പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാല് പ്രമുഖ മലേഷ്യൻ വ്യവസായ നേതാക്കളുമായി ആശയവിനിമയം നടത്തി. പെട്രോണാസ് പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ ടാൻ ശ്രീ തങ്കു മുഹമ്മദ് തൗഫീഖ്; ബെർജായ കോർപ്പറേഷൻ ബെർഹാദ് സ്ഥാപകൻ ടാൻ ശ്രീ ദത്തോ സെറി വിൻസെന്റ് ടാൻ ചീ യൂൺ; ഖസാന നാഷണൽ ബെർഹാദ് മാനേജിംഗ് ഡയറക്ടർ ദത്തോ അമിറുൽ ഫൈസൽ വാൻ സാഹിർ; ഫൈസൺ ഇലക്ട്രോണിക്സ് സ്ഥാപകൻ ദത്തോ പുവാ ഖൈൻ സെങ് എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും മലേഷ്യയും തമ്മിൽ വർദ്ധിച്ചുവരുന്ന ബിസിനസ് ബന്ധങ്ങളെയും (B2B), ഇന്ത്യയുടെ വളർച്ചാ കുതിപ്പിൽ മലേഷ്യൻ കമ്പനികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും, സുസ്ഥിരവും കാര്യക്ഷമവുമായ ബിസിനസ്-നയ പരിതസ്ഥിതി സൃഷ്ടിക്കുന്നതിനുമായി അടുത്തകാലത്തായി ഇന്ത്യ നടപ്പിലാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, നിർമ്മിതബുദ്ധി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം മലേഷ്യൻ കമ്പനികളെ പ്രോത്സാഹിപ്പിച്ചു. 2026 ഫെബ്രുവരി 7-ന് ക്വാലാലംപൂരിൽ നടന്ന പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തെ അദ്ദേഹം പ്രകീർത്തിക്കുകയും, ഇതിലെ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വികസിത ഭാരതം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കുന്ന പരിഷ്കാരങ്ങളെ വ്യവസായ പ്രമുഖർ അഭിനന്ദിക്കുകയും, ഇന്ത്യയുടെ വളർച്ചാ കുതിപ്പിൽ തങ്ങൾക്കുള്ള ഉറച്ച വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും, നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനും, ഇന്ത്യൻ സംരംഭങ്ങളുമായി ചേർന്ന് പുതിയ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അതീവ താൽപ്പര്യവും അവർ അറിയിച്ചു.


