“അടുത്ത 25 വർഷത്തേക്കുള്ള ‘അമൃത് കാൽ’ യാത്രയിലെ സുപ്രധാനതലമാണു ‘വാട്ടർ വിഷൻ @ 2047’”
“പൊതുജനങ്ങൾ ഒരു ക്യാമ്പയിനുമായി സഹകരിക്കുമ്പോൾ ആ പ്രവൃത്തിയുടെ കാര്യഗൗരവം അവർക്കും മനസിലാക്കാനാകും”
“സ്വച്ഛ് ഭാരത് അഭിയാനിൽ ജനങ്ങൾ പങ്കുചേർന്നപ്പോൾ, പൊതുസമൂഹത്തിനും അവബോധമുണ്ടായി”
“രാജ്യം ഓരോ ജില്ലയിലും 75 അമൃതസരോവറുകൾ നിർമിക്കുകയാണ്; ഇതിനകം 25,000 അമൃതസരോവരങ്ങൾ പൂർത്തിയാക്കി‌”
“എല്ലാ വീട്ടിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും പ്രധാന വികസന മാനദണ്ഡമാണു ജൽ ജീവൻ ദൗത്യം”
“‘ഓരോ തുള്ളിയിലും കൂടുതൽ വിള’ ക്യാമ്പയിൻപ്രകാരം, രാജ്യത്ത് ഇതുവരെ 70 ലക്ഷം ഹെക്ടർ ഭൂമി കണികാജലസേചനത്തിനു കീഴിൽ കൊണ്ടുവന്നു”
“ജലവിതരണംമുതൽ ശുചിത്വവും മാലിന്യസംസ്കരണവുംവരെയുള്ള കാര്യങ്ങൾ പരിഗണിക്കുന്ന മാർഗരേഖയടക്കം അടുത്ത 5 വർഷത്തേക്കുള്ള കർമപദ്ധതി ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കണം”
“മുഴുവൻ ജല ആവാസവ്യവസ്ഥയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണു നമ്മുടെ നദികളും ജലാശയങ്ങളും”
“നമാമി ഗംഗ ദൗത്യം മാതൃകയാക്കി, മറ്റു സംസ്ഥാനങ്ങൾക്കും നദികളുടെ സംരക്ഷണത്തിനായി സമാനമായ ക്യാമ്പയിനുകൾക്കു തുടക്കംകുറിക്കാനാകും”

ജലവുമായി ബന്ധപ്പെട്ടു നടന്ന, സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ഇന്ന് അഭിസംബോധനചെയ്തു. ‘വാട്ടർ വിഷൻ @ 2047’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സുസ്ഥിരവികസനത്തിനും മാനവവികസനത്തിനും ജലസ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾക്കായി പ്രധാന നയആസൂത്രകരെ ഒന്നിച്ചുകൊണ്ടുവരിക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം.


സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജലസുരക്ഷാമേഖലകളിൽ ഇന്ത്യ നടത്തിയ അഭൂതപൂർവമായ പ്രവർത്തനങ്ങളിലേക്കു വെളിച്ചംവീശി, രാജ്യത്തെ ജലമന്ത്രിമാരുടെ ആദ്യ അഖിലേന്ത്യാസമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടനാസംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെന്നും ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളാണു രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറെ സഹായകമാകുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അടുത്ത 25 വർഷത്തേക്കുള്ള ‘അമൃത് കാൽ’ യാത്രയിലെ സുപ്രധാനതലമാണു ‘വാട്ടർ വിഷൻ @ 2047’”- പ്രധാനമന്ത്രി പറഞ്ഞു.

