങൾ വ്യക്തവും സുതാര്യവുമായി സൂക്ഷിക്കണം. "ബ്ലാക്ക് ബോക്സ്" സമീപനത്തിന് പകരം സുരക്ഷാ നിയമങ്ങൾ ദൃശ്യവും പരിശോധിക്കാവുന്നതുമായ ഒരു "ഗ്ലാസ് ബോക്സ്" സമീപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും ബിസിനസ്സിലെ ധാർമ്മിക പെരുമാറ്റം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു.
* വ്യക്തമായ മാനുഷിക മൂല്യങ്ങളാൽ എഐ നയിക്കപ്പെടണം. ഒരു ഉദാഹരണമായി അദ്ദേഹം "പേപ്പർ ക്ലിപ്പ് പ്രശ്നം" ഉദ്ധരിച്ചു. ഒരു യന്ത്രത്തിന് ഒരൊറ്റ ലക്ഷ്യം നൽകിയാൽ അത് നേടാനായി ആഗോള വിഭവങ്ങളെല്ലാം ഉപയോഗിച്ചു തീർക്കും. സാങ്കേതികവിദ്യ കരുത്തുറ്റതാണെങ്കിലും ദിശ എപ്പോഴും നിർണ്ണയിക്കേണ്ടത് മനുഷ്യരാണെന്ന് അദ്ദേഹം അടിവരയിട്ടു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള പ്രയാണത്തിൽ 'ആസ്പിരേഷണൽ ഇന്ത്യ'യ്ക്ക് വലിയ പങ്കുണ്ടെന്നും ഈ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇന്ത്യ സുപ്രധാന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഐ മിഷന് കീഴിൽ 38,000 ജിപിയു (GPU) കൾ ഇതിനകം ലഭ്യമാണെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ 24,000 എണ്ണം കൂടി കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ അതിന്റെ സ്റ്റാർട്ടപ്പുകൾക്ക് ലോകോത്തര കമ്പ്യൂട്ടിംഗ് പവർ വളരെ കുറഞ്ഞ നിരക്കിൽ നൽകുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഇന്ത്യ എഐകോഷ് (AIKosh - നാഷണൽ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം) നിർമ്മിച്ചിട്ടുണ്ടെന്നും അതിലൂടെ 7,500-ലധികം ഡാറ്റാസെറ്റുകളും 270 എഐ മോഡലുകളും ദേശീയ വിഭവങ്ങളായി പങ്കിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ-യെക്കുറിച്ചുള്ള ഇന്ത്യയുടെ ദിശയും കാഴ്ചപ്പാടും വ്യക്തമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു—എഐ എന്നത് മാനവരാശിയുടെ ക്ഷേമത്തിനായുള്ള ഒരു പങ്കിട്ട വിഭവമാണ്. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുകയും മാനുഷിക മൂല്യങ്ങളെ സമന്വയിപ്പിക്കുകയും ചെയ്യുന്ന ഒരു എഐ ഭാവി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. സാങ്കേതികവിദ്യയും മാനവിക വിശ്വാസവും ഒന്നിച്ച് നീങ്ങുമ്പോൾ, എഐ-യുടെ യഥാർത്ഥ സ്വാധീനം ലോകമെമ്പാടും ദൃശ്യമാകുമെന്ന് പറഞ്ഞുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു.
In my address at the Leaders’ Plenary at the AI Impact Summit, emphasised the need to build a global AI ecosystem that is human-centric and sensitive. After all, humanity has always turned disruptions into opportunities and the rise of AI presents yet another such key… pic.twitter.com/xkxhKtaveq
— Narendra Modi (@narendramodi) February 19, 2026
History has taught us, including during the once-in-a-century COVID-19 pandemic, that when we stand together, the impossible becomes possible. The direction of AI must also be such that it benefits all of humanity. We have also seen in the past how technology has created…
— Narendra Modi (@narendramodi) February 19, 2026
Ethical use of AI is absolutely important. For that, gave three suggestions:
— Narendra Modi (@narendramodi) February 19, 2026
First, while respecting data sovereignty, a data framework for AI training must be established.
Second, AI platforms must keep their safety rules clear and transparent.
Third, AI requires clear human…
In the global journey of Artificial Intelligence (AI), Aspirational India (AI) has a major role to play. Therefore, India is taking significant steps like:
— Narendra Modi (@narendramodi) February 19, 2026
We are further adding GPUs to build capacity for our innovators.
Providing world-class computing power to our startups at…


