ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെയും ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെയും ശക്തി ലോകം കണ്ടു: പ്രധാനമന്ത്രി
വലിയ മെട്രോ നഗരങ്ങളിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വിഭവങ്ങളും ഇപ്പോൾ കാൻപുരിലും ദൃശ്യമാണ്: പ്രധാനമന്ത്രി
ഉത്തർപ്രദേശിനെ നാം വ്യാവസായിക സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2025 ഏപ്രിൽ 24 ന് നിശ്ചയിച്ചിരുന്ന കാൻപുരിലേക്കുള്ള യാത്ര പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കേണ്ടിവന്നതായി അദ്ദേഹം സദസ്സിനോടു പറഞ്ഞു. ഈ ഭീകരാക്രമണത്തിന് ഇരയായ കാൻപുരിന്റെ പുത്രൻ ശ്രീ ശുഭം ദ്വിവേദിക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യമെമ്പാടുമുള്ള സഹോദരിമാരുടെയും പെൺമക്കളുടെയും വേദന, കഷ്ടപ്പാട്, കോപം എന്നിവ തനിക്കു തീവ്രമായി അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, ലോകമെമ്പാടും ഈ കോപം ദൃശ്യമായെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ട ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്ക​ണമെന്ന ആവശ്യമുന്നയിച്ച് അപേക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം നിർബന്ധിതരായി. സ്വാതന്ത്ര്യസമരഭൂമിയിൽനിന്നു സൈനികരുടെ ധൈര്യത്തിന് താൻ ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കരുണ യാചിച്ച ശത്രു, ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതിനാൽ, മിഥ്യാധാരണയിൽ അകപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറപ്പുള്ള മൂന്ന് തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ നിർണായക പ്രതികരണം നൽകും. ഈ പ്രതികരണത്തിന്റെ സമയം, രീതി, വ്യവസ്ഥകൾ എന്നിവ ഇന്ത്യൻ സായുധ സേനയാകും നിർണ്ണയിക്കുക. രണ്ടാമതായി, ആണവ ഭീഷണികളിൽ ഇന്ത്യ ഇനി ഭയപ്പെടില്ല. അത്തരം മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുകയുമില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഒരേ കണ്ണിൽ കാണും. പാകിസ്ഥാന്റെ രാഷ്ട്ര-രാഷ്ട്രേതര കക്ഷികൾ തമ്മിലുള്ള വ്യത്യാസം ഇനി അംഗീകരിക്കപ്പെടില്ല. ശത്രു എവിടെയായാലും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

"ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയും ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ശക്തിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു" - ശ്രീ മോദി പറഞ്ഞു. ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ കൃത്യതയോടെ ലക്ഷ്യങ്ങൾ ഭേദിച്ചു. ശത്രുപ്രദേശത്തു നാശം വിതച്ചു. സ്വയംപര്യാപ്ത ഇന്ത്യയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ നേരിട്ടുള്ള ഫലമാണ് ഈ ശേഷി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൈനിക-പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിച്ച്, രാജ്യം ആ സാഹചര്യങ്ങളെ പരിവർത്തനം ചെയ്യാൻ തുടങ്ങി. പ്രതിരോധത്തിലെ സ്വയംപര്യാപ്തത സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, ദേശീയ അഭിമാനത്തിനും പരമാധികാരത്തിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ ആശ്രയിച്ചിരുന്നതിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന്, ഗവണ്മെന്റ് ആത്മനിർഭർ ഭാരത് സംരംഭം ആരംഭിച്ചുവെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഉത്തർപ്രദേശിന്റെ പ്രധാന സംഭാവനകളിൽ അഭിമാനം പ്രകടിപ്പിച്ചു. കാൻപുരിലെ ചരിത്രപരമായ ആയുധ നിർമാണശാല പോലെ, ഏഴ് ആയുധശാലകൾ നൂതന പ്രതിരോധ ഉൽപ്പാദന യൂണിറ്റുകളായി രൂപാന്തരപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ പ്രധാന പ്രതിരോധ ഇടനാഴി സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രധാന കേന്ദ്രമായി കാൻപുർ മേഖല ഉയർന്നുവരുന്നു.​ 

