ഇന്ന് രാജ്യം മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി
ഈ ധർമ്മ ധ്വജം വെറുമൊരു പതാകയല്ല, മറിച്ച് ഇന്ത്യൻ സംസ്കാരിക നവോത്ഥാനത്തിന്റെ പതാകയാണ്: പ്രധാനമന്ത്രി
ആദർശങ്ങൾ അനുഷ്ഠാനമായി രൂപാന്തരപ്പെടുന്ന ഭൂമിയാണ് അയോധ്യ: പ്രധാനമന്ത്രി
രാമക്ഷേത്രത്തിൻ്റെ ഈ ദിവ്യാങ്കണം ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ ബോധമണ്ഡലമായി മാറിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
നമ്മുടെ രാമൻ വ്യത്യാസങ്ങളിലൂടെയല്ല, വികാരങ്ങളിലൂടെയാണ് ബന്ധിപ്പിക്കുന്നത്: പ്രധാനമന്ത്രി
നാം ഒരു ഊർജ്ജസ്വലമായസമൂഹമാണ്, വരും ദശകങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സിൽ വെച്ചുകൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണം: പ്രധാനമന്ത്രി
രാമൻ ആദർശങ്ങളെ സൂചിപ്പിക്കുന്നു, രാമൻ അച്ചടക്കത്തെ സൂചിപ്പിക്കുന്നു, രാമൻ ജീവിതത്തിലെ പരമോന്നതമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി
രാമൻ വെറുമൊരു വ്യക്തിയല്ല, മറിച്ച് രാമൻ ഒരു മൂല്യമാണ്, ഒരു അച്ചടക്കമാണ്, ഒരു ദിശയാണ്: പ്രധാനമന്ത്രി
2047-ഓടെ ഇന്ത്യ വികസിതമാകണമെങ്കിൽ, സമൂഹം ശാക്തീകരിക്കപ്പെടണമെങ്കിൽ, നമ്മുടെ ഉള്ളിൽ "രാമനെ" ഉണർത്തണം: പ്രധാനമന്ത്രി
രാഷ്ട്രം മുന്നോട്ട് പോകണമെങ്കിൽ, അതിൻ്റെ പൈതൃകത്തിൽ അഭിമാനം കൊള്ളണം: പ്രധാനമന്ത്രി
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ അടിമത്ത മനോഭാവത്തിൽ നിന്ന് മുക്തമാക്കുക എന്നതായിരിക്കണം ലക്ഷ്യം: പ്രധാനമന്ത്രി
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, ആ ജനാധിപത്യം നമ്മുടെ ഡിഎൻഎയിൽ ഉണ്ട്: പ്രധാനമന്ത്രി
വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് വേഗത കൂട്ടാൻ നമുക്കൊരു രഥം ആവശ്യമാണ്. അതിൻ്റെ ചക്രങ്ങൾ ധീരതയും ക്ഷമയും, പതാക സത്യവും പരമോന്നത സ്വഭാവവും, കുതിരകൾ ശക്തിയും വിവേകവും സംയമനവും ജീവകാരുണ്യവും, കടിഞ്ഞാൺ ക്ഷമയും അനുകമ്പയും സമചിത്തതയുമായിരിക്കണം: പ്രധാനമന്ത്രി

രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക, ആത്മീയ രംഗത്തെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൻ്റെ ​ഗോപുരത്തിൽ കാവിപതാക ഉയർത്തി. ക്ഷേത്രനിർമ്മാണം പൂർത്തിയാക്കിയതിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതിന്റെയും പ്രതീകമാണ് ഈ ധ്വജാരോഹണ ഉത്സവം. 

ഇന്ന് അയോധ്യ നഗരം ഇന്ത്യയുടെ സാംസ്കാരിക ബോധത്തിൻ്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് ഇന്ത്യ മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു," ശ്രീ മോദി പറഞ്ഞു. ഓരോ രാമഭക്തൻ്റെയും ഹൃദയത്തിൽ സവിശേഷമായ സംതൃപ്തിയും അളവറ്റ നന്ദിയും അതിരറ്റ അതീന്ദ്രിയ ആനന്ദവും നിറയുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഉണങ്ങുകയാണെന്നും നൂറ്റാണ്ടുകളുടെ വേദന അവസാനിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂർത്തീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 500 വർഷം ജ്വലിച്ചുനിന്ന ഒരു യജ്ഞത്തിൻ്റെ പരിസമാപ്തിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു; വിശ്വാസത്തിൽ ഒരിക്കലും ഇളക്കം തട്ടാത്ത, ഒരു നിമിഷം പോലും ഭക്തിയിൽ ഭംഗം വരാത്ത ഒരു യജ്ഞം. ഇന്ന് ശ്രീരാമ ഭഗവാൻ്റെ ശ്രീകോവിലിന്റെ അനന്തമായ ഊർജ്ജവും ശ്രീരാമ കുടുംബത്തിൻ്റെ ദിവ്യ തേജസ്സും ഏറ്റവും ദിവ്യവും മഹത്തായതുമായ ക്ഷേത്രത്തിൽ ഈ ധർമ്മധ്വജ രൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

