“അടിമത്തത്തിന്റെ കാലഘട്ടത്തിൽ സ്വാമി വിവേകാനന്ദൻ രാജ്യത്ത് പുതിയ ഊർജവും ഉത്സാഹവും നിറച്ചു”
“രാമക്ഷേത്രപ്രതിഷ്ഠയുടെ ശുഭവേളയിൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണയജ്ഞം നടത്തണം”
“നവവൈദഗ്ധ്യമുള്ള ശക്തിയായാണു ലോകം ഇന്ത്യയെ കാണുന്നത്”
“ഇന്നത്തെ യുവാക്കൾക്ക് ചരിത്രം സൃഷ്ടിക്കാനും ചരിത്രത്തിൽ അവരുടെ പേര് രേഖപ്പെടുത്താനും അവസരമുണ്ട്”
“ഇന്ന്, രാജ്യത്തിന്റെ മാനസികാവസ്ഥയും ശൈലിയും യുവത്വമാർന്നതാണ്”
“അമൃതകാലത്തിന്റെ വരവ് ഇന്ത്യക്ക് അഭിമാനം പകരുന്നതാണ്. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാൻ യുവാക്കൾ ഈ അമൃതകാലത്ത് ഇന്ത്യയെ മുന്നോട്ട് നയിക്കണം”
“ജനാധിപത്യത്തിൽ യുവാക്കളുടെ വലിയ പങ്കാളിത്തം രാജ്യത്തിന് മികച്ച ഭാവിയൊരുക്കും”
“ആദ്യമായി വോട്ടു ചെയ്യുന്നവർക്ക് ഇന്ത്യയുടെ ജനാധിപത്യത്തിന് പുതിയ ഊർജവും ശക്തിയും കൊണ്ടുവരാൻ കഴിയും”
“അമൃതകാലത്തിന്റെ വരാനിരിക്കുന്ന 25 വർഷങ്ങൾ യുവാക്കൾക്കു കടമയുടെ കാലഘട്ടമാണ്. യുവാക്കൾ അവരുടെ കർത്തവ്യങ്ങൾ പരമപ്രധാനമായി നിർവഹിക്കുമ്പോൾ സമൂഹം പുരോഗമിക്കും; ഒപ്പം രാജ്യവും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെയും രാജമാതാ ജീജാഭായിയുടെയും ഛായാചിത്രത്തില്‍ ശ്രീ മോദി പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ടീമിന്റെ മാർച്ച് പാസ്റ്റിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ‘വികസിത ഭാരതം @ 2047 യുവ കെ ലിയേ, യുവ കെ ദ്വാര’ എന്ന പ്രമേയത്തിലൂന്നിയ സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. റിഥമിക് ജിംനാസ്റ്റിക്‌സ്, മല്ലകാമ്പ, യോഗാസനം, ദേശീയ യുവജനമേള ഗാനം എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.

ഇന്നത്തെ ദിവസം ഇന്ത്യയുടെ യുവശക്തിയുടെ വിശേഷാവസരമാണെന്നും അടിമത്തത്തിന്റെ കാലഘട്ടത്തില്‍ രാജ്യത്ത് പുതിയ ഊർജവും ഉത്സാഹവും നിറച്ച സ്വാമി വിവേകാനന്ദന്റെ മഹത്തായ വ്യക്തിത്വത്തിന് ഈ ദിനം സമര്‍പ്പിക്കുന്നുവെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തില്‍ എല്ലാ യുവജനങ്ങള്‍ക്കും ശ്രീ മോദി ആശംസകൾ നേര്‍ന്നു. ഇന്ത്യയുടെ സ്ത്രീശക്തിയുടെ പ്രതീകമായ രാജ്മാതാ ജീജാബായിയുടെ ജന്മദിനം ഇന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ മഹാരാഷ്ട്രയില്‍ സന്നിഹിതനാകാൻ കഴിഞ്ഞതിൽ കൃതാർഥനാണെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.
 