 

പരമ്പരാഗത വ്യവസായങ്ങൾ ഒരിക്കൽ ഇവിടെ നിന്നു മാറ്റിസ്ഥാപിച്ചെങ്കിലും, പ്രധാന പ്രതിരോധ മേഖലയിലെ കമ്പനികൾ ഇപ്പോൾ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എകെ-203 റൈഫിളുകളുടെ ഉൽപ്പാദനം അമേഠിയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച ബ്രഹ്മോസ് മിസൈലിന് ഇപ്പോൾ ഉത്തർപ്രദേശിൽ പുതിയ താവളം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പ്രതിരോധ ഉൽപ്പാദനത്തിൽ സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം സൂചിപ്പിക്കുന്നു. ഭാവിയിൽ, കാൻപുരും ഉത്തർപ്രദേശും പ്രധാന പ്രതിരോധ കയറ്റുമതിക്കാരാകാനുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ നിർമാണശാലകൾ സ്ഥാപിക്കപ്പെടുമെന്നും, ഗണ്യമായ നിക്ഷേപങ്ങൾ ഒഴുകിയെത്തുമെന്നും, ആയിരക്കണക്കിന് പ്രാദേശിക യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തർപ്രദേശിനെയും കാൻപുരിനെയും വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ മുൻ‌ഗണനയാണെന്നതിന് ഊന്നൽ നൽകിയ ശ്രീ മോദി, വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും കാൻപുരിന്റെ ചരിത്രപരമായ മഹത്വം പുനഃസ്ഥാപിച്ചും ഈ പുരോഗതി കൈവരിക്കുമെന്ന് പ്രസ്താവിച്ചു. മുൻ ഗവണ്മെന്റുകൾ ആധുനിക വ്യവസായങ്ങളുടെ ആവശ്യകതകളെ അവഗണിച്ചുവെന്നും ഇത് കാൻപുരിലെ വ്യാവസായിക സാന്നിധ്യം കുറയുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബാധിഷ്ഠിത ഗവണ്മെന്റുകൾ നിസ്സംഗത പാലിച്ചുവെന്നും ഇത് കാൻപുരിനെ മാത്രമല്ല, ഉത്തർപ്രദേശിനെയാകെ വികസനത്തിൽ പിന്നോട്ടടിക്കാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്ക് ഊർജ മേഖലയിലെ സ്വയംപര്യാപ്തത (സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കലിന്), കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും എന്നീ രണ്ട് അവശ്യസ്തംഭങ്ങൾ വേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 660 മെഗാവാട്ട് പങ്കി ഊർജനിലയം, 660 മെഗാവാട്ട് നെയ്‌വേലി ഊർജനിലയം, 1320 മെഗാവാട്ട് ജവാഹർപുർ ഊർജനിലയം, 660 മെഗാവാട്ട് ഒബ്ര-സി ഊർജനിലയം, 660 മെഗാവാട്ട് ഖുർജ ഊർജനിലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന ഊർജനിലയങ്ങളുടെ ഉദ്ഘാടനം അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതികൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഊർജനിലയങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതിലഭ്യത വർദ്ധിക്കുമെന്നും വ്യാവസായിക വളർച്ചയ്ക്കു ഗതിവേഗം കൈവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 47,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും വിവിധ സംരംഭങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്നും ഇത് പുരോഗതിക്കായുള്ള പ്രതിജ്ഞാബദ്ധതയ്ക്കു കരുത്തേകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡുകൾ വിതരണം ചെയ്തുവെന്നും അതുവഴി സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ഗുണഭോക്താക്കൾക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാൻപുരിന്റെയും ഉത്തർപ്രദേശിന്റെയും പുരോഗതിക്കായുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ സമർപ്പണത്തെയാണ് ഈ സംരംഭങ്ങളും വികസന പദ്ധതികളും പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

​കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഒത്തുചേർന്ന് ആധുനികവും വികസിതവുമായ ഉത്തർപ്രദേശ് കെട്ടിപ്പടുക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞ ശ്രീ മോദി, ഒരുകാലത്ത് പ്രധാന മെട്രോ നഗരങ്ങൾക്ക് മാത്രമുണ്ടായിരുന്ന അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വിഭവങ്ങളും ഇപ്പോൾ കാൻപുരിൽ കാണാമെന്ന് എടുത്തുപറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഗവണ്മെന്റ് കാൻപുരിന് ആദ്യ മെട്രോ സർവീസ് നൽകിയിരുന്നുവെന്നും ഇന്ന് കാൻപുർ മെട്രോയുടെ ഓറഞ്ച് ലൈൻ കാൻപുർ സെൻട്രലിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉയർന്ന നിലയിൽ ആരംഭിച്ച മെട്രോ ശൃംഖല ഇപ്പോൾ ഭൂഗർഭ പാതയിലേക്ക് വികസിപ്പിച്ച് നഗരത്തിലെ പ്രധാന പ്രദേശങ്ങളെ തടസ്സമില്ലാതെ കൂട്ടിയിണക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാൻപുർ മെട്രോയുടെ വികസനം സാധാരണ പദ്ധതിയല്ല, മറിച്ച് ദൃഢനിശ്ചയമുള്ള നേതൃത്വം, കരുത്തുറ്റ ഇച്ഛാശക്തി, സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ള ഗവണ്മെന്റ് എന്നിവയ്ക്ക് രാജ്യത്തിന്റെ വികസനം എങ്ങനെ നയിക്കാനാകുമെന്നതിന്റെ തെളിവാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. തിരക്കേറിയ പ്രദേശങ്ങൾ, ഇടുങ്ങിയ റോഡുകൾ, ആധുനിക നഗരാസൂത്രണത്തിന്റെ അഭാവം എന്നിവ കാരണം കാൻപുരിൽ മെട്രോ സേവനങ്ങളോ പ്രധാന അടിസ്ഥാനസൗകര്യ വികസനമോ എപ്പോഴെങ്കിലും നടപ്പിലാക്കാൻ കഴിയുമോ എന്ന് ജനങ്ങൾ സംശയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾ കാൻപുരിനെയും ഉത്തർപ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളെയും വികസനത്തിനായുള്ള ഓട്ടത്തിൽ പിന്നോട്ട് ​കൊണ്ടുപോയി. ഗതാഗതക്കുരുക്ക് വഷളാക്കുകയും നഗരത്തിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, അതേ കാൻപുരും ഉത്തർപ്രദേശും വികസനത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാൻപുരിലെ ജനങ്ങൾക്ക് മെട്രോ സർവീസുകളിൽനിന്നു നേരിട്ടുള്ള നേട്ടങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു. പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിൽ, നവീൻ മാർക്കറ്റിലേക്കും ബഡാ ചൗരാഹയിലേക്കുമുള്ള യാത്ര വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ എളുപ്പമാക്കാൻ മെട്രോ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐടി കാൻപുരിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയം ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു നഗരത്തിന്റെ വേഗത അതിന്റെ പുരോഗതിയെ നിർണ്ണയിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, മെച്ചപ്പെടുത്തിയ സമ്പർക്കസൗകര്യവും ഗതാഗത സൗകര്യങ്ങളും ഉത്തർപ്രദേശിന്റെ വികസനത്തിന്റെ പുതിയതും ആധുനികവുമായ പ്രതിച്ഛായ രൂപപ്പെടുത്തുന്നുവെന്നും ആവർത്തിച്ചു.​ 