'ഗവണ്മെന്റ് ഒന്നാകെ ’, ‘രാജ്യമൊന്നാകെ’ എന്ന തന്റെ കാഴ്ചപ്പാടിനെക്കുറിച്ചു ആവർത്തിച്ച  പ്രധാനമന്ത്രി, ജലമന്ത്രാലയം, ജലസേചനമന്ത്രാലയം, കൃഷിമന്ത്രാലയം, ഗ്രാമ-നഗരവികസന-ദുരന്തനിവാരണ മന്ത്രാലയം തുടങ്ങി സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ നിരന്തരമായ ആശയവിനിമയവും ചർച്ചകളും ഉണ്ടായിരിക്കേണ്ട സംവിധാനംപോലെ എല്ലാ ഗവണ്മെന്റുകളും പ്രവർത്തിക്കണമെന്നു ചൂണ്ടിക്കാട്ടി. ഈ വകുപ്പുകൾക്കു പരസ്പരം ബന്ധപ്പെടുംവിധത്തിൽ വിവരങ്ങളും ഡാറ്റയും ഉണ്ടെങ്കിൽ ആസൂത്രണത്തിനു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗവൺമെന്റിന്റെ പ്രയത്നംകൊണ്ടുമാത്രം വിജയിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൊതു-സാമൂഹ്യ സംഘടനകളുടെയും സിവിൽ സൊസൈറ്റികളുടെയും പങ്കു ശ്രദ്ധയിൽപ്പെടുത്തുകയും ജലസംരക്ഷണവുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളിൽ പരമാവധി പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതു ഗവണ്മെന്റിന്റെ ഉത്തരവാദിത്വം കുറയ്ക്കുന്നില്ലെന്നും അതിന്റെ എല്ലാ ഉത്തരവാദിത്വവും ജനങ്ങളുടെമേൽ വയ്ക്കുന്നതല്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ക്യാമ്പയിനു വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ചും ചെലവഴിക്കുന്ന പണത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതാണു പൊതുജന പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പൊതുജനങ്ങൾ ഒരു ക്യാമ്പയിനുമായി സഹകരിക്കുമ്പോൾ ആ പ്രവൃത്തിയുടെ കാര്യഗൗരവം അവർക്കും മനസിലാക്കാനാകും. ഇതിലൂടെ, ഏതൊരു പദ്ധതിക്കും ക്യാമ്പയി‌നും ഉടമസ്ഥാവകാശമുണ്ടെന്ന പൊതുബോധം സൃഷ്ടിക്കാനുമാകും”- അദ്ദേഹം കൂട്ടിച്ചേർത്തു. 

ശുചിത്വ ഭാരത യജ്ഞം  ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “
ശുചിത്വ ഭാരത യജ്ഞത്തിൽ  ജനങ്ങൾ പങ്കുചേർന്നപ്പോൾ, പൊതുസമൂഹത്തിനും അവബോധമുണ്ടായി”. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വിഭവങ്ങൾ ശേഖരിക്കലാകട്ടെ, വിവിധ ജല ശുദ്ധീകരണ പ്ലാന്റുകൾ നിർമിക്കുന്നതാകട്ടെ,  കക്കൂസുകൾ നിർമിക്കുന്നതാകട്ടെ, ഇത്തരത്തിൽ നിരവധി സംരംഭങ്ങൾ ഗവണ്മെന്റ് സ്വീകരിച്ചു. ഇതിലെല്ലാം ജനങ്ങളുടെ പ്രയത്നത്തെയും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മാലിന്യങ്ങളേതും പാടില്ലെന്നു പൊതുജനങ്ങൾ തീരുമാനിച്ചതോടെയാണ് ഈ ക്യാമ്പയിന്റെ വിജയം ഉറപ്പായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലസംരക്ഷണത്തിനു പൊതുജനപങ്കാളിത്തം എന്ന ആശയം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അവബോധത്തിനു സൃഷ്ടിക്കാനാകുന്ന സ്വാധീനത്തെക്കുറി‌ച്ചു വ്യക്തമാക്കുകയുംചെയ്തു. 

