വികസിത ഇന്ത്യയുടെ നയങ്ങളെയും ദിശയെയും കർത്തവ്യ ഭവൻ നയിക്കും: പ്രധാനമന്ത്രി
രാഷ്ട്രത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയത്തെ കർത്തവ്യ ഭവൻ ഉൾക്കൊള്ളുന്നു: പ്രധാനമന്ത്രി
എല്ലാ മേഖലകളിലും പുരോഗതി എത്തുന്ന ഒരു സമഗ്ര ദർശനത്തിലൂടെയാണ് ഇന്ത്യ രൂപപ്പെടുന്നത്: പ്രധാനമന്ത്രി
കഴിഞ്ഞ 11 വർഷത്തിനിടയിൽ, സുതാര്യവും പ്രതികരണശേഷിയുള്ളതും പൗരകേന്ദ്രീകൃതവുമായ ഒരു ഭരണ മാതൃക ഇന്ത്യ നിർമ്മിച്ചു: പ്രധാനമന്ത്രി
നമുക്ക് ഒരുമിച്ച് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാം, മെയ്ക്ക് ഇൻ ഇന്ത്യയുടെയും ആത്മനിർഭർ ഭാരതിന്റെയും വിജയഗാഥ രചിക്കാം: പ്രധാനമന്ത്രി

ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്‌, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെ‌ടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാതലായ ആത്മാവിനെ പ്രതിധ്വനിപ്പിക്കുന്നവയാണ് കർത്തവ്യപഥും, കർത്തവ്യ ഭവനും എന്ന് ആഴത്തിൽ ആലോചിച്ച ശേഷമാണ് കെട്ടിടത്തിന് 'കർത്തവ്യ ഭവൻ' എന്ന് പേരിട്ടതെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട്, ലാഭനഷ്ട ചിന്തകൾക്ക് മുകളിൽ നിന്ന് ഉയർന്നുവന്ന് കടമയുടെ മനോഭാവത്തിൽ മാത്രം പ്രവർത്തിക്കണമെന്ന ശ്രീകൃഷ്ണ ഭഗവാന്റെ പ്രബോധനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ,'കർത്തവ്യം' എന്ന വാക്ക് ഉത്തരവാദിത്തത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇന്ത്യയുടെ പ്രവർത്തനാധിഷ്ഠിത തത്ത്വചിന്തയുടെ സത്ത ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കർത്തവ്യത്തിന്റെ യഥാർത്ഥ അർത്ഥത്തെ പ്രതിനിധീകരിക്കുന്ന, സ്വത്വത്തിനപ്പുറത്തേക്ക് പോകുന്ന ഒരു വീക്ഷണകോണാണ് കൂട്ടായ്‌മയെ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കർത്തവ്യ എന്നത് ഒരു കെട്ടിടത്തിന്റെ മാത്രം പേരല്ലെന്ന് പരാമർശിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പുണ്യസ്ഥലമാണിതെന്ന് എടുത്തുപറഞ്ഞു. "കർത്തവ്യം തുടക്കവും വിധിയുമാണ്, കാരുണ്യവും ഉത്സാഹവും കൊണ്ട് ബന്ധിതമാണ്, കർത്തവ്യം പ്രവർത്തനത്തിന്റെ നൂലാണ്, അത് സ്വപ്നങ്ങളുടെ കൂട്ടുകാരനാണ്, ദൃഢനിശ്ചയങ്ങളുടെ പ്രതീക്ഷയാണ്, പരിശ്രമത്തിന്റെ പരകോടിയുമാണ്", ശ്രീ മോദി പറഞ്ഞു. ഓരോ ജീവിതത്തിലും വിളക്ക് കൊളുത്തുന്ന ഇച്ഛാശക്തിയാണ് കർത്തവ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു, കോടിക്കണക്കിന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അടിത്തറയാണ് കർത്തവ്യമെന്ന് അടിവരയിട്ടു. ഭാരത മാതാവിൻ്റെ ജീവശക്തിയുടെ വാഹകനാണ് കർത്തവ്യമെന്നും 'നഗരിക് ദേവോ ഭവ' എന്ന മന്ത്രത്തിന്റെ ജപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രത്തോടുള്ള സമർപ്പണത്തോടെ ചെയ്യുന്ന ഓരോ പ്രവൃത്തിയും കർത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഭരണസംവിധാനം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നതെന്ന് എടുത്തുകാണിച്ച പ്രധാനമന്ത്രി, മതിയായ സ്ഥലമോ വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ഈ പഴയ കെട്ടിടങ്ങളിലെ മോശം തൊഴിൽ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയം പോലുള്ള ഒരു പ്രധാന മന്ത്രാലയം ഏകദേശം 100 വർഷമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒരൊറ്റ കെട്ടിടത്തിൽ നിന്ന് എങ്ങനെ പ്രവർത്തിച്ചുവെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഡൽഹിയിലുടനീളമുള്ള 50 വ്യത്യസ്ത സ്ഥലങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ മന്ത്രാലയങ്ങളിൽ പലതും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. വാടക ചെലവുകൾക്കായി മാത്രം വാർഷിക ചെലവ് അതിശയിപ്പിക്കുന്നതാണ് - ഇത് 1,500 കോടി രൂപയോളം വരുന്നതായി അദ്ദേഹം അടിവരയിട്ടു. ഇത്രയും വലിയ തുക ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകളുടെ വാടകയ്‌ക്കായി മാത്രം ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, മറ്റൊരു വെല്ലുവിളി കൂടി അദ്ദേഹം ഊന്നിപ്പറഞ്ഞു: ജീവനക്കാരുടെ നീക്കവുമായി ബന്ധപ്പെട്ട് ഈ വികേന്ദ്രീകരണം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ. മന്ത്രാലയങ്ങൾക്കിടയിൽ പ്രതിദിനം 8,000 മുതൽ 10,000 വരെ ജീവനക്കാർ സഞ്ചരിക്കുന്നതായും ഇത് നൂറുകണക്കിന് വാഹനങ്ങളുടെ ചലനത്തിനും ഉയർന്ന ചെലവ് സൃഷ്ടിക്കുന്നതിനും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തത്ഫലമായുണ്ടാകുന്ന സമയനഷ്ടം ഭരണപരമായ കാര്യക്ഷമതയെ നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പുതിയ നൂറ്റാണ്ടിലെ ആധുനിക കെട്ടിടങ്ങൾ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, സാങ്കേതികവിദ്യ, സുരക്ഷ, സൗകര്യം എന്നിവയുടെ കാര്യത്തിൽ മാതൃകാപരമായ കെട്ടിടങ്ങളുടെ ആവശ്യകതയ്ക്ക് അടിവരയിട്ടു. ജീവനക്കാർക്ക് സുഖകരമായ അന്തരീക്ഷം സാധ്യമാക്കാനും, വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാനും, സേവനങ്ങൾ സുഗമമായി വിതരണം ചെയ്യാനും ഇത്തരം കെട്ടിടങ്ങൾ സഹായിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രമായ കാഴ്ചപ്പാടോടെയാണ് കർത്തവ്യ ഭവൻ പോലുള്ള വലിയ കെട്ടിടങ്ങൾ കർത്തവ്യ പഥിന്  ചുറ്റും നിർമ്മിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആദ്യത്തെ കർത്തവ്യ ഭവൻ പൂർത്തിയായെങ്കിലും മറ്റ് നിരവധി കർത്തവ്യ ഭവനങ്ങളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ ഓഫീസുകൾ പുതിയ സമുച്ചയങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽ, മെച്ചപ്പെട്ട പ്രവർത്തന അന്തരീക്ഷവും ആവശ്യമായ സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും ജീവനക്കാർക്ക് പ്രയോജനപ്പെടുമെന്നും ഇത് അവരുടെ മൊത്തത്തിലുള്ള പ്രവർത്തന ഉത്പ്പാദനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചിതറിക്കിടക്കുന്ന മന്ത്രാലയ ഓഫീസുകളുടെ വാടകയ്ക്ക് നിലവിൽ ചെലവഴിക്കുന്ന 1,500 കോടി രൂപയും സർക്കാർ ലാഭിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