അടിസ്ഥാനസൗകര്യങ്ങളിലും സമ്പർക്കസംവിധാനങ്ങളിലും ഉത്തർപ്രദേശിന്റെ ശ്രദ്ധേയമായ പുരോഗതി അദ്ദേഹം എടുത്തുകാട്ടി. കുഴികൾ നിറഞ്ഞ റോഡുകളുടെ മുൻകാലം ഓർമിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനം വളരെയധികം മുന്നേറിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ് ഇപ്പോൾ വിപുലമായ അതിവേഗപാതകളു​ടെ ശൃംഖലയ്ക്ക് പേരുകേട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ജനങ്ങൾ സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, ഉത്തർപ്രദേശിലെ ഹൈവേകൾ ഇപ്പോൾ രാപ്പകൽഭേദമെന്യേ യാത്രക്കാരാൽ സമൃദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാൻപുരിലെ ജനങ്ങൾ ഈ പരിവർത്തനത്തെ മറ്റാരെക്കാളും നന്നായി മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാൻപുർ-ലഖ്‌നൗ അതിവേഗപാത ലഖ്‌നൗവിലേക്കുള്ള യാത്രാസമയം വെറും 40–45 മിനിറ്റായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, ലഖ്‌നൗവിനും പൂർവാഞ്ചൽ അതിവേഗപാതയ്‌ക്കും ഇടയിൽ നേരിട്ടുള്ള സമ്പർക്കസൗകര്യമൊരുക്കും. അതോടൊപ്പം, കാൻപുർ-ലഖ്‌നൗ അതിവേഗപാത ഗംഗ അതിവേഗപാതയുമായി കൂട്ടിയിണക്കും. ഇത് ഇരുദിശകളിലേക്കുമുള്ള ​യാത്രാദൂരവും സമയവും കുറയ്ക്കും. ഫറൂഖാബാദ്-അൻവാർഗഞ്ജ് ഭാഗത്തെ ഒറ്റവരി റെയിൽ‌പ്പാതയുടെ കാര്യത്തിൽ കാൻപുർ നിവാസികൾ വളരെക്കാലമായി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 18 റെയിൽ‌വേ ക്രോസിംഗുകൾ പതിവായി അടച്ചിടുന്നത് യാത്രയെ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ റെയിൽ ‌ഉയരപ്പാത നിർമ്മിക്കുന്നതിനും ഗതാഗതം വലിയ തോതിൽ മെച്ചപ്പെടുത്തുന്നതിനും വേഗത വർദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും ₹1000 കോടി നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി, ഈ സംരംഭം കാൻപുരിലെ ജനങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കാന്‍പുർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണെന്നും, അത് ഉടൻ തന്നെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു വിമാനത്താവളത്തിന് സമാനമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ സംരംഭത്തിന് കീഴിൽ ഉത്തർപ്രദേശിൽ 150-ലധികം റെയിൽവേ സ്റ്റേഷനുകൾ സർക്കാർ വികസിപ്പിക്കുന്നുണ്ടെന്നും ഇത് കണക്റ്റിവിറ്റിയും യാത്രക്കാരുടെ അനുഭവവും കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് ഇതിനകം മാറിയിട്ടുണ്ടെന്ന് സൂചിപ്പിച്ച ശ്രീ മോദി, ഹൈവേകൾ, റെയിൽവേകൾ, വിമാനസർവ്വീസുകൾ എന്നിവയിലെ പുരോഗതിയോടെ, എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിനെ വ്യാവസായിക അവസരങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. പ്രാദേശിക വ്യവസായങ്ങളെയും ഉൽപ്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെയ്ക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി ഈ വർഷത്തെ ബജറ്റിൽ രൂപകൽപ്പന ചെയ്ത മിഷൻ മാനുഫാക്ചറിംഗിനെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. കാന്‍പുർ പോലുള്ള നഗരങ്ങൾക്ക് ഈ സംരംഭത്തിൽ നിന്ന് കാര്യമായ നേട്ടമുണ്ടാകുമെന്ന് ശ്രീ മോദി തുടർന്നു പറഞ്ഞു. കാന്‍പുരിന്റെ വ്യാവസായിക ശക്തി ചരിത്രപരമായി നയിക്കുന്നത് അതിന്റെ എംഎസ്എംഇകളും ചെറുകിട വ്യവസായങ്ങളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വ്യവസായങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും അവയുടെ വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചെറുകിട ബിസിനസുകളെ വികസനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് മുൻപ് നിർവചിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഈ നിർവചനങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെന്നും വിറ്റുവരവ് വർദ്ധിപ്പിക്കുകയും പരിധികൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും എംഎസ്എംഇ മേഖലയിലെ പരിവർത്തനത്തെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഏറ്റവും പുതിയ ബജറ്റ് എംഎസ്എംഇകളുടെ വ്യാപ്തി കൂടുതൽ വികസിപ്പിച്ചിട്ടുണ്ടെന്നും അവയ്ക്ക് അധിക ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ എംഎസ്എംഇകൾക്ക് വായ്പ ലഭ്യത ഒരു പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് പ്രധാനമന്ത്രി അംഗീകരിച്ചു. എന്നിരുന്നാലും, കഴിഞ്ഞ പത്ത് വർഷമായി, ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ നിരവധി നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുദ്ര യോജനയിലൂടെ ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് ഇപ്പോൾ അടിയന്തര സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നു. ഈ വർഷത്തെ ബജറ്റിൽ എംഎസ്എംഇ വായ്പ ഗ്യാരണ്ടികൾ 20 കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എംഎസ്എംഇകൾക്ക് അവരുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി 5 ലക്ഷം രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ടെന്നും പറഞ്ഞു. പ്രക്രിയകളും നിയന്ത്രണങ്ങളും ലളിതമാക്കിക്കൊണ്ട്, എം.എസ്.എം.ഇ.കൾക്കും പുതിയ വ്യവസായങ്ങൾക്കും വേണ്ടി ഒരു ബിസിനസ് സൗഹൃദ അന്തരീക്ഷം സർക്കാർ സജീവമായി സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ജില്ല, ഒരു ഉൽപ്പന്നം പോലുള്ള സംരംഭങ്ങളിലൂടെ കാന്‍പുരിലെ പരമ്പരാഗത തുകൽ, വസ്ത്ര വ്യവസായങ്ങൾ ശാക്തീകരിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ കാന്‍പുരിന് ഗുണം ചെയ്യുക മാത്രമല്ല, ഉത്തർപ്രദേശിലുടനീളമുള്ള ജില്ലകളുടെ മൊത്തത്തിലുള്ള വ്യാവസായിക വികസനത്തിനും സംഭാവന നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നിക്ഷേപത്തിന് ഉത്തർപ്രദേശ് അഭൂതപൂർവവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ദരിദ്രർക്കായുള്ള ക്ഷേമ പദ്ധതികൾ സുതാര്യതയോടെ നടപ്പിലാക്കുന്നുണ്ടെന്നും, ഫലപ്രദമായ നിർവ്വഹണം ഉറപ്പാക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഭരണകൂടം അവരോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ 12 ലക്ഷം രൂപ വരെയുള്ള ആദായ നികുതി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് ദശലക്ഷക്കണക്കിന് മധ്യവർഗ കുടുംബങ്ങൾക്ക് ആത്മവിശ്വാസവും സാമ്പത്തിക ശക്തിയും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേവനത്തിനും വികസനത്തിനുമുള്ള പ്രതിബദ്ധതയോടെ സർക്കാർ വേഗത്തിൽ മുന്നേറുമെന്നും രാജ്യത്തെയും ഉത്തർപ്രദേശിനെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പതക് എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികൾ  ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