“നമുക്കു ‘ജലബോധവൽക്കരണമേളകൾ’ സംഘടിപ്പിക്കാം. അല്ലെങ്കിൽ പ്രാദേശികതലത്തിൽ നടക്കുന്ന മേളകളിൽ ജലബോധവൽക്കരണവുമായി ബന്ധപ്പെട്ട പരിപാടി കൂട്ടിച്ചേർക്കാം”- പ്രധാനമന്ത്രി നിർദേശിച്ചു. പാഠ്യപദ്ധതിമുതൽ സ്കൂളുകളിലെ പ്രവർത്തനങ്ങൾവരെയുള്ള നൂതനമായ വഴികളിലൂടെ ഈ വിഷയത്തെക്കുറിച്ചു യുവതലമുറയെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യം ഓരോ ജില്ലയിലും 75 അമൃതസരോവറുകൾ നിർമിക്കുകയാണെന്നും ഇതിനകം 25,000 അമൃതസരോവരങ്ങൾ പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പ്രതിവിധികൾ കണ്ടെത്തുന്നതിനും സാങ്കേതികവിദ്യ, വ്യവസായം, സ്റ്റാർട്ടപ്പുകൾ എന്നിവയെ കൂട്ടിയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. നയതലങ്ങളിൽ ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഗവണ്മെന്റ് നയങ്ങളും കർശന നടപടിക്രമങ്ങളും കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എല്ലാ വീട്ടിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും പ്രധാന വികസന മാനദണ്ഡമായി മാറിയ ജൽ ജീവൻ ദൗത്യത്തിന്റെ വിജയത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പല സംസ്ഥാനങ്ങളും ഈ ദിശയിൽ മുന്നേറുമ്പോൾ പല സംസ്ഥാനങ്ങളും മികച്ച പ്രവർത്തനം നടത്തിയെന്നും അഭിപ്രായപ്പെട്ടു. ഈ സംവിധാനം നിലവിൽ വന്നാൽ ഭാവിയിലും അതേ രീതിയിൽത്തന്നെ അതിന്റെ പരിപാലനം ഉറപ്പാക്കണമെന്ന് അദ്ദേഹം ശുപാർശചെയ്തു. ഗ്രാമപഞ്ചായത്തുകൾ ജൽജീവൻ ദൗത്യത്തിനു നേതൃത്വം നൽകണമെന്നും പ്രവൃത്തി പൂർത്തിയായശേഷം ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. “ഓരോ ഗ്രാമപഞ്ചായത്തിനും ഗ്രാമത്തിൽ ടാപ്പിലൂടെ കുടിവെള്ളം ലഭിക്കുന്ന വീടുകളുടെ എണ്ണം വ്യക്തമാക്കുന്ന, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ, റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാം”. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പതിവായി വെള്ളം പരിശോധിക്കുന്ന സംവിധാനം വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യവസായ-കാർഷിക മേഖലകളിലെ ജലത്തിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി, ജലസുരക്ഷയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനു പ്രത്യേക ക്യാമ്പയിനുകൾ നടത്താൻ ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിൽ മികച്ച സ്വാധീനം ചെലുത്തുന്ന വിള വൈവിധ്യവൽക്കരണം, പ്രകൃതിദത്തകൃഷി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. പ്രധാനമന്ത്രി കാർഷിക ജലസേചന പദ്ധതിക്കുകീഴിൽ ആരംഭിച്ച ‘‌ഓരോ തുള്ളിയിലും കൂടുതൽ വിള’ ക്യാമ്പയിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം, രാജ്യത്ത് ഇതുവരെ 70 ലക്ഷം ഹെക്ടർ ഭൂമി കണികാജലസേചനത്തിനു കീഴിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളും കണികാജലസേചനം പ്രോത്സാഹിപ്പിക്കുന്നതു തുടരണം”- അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂഗർഭജല പുനരുജ്ജീവനത്തിനായി എല്ലാ ജില്ലകളിലും വലിയ തോതിൽ നീർത്തടജോലികൾ ആവശ്യമായ അടൽ ഭൂജൽ സംരക്ഷണ യോജനയുടെ ഉദാഹരണവും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ സ്പ്രിങ് ഷെഡ് പുനരുജ്ജീവിപ്പിക്കാൻ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ജലസംരക്ഷണത്തിനായി സംസ്ഥാനത്തു വനവിസ്തൃതി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വെളിച്ചംവീശി, പരിസ്ഥിതി മന്ത്രാലയവും ജലമന്ത്രാലയവും കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. എല്ലാ പ്രാദേശിക ജലസ്രോതസുകളുടെയും സംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഗ്രാമപഞ്ചായത്തുകൾ അടുത്ത 5 വർഷത്തേക്കുള്ള കർമപദ്ധതി തയ്യാറാക്കണമെന്നും അതിൽ ജലവിതരണംമുതൽ ശുചിത്വവും മാലിന്യസംസ്കരണവുംവരെയുള്ള മാർഗരേഖ പരിഗണിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. ഏതു ഗ്രാമത്തിൽ എത്ര വെള്ളം വേണമെന്നതും, അതിനായി എന്തു പ്രവർത്തനങ്ങൾ നടത്തണമെന്നതും അടിസ്ഥാനമാക്കി പഞ്ചായത്തുതലത്തിൽ ജല ബജറ്റ് തയ്യാറാക്കുന്ന മാർഗങ്ങൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ‘മഴവെള്ളം സംഭരിക്കൽ’ ക്യാമ്പയിന്റെ വിജയം ചൂണ്ടിക്കാട്ടി, അത്തരം ക്യാമ്പയിനുകൾ സംസ്ഥാന ഗവൺമെന്റിന്റെ അവിഭാജ്യഘടകമായി മാറണമെന്നും വർഷംതോറും വിലയിരുത്തണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. “മഴയ്ക്കായി കാത്തിരിക്കുന്നതിനുപകരം, മഴയെത്തുംമുമ്പ് എല്ലാ ആസൂത്രണങ്ങളും നടത്തേണ്ടതുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. 