"പുതിയ പ്രതിരോധ സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള മഹത്തായ കർത്തവ്യ ഭവനും മറ്റ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും ഇന്ത്യയുടെ വേഗതയുടെ തെളിവ് മാത്രമല്ല, ആഗോള കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ്", പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്യുന്ന ദർശനം രാജ്യത്തിനകത്തും സ്വീകരിക്കപ്പെടുന്നുണ്ടെന്നും ഇത് അതിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. മിഷൻ ലൈഫ്, 'ഒരു ഭൂമി, ഒരു സൂര്യൻ, ഒരു ഗ്രിഡ്' സംരംഭം തുടങ്ങിയ ഇന്ത്യയുടെ ആഗോള സംഭാവനകളെ എടുത്തുകാണിച്ച ശ്രീ മോദി, ഈ ആശയങ്ങൾ മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വഹിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. കർത്തവ്യ ഭവൻ  പോലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ജനപക്ഷ മനോഭാവവും ഭൗമാനുകൂല ഘടനയും ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർത്തവ്യ ഭവൻ്റെ  മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ത്യയിലുടനീളം ഹരിത കെട്ടിടങ്ങൾ വ്യാപിക്കുമെന്ന ദർശനത്തോടൊപ്പം വിപുലമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും കെട്ടിടത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

 

സമഗ്രമായ കാഴ്ചപ്പാടോടെയാണ് സർക്കാർ രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിച്ച പ്രധാനമന്ത്രി, ഇന്ന് രാജ്യത്തിന്റെ ഒരു ഭാഗവും വികസന പ്രവാഹത്താൽ സ്പർശിക്കപ്പെടാതെ പോകുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന് ഡൽഹി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, രാജ്യത്തുടനീളം 30,000-ത്തിലധികം പഞ്ചായത്ത് ഭവനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർത്തവ്യ ഭവൻ പോലുള്ള നാഴികക്കല്ലായ കെട്ടിടങ്ങൾക്കൊപ്പം, ദരിദ്രർക്കായി നാല് കോടിയിലധികം അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ദേശീയ യുദ്ധ സ്മാരകവും പോലീസ് സ്മാരകവും സ്ഥാപിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളം 300-ലധികം പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഭാരത് മണ്ഡപം വന്നുവെന്നും, രാജ്യവ്യാപകമായി 1,300-ലധികം അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഏകദേശം 90 പുതിയ വിമാനത്താവളങ്ങൾ നിർമിച്ചതിലൂടെ വ്യക്തമാകുന്നതുപോലെ, യശോഭൂമിയുടെ മഹത്വം പരിവർത്തനത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവകാശങ്ങളും കടമകളും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കടമകളുടെ പൂർത്തീകരണം അവകാശങ്ങളുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നുവെന്നുമുള്ള മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ അനുസ്മരിച്ചുകൊണ്ട്, പൗരന്മാരിൽ നിന്ന് കടമകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സർക്കാരും അതിന്റെ ഉത്തരവാദിത്തങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന്  ശ്രീ മോദി പറഞ്ഞു. ഒരു സർക്കാർ ആത്മാർത്ഥമായി കടമകൾ നിറവേറ്റുമ്പോൾ, അത് ഭരണത്തിൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകം രാജ്യത്ത് സദ്ഭരണത്തിന്റെ ഒരു ദശകമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. പരിഷ്കാരങ്ങളുടെ നദീതടത്തിൽ നിന്നാണ് സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പ്രവാഹം ഉടലെടുക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു, പരിഷ്കാരങ്ങളെ സ്ഥിരവും സമയബന്ധിതവുമായ പ്രക്രിയയായി വിശേഷിപ്പിച്ചു, ഇന്ത്യ തുടർച്ചയായി പ്രധാന പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയുടെ പരിഷ്കാരങ്ങൾ സ്ഥിരതയുള്ളത് മാത്രമല്ല, ചലനാത്മകവും ദർശനാത്മകവുമാണ്", ഗവൺമെന്റും പൗരന്മാരും തമ്മിലുള്ള  ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനും, പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുന്നതിനും, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും, ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ നിരന്തരമായ ശ്രമങ്ങളെ ശ്രീ മോദി എടുത്തുപറഞ്ഞു. ഈ മേഖലകളിൽ രാജ്യം തുടർച്ചയായി നവീകരണം നടത്തിവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "കഴിഞ്ഞ 11 വർഷമായി, സുതാര്യവും, സംവേദനക്ഷമതയുള്ളതും, പൗരകേന്ദ്രീകൃതവുമായ ഒരു ഭരണ മാതൃക ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്", പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