മഹാരാഷ്ട്ര ഇത്രയധികം മഹാന്മാരെ സൃഷ്ടിച്ചുവെന്നത് യാദൃച്ഛികമല്ലെന്നും അത് പുണ്യവും ധീരവുമായ മണ്ണിന്റെ ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതാ ജീജാബായിയെപ്പോലുള്ള മഹത് വ്യക്തികളിലൂടെ ഛത്രപതി ശിവജിക്ക് ജന്മം നൽകിയ ഈ ഭൂമി, ദേവി അഹല്യഭായ് ഹോള്‍ക്കര്‍, രമാഭായി അംബേദ്കര്‍ തുടങ്ങിയ പ്രഗത്ഭരായ വനിതാ നേതാക്കളെയും ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍, അനന്ത് കന്‍ഹേരെ, ദാദാസാഹേബ് പോട്നിസ്, ചാപേക്കര്‍ ബന്ധു തുടങ്ങിയ മഹാരഥന്മാരെയും സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഭഗവാന്‍ ശ്രീരാമന്‍ നാഷിക്കിലെ പഞ്ചവടിയില്‍ ധാരാളം സമയം ചെലവഴിച്ചു” എന്ന് പറഞ്ഞ ശ്രീ മോദി മഹാന്മാരുടെ നാടിനു മുന്നില്‍ ശിരസുനമിച്ചു. ഈ വര്‍ഷം ജനുവരി 22-ന് മുമ്പ് ഇന്ത്യയിലെ ആരാധനാലയങ്ങള്‍ വൃത്തിയാക്കാനും ശുചിത്വ പ്രചാരണം നടത്താനുമുള്ള തന്റെ ആഹ്വാനം അനുസ്മരിച്ച പ്രധാനമന്ത്രി, നാഷിക്കിലെ ശ്രീ കാലാറാം ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ശുചീകരണ പ്രചാരണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി ഈ ലക്ഷ്യത്തിനായി സംഭാവന പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു.

യുവശക്തിയെ പരമപ്രധാനമായി നിലനിർത്തുന്നതിൻ്റെ പാരമ്പര്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ശ്രീ അരബിന്ദോയെയും സ്വാമി വിവേകാനന്ദനെയും ഉദ്ധരിച്ച്, ലോകത്തെ മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലേക്ക് ഇന്ത്യ പ്രവേശിച്ചതിൻ്റെ ഖ്യാതി യുവശക്തിക്കു നൽകി. മികച്ച 3 സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നായ ഇന്ത്യ, പേറ്റന്റുകളിൽ റെക്കോർഡ് കുറിച്ചുവെന്നും രാജ്യത്തിന്റെ യുവശക്തിയുടെ പ്രകടനമെന്ന നിലയിൽ പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിയെന്നും അദ്ദേഹം പരാമർശിച്ചു.
 