ജലസംരക്ഷണമേഖലയിൽ ചാക്രികസമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യം എടുത്തുകാട്ടി, ചാക്രികസമ്പദ്‌വ്യവസ്ഥയ്ക്കു ഗവണ്മെന്റ് ഈ ബജറ്റിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. “ശുദ്ധീകരിച്ച വെള്ളം പുനരുപയോഗിക്കുമ്പോൾ, ശുദ്ധജലം സംരക്ഷിക്കപ്പെടുന്നു. അത് ആവാസവ്യവസ്ഥയ്ക്കാകെ ഗുണംചെയ്യും. അതുകൊണ്ടു ജലശുദ്ധീകരണവും ജലത്തിന്റെ പുനരുപയോഗവും അത്യന്താപേക്ഷിതമാണ്”- അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി ‘ശുദ്ധീകരിച്ച വെള്ളത്തിന്റെ’ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വഴികൾ സംസ്ഥാനങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. “മുഴുവൻ ജല ആവാസവ്യവസ്ഥയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണു നമ്മുടെ നദികളും ജലാശയങ്ങളും”. എല്ലാ സംസ്ഥാനങ്ങളിലും മാലിന്യസംസ്കരണത്തിന്റെയും മലിനജലസംസ്കരണത്തിന്റെയും ശൃംഖല സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി ഊന്നൽ നൽകി. “നമാമി ഗംഗ ദൗത്യം മാതൃകയാക്കി, മറ്റു സംസ്ഥാനങ്ങൾക്കും നദികളുടെ സംരക്ഷണത്തിനായി സമാനമായ ക്യാമ്പയിനുകൾക്കു തുടക്കംകുറിക്കാനാകും. ജലത്തെ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വിഷയമാക്കേണ്ടത് ഓരോ സംസ്ഥാനത്തിന്റെയും ഉത്തരവാദിത്വമാണ്”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

 സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജലവിഭവമന്ത്രിമാർ പങ്കെടുത്തു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
On Puri’s Grand Road, a devotee’s submission

Media Coverage

On Puri’s Grand Road, a devotee’s submission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the Amir of Qatar
July 16, 2026
PM conveys heartfelt condolences on the passing of the Father Amir of Qatar
PM recalls the Father Amir’s visionary leadership and his contribution to strengthening India-Qatar relations
The two leaders reaffirm their resolve to carry forward the Father Amir’s legacy

Prime Minister Shri Narendra Modi had a telephone conversation today with the Amir of the State of Qatar, H.H. Sheikh Tamim bin Hamad Al Thani.

Prime Minister conveyed his heartfelt condolences on the passing of H.H. Sheikh Hamad bin Khalifa Al Thani, the Father Amir of Qatar.

Recalling the Father Amir’s significant contributions as the chief architect of modern Qatar, Prime Minister paid tribute to his visionary leadership, and recalled his pivotal role in strengthening India-Qatar relations over the years as well as his deep affection for India and the Indian community in Qatar.

The Amir of Qatar thanked Prime Minister for his call and conveyed his appreciation for the words of support in this difficult hour.

The two leaders reaffirmed their resolve to carry forward the Father Amir’s legacy and further strengthen the India-Qatar Strategic Partnership and people-to-people ties.

They agreed to remain in close touch.