താൻ സന്ദർശിക്കുന്ന എല്ലാ രാജ്യങ്ങളിലും, ജൻ ധൻ, ആധാർ, മൊബൈൽ എന്നീ JAM ത്രിത്വം ആഗോളതലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നുവെന്ന് എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയിലെ ​ഗവൺമെന്റ് പദ്ധതികളുടെ വിതരണം സുതാര്യവും ചോർച്ച രഹിതവുമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റേഷൻ കാർഡുകൾ, ഗ്യാസ് സബ്‌സിഡികൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയ പദ്ധതികളിൽ മുൻപ് ഏകദേശം 10 കോടി ഗുണഭോക്താക്കളുടെ അസ്തിത്വം പരിശോധിക്കാൻ കഴിയാത്തവയായിരുന്നെന്നും അവരിൽ പലരും ജനിച്ചിട്ടുപോലുമില്ലാ‌യിരുന്നെന്നും അറിയുമ്പോൾ ആളുകൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ​ഗവൺമെന്റുകൾ ഈ വ്യാജ ഗുണഭോക്താക്കളുടെ പേരുകളിൽ ഫണ്ട് കൈമാറ്റം ചെയ്തുവെന്നും അതിന്റെ ഫലമായി ഫണ്ടുകൾ നിയമവിരുദ്ധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ടതായും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, നിലവിലെ ​ഗവൺമെന്റിന്റെ കീഴിൽ 10 കോടി വ്യാജ പേരുകളും ഗുണഭോക്തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിച്ചു. ഈ നടപടി രാജ്യത്തിന്റെ ₹4.3 ലക്ഷം കോടിയിലധികം തെറ്റായ കൈകളിലേക്ക് പോകുന്നത് ഒഴിവാക്കിയതായും ഈ ഗണ്യമായ തുക ഇപ്പോൾ വികസന സംരംഭങ്ങളിലേക്ക് മാറ്റുന്നതായും സൂചിപ്പിക്കുന്ന ഏറ്റവും പുതിയ കണക്ക് അദ്ദേഹം പങ്കുവെച്ചു. യഥാർത്ഥ ഗുണഭോക്താക്കൾ സംതൃപ്തരാണെന്നും ദേശീയ വിഭവങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

 

അഴിമതിക്കും ചോർച്ചകൾക്കും പുറമേ, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൗരന്മാർക്ക് വളരെക്കാലമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഗവൺമെന്റ് തീരുമാനങ്ങൾ എടുക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇത് പരിഹരിക്കുന്നതിനായി, പതിറ്റാണ്ടുകളായി ഭരണത്തെ തടസ്സപ്പെടുത്തിയ, കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളായ 1,500-ലധികം നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അടിസ്ഥാന സംരംഭങ്ങൾക്ക് പോലും വ്യക്തികൾ മുമ്പ് നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, നിരവധി വ്യവസ്ഥകൾ ഗണ്യമായ വെല്ലുവിളികൾ ഉയർത്തിയിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ അത്തരം 40,000-ത്തിലധികം വ്യവസ്ഥകൾ ഇല്ലാതാക്കിയിട്ടുണ്ടെന്നും ഇത്തരം യുക്തിസഹമാക്കൽ സ്ഥിരമായ വേഗതയിൽ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. മുമ്പ്, വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഉടനീളം ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാവുന്നതിലുമധികമാ‌യിരുന്നത് കാലതാമസത്തിനും തടസ്സങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. പ്രവർത്തനം സുഗമമാക്കുന്നതിന്, നിരവധി വകുപ്പുകൾ സംയോജിപ്പിക്കുകയും, ഇരട്ടിക്കൽ ഇല്ലാതാക്കുകയും, ആവശ്യാനുസരണം, മന്ത്രാലയങ്ങൾ ലയിപ്പിക്കുകയോ പുതുതായി സൃഷ്ടിക്കുകയോ ചെയ്യുകയും ചെയ്തു. ജലസുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ജലശക്തി മന്ത്രാലയം, സഹകരണ പ്രസ്ഥാനത്തെ ശാക്തീകരിക്കുന്നതിനായി രൂപീകരിച്ച സഹകരണ മന്ത്രാലയം, മേഖലയ്ക്ക് മുൻഗണന നൽകുന്നതിനായി രൂപം കൊ‌ടുത്ത മത്സ്യബന്ധന മന്ത്രാലയം, യുവജന ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രൂപം നൽകിയ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെ രൂപീകരണം എന്നിവ ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പരിഷ്കാരങ്ങൾ ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും പൊതു സേവനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

