വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ കിഴക്കൻ ഇന്ത്യയുടെ വികസനത്തിനു മുൻ‌ഗണന നൽകുന്നു; ഈ ലക്ഷ്യത്തോടെ, കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്നലെ പശ്ചിമ ബംഗാളിൽ ഫ്ലാഗ് ഓഫ് ചെയ്തു;
സംസ്ഥാനത്തിന് ഏകദേശം അരഡസനോളം പുതിയ അമൃത് ഭാ​രത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചു;
ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾകൂടി പ്രവർത്തനം ആരംഭിച്ചു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്നലെ താൻ മാൾഡയിലായിരുന്നുവെന്നും ഇന്നു ഹൂഗ്ലിയിലെ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യക്ക്, കിഴക്കൻ ഇന്ത്യയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തോടെയാണു കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തിനു കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ഈ കാലയളവിൽ തനിക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പശ്ചിമ ബംഗാളിൽനിന്നു ഫ്ലാഗ് ഓഫ് ചെയ്ത കാര്യം ശ്രീ മോദി എടുത്തുപറഞ്ഞു. ബംഗാളിന് ഇതിനകം അരഡസനോളം പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾകൂടി ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ ട്രെയിനുകളിലൊന്ന്, തന്റെ ​ലോക്‌സഭാമണ്ഡലമായ വാരാണസിയും ബംഗാളും തമ്മിലുള്ള ബന്ധത്തിനു കൂടുതൽ കരുത്തേകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഡൽഹിക്കും തമിഴ്‌നാടിനും വേണ്ടിയുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ആരംഭിച്ചു. പശ്ചിമ ബംഗാളിന്റെ റെയിൽവേ യാത്രാസൗകര്യങ്ങളെ സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂർ അഭൂതപൂർവമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

ബംഗാളിനു ജലഗതാഗതമേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും കേന്ദ്ര ഗവണ്മെന്റ് ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തുറമുഖാധിഷ്ഠിത വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സഹായം നൽകിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൽപ്പംമുമ്പു തുറമുഖങ്ങളുമായും നദീജലപാതകളുമായും ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെയും ഇന്ത്യയുടെയും വികസനത്തിന് ഇവ വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിനെ ഉൽപ്പാദന-വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സ്തംഭങ്ങളാണ് ഈ പദ്ധതികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതികളുടെ പേരിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകളേകി.

തുറമുഖങ്ങൾക്കും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയ്ക്കും എത്രത്തോളം പ്രാധാന്യം നൽകുന്നുവോ, അത്രത്തോളം തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഗർമാല പദ്ധതിക്ക് കീഴിൽ ഈ തുറമുഖത്തിന്റെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനായി റോഡുകളും നിർമിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളുടെ ഫലം ഇപ്പോൾ ദൃശ്യമായിത്തുടങ്ങുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം കൊൽക്കത്ത തുറമുഖം ചരക്കു കൈകാര്യംചെയ്യുന്നതിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

