പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിൽ നടന്ന നാലാമത് ഇന്ത്യ-മധ്യേഷ്യ സംഭാഷണത്തിൽ നടന്ന ശുഭോദർക്കവും ഫലപ്രദവുമായ ചർച്ചകളെക്കുറിച്ച് മന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം എല്ലായ്പ്പോഴും ഇന്ത്യയ്ക്ക് പ്രധാന മുൻഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കരുത്തുറ്റ അടിത്തറയിൽ കെട്ടിപ്പടുക്കാവുന്ന, സാമ്പത്തികരംഗത്തെ കൂടുതൽ ബന്ധങ്ങൾ, വിപുലീകരിച്ച സമ്പർക്കസൗകര്യം, മെച്ചപ്പെട്ട പ്രതിരോധ-സുരക്ഷാ സഹകരണം, പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലെ സമഗ്ര സഹകരണം എന്നിവയ്ക്കുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചു.
പൊതുവായ പ്രാദേശിക-ആഗോള വെല്ലുവിളികൾ നേരിടുന്നതിൽ ശക്തമായ ഇന്ത്യ-മധ്യേഷ്യ പങ്കാളിത്തം വർധിതവീര്യം പകരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ മധ്യേഷ്യൻ വിദേശകാര്യ മന്ത്രിമാർ ശക്തമായി അപലപിക്കുകയും അതിർത്തികടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു പിന്തുണ അറിയിക്കുകയും ചെയ്തു.
ഇന്ത്യയിൽ നടക്കുന്ന രണ്ടാം ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിലേക്ക് എല്ലാ മധ്യേഷ്യൻ രാജ്യങ്ങളിലെയും നേതാക്കളെ പ്രധാനമന്ത്രി ക്ഷണിച്ചു.
Delighted to meet with the Foreign Ministers of Kazakhstan, Kyrgyz Republic, Tajikistan, Turkmenistan and Uzbekistan. India deeply cherishes its historical ties with the countries of Central Asia. Look forward to working together to further deepen our cooperation in trade,… pic.twitter.com/UmzPnF3BI8
— Narendra Modi (@narendramodi) June 6, 2025