​ഗവൺമെന്റിന്റെ പ്രവർത്തന സംസ്കാരം നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, മിഷൻ കർമ്മയോഗി, ഐ-ഗോട്ട് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സംരംഭങ്ങൾ ​ഗവൺമെന്റ് ജീവനക്കാരെ സാങ്കേതികവും പ്രൊഫഷണൽ പരിശീലനവും നൽകി ശാക്തീകരിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ഇ-ഓഫീസ്, ഫയൽ ട്രാക്കിംഗ്, ഡിജിറ്റൽ അംഗീകാരങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഭരണ പ്രക്രിയകളിൽ വിപ്ലവം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവ ഭരണനിർവഹണം വേഗത്തിലാക്കുകമാത്രമല്ല, പൂർണ്ണമായും തിരിച്ചറി‌യാനാകുന്നതും ഉത്തരവാദിത്തമുള്ളതുമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് ഒരു പുതിയ ഉത്സാഹത്തിന് പ്രചോദനം നൽകുകയും വ്യക്തികളുടെ ഊർജ്ജം ഗണ്യമായി ഉയർത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, പുതിയ കെട്ടിടത്തിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ അതേ വീര്യത്തോടെയും സമർപ്പണത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. ഓരോ വ്യക്തിയും സ്ഥാനം പരിഗണിക്കാതെ തന്നെ അവരുടെ കാലാവധി യഥാർത്ഥത്തിൽ അവിസ്മരണീയമാക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഒരാൾ ഇവിടെ നിന്ന് പുറത്തുപോകുന്നത് രാഷ്ട്രസേവനത്തിൽ നൂറു ശതമാനം സംഭാവന നൽകിയതിലുള്ള അഭിമാനത്തോടെയായിരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

ഫയലുകളോടും രേഖകളോടും ഉള്ള കാഴ്ചപ്പാട് മാറ്റേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ട്, ഒരു ഫയൽ, പരാതി അല്ലെങ്കിൽ അപേക്ഷ ഒരു പതിവ് ശീലം പോലെ തോന്നാമെങ്കിലും, ഏതോ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ കടലാസ് കഷണം അവരുടെ ആഴമേറിയ പ്രതീക്ഷയെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ഒരു ഫയൽ എണ്ണമറ്റ വ്യക്തികളുടെ ജീവിതവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കാം. ഒരു ലക്ഷം പൗരന്മാരെ ബാധിക്കുന്ന ഒരു ഫയൽ ഒരു ദിവസമെങ്കിലും വൈകിയാൽ, അത് ഒരു ലക്ഷം മനുഷ്യദിനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗകര്യത്തിനോ പതിവ് ചിന്തയ്‌ക്കോ അപ്പുറം സേവനം ചെയ്യാനുള്ള അപാരമായ അവസരം തിരിച്ചറിഞ്ഞുകൊണ്ട്, ഈ മനോഭാവത്തോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങളെ സമീപിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഒരു പുതിയ ആശയം സൃഷ്ടിക്കുന്നത് പരിവർത്തനാത്മകമായ മാറ്റത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വികസന സ്വപ്നങ്ങൾ ഉത്തരവാദിത്തത്തിന്റെ ഗർഭപാത്രത്തിലാണ് വളർത്തിയെടുക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, കടമയുടെ മനോഭാവത്തോടെ രാഷ്ട്രനിർമ്മാണത്തിൽ ആഴത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കാൻ അദ്ദേഹം എല്ലാ പൊതുപ്രവർത്തകരോടും ആഹ്വാനം ചെയ്തു.

