നൂറുകണക്കിനു വർഷങ്ങളായി ഇന്ത്യയുടെ നാഗരികതയെയും നമ്മുടെ സംസ്കാരത്തെയും സമ്പന്നമാക്കുന്ന നാടാണ് ‌ഒഡിഷ: പ്രധാനമന്ത്രി
ഇന്ന് വികസനത്തിന്റെയും പൈതൃകത്തിന്റെയും സന്ദേശം ഇന്ത്യയുടെ പുരോഗതിയുടെ അടിസ്ഥാനമായി മാറിയപ്പോൾ, ഒഡിഷ​യുടെ പങ്ക് ഏറെ വലുതായി: പ്രധാനമന്ത്രി
കഴിഞ്ഞ വർഷങ്ങളിൽ, ഗോത്രസമൂഹത്തെ അക്രമത്തിൽനിന്നു കരകയറ്റാനും വികസനത്തിന്റെ പുതിയ പാതയിലേക്കു നയിക്കാനും ഞങ്ങൾ പ്രവർത്തിച്ചു: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനം കിഴക്കൻ ഇന്ത്യയിൽനിന്നു കരുത്താർജിക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഭുവനേശ്വറില്‍ ഒഡിഷ ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാനതലച്ചടങ്ങിൽ അദ്ധ്യക്ഷനായി. ഒഡിഷയുടെ സമഗ്ര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, കുടിവെള്ളം, ജലസേചനം, കാർഷിക അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ റോഡുകളും പാലങ്ങളും, ദേശീയ പാതകളുടെ ഭാഗങ്ങൾ, പുതിയ റെയിൽപ്പാത എന്നിവയുൾപ്പെടെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന 18,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

ജൂൺ 20 ഒഡ‌ിഷയിലെ ആദ്യ ബിജെപി ഗവണ്മെന്റിന്റെ ഒരു വർഷം പൂർത്തിയാക്കുന്ന വളരെ സവിശേഷമായ ദിവസമാണെന്നു ശ്രീ മോദി പറഞ്ഞു. “ഈ വാർഷികം ഗവണ്മെന്റിന്റെ വാർഷികം മാത്രമല്ല; മറിച്ച്, പൊതുസേവനത്തിനും പൊതുജന വിശ്വാസത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന സദ്ഭരണ സ്ഥാപനത്തിന്റെ വാർഷികം കൂടിയാണ്” - ഒഡിഷയിലെ കോടിക്കണക്കിന് വോട്ടർമാരുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഗവണ്മെന്റ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയിലെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും പരാമർശിച്ച ശ്രീ മോദി, അവർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഞ്ഝിയുടെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും പ്രശംസനീയമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ ശ്രമങ്ങൾ ഒഡിഷയുടെ വികസനത്തിന് പുതിയ ഗതിവേഗം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