പശ്ചാത്തലം

മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2,120 കോടിയിലധികം രൂപയുടെ കാന്‍പുർ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായ ചുന്നിഗഞ്ച് സ്റ്റേഷൻ മുതൽ കാന്‍പുർ സെൻട്രൽ മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും, വാണിജ്യ കേന്ദ്രങ്ങളുമെല്ലാം മെട്രോ ശൃംഖലയുമായി സംയോജിപ്പിക്കുന്ന തരത്തിൽ അഞ്ച് പുതിയ ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 14 ആസൂത്രിത സ്റ്റേഷനുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും. കൂടാതെ, ജി.ടി. റോഡ് വീതി കൂട്ടലും ശക്തിപ്പെടുത്തലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

മേഖലയിലെ വൈദ്യുതി ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒന്നിലധികം പദ്ധതികൾ ഏറ്റെടുക്കും. ഗൗതം ബുദ്ധ നഗറിലെ യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (YEIDA)യിലെ സെക്ടർ 28-ൽ 220 കെവി സബ്‌സ്റ്റേഷന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് -8, ഇക്കോടെക് -10 എന്നിവിടങ്ങളിൽ 320 കോടി രൂപയിലധികം വിലമതിക്കുന്ന 132 കെവി സബ്‌സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