വിമർശനത്തിനുള്ള സമയമല്ലായിരിക്കാം ഇതെങ്കിലും, തീർച്ചയായും ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അതേ കാലയളവിൽ സ്വാതന്ത്ര്യം നേടിയ നിരവധി രാജ്യങ്ങൾ അതിവേഗം മുന്നേറിയിട്ടുണ്ടെന്നും, അതേസമയം വിവിധ ചരിത്രപരമായ വെല്ലുവിളികൾ കാരണം ഇന്ത്യയുടെ പുരോഗതി താരതമ്യേന മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികൾ ഭാവി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. മുൻകാല ശ്രമങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, പഴയ കെട്ടിടങ്ങളുടെ മതിലുകൾക്കുള്ളിൽ, പ്രധാനപ്പെട്ട തീരുമാനങ്ങളും നയങ്ങളും എടുത്തതിനാലാണ് 25 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ, ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുകയും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ദൗത്യമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ സംരംഭങ്ങളുടെ വിജയഗാഥകളിൽ സംഭാവന ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുന്നതിന് കൂട്ടായി പ്രവർത്തിക്കാൻ ശ്രീ മോദി എല്ലാ പങ്കാളികളോടും ആവശ്യപ്പെട്ടു. ടൂറിസത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഒരു ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുകയും ബ്രാൻഡുകളെക്കുറിച്ച് പരാമർശിക്കുമ്പോൾ, ലോകം ഇന്ത്യൻ സംരംഭങ്ങളിലേക്ക് നോട്ടം തിരിക്കുകയും, വിദ്യാഭ്യാസം തേടുമ്പോൾ, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഇന്ത്യയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കുന്ന വിധത്തിൽ ദേശീയ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ കഴിവുകൾ ശക്തിപ്പെടുത്തുക എന്നത് ഒരു പൊതു ലക്ഷ്യമായും വ്യക്തിപരമായ ദൗത്യമായും മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

വിജയിച്ച രാജ്യങ്ങൾ മുന്നോട്ട് പോകുമ്പോൾ, അവർ അവരുടെ ​ഗുണകരമായ പൈതൃകം ഉപേക്ഷിക്കുകയല്ല, മറിച്ച് അത് സംരക്ഷിക്കുകയാണെന്നു പറഞ്ഞ ശ്രീ മോദി, 'വികാസ് ഔർ വിരാസത്' എന്ന ദർശനത്തോടെയാണ് ഇന്ത്യ മുന്നേറുന്നതെന്ന് കൂട്ടിച്ചേർത്തു. പുതിയ കർത്തവ്യ ഭവനങ്ങളുടെ ഉദ്ഘാടനത്തിനു ശേഷം, ചരിത്രപ്രസിദ്ധമായ നോർത്ത്, സൗത്ത് ബ്ലോക്കുകൾ ഇപ്പോൾ ഇന്ത്യയുടെ സജീവ പാരമ്പര്യത്തിന്റെ ഭാഗമായി രൂപാന്തരപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ഐതിഹാസിക കെട്ടിടങ്ങളെ "യുഗേ യുഗീൻ ഭാരത് സംഗ്രഹാലയ" എന്ന പേരിൽ പൊതു മ്യൂസിയങ്ങളാക്കി മാറ്റും, ഇത് ഓരോ പൗരനും ഇന്ത്യയുടെ സമ്പന്നമായ നാഗരിക യാത്രയ്ക്ക് സാക്ഷ്യം വഹിക്കാനും അനുഭവിക്കാനും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കർത്തവ്യ ഭവനിലേക്ക് ആളുകൾ പ്രവേശിക്കുമ്പോൾ, ഈ ഇടങ്ങളിൽ ഉൾക്കൊള്ളുന്ന പ്രചോദനവും പൈതൃകവും അവർക്കൊപ്പം കൊണ്ടുപോകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. കർത്തവ്യ ഭവന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം ഇന്ത്യയിലെ പൗരന്മാർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു.

കേന്ദ്ര മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഇന്ത്യാ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തു.

ആധുനികവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമായ ഭരണം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തോടുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധതയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന കർത്തവ്യ ഭവൻ - 03, സെൻട്രൽ വിസ്റ്റയുടെ വിശാലമായ പരിവർത്തനത്തിന്റെ ഭാഗമാണ്. ഭരണ പ്രക്രിയകൾ സുഗമമാക്കുന്നതിനും ചടുലമായ ഭരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്ന നിരവധി വരാനിരിക്കുന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ ആദ്യത്തേതാണ് ഇത്.