 

"ഈ ധർമ്മധ്വജം വെറുമൊരു കൊടിയല്ല, മറിച്ച് ഇന്ത്യൻ സാംസ്കാരിക നവോത്ഥാനത്തിന്റെ പതാകയാണ്," ശ്രീ മോദി ഊന്നിപ്പറഞ്ഞു. അതിൻ്റെ കാവി നിറം, അതിൽ ആലേഖനം ചെയ്തിരിക്കുന്ന സൂര്യവംശത്തിൻ്റെ മഹത്വം, ചിത്രീകരിച്ചിരിക്കുന്ന പവിത്രമായ 'ഓം', കൊത്തിയെടുത്ത 'കോവിദാർ' വൃക്ഷം എന്നിവ രാമരാജ്യത്തിൻ്റെ മഹത്വത്തെയാണ് പ്രതീകപ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പതാക ഒരു ദൃഢനിശ്ചയമാണ്, ഈ പതാക വിജയമാണ്, ഈ പതാക പോരാട്ടത്തിലൂടെയുള്ള സൃഷ്ടിയുടെ കഥയാണ്, ഈ പതാക നൂറ്റാണ്ടുകളായി മുന്നോട്ട് കൊണ്ടുപോകുന്ന സ്വപ്നങ്ങളുടെ ആവിഷ്കാരമാണ്, ഈ പതാക സന്യാസിമാരുടെ തപസ്സിൻ്റെയും സമൂഹത്തിൻ്റെ പങ്കാളിത്തത്തിൻ്റെയും അർത്ഥവത്തായ പൂർത്തീകരണമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

വരും നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും ഈ ധർമ്മധ്വജം ശ്രീരാമൻ്റെ ആദർശങ്ങളും തത്വങ്ങളും പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ശ്രീ മോദി, സത്യത്തിന് മാത്രമേ വിജയമുള്ളൂ, അസത്യത്തിനല്ലെന്ന് ഇത് വിളിച്ചുപറയുമെന്നും ഊന്നിപ്പറഞ്ഞു. സത്യം ബ്രഹ്മത്തിൻ്റെ രൂപമാണെന്നും സത്യത്തിൽ മാത്രമേ ധർമ്മം സ്ഥാപിക്കപ്പെടുന്നുള്ളൂവെന്നും ഇത് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കണമെന്ന ദൃഢനിശ്ചയത്തിന് ഈ ധർമ്മധ്വജം പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്ത് കർമ്മത്തിനും കടമയ്ക്കും പ്രാധാന്യം നൽകണമെന്ന സന്ദേശം ഇത് നൽകുമെന്നും അദ്ദേഹം അടിവരയിട്ടു. വിവേചനത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നുമുള്ള മോചനവും സമൂഹത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാനുള്ള ആഗ്രഹവുമാണ് ഇത് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യമില്ലാത്ത, ദുഃഖിതരോ നിസ്സഹായരോ ഇല്ലാത്ത ഒരു സമൂഹം നമ്മൾ കെട്ടിപ്പടുക്കണമെന്ന ദൃഢനിശ്ചയത്തിന് ഈ ധർമ്മധ്വജം നമ്മെ പ്രതിജ്ഞാബദ്ധരാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഏതെങ്കിലും കാരണവശാൽ ക്ഷേത്രത്തിൽ വരാൻ കഴിയാത്തവർ പോലും അതിൻ്റെ പതാകയ്ക്ക് മുന്നിൽ പ്രണമിച്ചാൽ തുല്യമായ പുണ്യം നേടുമെന്ന് നമ്മുടെ വേദഗ്രന്ഥങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഈ ധർമ്മധ്വജം ക്ഷേത്രത്തിൻ്റെ ലക്ഷ്യത്തിൻ്റെ പ്രതീകമാണെന്നും അത് ദൂരെ നിന്ന് രാംലല്ലയുടെ ജന്മസ്ഥലത്തിന്റെ ദർശനം നൽകുമെന്നും വരും കാലഘട്ടങ്ങളിൽ ശ്രീരാമ ഭഗവാൻ്റെ കൽപ്പനകളും പ്രചോദനങ്ങളും മനുഷ്യരാശിക്ക് എത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ അവിസ്മരണീയവും സവിശേഷവുമായ അവസരത്തിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് രാമഭക്തർക്ക് അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. അദ്ദേഹം എല്ലാ ഭക്തരെയും വണങ്ങുകയും രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് സംഭാവന നൽകിയ എല്ലാ ദാതാക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ആസൂത്രകരെയും ശില്പികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