ഉത്തർപ്രദേശിന്റെ ഊർജ്ജ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് 8,300 കോടിയിലധികം രൂപ വിലമതിക്കുന്ന 660 മെഗാവാട്ട് പന്കി താപവൈദ്യുത വികസന പദ്ധതി കാന്‍പുരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വൈദ്യുതി വിതരണം ഗണ്യമായി ശക്തിപ്പെടുത്തിക്കൊണ്ട് 9,330 കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഘടംപൂർ താപവൈദ്യുത പദ്ധതിയുടെ മൂന്ന് 660 മെഗാവാട്ട് യൂണിറ്റുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പന്കി പവർ ഹൗസ് റെയിൽവേ ക്രോസിംഗിനു മുകളിലെയും, കാന്‍പുരിലെ കല്യാൺപൂർ പന്കി  മന്ദിറിൽ പന്കി റോഡിലെ പന്കി ധാം ക്രോസിംഗിനും മുകളിലെയും റെയിൽ മേൽപ്പാലങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൽക്കരി, എണ്ണ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിലൂടെ പന്കി തെർമൽ പവർ എക്സ്റ്റൻഷൻ പദ്ധതിയുടെ ലോജിസ്റ്റിക്സിനെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രദേശവാസികളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യും.

കാന്‍പുരിലെ ബിൻഗാവനിൽ 290 കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന  40 MLD (MILLION LITER PERDAY) ശേഷിയുള്ള ടെർഷ്യറി ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് സംസ്കരിച്ച മലിനജലത്തിന്റെ പുനരുപയോഗം സാധ്യമാക്കുകയും, മേഖലയിൽ ജലസംരക്ഷണവും സുസ്ഥിര വിഭവ മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രോത്സാഹനം നൽകിക്കൊണ്ട്, കാന്‍പുർ നഗർ ജില്ലയിലെ വ്യാവസായിക വികസനത്തിനായി ഗൗരിയ പാലി മാർഗിന്റെ വീതി കൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; പ്രയാഗ്‌രാജ് ഹൈവേയിലെ നർവാൾ മോഡ് (എഎച്ച്-1) മുതൽ കാന്‍പുർ നഗർ ജില്ലയിലെ പ്രതിരോധ ഇടനാഴിക്ക് കീഴിലുള്ള കാന്‍പുർ പ്രതിരോധ നോഡ് (4 ലെയ്ൻ) വരെ യുള്ള റോഡ് വീതി കൂട്ടുന്നതിലൂടെ പ്രതിരോധ ഇടനാഴിയുടെ കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുകായും, ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ളവ  മികച്ചതാവുകയും ചെയ്യും.

പ്രധാനമന്ത്രി ആയുഷ്മാൻ വയ വന്ദന യോജന, ദേശീയ ഉപജീവന ദൗത്യം, പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന എന്നിവയുടെ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ചെക്കുകളും പ്രധാനമന്ത്രി വിതരണം ചെയ്തു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Moving beyond Western paradigms: The geopolitical lesson of India’s multi-alignment

Media Coverage

Moving beyond Western paradigms: The geopolitical lesson of India’s multi-alignment
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a mishap in Surat, Gujarat
June 02, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed deep pain over the tragic mishap in Surat district, Gujarat. He extended his heartfelt condolences to those who have lost their loved ones and prayed for the earliest recovery of the injured. The Prime Minister noted that rescue operations are underway and authorities are providing all possible assistance at the accident site.

The Prime Minister has announced an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) for the next of kin of each deceased. Shri Modi also noted that Rs. 50,000 would be provided to those who sustained injuries in the incident.

The Prime Minister posted on X:

"Deeply pained to hear about a mishap in Surat district, Gujarat. My condolences to those who have lost their loved ones. May the injured recover at the earliest. Rescue operations are underway and authorities are providing all possible assistance at the accident site.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM"