ജഹാൻ-ഇ-ഖുസ്രോ പരിപാടിക്ക് സവിശേഷമായ സുഗന്ധമുണ്ട്; അത് ഹസ്രത്ത് അമീർ ഖുസ്രോ സ്വർഗത്തോട് ഉപമിച്ച ഹിന്ദുസ്ഥാന്റെ മണ്ണിന്റെ സുഗന്ധമാണ്: പ്രധാനമന്ത്രി
സൂഫി പാരമ്പര്യം ഇന്ത്യയിൽ സവിശേഷ സ്വത്വം സൃഷ്ടിച്ചു: പ്രധാനമന്ത്രി
ഏതൊരു രാജ്യത്തിന്റെയും നാഗരികതയ്ക്കും സംസ്കാരത്തിനും ശബ്ദം ലഭിക്കുന്നത് അവിടുത്തെ സംഗീതത്തിൽനിന്നും പാട്ടുകളിൽനിന്നുമാണ്: പ്രധാനമന്ത്രി
ഹസ്രത്ത് ഖുസ്രോ തന്റെ കാലഘട്ടത്തിൽ ലോകത്തിലെ എല്ലാ പ്രധാന രാഷ്ട്രങ്ങളെക്കാളും മികച്ചതാണ് ഇന്ത്യയെന്നു വിശേഷിപ്പിച്ചു; ലോകത്തിലെ ഏറ്റവും മികച്ച ഭാഷ സംസ്‌കൃതമാണെന്ന് അദ്ദേഹം കണക്കാക്കി: പ്രധാനമന്ത്രി
ഹസ്രത്ത് ഖുസ്രോ ഇന്ത്യയിലെ പണ്ഡിതരെ മഹാന്മാരായ പണ്ഡിതരേക്കാൾ മികച്ചവരായി കണക്കാക്കി: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ നടന്ന സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുത്തു.

ഹസ്രത്ത് അമീർ ഖുസ്രോയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ സാന്നിധ്യത്തിൽ ആഹ്ലാദം തോന്നുക സ്വാഭാവികമാണെന്ന് ജഹാൻ-ഇ-ഖുസ്രോയിൽ സദസ്സിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഖുസ്രോയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വസന്തകാലത്തിന്റെ സത്ത, ആ കാലയളവിൽ മാത്രമല്ല, ഇന്ന് ഡൽഹിയിലെ ജഹാൻ-ഇ-ഖുസ്രോയുടെ അന്തരീക്ഷത്തിലും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഹാൻ-ഇ-ഖുസ്രോ പോലുള്ള പരിപാടികൾ രാജ്യത്തിന്റെ കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യവും ശാന്തിയും നൽകുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഇപ്പോൾ 25 വർഷം പൂർത്തിയാക്കുന്ന ഈ പരിപാടി ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രധാന സ്ഥാനം നേടിയിട്ടുണ്ടെന്നും ഇത് വലിയ നേട്ടമായി അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. കരൺ സിങ്, മുസഫർ അലി, മീര അലി, ഇതുമായി സഹകരിച്ച മറ്റുള്ളവർ എന്നിവരുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. റൂമി ഫൗണ്ടേഷനും ജഹാൻ-ഇ-ഖുസ്രോയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഭാവിയിൽ തുടർന്നും വിജയമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പുണ്യമാസം അടുക്കുന്നതിനാൽ, രാജ്യത്തെ എല്ലാ പങ്കാളികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി റംസാൻ ആശംസകൾ നേർന്നു. സുന്ദർ നഴ്‌സറിയുടെ വികസനത്തിന് കരിം ആഗാ ഖാൻ രാജകുമാരന്റെ സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു. ദശലക്ഷക്കണക്കിന് കലാപ്രേമികൾക്ക് അനുഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും ശ്രീ മോദി പറഞ്ഞു.