ഗവൺമെന്റിന്റെ വിശാലമായ ഭരണ പരിഷ്കരണ അജണ്ട ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മന്ത്രാലയങ്ങളെ ഒന്നിച്ച് സ്ഥാപിക്കുന്നതിലൂടെയും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ സ്വീകരിക്കുന്നതിലൂടെയും, ഈ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് അന്തർ-മന്ത്രാലയ ഏകോപനം മെച്ചപ്പെടുത്തുകയും നയ നിർവ്വഹണം ത്വരിതപ്പെടുത്തുകയും പ്രതികരണശേഷിയുള്ള ഒരു ഭരണ ആവാസവ്യവസ്ഥ വളർത്തിയെടുക്കുകയും ചെയ്യും.

 

നിലവിൽ, 1950 നും 1970 നും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമ്മാൺ ഭവൻ തുടങ്ങിയ പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പല പ്രധാന മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നത്, അവ ഇപ്പോൾ ഘടനാപരമായി കാലഹരണപ്പെട്ടതും കാര്യക്ഷമമല്ലാത്തതുമാണ്. പുതിയ സൗകര്യങ്ങൾ അറ്റകുറ്റപ്പണികളുടെയും പരിപാലനത്തിന്റെയും ചെലവ് കുറയ്ക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സേവന വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും.

ഡൽഹിയിൽ നിലവിൽ ചിതറിക്കിടക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവന്ന് കാര്യക്ഷമത, നവീകരണം, സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിനാണ് കർത്തവ്യ ഭവൻ - 03 രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബേസ്മെന്റുകളിലും ഏഴ് നിലകളിലുമായി (ഗ്രൗണ്ട് + 6 നിലകൾ) ഏകദേശം 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു അത്യാധുനിക ഓഫീസ് സമുച്ചയമായിരിക്കും ഇത്. ആഭ്യന്തര, വിദേശകാര്യ, ഗ്രാമവികസനം, എംഎസ്എംഇ, ഡിഒപിടി, പെട്രോളിയം & പ്രകൃതി വാതകം എന്നീ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ (പിഎസ്എ) ഓഫീസുകളും ഇതിൽ ഉണ്ടായിരിക്കും.

വിവര സാങ്കേതിക - സജ്ജവും സുരക്ഷിതവുമായ തൊഴിലി‌ടങ്ങൾ, ഐഡി കാർഡ് അധിഷ്ഠിത ആക്‌സസ് നിയന്ത്രണങ്ങൾ, സംയോജിത ഇലക്ട്രോണിക് നിരീക്ഷണം, കേന്ദ്രീകൃത കമാൻഡ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ആധുനിക ഭരണ നിർവഹണ അ‌ടിസ്ഥാന സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. ഇരുഭാ​ഗവും മിനുസമേറിയ മുൻവശം -  റൂഫ്‌ടോപ്പ് സോളാർ, സോളാർ വാട്ടർ ഹീറ്റിംഗ്, അഡ്വാൻസ്ഡ് HVAC (താപനം, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്) സംവിധാനങ്ങൾ, മഴവെള്ള സംഭരണം എന്നിവയുള്ള GRIHA-4 റേറ്റിംഗ് ലക്ഷ്യമിട്ട് ഇത് സുസ്ഥിരതയും ഉറപ്പാക്കും. സീറോ-ഡിസ്ചാർജ് മാലിന്യ സംസ്കരണം, ഇൻ-ഹൗസ് ഖരമാലിന്യ സംസ്കരണം, ഇ-വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ, പുനരുപയോഗിക്കാവുന്ന നിർമ്മാണ വസ്തുക്കളുടെ വ്യാപകമായ ഉപയോഗം എന്നിവയിലൂടെ പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സൗകര്യം.

 

മലിനജലം പുറംതള്ളാത്ത കെട്ടിട സമുച്ചയം എന്ന നിലയിൽ, കർത്തവ്യ ഭവൻ മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതിലൂടെ ജല ആവശ്യങ്ങളുടെ ഒരു പ്രധാന ഭാഗം നിറവേറ്റുന്നു. കെട്ടിടത്തിൽ കൊത്തുപണികളിലും പേവിംഗ് ബ്ലോക്കുകളിലും പുനരുപയോഗിക്കാവുന്ന നിർമ്മാണ, പൊളിക്കൽ മാലിന്യങ്ങൾ ഉപയോഗിക്കുന്നു, മേൽമണ്ണിന്റെ ഉപയോഗവും ഘടനാപരമായ ഭാരവും കുറയ്ക്കുന്നതിന് ഭാരം കുറഞ്ഞ ഉണങ്ങിയ പാർട്ടീഷനുകളും കൂടാതെ ഒരു ഇൻ-ഹൗസ് ഖരമാലിന്യ സംസ്കരണ സംവിധാനവും ഉണ്ട്.