"ആദർശങ്ങൾ അനുഷ്ഠാനമായി രൂപാന്തരപ്പെടുന്ന ഭൂമിയാണ് അയോധ്യ," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇവിടെ നിന്നാണ് ശ്രീരാമൻ തൻ്റെ ജീവിതയാത്ര ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെയും അതിൻ്റെ മൂല്യങ്ങളുടെയും ശക്തിയിലൂടെ ഒരു വ്യക്തി എങ്ങനെ പുരുഷോത്തമനായി മാറുന്നുവെന്ന് അയോധ്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീരാമൻ വനവാസത്തിനായി അയോധ്യ വിട്ടപ്പോൾ യുവരാജ രാമനായിരുന്നുവെന്നും എന്നാൽ അദ്ദേഹം തിരിച്ചെത്തിയപ്പോൾ ‘മര്യാദാ പുരുഷോത്തമനായി’ ആണ് വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രീരാമൻ മര്യാദാ പുരുഷോത്തമനായി മാറിയതിൽ വസിഷ്ഠ മഹർഷിയുടെ അറിവും വിശ്വാമിത്ര മഹർഷിയുടെ ദീക്ഷയും അഗസ്ത്യ മഹർഷിയുടെ മാർഗ്ഗനിർദ്ദേശവും നിഷാദരാജൻ്റെ സൗഹൃദവും ശബരി മാതാവിൻ്റെ വാത്സല്യവും ഭക്ത ഹനുമാൻ്റെ ഭക്തിയും എല്ലാം ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിൻ്റെ കൂട്ടായ ശക്തി അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, രാമക്ഷേത്രത്തിൻ്റെ ഈ ദിവ്യാങ്കണം ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ ബോധമണ്ഡലമായി മാറുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇവിടെ മാതാ ശബരി ക്ഷേത്രം ഉൾപ്പെടെ ഏഴ് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ആദിവാസി സമൂഹത്തിൻ്റെ സ്നേഹത്തെയും ആതിഥ്യമര്യാദയുടെ പാരമ്പര്യത്തെയും ഉൾക്കൊള്ളുന്നു. നിഷാദരാജൻ്റെ ക്ഷേത്രത്തെക്കുറിച്ചും പ്രധാനമന്ത്രി തുടർന്ന് സൂചിപ്പിച്ചു. അത് മാർഗ്ഗങ്ങളെയല്ല, ലക്ഷ്യത്തെയും അതിൻ്റെ വികാരത്തെയും ആരാധിക്കുന്ന സൗഹൃദത്തിന് സാക്ഷിയായി നിലകൊള്ളുന്നു. ഒരു സ്ഥലത്ത് മാതാ അഹല്യ, വാൽമീകി മഹർഷി, വസിഷ്ഠ മഹർഷി, മഹർഷി വിശ്വാമിത്രൻ, അഗസ്ത്യ മഹർഷി, സന്ത് തുളസീദാസ് എന്നിവരുണ്ട്, ഇവരുടെ സാന്നിധ്യം രാംലല്ലയോടൊപ്പം ഭക്തർക്ക് ദർശനം നൽകുന്നു. ജടായു ജിയുടെയും അണ്ണാൻ്റെയും പ്രതിമകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വലിയ ദൃഢനിശ്ചയങ്ങൾ കൈവരിക്കുന്നതിൽ ഏറ്റവും ചെറിയ ശ്രമങ്ങൾക്ക് പോലുമുള്ള പ്രാധാന്യം ഇത് കാണിക്കുന്നു. രാമക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം ഈ ഏഴ് ക്ഷേത്രങ്ങളും സന്ദർശിക്കണമെന്ന് അദ്ദേഹം ഓരോ പൗരനോടും അഭ്യർത്ഥിച്ചു. ഈ ക്ഷേത്രങ്ങൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സൗഹൃദം, കടമ, സാമൂഹിക സൗഹാർദ്ദം എന്നീ മൂല്യങ്ങളെയും ശാക്തീകരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