 

ഗുജറാത്തിന്റെ സൂഫി പാരമ്പര്യത്തിൽ സർഖേജ് റോസ വഹിച്ച പ്രധാന പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മുൻകാലങ്ങളിൽ, പ്രദേശത്തിന്റെ അവസ്ഥ മോശമായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ താൻ അതിന്റെ പുനരുദ്ധാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർഖേജ് റോസ നടത്തിയ മഹത്തായ കൃഷ്ണ ഉത്സവ ആഘോഷങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു. അവയിൽ ധാരാളം പേർ പങ്കെടുത്തു. ഇന്നും അന്തരീക്ഷത്തിൽ കൃഷ്ണഭക്തിയുടെ സത്ത ഉണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. “സർഖേജ് റോസയിൽ നടക്കുന്ന വാർഷിക സൂഫി സംഗീതോത്സവത്തിൽ ഞാൻ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു” - ശ്രീ മോദി പറഞ്ഞു. “സൂഫി സംഗീതം എല്ലാ തുറകളിലുമുള്ള ജനങ്ങളെയും ഒന്നിപ്പിക്കുന്ന പൊതുവായ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്നു. നസ്രെ കൃഷ്ണയുടെ പ്രകടനം പൊതുവായ ഈ സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

ജഹാൻ-ഇ-ഖുസ്രോ പരിപാടി ഇന്ത്യയുടെ മണ്ണിനെ പ്രതിനിധാനം ചെയ്യുന്ന സവിശേഷ സുഗന്ധം വഹിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്കാരത്തിന്റെ എല്ലാ വശങ്ങളും അഭിവൃദ്ധി പ്രാപിച്ച നാഗരികതയുടെ പൂന്തോട്ടമായി ഇന്ത്യയെ വിശേഷിപ്പിച്ച ഹസ്രത്ത് അമീർ ഖുസ്രോ, ഇന്ത്യയെ സ്വർഗത്തോട് താരതമ്യം ചെയ്തതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. “ഇന്ത്യയുടെ മണ്ണിന് സവിശേഷ സ്വഭാവമുണ്ട്, സൂഫി പാരമ്പര്യം ഇവിടെ എത്തിയപ്പോൾ, അത് ഈ ഭൂമിയുമായി ബന്ധം കണ്ടെത്തി. ബാബ ഫരീദിന്റെ ആത്മീയ ഉപദേശങ്ങൾ, ഹസ്രത്ത് നിസാമുദ്ദീന്റെ ഒത്തുചേരലുകൾ ജ്വലിപ്പിച്ച സ്നേഹം, ഹസ്രത്ത് അമീർ ഖുസ്രോയുടെ കവിതകൾ സൃഷ്ടിച്ച പുതിയ രത്നങ്ങൾ എന്നിവ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ സത്തയെ മൊത്തത്തിൽ ഉൾക്കൊള്ളുന്നു” - ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

സൂഫി സന്ന്യാസിമാർ ഖുർ ആൻ ശിക്ഷണങ്ങളെ വേദ തത്വങ്ങളുമായും ഭക്തിസംഗീതവുമായും സമന്വയിപ്പിച്ച ഇന്ത്യയിലെ സൂഫി പാരമ്പര്യത്തിന്റെ സവിശേഷമായ സ്വത്വത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. സൂഫി ഗാനങ്ങളിലൂടെ നാനാത്വത്തിൽ ഏകത്വം പ്രകടിപ്പിച്ചതിന് ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയെ അദ്ദേഹം പ്രകീർത്തിച്ചു. “ജഹാൻ-ഇ-ഖുസ്രോ ഇപ്പോൾ ഈ സമ്പന്നവും ഉൾക്കൊള്ളുന്നതുമായ പാരമ്പര്യത്തിന്റെ ആധുനിക പ്രതിഫലനമായി മാറിയിരിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും നാഗരികതയും സംസ്കാരവും അതിന്റെ സംഗീതത്തിൽനിന്നും ഗാനങ്ങളിൽനിന്നും ശബ്ദം നേടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “സൂഫി സംഗീത പാരമ്പര്യങ്ങളും ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളും ലയിച്ചപ്പോൾ, അവ സ്നേഹത്തിന്റെയും ഭക്തിയുടെയും പുതിയ ആവിഷ്കാരങ്ങൾക്ക് ജന്മം നൽകി. അത് ഹസ്രത്ത് ഖുസ്രോയുടെ ഖവാലികളിലും, ബാബ ഫരീദിന്റെ വരികളിലും, ബുള്ള ഷായുടെയും മിറിന്റെയും കബീറിന്റെയും റഹീമിന്റെയും റാസ് ഖാന്റെയും കവിതകളിലും പ്രകടമാണ്. ഈ സന്ന്യാസിമാരും യോഗിവര്യരും ഭക്തിക്ക് പുതിയ മാനമേകി” - അദ്ദേഹം കൂട്ടിച്ചേർത്തു.