30% കുറവ് ഊർജ്ജം ഉപയോഗിക്കുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടം തണുപ്പിക്കുന്നതിനും പുറത്തെ ശബ്ദം കുറയ്ക്കുന്നതിനും പ്രത്യേക ഗ്ലാസ് ജനാലകൾ ഇതിലുണ്ട്. ഊർജ്ജ സംരക്ഷണ എൽഇഡി ലൈറ്റുകൾ, ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുന്ന സെൻസറുകൾ, വൈദ്യുതി ലാഭിക്കുന്ന സ്മാർട്ട് ലിഫ്റ്റുകൾ, വൈദ്യുതി ഉപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള നൂതന സംവിധാനം എന്നിവയെല്ലാം ഊർജ്ജം ലാഭിക്കാൻ സഹായിക്കും. കർത്തവ്യ ഭവൻ - 03 ന്റെ മേൽക്കൂരയിലെ സോളാർ പാനലുകൾ എല്ലാ വർഷവും 5.34 ലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉത്പാദിപ്പിക്കും. സോളാർ വാട്ടർ ഹീറ്ററുകൾ ദൈനംദിന ചൂടുവെള്ള ആവശ്യത്തിന്റെ നാലിലൊന്ന് ഭാഗം നിറവേറ്റുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകളും ഇവിടെയുണ്ട്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
A big deal: The India-EU partnership will open up new opportunities

Media Coverage

A big deal: The India-EU partnership will open up new opportunities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi interacts with Energy Sector CEOs
January 28, 2026
CEOs express strong confidence in India’s growth trajectory
CEOs express keen interest in expanding their business presence in India
PM says India will play decisive role in the global energy demand-supply balance
PM highlights investment potential of around USD 100 billion in exploration and production, citing investor-friendly policy reforms introduced by the government
PM calls for innovation, collaboration, and deeper partnerships, across the entire energy value chain

Prime Minister Shri Narendra Modi interacted with CEOs of the global energy sector as part of the ongoing India Energy Week (IEW) 2026, at his residence at Lok Kalyan Marg earlier today.

During the interaction, the CEOs expressed strong confidence in India’s growth trajectory. They conveyed their keen interest in expanding and deepening their business presence in India, citing policy stability, reform momentum, and long-term demand visibility.

Welcoming the CEOs, Prime Minister said that these roundtables have emerged as a key platform for industry-government alignment. He emphasized that direct feedback from global industry leaders helps refine policy frameworks, address sectoral challenges more effectively, and strengthen India’s position as an attractive investment destination.

Highlighting India’s robust economic momentum, Prime Minister stated that India is advancing rapidly towards becoming the world’s third-largest economy and will play a decisive role in the global energy demand-supply balance.

Prime Minister drew attention to significant investment opportunities in India’s energy sector. He highlighted an investment potential of around USD 100 billion in exploration and production, citing investor-friendly policy reforms introduced by the government. He also underscored the USD 30 billion opportunity in Compressed Bio-Gas (CBG). In addition, he outlined large-scale opportunities across the broader energy value chain, including gas-based economy, refinery–petrochemical integration, and maritime and shipbuilding.

Prime Minister observed that while the global energy landscape is marked by uncertainty, it also presents immense opportunity. He called for innovation, collaboration, and deeper partnerships, reiterating that India stands ready as a reliable and trusted partner across the entire energy value chain.

The high-level roundtable saw participation from 27 CEOs and senior corporate dignitaries representing leading global and Indian energy companies and institutions, including TotalEnergies, BP, Vitol, HD Hyundai, HD KSOE, Aker, LanzaTech, Vedanta, International Energy Forum (IEF), Excelerate, Wood Mackenzie, Trafigura, Staatsolie, Praj, ReNew, and MOL, among others. The interaction was also attended by Union Minister for Petroleum and Natural Gas, Shri Hardeep Singh Puri and the Minister of State for Petroleum and Natural Gas, Shri Suresh Gopi and senior officials of the Ministry.