"നമ്മുടെ രാമൻ വ്യത്യാസങ്ങളിലൂടെയല്ല, വികാരങ്ങളിലൂടെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. ശ്രീരാമനെ സംബന്ധിച്ചിടത്തോളം ഒരാളുടെ ഭക്തിയാണ് കുലത്തേക്കാൾ പ്രധാനമെന്നും മൂല്യങ്ങളാണ് പാരമ്പര്യത്തേക്കാൾ പ്രിയപ്പെട്ടതെന്നും സഹകരണമാണ് കേവലമായ ശക്തിയേക്കാൾ വലുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് നമ്മളും അതേ ചൈതന്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, സ്ത്രീകളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയും ദുർബലരെയും കർഷകരെയും തൊഴിലാളികളെയും യുവാക്കളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനത്തിൻ്റെ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ വ്യക്തിയും ഓരോ വിഭാഗവും രാജ്യത്തിൻ്റെ ഓരോ പ്രദേശവും ശാക്തീകരിക്കപ്പെടുമ്പോൾ എല്ലാവരുടെയും പരിശ്രമം ദൃഢനിശ്ചയം പൂർത്തീകരിക്കുന്നതിന് സംഭാവന നൽകുമെന്നും ഈ കൂട്ടായ പരിശ്രമങ്ങളിലൂടെയാണ് 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കപ്പെടുകയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാംലല്ലയുടെ പ്രാണപ്രതിഷ്ഠയുടെ ചരിത്രപരമായ സന്ദർഭത്തെക്കുറിച്ച് പരാമർശിക്കവേ, പ്രധാനമന്ത്രി രാജ്യത്തിൻ്റെ ദൃഢനിശ്ചയം ശ്രീരാമനുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും വരാനിരിക്കുന്ന ആയിരം വർഷത്തേക്ക് ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർ ഭാവി തലമുറകളോട് അനീതി കാണിക്കുമെന്നും നമ്മൾ ഇന്ന് മാത്രമല്ല, വരും തലമുറകളെക്കുറിച്ചും ചിന്തിക്കണം, കാരണം രാജ്യം നമുക്ക് മുമ്പും നിലനിന്നിരുന്നു, നമുക്ക് ശേഷവും നിലനിൽക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ഊർജ്ജസ്വലമായ സമൂഹം എന്ന നിലയിൽ, വരാനിരിക്കുന്ന ദശാബ്ദങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സിൽ വെച്ചുകൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണമെന്നും ഇതിനായി ശ്രീരാമനിൽ നിന്ന് പഠിക്കണമെന്നും—അദ്ദേഹത്തിൻ്റെ വ്യക്തിത്വം മനസ്സിലാക്കുകയും അദ്ദേഹത്തിൻ്റെ പെരുമാറ്റം ഉൾക്കൊള്ളുകയും രാമൻ ആദർശങ്ങളെയും അച്ചടക്കത്തെയും ജീവിതത്തിലെ പരമോന്നതമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുവെന്ന് ഓർമ്മിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാമൻ സത്യത്തിൻ്റെയും ധീരതയുടെയും സംഗമമാണ്, ധർമ്മപാതയിലൂടെ നടക്കുന്നതിൻ്റെ മൂർത്തീഭാവമാണ്, ജനങ്ങളുടെ സന്തോഷത്തിന് എല്ലാറ്റിനേക്കാളും പ്രാധാന്യം നൽകുന്നവനാണ്, ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സമുദ്രമാണ്, അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും പരകോടിയാണ്, സൗമ്യതയിലെ ദൃഢതയാണ്, കൃതജ്ഞതയുടെ ഉന്നത ഉദാഹരണമാണ്, ഉത്തമമായ കൂട്ടുകെട്ട് തെരഞ്ഞെടുക്കുന്നവനാണ്, മഹത്തായ ശക്തിക്കുള്ളിലെ വിനയമാണ്, സത്യത്തോടുള്ള അചഞ്ചലമായ ദൃഢനിശ്ചയമാണ്, ജാഗ്രതയുള്ളവനും അച്ചടക്കമുള്ളവനും ആത്മാർത്ഥതയുള്ളവനുമായ മനസ്സാണ്. രാമൻ്റെ ഈ ഗുണങ്ങൾ ശക്തവും ദീർഘവീക്ഷണമുള്ളതും ശാശ്വതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമ്മെ നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

"രാമൻ വെറുമൊരു വ്യക്തിയല്ല, മറിച്ച് ഒരു മൂല്യമാണ്, ഒരു അച്ചടക്കമാണ്, ഒരു ദിശയാണ്," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു. 2047-ഓടെ ഇന്ത്യ വികസിതമാകണമെങ്കിൽ, സമൂഹം ശാക്തീകരിക്കപ്പെടണമെങ്കിൽ, നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ രാമനെ ഉണർത്തണം, നമ്മുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അത്തരമൊരു ദൃഢനിശ്ചയം എടുക്കാൻ ഇന്നത്തേതിനേക്കാൾ മികച്ച ദിവസമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ധർമ്മധ്വജത്തിൽ ആലേഖനം ചെയ്തിട്ടുള്ള 'കോവിദാർ' വൃക്ഷം പ്രതീകമായ നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളാനുള്ള മറ്റൊരു അസാധാരണ നിമിഷം നവംബർ 25 കൊണ്ടുവന്നിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ വേരുകളിൽ നിന്ന് നമ്മൾ വേർപെട്ടുപോകുമ്പോൾ, നമ്മുടെ മഹത്വം ചരിത്രത്തിൻ്റെ താളുകളിൽ കുഴിച്ചുമൂടപ്പെടുന്നുവെന്ന് കോവിദാര വൃക്ഷം ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരതൻ തൻ്റെ സൈന്യവുമായി ചിത്രകൂടത്തിൽ എത്തിയപ്പോൾ ലക്ഷ്മണൻ ദൂരെ നിന്ന് അയോധ്യയുടെ സൈന്യത്തെ തിരിച്ചറിഞ്ഞ സംഭവം പ്രധാനമന്ത്രി ഓർമ്മിച്ചു. വലിയൊരു വൃക്ഷത്തെപ്പോലെ ശോഭയുള്ളതും ഉയരമുള്ളതുമായ കൊടി അയോധ്യയുടേതാണെന്നും അതിൽ കോവിദാറിൻ്റെ ശുഭ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടെന്നും ലക്ഷ്മണൻ രാമനോട് പറഞ്ഞതായി വാൽമീകിയുടെ വിവരണം ശ്രീ മോദി പ്രസ്താവിച്ചു. ഇന്ന് കോവിദാർ രാമക്ഷേത്രത്തിൻ്റെ അങ്കണത്തിൽ വീണ്ടും പ്രതിഷ്ഠിക്കുമ്പോൾ, അതൊരു വൃക്ഷത്തിൻ്റെ തിരിച്ചുവരവ് മാത്രമല്ല, ഓർമ്മയുടെ തിരിച്ചുവരവും സ്വത്വത്തിൻ്റെ പുനരുജ്ജീവനവും അഭിമാനകരമായ ഒരു നാഗരികതയുടെ പുതിയ പ്രഖ്യാപനവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ സ്വത്വം മറക്കുമ്പോൾ നമ്മൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്നുവെന്നും എന്നാൽ സ്വത്വം തിരിച്ചുവരുമ്പോൾ രാജ്യത്തിൻ്റെ ആത്മവിശ്വാസവും തിരിച്ചുവരുന്നുവെെന്നും കോവിദാർ നമ്മെ ഓർമ്മിപ്പിക്കുന്നു. രാജ്യം മുന്നോട്ട് പോകണമെങ്കിൽ, അതിൻ്റെ പൈതൃകത്തിൽ അഭിമാനം കൊള്ളണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