 

സൂർദാസിനെയും റഹീമിനെയും റാസ് ഖാനെയും വായിച്ചാലും, ഹസ്രത്ത് ഖുസ്രോയെ കേട്ടാലും, ഈ ആവിഷ്കാരങ്ങളെല്ലാം ഒരേ ആത്മീയ സ്നേഹത്തിലേക്കാണു നയിക്കുന്നതെന്നു കാണാം. അവിടെ മാനുഷിക പരിമിതികൾ മറികടക്കപ്പെടുകയും മനുഷ്യനും ദൈവവും തമ്മിലുള്ള ഐക്യം അനുഭവപ്പെടുകയും ചെയ്യുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. “റാസ് ഖാൻ, മുസ്ലീമായിരുന്നിട്ടും, ഭഗവാൻ കൃഷ്ണന്റെ അർപ്പണബോധമുള്ള അനുയായിയായിരുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ സ്നേഹത്തിന്റെയും ഭക്തിയുടെയും സാർവത്രിക സ്വഭാവം പ്രതിഫലിക്കുന്നു. പരിപാടിയിലെ മഹത്തായ പ്രകടനം ആത്മീയ സ്നേഹത്തിന്റെ ഈ ആഴത്തിലുള്ള ബോധത്തെ പ്രതിഫലിപ്പിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

സൂഫി പാരമ്പര്യം മനുഷ്യർക്കിടയിലുള്ള ആത്മീയ അകലം കുറയ്ക്കുക മാത്രമല്ല, രാജ്യങ്ങൾക്കിടയിലുള്ള വിടവുകൾ നികത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2015-ൽ അഫ്ഗാൻ പാർലമെന്റ് സന്ദർശിച്ചപ്പോൾ, എട്ട് നൂറ്റാണ്ടു മുമ്പ് അഫ്ഗാനിസ്ഥാനിലെ ബാൽഖിൽ ജനിച്ച റൂമിയെക്കുറിച്ച് വൈകാരികമായി സംസാരിച്ചത് അദ്ദേഹം അനുസ്മരിച്ചു. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള റൂമിയുടെ ചിന്ത ശ്രീ മോദി പങ്കുവച്ചു: “ഞാൻ കിഴക്കോ പടിഞ്ഞാറോ നിന്നുള്ളവനല്ല, കടലിലോ കരയിലോ ജനിച്ചവനല്ല, എനിക്ക് സ്ഥാനമില്ല, ഞാൻ എല്ലായിടത്തുമുണ്ട്.” താൻ നടത്തുന്ന ആഗോള ഇടപെടലുകളിൽ കടന്നുവരുന്ന “വസുധൈവ കുടുംബകം” (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യയുടെ പുരാതന വിശ്വാസവുമായി പ്രധാനമന്ത്രി ഈ തത്ത്വചിന്തയെ ബന്ധിപ്പിച്ചു. ഇന്ത്യയുടെ സാർവത്രികവും ഉൾക്കൊള്ളുന്നതുമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മിർസ ഗാലിബിന്റെ ഈരടി ഇറാനിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ വായിച്ചതും ശ്രീ മോദി ഓർമിച്ചു.

 

‘തൂതി-ഇ-ഹിന്ദ്’ എന്നറിയപ്പെടുന്ന ഹസ്രത്ത് അമീർ ഖുസ്രോയെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. തന്റെ കൃതികളിൽ ഖുസ്രോ ഇന്ത്യയുടെ മഹത്വത്തെയും മനോഹാരിതയെയും പ്രശംസിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. അത് അദ്ദേഹത്തിന്റെ കൃതിയായ നുഹ്-സിഫ്റിൽ കാണാം. ഖുസ്രോ തന്റെ കാലത്തെ മഹത്തായ രാഷ്ട്രങ്ങളെക്കാൾ ഇന്ത്യയെ ശ്രേഷ്ഠമായി കണക്കാക്കിയിരുന്നതായും ലോകത്തിലെ ഏറ്റവും മികച്ച ഭാഷയായി സംസ്കൃതത്തെ കണക്കാക്കിയിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഖുസ്രോ ഇന്ത്യക്കാരെ ഏറ്റവും മഹത്തായ പണ്ഡിതരേക്കാൾ മികച്ചവരായി കണക്കാക്കിയിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “പൂജ്യം, ഗണിതം, ശാസ്ത്രം, തത്വചിന്ത എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ അറിവ്, പ്രത്യേകിച്ച് ഇന്ത്യൻ ഗണിതശാസ്ത്രം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചതിലും അറബികളിലേക്ക് എത്തിയതിലും “ഹിന്ദ്സ” എന്നറിയപ്പെട്ടതിലും ഖുസ്രോ അഭിമാനിച്ച‌ിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. കോളനിവാഴ്ചയുടെ നീണ്ട കാലഘട്ടവും തുടർന്നുണ്ടായ നാശനഷ്ടങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെ സംരക്ഷിക്കുന്നതിലും അതിന്റെ പൈതൃകം നിലനിർത്തുന്നതിലും ഹസ്രത്ത് ഖുസ്രോയുടെ രചനകൾ പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

25 വർഷമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിജയകരമായി പ്രോത്സാഹിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്ന ‘ജഹാൻ-ഇ-ഖുസ്രോ’യുടെ ശ്രമങ്ങളിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കാൽനൂറ്റാണ്ടായി ഈ സംരംഭം നിലനിർത്തുന്നത് ചെറിയ കാര്യമല്ലെന്ന് ശ്രീ മോദി പറഞ്ഞു. ആഘോഷം ആസ്വദിക്കാൻ അവസരം നൽകിയതിന് നന്ദി പറഞ്ഞും, പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചുമാണു പ്രധാനമന്ത്രി ശ്രീ മോദി ഉപസംഹരിച്ചത്.

 

പശ്ചാത്തലം

രാജ്യത്തിന്റെ വൈവിധ്യമാർന്ന കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ കരുത്തുറ്റ വക്താവാണു പ്രധാനമന്ത്രി. ഇതിനനുസൃതമായാണു സൂഫിസംഗീതം, കവിത, നൃത്തം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര മേളയായ ‘ജഹാൻ-ഇ-ഖുസ്രോ’യിൽ അദ്ദേഹം പങ്കെടുത്തത്. അമീർ ഖുസ്രോയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവരുന്ന വേദിയാണിത്. പ്രശസ്ത ചലച്ചിത്രകാരനും കലാകാരനുമായ മുസഫർ അലി 2001-ൽ ആരംഭിച്ച ഈ മേള സംഘടിപ്പിക്കുന്നതു റൂമി ഫൗണ്ടേഷനാണ്. ഈ വർഷം 25-ാം വാർഷികം ആഘോഷിക്കുന്ന മേള, ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെയാണു നടക്കുന്നത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IndiaAI Mission-backed startup Avataar launches indigenous video AI model

Media Coverage

IndiaAI Mission-backed startup Avataar launches indigenous video AI model
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 13
June 13, 2026

Viksit Bharat Accelerating: Tech, Defense, Infra & Exports Power India's Global Leap Under the Leadership of PM Modi