‘അമൃതകാലത്തി’ന്റെ നിലവിലെ സമയം ഇന്ത്യയിലെ യുവാക്കൾക്ക് സവിശേഷമായ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എം വിശ്വേശ്വരയ്യ, മേജർ ധ്യാൻ ചന്ദ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, ബടുകേശ്വർ ദത്ത്, മഹാത്മാ ഫൂലെ, സാവിത്രി ബായ് ഫൂലെ തുടങ്ങിയ വ്യക്തികളുടെ യുഗത്തെ നിർവചിച്ച സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, അമൃതകാലത്ത് യുവാക്കളുടെ സമാന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. “ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭാഗ്യമുള്ള തലമുറയായി ഞാൻ നിങ്ങളെ കരുതുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് എനിക്കറിയാം”- അതുല്യമായ ഈ വേളയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു. MY-Bharat പോർട്ടലുമായി യുവാക്കളെ കൂട്ടിയിണിക്കുന്നതിന്റെ വേഗതയിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 75 ദിവസത്തിനുള്ളിൽ 1.10 കോടി യുവാക്കളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിലേറി 10 വർഷം പൂർത്തിയാകുമ്പോൾ രാജ്യത്തെ യുവാക്കൾക്ക് ധാരാളം അവസരങ്ങൾ പ്രദാനം ചെയ്തതായും എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, വളർന്നുവരുന്ന മേഖലകൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യം, കായികം തുടങ്ങിയ മേഖലകളിൽ ആധുനികവും ചലനാത്മകവുമായ ഒരു ആവാസവ്യവസ്ഥയുടെ വികസിപ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, ആധുനിക നൈപുണ്യ ആവാസവ്യവസ്ഥയുടെ വികസനം, കലാകാരന്മാർക്കും കരകൗശല മേഖലയ്ക്കുമായി പിഎം വിശ്വകർമ യോജന നടപ്പാക്കൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലൂടെ കോടിക്കണക്കിന് യുവാക്കളുടെ നൈപുണ്യവികസനം, രാജ്യത്ത് പുതിയ ഐഐടികളും എൻഐടികളും സ്ഥാപിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “നവവൈദഗ്ധ്യമുള്ള ശക്തിയായാണു ലോകം ഇന്ത്യയെ കാണുന്നത്”- തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. ഫ്രാൻസ്, ജർമനി, യുകെ, ഓസ്ട്രേലിയ, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി ഗവണ്മെന്റ് സ്ഥാപിച്ച സഞ്ചാരക്ഷമത കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

''അവസരങ്ങളുടെ ഒരു പുതിയ ചക്രവാളം ഇന്ന് യുവജനങ്ങള്‍ക്കായി തുറക്കുകയാണ്, ഗവണ്‍മെന്റ് അതിനായി പൂര്‍ണ കരുത്തോടെ പ്രവര്‍ത്തിക്കുകയുമാണ്'', പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഡ്രോണ്‍, ആനിമേഷന്‍, ഗെയിമിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, ആറ്റോമിക്, സ്‌പേസ്, മാപ്പിംഗ് തുടങ്ങിയ മേഖലകളില്‍ സൃഷ്ടിക്കുന്ന സാദ്ധ്യതകളുടെ സാഹചര്യവും അദ്ദേഹം പരാമര്‍ശിച്ചു. നിലവിലെ ഗവണ്‍മെന്റിന്റെ കീഴിലുള്ള അതിവേഗ പുരോഗതിക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഹൈവേകള്‍, ആധുനിക ട്രെയിനുകള്‍, ലോകോത്തര വിമാനത്താവളങ്ങള്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍, താങ്ങാനാവുന്ന ഡാറ്റ എന്നിവയിലെ വളര്‍ച്ച രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നതായും പറഞ്ഞു.
''രാജ്യത്തിന്റെ ഇന്നത്തെ മാനസികാവസ്ഥയും ശൈലിയും യുവത്വം നിറഞ്ഞതാണ്'', ഇന്നത്തെ യുവജനങ്ങള്‍ പിന്നാക്കം പോവുകയല്ല, വഴികാട്ടുകയാണെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, ഇന്ത്യ സാങ്കേതികവിദ്യകളിലെ മുന്‍നിരക്കാരായെന്ന് വിജയകരമായ ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 ദൗത്യങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ആചാരപരമായ ഗണ്‍ സല്യൂട്ട് നടത്താന്‍ ഉപയോഗിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച 'മെയ്ഡ് ഇന്‍ ഇന്ത്യ' ഐ.എന്‍.എസ് വിക്രാന്ത്, തേജസ് യുദ്ധവിമാനങ്ങള്‍ എന്നിവയെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ചെറിയ കടകള്‍ മുതല്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ വരെ യു.പി.ഐ അല്ലെങ്കില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വിപുലമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. ''അമൃത് കാലിന്റെ വരവ് ഇന്ത്യയില്‍ ആത്മാഭിമാനം നിറയ്ക്കുന്നു'', ഇന്ത്യയെ ഒരു 'വികസിത് ഭാരത്' ആക്കുന്നതിനായി ഈ അമൃത് കാലില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ യുവജനങ്ങളോട് ശ്രീ മോദി നിര്‍ദ്ദേശിച്ചു.
 

നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കേണ്ട സമയമാണിതെന്ന് യുവതലമുറയോട് പ്രധാനമന്ത്രി പറഞ്ഞു.'' ഇപ്പോള്‍ നമുക്ക് വെല്ലുവിളികളെ മറികടക്കേണ്ടതില്ല. നമ്മള്‍ക്കായി നാം സ്വയം പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കേണ്ടതേയുള്ളു'', 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ പുതിയ ലക്ഷ്യങ്ങള്‍, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നത്, കാലാവസ്ഥാ വ്യതിയാനം തടയാന്‍ പ്രവര്‍ത്തിക്കുക, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉല്‍പ്പാദനത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും കേന്ദ്രമായി മാറുക എന്നിവയുടെ പട്ടിക നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


''അടിമത്തത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായ ഒരു യുവതലമുറയാണ് ഈ കാലയളവില്‍ രാജ്യത്ത് ഒരുങ്ങുന്നത്. ഈ തലമുറയിലെ യുവാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നു - വികസനവും പൈതൃകവും എന്ന് '' യുവതലമുറയിലുള്ള തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗയുടെയും ആയുര്‍വേദത്തിന്റെയും മൂല്യം ലോകം തിരിച്ചറിയുകയാണെന്നും ഇന്ത്യന്‍ യുവജനങ്ങള്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.


തങ്ങളുടെ മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും അവരുടെ കാലത്തെ ബജ്‌റ റൊട്ടി, കൊഡോ-കുട്ട്കി, റാഗി-ജോവര്‍ എന്നിവയുടെ ഉപഭോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, ഈ ഭക്ഷണത്തെ ദാരിദ്ര്യവുമായി ബന്ധപ്പെടുത്തുന്നതിലേക്ക് നയിച്ചതും അങ്ങനെ അവയെ ഇന്ത്യന്‍ അടുക്കളകളില്‍ നിന്നും പുറത്താക്കിയതും അടിമത്തത്തിന്റെ മാനസികാവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ചെറുധാന്യങ്ങള്‍ക്കും നാടന്‍ ധാന്യങ്ങള്‍ക്കും സൂപ്പര്‍ഫുഡുകള്‍ എന്ന ഒരു പുതിയ സ്വത്വം ഗവണ്‍മെന്റ് നല്‍കിയെന്നും അതുവഴി ഇന്ത്യന്‍ കുടുംബങ്ങളില്‍ ശ്രീ അന്നയായി ഇവ തിരിച്ചുവരുന്നതിന് അവസരമൊരുക്കിയെന്നതിനും അദ്ദേഹം അടിവരയിട്ടു. ''ഇനി നിങ്ങള്‍ ഈ ധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണം. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും, രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ യുവജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകനേതാക്കള്‍ ഇന്ന് ഇന്ത്യയുടെ മേൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ''ഈ പ്രതീക്ഷയ്ക്കും ഈ അഭിലാഷത്തിനും ഒരു കാരണമുണ്ട് - ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ജനാധിപത്യത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം എത്രത്തോളം കൂടുന്നുവോ അത്രത്തോളം മികച്ചതായിരിക്കും രാജ്യത്തിന്റെ ഭാവി.'' അവരുടെ പങ്കാളിത്തം രാജവംശ രാഷ്ട്രീയത്തിനു മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടിംഗിലൂടെ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് നമ്മുടെ ജനാധിപത്യത്തിന് പുതിയ ഊര്‍ജവും ശക്തിയും പകരാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

 