 

നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുന്നതിനൊപ്പം, അടിമത്ത മനോഭാവത്തിൽ നിന്നുള്ള പൂർണ്ണമായ മോചനം ഒരുപോലെ പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 190 വർഷം മുമ്പ്, 1835-ൽ, മെക്കാളെ എന്ന ഇംഗ്ലീഷ് പാർലമെൻ്റംഗം ഇന്ത്യയെ അതിൻ്റെ വേരുകളിൽ നിന്ന് പിഴുതെറിയാനുള്ള വിത്തുകൾ വിതയ്ക്കുകയും മാനസിക അടിമത്തത്തിന് അടിത്തറയിടുകയും ചെയ്തുവെന്ന് ഓർമ്മിപ്പിച്ചു. 2035-ൽ ഈ സംഭവത്തിന് ഇരുനൂറ് വർഷം തികയുമെന്നും വരുന്ന പത്ത് വർഷം ഇന്ത്യയെ ഈ മനോഭാവത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി സമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മെക്കാളെയുടെ ആശയങ്ങൾക്ക് വ്യാപകമായ സ്വാധീനം ഉണ്ടായി എന്നതാണ് ഏറ്റവും വലിയ ദൗർഭാഗ്യമെന്ന് അദ്ദേഹം വിലപിച്ചു—ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അപകർഷതാബോധത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചില്ല. വിദേശീയമായതെല്ലാം ശ്രേഷ്ഠമായി കണക്കാക്കുകയും നമ്മുടെ സ്വന്തം പാരമ്പര്യങ്ങളെയും സമ്പ്രദായങ്ങളെയും തെറ്റായി മാത്രം കാണുകയും ചെയ്യുന്ന ഒരു വികലമായ ചിന്താഗതി നിലവിൽ വന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യ ജനാധിപത്യം വിദേശത്ത് നിന്ന് കടമെടുത്തതാണെന്നും ഭരണഘടന പോലും വിദേശ പ്രചോദനം ഉൾക്കൊണ്ടതാണെന്നും ഉള്ള ധാരണ അടിമത്തത്തിന്റെ മാനസികാവസ്ഥ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. എന്നാൽ സത്യം ഇതാണ്: ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണ്, ജനാധിപത്യം നമ്മുടെ ഡിഎൻഎയിൽ ഉണ്ട്. തമിഴ്നാടിൻ്റെ വടക്ക് ഭാഗത്തുള്ള ഉത്തിരമേരൂർ എന്ന ഗ്രാമം അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ആയിരം വർഷം പഴക്കമുള്ള ഒരു ലിഖിതത്തിൽ ജനാധിപത്യപരമായി എങ്ങനെയാണ് ഭരണം നടത്തിയതെന്നും ആ കാലഘട്ടത്തിൽ പോലും ആളുകൾ എങ്ങനെയാണ് തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുത്തതെന്നും വിവരിക്കുന്നുണ്ട്. മാഗ്നാ കാർട്ടയെ പരക്കെ പ്രശംസിച്ചപ്പോൾ, ബസവണ്ണയുടെ അനുഭവ മണ്ഡപത്തെക്കുറിച്ചുള്ള അറിവ് പരിമിതപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുഭവ മണ്ഡപം സാമൂഹിക, മത, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുകയും കൂട്ടായ സമവായത്തിലൂടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരു വേദിയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അടിമത്ത മനോഭാവം കാരണം ഇന്ത്യയിലെ തലമുറകൾക്ക് അവരുടെ സ്വന്തം ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചുള്ള ഈ അറിവ് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം വിലപിച്ചു.

നമ്മുടെ വ്യവസ്ഥിതിയുടെ എല്ലാ കോണുകളിലും അടിമത്തത്തിന്റെ മാനസികാവസ്ഥ വേരൂന്നിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യൻ നാവികസേനയുടെ പതാകയിൽ ഇന്ത്യയുടെ നാഗരികതയുമായോ, ശക്തിയുമായോ, പൈതൃകവുമായോ യാതൊരു ബന്ധവുമില്ലാത്ത ചിഹ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ നാവിക പതാകയിൽ നിന്ന് അടിമത്തത്തിന്റെ എല്ലാ പ്രതീകങ്ങളും നീക്കം ചെയ്‌തുവെന്നും ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകം സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് കേവലം രൂപകൽപ്പനയിലെ മാറ്റമല്ല, മറിച്ച് മാനസികാവസ്ഥയിലെ പരിവർത്തനത്തിന്റെ ഒരു നിമിഷമാണെന്നും, ഇനി മുതൽ ഇന്ത്യ മറ്റുള്ളവരുടെ പാരമ്പര്യത്തിലൂടെയല്ല, സ്വന്തം ചിഹ്നങ്ങളിലൂടെയാണ് അതിന്റെ ശക്തി നിർവചിക്കുകയെന്നും അദ്ദേഹം അടിവരയിട്ടു.

 

ഇന്ന് അയോധ്യയിലും ഇതേ പരിവർത്തനം ദൃശ്യമാണെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. വർഷങ്ങളോളം രാമത്വത്തിന്റെ സത്ത നിഷേധിച്ചത് അടിമത്തത്തിന്റെ ഈ മാനസികാവസ്ഥയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശ്രീരാമൻ തന്നിൽത്തന്നെ ഒരു സമ്പൂർണ്ണ മൂല്യവ്യവസ്ഥയാണെന്ന് ശ്രീ മോദി അടിവരയിട്ടു - ഓർച്ചയിലെ രാജാരാമൻ മുതൽ രാമേശ്വരത്തെ ഭക്തരാമൻ വരെ, ശബരിയുടെ പ്രഭുരാമൻ മുതൽ മിഥിലയിലെ പഹുനറാം ജി വരെ. എല്ലാ വീട്ടിലും, ഓരോ ഇന്ത്യൻ ഹൃദയത്തിലും, ഭാരതത്തിന്റെ ഓരോ കണികയിലും രാമൻ വസിക്കുന്നു. എന്നിട്ടും, ശ്രീരാമൻ പോലും സാങ്കൽപ്പികമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിൽ അടിമത്തത്തിന്റെ മാനസികാവസ്ഥ വളരെ പ്രബലമായിത്തീർന്നുവെന്ന് അദ്ദേഹം സങ്കടംകൊണ്ടു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് പൂർണ്ണമായും മോചിതരാകാൻ നാം ദൃഢനിശ്ചയം ചെയ്താൽ, 2047 ഓടെ ഒരു ശക്തിക്കും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് തടയാൻ കഴിയാത്തവിധം ആത്മവിശ്വാസത്തിന്റെ ഒരു ജ്വാലയായി നാം പ്രോജ്ജ്വലിക്കുമെന്ന് ശ്രീ മോദി അടിവരയിട്ടു. അടുത്ത ദശകത്തിനുള്ളിൽ മക്കാളെയുടെ(Lord Macaulay) മാനസിക അടിമത്ത പദ്ധതി പൂർണ്ണമായും പൊളിച്ചുമാറ്റപ്പെടുമ്പോൾ മാത്രമേ വരും ആയിരം വർഷത്തേക്കുള്ള ഇന്ത്യയുടെ അടിത്തറ ശക്തമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അയോധ്യയിലെ രാം ലല്ല ക്ഷേത്ര സമുച്ചയം കൂടുതൽ ഗംഭീരമായി മാറുകയാണെന്നും അയോധ്യയെ മനോഹരമാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ തുടരുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാകുന്ന നഗരമായി അയോധ്യ വീണ്ടും മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ത്രേതായുഗത്തിൽ അയോധ്യ മനുഷ്യരാശിക്ക് അതിന്റെ പെരുമാറ്റച്ചട്ടം നൽകിയെന്നും 21-ാം നൂറ്റാണ്ടിൽ അയോധ്യ മനുഷ്യരാശിക്ക് വികസനത്തിന്റെ ഒരു പുതിയ മാതൃക വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രതിഫലിപ്പിച്ചു. അന്ന് അയോധ്യ അച്ചടക്കത്തിന്റെ കേന്ദ്രമായിരുന്നുവെന്നും ഇപ്പോൾ അയോധ്യ വികസിത ഇന്ത്യയുടെ നട്ടെല്ലായി ഉയർന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഭാവിയിൽ അയോധ്യ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഗമസ്ഥാനമാകുമെന്നും, അവിടെ സരയുവിന്റെ പവിത്രമായ ഒഴുക്കും
വികസന പ്രവാഹവും ഒരുമിച്ച് ഒഴുകുമെന്നും പ്രധാനമന്ത്രി വിഭാവനം ചെയ്തു. ആത്മീയതയും നിർമിത
ബുദ്ധിയും തമ്മിലുള്ള ഐക്യം അയോധ്യ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാമപഥ്, ഭക്തിപഥ്, ജന്മഭൂമിപഥ് എന്നിവ ഒരുമിച്ച് ഒരു പുതിയ അയോധ്യയുടെ ദർശനം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹത്തായ വിമാനത്താവളത്തിനൊപ്പം വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉൾക്കൊള്ളുന്ന മനോഹരമായ റെയിൽവേ സ്റ്റേഷനും ചേർന്ന് അയോധ്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. അയോധ്യയിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ നൽകുന്നതിനും അവരുടെ ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കുന്നതിനുമുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാൺ പ്രതിഷ്ഠയ്ക്ക് ശേഷം, ഏകദേശം 45 കോടി ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ടെന്നും, ഇത് അയോധ്യയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളുടെ വരുമാനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് വികസന മാനദണ്ഡങ്ങളിൽ അയോധ്യ പിന്നിലായിരുന്നു, എന്നാൽ ഇന്ന് അത് ഉത്തർപ്രദേശിലെ മുൻനിര നഗരങ്ങളിലൊന്നായി ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ വരാനിരിക്കുന്ന കാലഘട്ടം വളരെ പ്രധാനമാണെന്ന് അടിവരയിട്ട ശ്രീ മോദി,സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെങ്കിൽ, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ മാത്രം ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നിട്ടുണ്ടെന്നും പ്രത്യേകം എടുത്തുപറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന സമയം പുതിയ അവസരങ്ങളുടെയും പുതിയ സാധ്യതകളുടെയും സമയമാണെന്നും ഈ നിർണായക കാലഘട്ടത്തിൽ ശ്രീരാമന്റെ ചിന്തകൾ രാഷ്ട്രത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാവണനെതിരായ വിജയത്തിന്റെ വലിയ വെല്ലുവിളിയെ ഭഗവാൻ ശ്രീരാമൻ നേരിട്ടപ്പോൾ,അദ്ദേഹത്തെ വഹിച്ച രഥത്തിൻ്റെ ചക്രം വീര്യവും ക്ഷമയും 