“ഒഡീഷ വെറുമൊരു സംസ്ഥാനമല്ല, മറിച്ച് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലെ തിളങ്ങുന്ന നക്ഷത്രംകൂടിയാണ്” - നൂറ്റാണ്ടുകളായി ഒഡിഷ ഇന്ത്യൻ നാഗരികതയെയും സംസ്കാരത്തെയും സമ്പന്നമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. വികസനത്തിന്റെയും പൈതൃകത്തിന്റെയും സന്ദേശം ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയായി മാറിയ ഇന്നത്തെ കാലത്ത്, ഒഡിഷയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം, ഒഡിഷ അതിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം വികസനത്തിന്റെ സന്ദേശവും പൂർണഹൃദയത്തോടെ സ്വീകരിച്ചു. സംസ്ഥാനം ഈ പാതയിൽ അതിവേഗം മുന്നേറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒഡിഷയിലെ ഗവണ്മെന്റ് ഒന്നാം വർഷം പൂർത്തിയാക്കുമ്പോൾ, ജനങ്ങൾ ഭഗവാൻ ജഗന്നാഥന്റെ മഹത്തായ രഥയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ വ്യാപൃതരായിരിക്കുന്നതിന്റെ ശുഭകരമായ യാദൃച്ഛികത പരാമർശിച്ച്, ഭഗവാൻ ജഗന്നാഥൻ ആരാധനയ്ക്കായുള്ള ഒന്നു മാത്രമല്ല, വലിയ പ്രചോദനത്തിന്റെ ഉറവിടം കൂടിയാണെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവാന്റെ അനുഗ്രഹത്താൽ, ശ്രീമന്ദിറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ മാനിച്ചതിന് ശ്രീ മോഹൻ മാഞ്ഝിയെയും അദ്ദേഹത്തിന്റെ ഗവണ്മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗവണ്മെന്റിനു രൂപംനൽകിയ ഉടൻ ശ്രീമന്ദിറിന്റെ നാലു കവാടങ്ങളും തുറന്നതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ രത്നഭണ്ഡാരവും തുറന്നിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇത് രാഷ്ട്രീയ വിജയത്തിന്റെ കാര്യമല്ല, മറിച്ച് കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ അംഗീകരിക്കുന്ന ആദരണീയമായ പ്രവൃത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാനഡയിൽ നടന്ന ജി-7 ഉച്ചകോടിക്ക് ശേഷം അമേരിക്ക സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണമുണ്ടായിരുന്നെന്നും ഇന്ന് ഭഗവാൻ ജഗന്നാഥന്റെ പുണ്യഭൂമി സന്ദർശിക്കേണ്ടതിനാൽ ആ ക്ഷണം നിരസിച്ചുവെന്നും ശ്രീ മോദി പറഞ്ഞു.

 