''അമൃതകാലത്തിന്റെ വരാനിരിക്കുന്ന 25 വര്‍ഷം നിങ്ങള്‍ക്കുള്ള കടമയുടെ കാലഘട്ടമാണ്,'' പ്രധാനമന്ത്രി പറഞ്ഞു, ''നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പരമപ്രധാനമായി നിലനിര്‍ത്തുമ്പോള്‍ സമൂഹം പുരോഗമിക്കും, രാജ്യവും പുരോഗമിക്കും.'' പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാനും, ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകളില്‍ നിന്നും ആസക്തികളില്‍ നിന്നും അകന്നുനില്‍ക്കാനും, അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താനും, ചെങ്കോട്ടയില്‍ നിന്നുള്ള തന്റെ അഭ്യര്‍ത്ഥന അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി യുവജനങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും പേരില്‍ ഇത്തരം തിന്മകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പൂര്‍ണ്ണ സമര്‍പ്പണത്തോടെയും കഴിവോടെയും ഇന്ത്യയിലെ യുവജനങ്ങള്‍ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ശക്തവും കഴിവുള്ളതുമായ ഒരു ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കൊളുത്തിയ വിളക്ക് ഈ അനശ്വര യുഗത്തില്‍ ഒരു അനശ്വര വെളിച്ചമായി മാറുകയും ലോകത്തെ പ്രകാശിപ്പിക്കുകയും ചെയ്യും', പ്രധാനമന്ത്രി മോദി പറഞ്ഞു.


മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര കായിക യുവജനകാര്യ സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് തുടങ്ങിയവര്‍ പങ്കെടുത്തു.
 

പശ്ചാത്തലം

യുവജനങ്ങളെ രാജ്യത്തിന്റെ വികസന യാത്രയുടെ പ്രധാന ഭാഗമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തര ശ്രമമാണിത്. ഈ ശ്രമത്തിന്റെ മറ്റൊരു പ്രയത്‌നമെന്ന നിലയില്‍, നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവം (എന്‍വൈഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12. അന്നു മുതല്‍ ജനുവരി 16 വരെ എല്ലാ വര്‍ഷവും ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ യുവജനോല്‍സവത്തിന്റെ ആതിഥേയ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഈ വര്‍ഷത്തെ യുവജനോല്‍സവ പ്രമേയം 'വികസിത ഭാരതം@ 2047: യുവ കേലിയേ, യുവ കേ ദ്വാരാ' എന്നതാണ്.

ഏക ഭാരതം,ശ്രേഷ്ഠ ഭാരതത്തിന്റെ ഊര്‍ജ്ജത്തില്‍, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കിടാനും ഒരു ഐക്യരാഷ്ട്രത്തിനായുള്ള അടിത്തറ ശക്തിപ്പെടുത്താനും കഴിയുന്ന ഒരു വേദി സൃഷ്ടിക്കാനാണ് എന്‍ വൈ എഫ് ശ്രമിക്കുന്നത്. നാസിക്കില്‍ നടക്കുന്ന എന്‍ വൈ എഫില്‍ രാജ്യത്തുടനീളമുള്ള 7500 യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരിക പ്രകടനങ്ങള്‍, തദ്ദേശീയ കായികവിനോദങ്ങള്‍, പ്രസംഗ- വിഷയാധിഷ്ഠിത അവതരണം, യുവ കലാപ്രവര്‍ത്തകരുടെ കൂടിച്ചേരല്‍, പോസ്റ്റര്‍ നിര്‍മ്മാണം, കഥാരചന, യുവജന കണ്‍വെന്‍ഷന്‍, ഭക്ഷണ മേള തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why ‘G RAM G’ Is Essential For A Viksit Bharat

Media Coverage

Why ‘G RAM G’ Is Essential For A Viksit Bharat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi shares a Sanskrit Subhashitam urging citizens to to “Arise, Awake” for Higher Purpose
January 13, 2026

The Prime Minister Shri Narendra Modi today shared a Sanskrit Subhashitam urging citizens to embrace the spirit of awakening. Success is achieved when one perseveres along life’s challenging path with courage and clarity.

In a post on X, Shri Modi wrote:

“उत्तिष्ठत जाग्रत प्राप्य वरान्निबोधत।

क्षुरस्य धारा निशिता दुरत्यया दुर्गं पथस्तत्कवयो वदन्ति॥”