​ബാലാഗഢിൽ വികസിപ്പിക്കുന്ന വിപുലീകൃത തുറമുഖ കവാട സംവിധാനം ഹൂഗ്ലിക്കും പരിസരപ്രദേശങ്ങൾക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു കൊൽക്കത്ത നഗരത്തിലെ ഗതാഗതക്കുരുക്കും ലോജിസ്റ്റിക്സ് സമ്മർദവും കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗംഗാനദിയിലെ ജലപാതയിലൂടെയുള്ള ചരക്കുനീക്കം ഇനിയും വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഹൂഗ്ലിയെ സംഭരണ-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ നൂറുകണക്കിനു കോടിരൂപയുടെ പുതിയ നിക്ഷേപങ്ങൾ വരികയും, ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതു ചെറുകിട വ്യാപാരികൾക്കും ചരക്കുനീക്കം നടത്തുന്നവർക്കും ഗുണകരമാകുമെന്നും, കർഷകർക്കും ഉൽപ്പാദകർക്കും പുതിയ വിപണികൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യ ബഹുതല സമ്പർക്കസൗകര്യങ്ങൾക്കും പരിസ്ഥിതിസൗഹൃദ ഗതാഗതത്തിനും കരുത്തുറ്റ ഊന്നൽ നൽകുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. തടസ്സരഹിതഗതാഗതം സാധ്യമാക്കുന്നതിനായി തുറമുഖങ്ങൾ, നദീജല പാതകൾ, ഹൈവേകൾ, വിമാനത്താവളങ്ങൾ എന്നിവയെ പരസ്പരം കൂട്ടിയിണക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു ലോജിസ്റ്റിക്സ് ചെലവും യാത്രാസമയവും കുറയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതമാർഗങ്ങൾ പ്രകൃതിസൗഹൃദമാണെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹൈബ്രിഡ് വൈദ്യുത ബോട്ടുകൾ നദീജലഗതാഗതത്തിനും പരിസ്ഥിതിസൗഹൃദഗതാഗതത്തിനും കരുത്തുപകരുമെന്നും, ഇതു ഹൂഗ്ലി നദിയിലെ യാത്ര സുഗമമാക്കാനും മലിനീകരണം കുറയ്ക്കാനും നദീജലവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മത്സ്യബന്ധനത്തിലും സമുദ്രവിഭവ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിൽ പശ്ചിമ ബംഗാൾ രാജ്യത്തെ നയിക്കണമെന്നതാണു തന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു. നദീജലപാതകളെക്കുറിച്ചുള്ള ബംഗാളിന്റെ കാഴ്ചപ്പാടുകൾക്കു കേന്ദ്രഗവണ്മെന്റ് വലിയ പിന്തുണ നൽകുന്നുണ്ടെന്നും, കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ഇതിനകം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഗവണ്മെന്റ് ആരംഭിച്ച ഈ പദ്ധതികളെല്ലാം പശ്ചിമ ബംഗാളിന്റെ വികസനയാത്രയ്ക്കു ഗതിവേഗം പകരുമെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ പദ്ധതികളുടെ പേരിൽ അദ്ദേഹം ഏവർക്കും ആശംസകൾ നേർന്നു.

പശ്ചിമ ബംഗാൾ ഗവർണർ ശ്രീ സി വി ആനന്ദ ബോസ്, കേന്ദ്രമന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ ശാന്തനു ഠാക്കുർ, ശ്രീ സുകാന്ത മജുംദാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി ഹൂഗ്ലിയിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു.

ബാലാഗഢിൽ ഉൾനാടൻ ജലഗതാഗത ടെർമിനലും റോഡ് മേൽപ്പാലവും ഉൾപ്പെടുന്ന വിപുലീകൃത തുറമുഖ കവാട സംവിധാനത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 900 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബാലാഗഢിനെ, പ്രതിവർഷം 2.7 ദശലക്ഷം ടൺ (MTPA) ശേഷിയുള്ള ആധുനിക ചരക്കുകൈകാര്യം ചെയ്യൽ ടെർമിനലായാണു വികസിപ്പിക്കുന്നത്. കണ്ടെയ്‌നറൈസ്ഡ് കാർഗോയ്ക്കും ഡ്രൈ ബൾക്ക് കാർഗോയ്ക്കുമായി രണ്ടു പ്രത്യേക ജെട്ടികളുടെ നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

നഗരങ്ങളിലെ തിരക്കേറിയ പാതകളിൽനിന്നുള്ള ചരക്കുനീക്കം വഴിതിരിച്ചുവിടുന്നതിലൂടെ ചരക്കുകൈമാറ്റത്തിന്റെ കാര്യക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ ബാലാഗഢ് പദ്ധതി ലക്ഷ്യമിടുന്നു. ഇതു റോഡുസുരക്ഷ വർദ്ധിപ്പിക്കുകയും, കൊൽക്കത്ത നഗരത്തിലെ വാഹനത്തിരക്കും മലിനീകരണവും കുറയ്ക്കുകയും, നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. മെച്ചപ്പെട്ട ബഹുതല ഗതാഗതസൗകര്യവും ലോജിസ്റ്റിക്സ് കാര്യക്ഷമതയും, പ്രാദേശിക വ്യവസായങ്ങൾക്കും MSME-കൾക്കും കർഷകർക്കും കുറഞ്ഞ ചെലവിൽ വിപണി ലഭ്യമാക്കാൻ സഹായിക്കും. ഈ പദ്ധതിയിലൂടെ ലോജിസ്റ്റിക്സ്-ടെർമിനൽ പ്രവർത്തനങ്ങൾ, ഗതാഗതസേവനങ്ങൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയ മേഖലകളിൽ നേരിട്ടും അല്ലാതെയുമുള്ള ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ഇതു പ്രാദേശിക സമൂഹത്തിനു വലിയ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

 

കൊൽക്കത്തയിൽ അത്യാധുനികമായ ഇലക്ട്രിക് കാറ്റമറൻ പ്രധാനമന്ത്രി പുറത്തിറക്കി. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഉൾനാടൻ ജലഗതാഗതത്തിനായി തദ്ദേശീയമായി നിർമ്മിച്ച 6 ഇലക്ട്രിക് കാറ്റമറനുകളിൽ ഒന്നാണിത്. നൂതനമായ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ലിഥിയം-ടൈറ്റനേറ്റ് ബാറ്ററി സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുള്ള ഈ ഹൈബ്രിഡ് ഇലക്ട്രിക് അലുമിനിയം കാറ്റമറന് 50 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇതു പൂർണമായും പരിസ്ഥിതിസൗഹൃദമായ ഇലക്ട്രിക് മോഡിലും കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിൽ ഹൈബ്രിഡ് മോഡിലും പ്രവർത്തിപ്പിക്കാൻ സാധിക്കും. ഹൂഗ്ലി നദിയിലൂടെയുള്ള നഗര ജലഗതാഗതത്തിനും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിനും യാത്രക്കാരുടെ സഞ്ചാരക്ഷമതയ്ക്കും ഈ യാനം സഹായകമാകും.

പുതിയ ജയരാംബതി-ബരോഗോപിനാഥ്പുർ-മയ്നാപുർ റെയിൽപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. പുതിയ താരകേശ്വർ-ബിഷ്ണുപുർ റെയിൽപ്പാതാപദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. പുതിയ റെയിൽപ്പാതയ്‌ക്കൊപ്പം, മയ്നാപുരിനും ജയരാംബതിക്കും ഇടയിൽ ബരോഗോപിനാഥ്പുരിൽ സ്റ്റോപ്പോടുകൂടിയ പുതിയ ട്രെയിൻ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ബങ്കുറ ജില്ല നിവാസികൾക്കു നേരിട്ടുള്ള റെയിൽയാത്രാസൗകര്യം നൽകുകയും ദൈനംദിനയാത്രക്കാർക്കും വിദ്യാർഥികൾക്കും തീർത്ഥാടകർക്കും യാത്ര കൂടുതൽ താങ്ങാനാകുന്നതും സൗകര്യപ്രദവുമാക്കുകയും ചെയ്യും.

താഴെ പറയുന്ന മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു:

കൊൽക്കത്ത (ഹൗറ) - ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്

കൊൽക്കത്ത (സീൽദ) - ബനാറസ് അമൃത് ഭാരത് എക്സ്പ്രസ്

കൊൽക്കത്ത (സന്ത്രാഗച്ചി) - താംബരം അമൃത് ഭാരത് എക്സ്പ്രസ്

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Defence ministry inks Rs 5,083 cr pact for acquisition of six Mk-III light helicopters and missiles

Media Coverage

Defence ministry inks Rs 5,083 cr pact for acquisition of six Mk-III light helicopters and missiles
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister thanks President Emmanuel Macron for Holi greetings
March 04, 2026

The Prime Minister, Shri Narendra Modi, today thanked the President of the French Republic, H.E. Emmanuel Macron, for his Holi greetings.

Responding to the X post of French President about Holi Greetings, Shri Modi posted on X;

“बहुत-बहुत धन्यवाद, मेरे मित्र!

होली के पावन अवसर पर आपको और फ्रांस के लोगों को ढेर सारी खुशियां और समृद्धि की हार्दिक शुभकामनाएं।”