​സ്വാതന്ത്ര്യത്തിനുശേഷമുള്ള പതിറ്റാണ്ടുകളിൽ, രാജ്യത്തെ ജനങ്ങൾ മുൻ ഭരണകൂടത്തിന്റെ ഭരണമാതൃകയ്ക്ക് സാക്ഷ്യം വഹിച്ചു. അവയിൽ മ‌ികച്ച ഭരണത്തിന്റെ അഭാവമുണ്ടായിരുന്നു. ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന പദ്ധതികൾ വൈകിപ്പിക്കുന്നതിനും, തടസ്സപ്പെടുത്തുന്നതിനും, പാളം തെറ്റിക്കുന്നതിനും, വ്യാപകമായ അഴിമതിക്കും മാതൃകയായ മുൻ ഭരണകൂടത്തെ വിമർശിച്ച്, അത് അവരുടെ വികസന മാതൃകയുടെ മുഖമുദ്രയാണെന്ന് പറഞ്ഞ ശ്രീ മോദി, സമീപ വർഷങ്ങളിൽ രാജ്യം നമ്മുടെ വികസന മാതൃകയെ വലിയ തോതിൽ അനുഭവിച്ചുവെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ, നിരവധി സംസ്ഥാനങ്ങൾ ഇതാദ്യമായി ബിജെപി ഗവണ്മെന്റ് രൂപീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങൾ ഭരണമാറ്റം അനുഭവിക്കുക മാത്രമല്ല ചെയ്തതെന്നും, സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കിഴക്കൻ ഇന്ത്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഒരു ദശാബ്ദം മുമ്പ് അസം അസ്ഥിരത, വിഘടനവാദം, അക്രമം എന്നിവയാൽ വലയം ചെയ്യപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് അസം പുതിയ വികസന പാതയിലേക്ക് പുരോഗമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന വിമത പ്രവർത്തനങ്ങൾ ഇപ്പോൾ അവസാനിച്ചുവെന്നും അസം ഇപ്പോൾ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളെയും പല മാനദണ്ഡങ്ങളിലും മുന്നിലാണെന്നും ശ്രീ മോദി പറഞ്ഞു. ത്രിപുരയെ പരാമർശിച്ച അദ്ദേഹം, പതിറ്റാണ്ടുകളായുള്ള ഇടതുപക്ഷ ഭരണത്തിനുശേഷം ജനങ്ങൾ ബിജെപിക്ക് അവസരം നൽകിയെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. വികസന സൂചകങ്ങളിലെല്ലാം ത്രിപുര പിന്നിലായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയുണ്ടായിരുന്നു. പൊതുജനങ്ങളുടെ ആശങ്കകളോട് ഗവണ്മെന്റ് സംവിധാനം പ്രതികരിച്ചിരുന്നില്ല. അക്രമവും അഴിമതിയും മൂലം ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നു. എന്നാലിന്ന് ത്രിപുര സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി ഉയർന്നുവരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകളായി ഒഡിഷയും നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നു പരാമർശിച്ച പ്രധാനമന്ത്രി, ദരിദ്രർക്കോ കർഷകർക്കോ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അഴിമതിയും ചുവപ്പുനാടയും പ്രബലമാണെന്നും സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാനസൗകര്യങ്ങൾ മോശം അവസ്ഥയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വികസന പ്രക്രിയയിൽ ഒഡിഷയിലെ പല പ്രദേശങ്ങളും കൂടുതൽ പിന്നാക്കം പോയി എന്നും അദ്ദേഹം നിരീക്ഷിച്ചു. അത്തരം വെല്ലുവിളികൾ ഒഡിഷയുടെ ദൗർഭാഗ്യകരമായ യാഥാർത്ഥ്യമായി മാറിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു, കഴിഞ്ഞ ഒരു വർഷമായി, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവരുടെ ഗവണ്മെന്റ് പൂർണ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വികസന മാതൃകയുടെ സംയോജനം ഫലങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടുകയും ചെയ്ത ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സംയോജനത്തിന്റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മാതൃക ഒഡിഷയിലെ ജനങ്ങൾക്ക് ഇരട്ടി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾ വളരെക്കാലമായി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിക്ക് പുറത്തായിരുന്നുവെന്ന് ശ്രീ മോദി ഓർമിപ്പിച്ചു. ഇന്ന് ആയുഷ്മാൻ ഭാരത് ജൻ ആരോഗ്യ യോജനയും ഗോപബന്ധു ജൻ ആരോഗ്യ യോജനയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒഡിഷയിലെ ഏകദേശം 3 കോടി പേർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ആശുപത്രികളിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭ്യമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ പദ്ധതിപ്രകാരം ഇതുവരെ ചികിത്സ ലഭിച്ച ഒഡിഷയിലെ 2 ലക്ഷം പേരിൽ പലരും ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ സൗജന്യ പരിചരണം നേടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷം മുമ്പ് ഇത്തരമൊരു വൈദ്യചികിത്സ സങ്കൽപ്പിക്കാൻപോലും കഴിയാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വയ വന്ദന യോജന പോലുള്ള സംരംഭങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് മാതൃകയുടെ ഈ സംയോജനം കൂടുതൽ മൂല്യം കൈവരിച്ചതായി ശ്രീ മോദി പറഞ്ഞു. ഒഡിഷയിലെ 70 വയസ്സിനു മുകളിലുള്ള 23 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് സാധാരണ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണ ഭാരം ഗണ്യമായി കുറച്ചു. അതുപോലെ, മുമ്പ് ഒഡിഷയിലെ കർഷകർക്ക് പിഎം-കിസാൻ പദ്ധതിയുടെ പൂർണ ആനുകൂല്യം ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇപ്പോൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് പദ്ധതികളിൽ നിന്ന് കർഷകർക്ക് ഇരട്ടി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡിഷയിലെ ലക്ഷക്കണക്കിന് നെൽകർഷകർക്ക് പ്രയോജനം ചെയ്യുംവിധം നെല്ലിന് ഉയർന്ന സംഭരണ ​​വില സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 

കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ പൂർണ്ണ പ്രയോജനം മുമ്പ് ഒഡിഷയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്നാൽ ഇന്ന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് പദ്ധതികളുടെ പ്രയോജനം അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതകൾക്കും കർഷകർക്കും, യുവാക്കൾക്കും തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും അതിവേഗം നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

അടിച്ചമർത്തപ്പെട്ടവരെ ശാക്തീകരിച്ചത് ഗവണ്മെന്റിന്റെ പ്രധാന നേട്ടമാണെന്ന് അടിവരയിട്ട ശ്രീ മോദി, ഒഡീഷയിൽ ഒരു വലിയ ആദിവാസി ജനസംഖ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ, ഗോത്രവർഗ സമൂഹം പിന്നോക്കാവസ്ഥ, ദാരിദ്ര്യം, ഇല്ലായ്മ, എന്നിവയ്ക്ക് വിധേയരായി തുടർച്ചയായി അവഗണിക്കപ്പെട്ടതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ദീർഘകാലം രാജ്യം ഭരിച്ച പാർട്ടി, രാഷ്ട്രീയ നേട്ടങ്ങൾക്കായി ആദിവാസി ജനതയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, ഈ വിഭാഗത്തിന് വികസനം സാധ്യമാക്കുകയോ വികസനത്തിൽ ആദിവാസി സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്തില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിശാലമായ പ്രദേശങ്ങളെ നക്സലിസത്തിന്റെയും അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും തീജ്വാലകളിലേക്ക് അവർ തള്ളിവിട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ന് മുമ്പ് രാജ്യത്തുടനീളമുള്ള 125 ലധികം ആദിവാസി ഭൂരിപക്ഷ ജില്ലകൾ നക്സലൈറ്റ് അക്രമത്തിന്റെ ഇരകളായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ ആദിവാസി മേഖലകളെ "ചുവപ്പ് ഇടനാഴി" എന്ന പേരിൽ അന്യായമായി മുദ്രകുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഈ ജില്ലകളിൽ ഭൂരിഭാഗവും പിന്നാക്കമായി പ്രഖ്യാപിക്കപ്പെടുകയും തുടർന്ന് മുൻ ഭരണകൂടങ്ങൾ അവയെ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ, ആദിവാസി സമൂഹത്തെ അക്രമത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് മുക്തമാക്കി വികസനത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരാൻ തന്റെ ഗവണ്മെന്റ് ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമം വ്യാപിപ്പിക്കുന്നവർക്കെതിരെ തങ്ങളുടെ ഗവണ്മെന്റ് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതേസമയം, ആദിവാസി മേഖലകളിൽ വികസനത്തിന്റെ ഒരു പുതിയ തരംഗം സൃഷ്ടിച്ചതായും അതിന്റെ ഫലമായി നക്സലൈറ്റ് അക്രമത്തിന്റെ വ്യാപ്തി ഇപ്പോൾ രാജ്യത്ത് 20 ൽ താഴെ ജില്ലകളിലേക്ക് ചുരുങ്ങി എന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള തുടർച്ചയായ നടപടികളുടെ ഫലമായി ഗോത്ര സമൂഹങ്ങൾ അക്രമത്തിന്റെ നിഴലിൽ നിന്ന് ഉടൻ തന്നെ സ്വതന്ത്രമാകുമെന്നും നക്സലിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്നും ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

"ആദിവാസി സമൂഹങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക, അവർക്ക് പുതിയ അവസരങ്ങൾ നൽകുക, അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ഗവണ്മെന്റിന്റെ പ്രധാന മുൻഗണനയാണ്," ശ്രീ മോദി പറഞ്ഞു. ആദിവാസി വികസനത്തിനായി ആദ്യമായി രണ്ട് പ്രധാന ദേശീയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് പദ്ധതികൾക്കുമായി 1 ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലെ ആദ്യ പദ്ധതിയായ 'ധർത്തി ആബാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' അദ്ദേഹം വിശദമാക്കി. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള 60,000-ൽ അധികം ആദിവാസി ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലും ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുകയും റോഡുകൾ നിർമ്മിക്കുകയും വൈദ്യുതി ശുദ്ധജലം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒഡീഷയിലെ 11 ജില്ലകളിലായി 40 റെസിഡൻഷ്യൽ സ്കൂളുകൾ നിർമ്മിക്കുന്നുണ്ടെന്നും ശ്രീ മോദി അറിയിച്ചു. ഈ പദ്ധതികൾക്കായി കേന്ദ്രഗവണ്മെന്റ് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പ്രധാന പദ്ധതിയായ 'പി.എം. ജൻമൻ യോജന'യെക്കുറിച്ച് പരാമർശിക്കവെ,  ഈ പദ്ധതിയുടെ പ്രചോദനം ഒഡീഷയുടെ മണ്ണിൽ നിന്നാണെന്ന് ശ്രീ മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ ആദ്യത്തെ ആദിവാസി വനിതാ രാഷ്ട്രപതിയും ഒഡീഷയുടെ മകളുമായ ശ്രീമതി ദ്രൗപതി മുർമുവിന്റെ മാർഗ്ഗനിർദ്ദേശം ഈ പദ്ധതിക്ക് രൂപം നൽകുന്നതിൽ നിർണായകമായിരുന്നുവെന്ന കാര്യം അദ്ദേഹം അംഗീകരിച്ചു. വിശാലമായ ആദിവാസി സമൂഹത്തിനുള്ളിൽ പ്രത്യേകിച്ച് ദുർബലരായ ആദിവാസി ഗ്രൂപ്പുകളെ (PVTGs) പിന്തുണയ്ക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പദ്ധതി പ്രകാരം നിരവധി ചെറിയ ആദിവാസി കുഗ്രാമങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഒഡീഷയിൽ ധാരാളം മത്സ്യത്തൊഴിലാളികളുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ട് അവരുടെ ക്ഷേമത്തിനായി ഇതാദ്യമായി ഒരു പ്രധാന ദേശീയ പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന - ആവിഷ്കരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യത്തിന്റെ ആനുകൂല്യവും മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതും യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതും ആയ 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് കേന്ദ്ര ഗവണ്മെന്റ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

"ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളർച്ചയ്ക്ക് കിഴക്കൻ ഇന്ത്യ ഊർജ്ജം പകരും. ഇത് പൂർവോദയത്തിന്റെ യുഗമാണ്," ശ്രീ മോദി പ്രഖ്യാപിച്ചു. ഈ മനോഭാവത്തോടെ, കിഴക്കൻ മേഖലയെ മൊത്തത്തിലും ഒഡീഷയെ പ്രത്യേകിച്ചും വികസിപ്പിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുമ്പ് തങ്ങളുടെ ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ഈ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത ലഭിച്ചതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. പാരാദ്വീപിൽ നിന്ന് ജാർസുഗുഡയിലേക്കുള്ള വ്യാവസായിക മേഖലകൾ വികസിക്കുന്നത് ഒഡീഷയുടെ ധാതു-തുറമുഖ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഒഡീഷയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരാദ്വീപിൽ ഒരു മെഗാ ഡ്യുവൽ-ഫീഡ് ക്രാക്കറും ഡൗൺസ്ട്രീം യൂണിറ്റും, ചന്ദിഖോളിൽ ക്രൂഡ് ഓയിൽ സംഭരണ ​​കേന്ദ്രവും, ഗോപാൽപൂരിൽ എൽ.എൻ.ജി. ടെർമിനലും സ്ഥാപിക്കുന്നത് ഒഡീഷയെ ഒരു പ്രധാന വ്യാവസായിക സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വികസനങ്ങൾ പെട്രോളിയം, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഒരു വലിയ ശൃംഖല സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ യുവാക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്തകാലത്ത്, ഒഡീഷയുടെ പെട്രോളിയം, പെട്രോകെമിക്കൽ മേഖലകളിൽ ഏകദേശം 1.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഇന്ത്യയുടെ പെട്രോകെമിക്കൽസ് ഹബ്ബായി ഒഡീഷ അതിവേഗം മുന്നേറുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

 

മഹത്തായ ലക്ഷ്യങ്ങൾ നേടുന്നതിന് ദീർഘവീക്ഷണവും ദീർഘകാല കാഴ്ചപ്പാടും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഞങ്ങളുടെ ഗവണ്മെന്റ് ഒരു വർഷത്തെ നേട്ടങ്ങളിലോ അഞ്ചു വർഷത്തെ ലക്ഷ്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നില്ല. വരും ദശകങ്ങൾക്കായുള്ള ഒരു രൂപരേഖ  ഞങ്ങൾ നിർമ്മിക്കുകയാണ്," ശ്രീ മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ ശതാബ്ദി വർഷമായ 2036-നായി ഒഡീഷ ഗവണ്മെന്റ് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 100 ആം വർഷം ആഘോഷിക്കുന്ന 2047-ലേക്കുള്ള ഒരു കർമ്മപദ്ധതിയും ഒഡീഷയിലെ ബി.ജെ.പി. ഗവണ്മെന്റിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ 2036 അവലോകനം ചെതുകൊണ്ട്, ഇത് വളരെ അഭിലാഷകരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ഒഡീഷയിലെ യുവജനങ്ങളുടെ കഴിവിലും അർപ്പണ മനോഭാവത്തിലും സമ്പൂർണ വിശ്വാസം പ്രകടമാക്കി. "നാം ഒരുമിച്ച് ഒഡീഷയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഊഷ്മളമായ ആശംസകളർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ചു.