 

ആയിരുന്നുവെന്നും, അതിന്റെ പതാക സത്യവും നല്ല പെരുമാറ്റവുമായിരുന്നുവെന്നും, അതിന്റെ കുതിരകൾ ശക്തി, ജ്ഞാനം, സംയമനം, ദയ എന്നിവയായിരുന്നുവെങ്കിൽ , അതിന്റെ കടിഞ്ഞാൺ ക്ഷമ, കരുണ, സമത്വം എന്നിവയായിരുന്നുവെന്നും, അത് രഥത്തെ ശരിയായ ദിശയിൽ ചലിപ്പിച്ചുകൊണ്ടിരുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

വികസിത ഇന്ത്യയുടെ യാത്ര വേഗത്തിലാക്കാൻ, വീര്യവും ക്ഷമയുമാകുന്ന ചക്രങ്ങൾ ഉൾപ്പെടുന്ന ഒരു രഥം ആവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതായത്, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഫലങ്ങൾ കൈവരിക്കുന്നതുവരെ ഉറച്ചുനിൽക്കാനുള്ള സ്ഥിരോത്സാഹവും ആവശ്യമാണെന്നർത്ഥം .ഈ രഥത്തിന്റെ പതാക സത്യവും ഏറ്റവും ഉയർന്ന പെരുമാറ്റവുമാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നയം, ഉദ്ദേശ്യം, ധാർമ്മികത എന്നിവ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രഥത്തിന്റെ കുതിരകൾ ശക്തി, ജ്ഞാനം, അച്ചടക്കം, ദാനശീലം എന്നിവയായിരിക്കണം, അതായത് ശക്തി, ബുദ്ധി, സംയമനം, മറ്റുള്ളവരെ സേവിക്കാനുള്ള മനോഭാവം എന്നിവ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ രഥത്തിന്റെ കടിഞ്ഞാൺ ക്ഷമ, അനുകമ്പ, സമത്വം എന്നിവയായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, അതായത് വിജയത്തിൽ അഹങ്കാരവും പരാജയത്തിലും മറ്റുള്ളവരോടുള്ള ബഹുമാനക്കുറവും ഉണ്ടാകരുത്. തോളോട് തോൾ ചേർന്ന് നിൽക്കുന്നതിനും, ആക്കം കൂട്ടുന്നതിനും, രാമരാജ്യത്താൽ പ്രചോദിതമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള നിമിഷമാണിതെന്ന് ശ്രീ മോദി ആദരവോടെ പറഞ്ഞു. സ്വാർത്ഥതാൽപ്പര്യത്തേക്കാൾ ദേശീയതാൽപ്പര്യം ഉന്നതമായിരിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം ഉപസംഹരിച്ചു, എല്ലാവർക്കും വീണ്ടും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി.ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയംസേവക് സംഘ്-ൻ്റെ സർസംഘചാലക് ഡോ. മോഹൻ ഭഗവത്, മറ്റ് പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനത്തിലാണ് പരിപാടി നടക്കുന്നത്,അതായത്, ദിവ്യമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന ദിവസമായ ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹ പഞ്ചമി ദിനത്തോടനുബന്ധിച്ചാണിത്. പതിനേഴാം നൂറ്റാണ്ടിൽ തുടർച്ചയായി 48 മണിക്കൂർ അയോധ്യയിൽ ധ്യാനിച്ച ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനവും ഈ തീയതിയിലാണ്. ദിവസത്തിന്റെ ആത്മീയ പ്രാധാന്യം ഇത് കൂടുതൽ വർദ്ധിപ്പിക്കുന്നു.

 

പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള  
മട്ടത്രികോണാകൃതിയിലുള്ള പതാകയിൽ ഭഗവാൻ ശ്രീരാമന്റെ തിളക്കവും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രകാശമാനമായ സൂര്യന്റെ ചിത്രം ഉണ്ട്, അതിൽ കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം 'ഓം' ആലേഖനം ചെയ്തിട്ടുണ്ട്. രാമരാജ്യത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന, വിശുദ്ധമായ കാവി പതാക അന്തസ്സിന്റെയും ഐക്യത്തിന്റെയും സാംസ്കാരിക തുടർച്ചയുടെയും സന്ദേശം നൽകും.

പരമ്പരാഗത ഉത്തരേന്ത്യൻ നഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഒരു ശിഖരത്തിന് മുകളിലായിരിക്കും പതാക ഉയരുക, അതേസമയം ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ പാരമ്പര്യത്തിൽ രൂപകൽപ്പന ചെയ്ത ക്ഷേത്രത്തിന് ചുറ്റും നിർമ്മിച്ച 800 മീറ്റർ ഉയരമുള്ള പാർക്കോട്ട, ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ വൈവിധ്യത്തെ പ്രദർശിപ്പിക്കുന്നു.

ഈ ക്ഷേത്രസമുച്ചയത്തിൽ, പ്രധാന ക്ഷേത്രത്തിന്റെ പുറംമതിലുകളിൽ വാൽമീകി രാമായണത്തെ അടിസ്ഥാനമാക്കി ഭഗവാൻ ശ്രീരാമന്റെ ജീവിതം ആസ്പദമാക്കിയ 87 കല്ലിൽ കൊത്തിയെടുത്ത ചിത്രീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. കൂടാതെ, മതിൽക്കെട്ടിനോട് ചേർന്ന് ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള 79 വെങ്കലത്തിൽ വാർത്തെടുത്ത ചിത്രീകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ ഘടകങ്ങൾ ഒരുമിച്ച്, എല്ലാ സന്ദർശകർക്കും ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ചും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ആഴത്തിലുള്ള അറിവ് നൽകുന്ന അർത്ഥവത്തായതും വിദ്യാഭ്യാസപരവുമായ ഒരനുഭവം പ്രദാനം ചെയ്യുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on Jan Aushadhi Diwas 2026
March 07, 2026
PM highlights transformative impact of Pradhan Mantri Bhartiya Janaushadhi Pariyojana

On the occasion of Jan Aushadhi Diwas 2026, the Prime Minister, Shri Narendra Modi extended his greetings to all those who have been positively impacted by the Pradhan Mantri Bhartiya Janaushadhi Pariyojana. Shri Modi said that this initiative reflects our commitment to ensuring that every citizen has access to quality medicines at affordable prices. Through Jan Aushadhi Kendras, countless families are saving on healthcare expenses and receiving proper treatment, Shri Modi added.

The Prime Minister also shared a glimpse of the transformative impact of the Pradhan Mantri Bhartiya Janaushadhi Pariyojana.

The Prime Minister wrote on X;

“On #JanAushadhiDiwas2026, my best wishes to all those who have been positively impacted by the Pradhan Mantri Bhartiya Janaushadhi Pariyojana. This initiative reflects our commitment to ensuring that every citizen has access to quality medicines at affordable prices. Through Jan Aushadhi Kendras, countless families are saving on healthcare expenses and receiving proper treatment.” 

“A glimpse of the transformative impact of Pradhan Mantri Bhartiya Janaushadhi Pariyojana.

#JanAushadhiDiwas2026”