പരിപാടിയിൽ ഒഡീഷ ഗവർണർ ഡോ. ഹരി ബാബു കംഭംപതി, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി, കേന്ദ്രമന്ത്രിമാരായ ശ്രീ ജുവൽ ഓറം, ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

 

പശ്ചാത്തലം

പ്രധാനമന്ത്രി ഒഡീഷയിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ബൗധ്  ജില്ലയെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ നീക്കത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, ജില്ലയിലേക്ക് ആദ്യമായി റെയിൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ശുദ്ധമായ ഊർജ്ജത്തിനും സുസ്ഥിര ഗതാഗതത്തിനും വലിയ ഉത്തേജനം നൽകിക്കൊണ്ട്, ആധുനികവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗത ശൃംഖലയെ പിന്തുണയ്ക്കുന്ന ക്യാപിറ്റൽ റീജിയൻ അർബൻ ട്രാൻസ്പോർട്ട് (CRUT) സംവിധാനത്തിന് കീഴിൽ 100 ഇലക്ട്രിക് ബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

 

ഒഡീഷ വിഷൻ ഡോക്യുമെന്റ് പ്രധാനമന്ത്രി പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സംസ്ഥാനമെന്ന നിലയിൽ ഒഡീഷ 100 വർഷം പൂർത്തിയാക്കുന്ന 2036-നെയും, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047-നെയും കേന്ദ്രീകരിച്ച്, സമഗ്രമായ വളർച്ചയ്ക്കുള്ള  അഭിലാഷപൂർണ്ണവും ഭാവിക്ക് തയ്യാറായതുമായ ഒരു കർമ്മപദ്ധതി ഈ വിഷൻ രേഖപ്പെടുത്തുന്നു.

പ്രമുഖ ഒഡിയക്കാരുടെ സംഭാവനയ്ക്കുള്ള ആദരസൂചകമായി, 'ബാരപുത്ര ഐതിഹ്യ ഗ്രാം യോജന എന്ന സംരംഭത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഒഡീഷയുടെ പൈതൃകത്തെ ആദരിക്കുന്നതിനും സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, മ്യൂസിയങ്ങൾ, ഇന്റർപ്രെട്ടേഷൻ സെന്ററുകൾ, പ്രതിമകൾ, ലൈബ്രറികൾ, പൊതു ഇടങ്ങൾ എന്നിവയിലൂടെ അവരുടെ ജന്മസ്ഥലങ്ങളെ ജീവസുറ്റ സ്മാരകങ്ങളാക്കി മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നത്.

സമൃദ്ധിയുടെയും സ്വാശ്രയത്വത്തിന്റെയും പ്രതീകങ്ങളായ 16.50 ലക്ഷത്തിലധികം ലഖ്‍പതി ദീദിമാരെ അനുമോദിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം  നേട്ടം കൈവരിച്ച വനിതകളെ പ്രധാനമന്ത്രി ആദരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
₹10,000-crore scheme puts container manufacturing at the centre of India’s maritime push

Media Coverage

₹10,000-crore scheme puts container manufacturing at the centre of India’s maritime push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting determination, perseverance, and continuous effort in overcoming life's challenges
August 13, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the power of determination, perseverance, and courage in overcoming life's challenges and turning adverse circumstances into favorable ones.

The Prime Minister wrote on X;

"दैवं पुरुषकारेण यः समर्थः प्रबाधितुम्।

न दैवेन विपन्नार्थः पुरुषः सोऽवसीदति॥"

A person who possesses the determination, perseverance and courage to turn adverse circumstances into favorable ones is never defeated by the challenges of life. Instead, through continuous effort and unwavering resolve, he moves forward and ultimately achieves success.