പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കഴിഞ്ഞ ആഴ്ച യുവ സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയിരുന്ന പ്രധാനമന്ത്രി, ഈ പരിപാടിയുമായി ബന്ധപ്പെട്ടു രണ്ടാമത്തെ പ്രസംഗമാണ് ഇന്നു നടത്തിയത്.

മെയ്ക്ക് ഇന്‍ ഇന്ത്യ, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, ലോകോത്തര നിലവാരമുള്ള അടിസ്ഥാനസൗകര്യം, നാളത്തെ നഗരങ്ങള്‍, സാമ്പത്തിക മേഖല പരിഷ്‌കരിക്കല്‍, 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ തുടങ്ങിയ പദ്ധതികളെക്കുറിച്ചു സി.ഇ.ഒമാര്‍ പ്രധാനമന്ത്രിക്കു മുമ്പില്‍ അവതരണങ്ങള്‍ നടത്തി.

അവതരണങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന ആശയങ്ങളെയും പുതുമകളെയും പ്രശംസിച്ച പ്രധാനമന്ത്രി, വിലയേറിയ ആശയങ്ങള്‍ക്കും രാഷ്ട്രത്തിനുവേണ്ടി ഇതു തയ്യാറാക്കുന്നതിനായി സമയം ഉപയോഗപ്പെടുത്തിയതിനും സി.ഇ.ഒമാരോടു നന്ദി പറഞ്ഞു.

ഗവണ്‍മെന്റ് കൈക്കൊള്ളേണ്ട പ്രധാന തീരുമാനങ്ങള്‍ നിശ്ചയിക്കാന്‍ അധികാരമുള്ള വ്യക്തികള്‍ അവതരണങ്ങള്‍ കണ്ടിട്ടുണ്ടെന്നും അവതരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ നയരൂപീകരണത്തിനു തീര്‍ച്ചയായും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെ ഒരു പ്രധാന ഘടകമാണു ജനപങ്കാളിത്തമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സി.ഇ.ഒ. കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തുന്ന ഈ നീക്കത്തിനു പിന്നില്‍ ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സി.ഇ.ഒമാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ച അദ്ദേഹം, ഓരോ ഭാരതീയനും തങ്ങളുടെ തൊഴില്‍ തുടരുമ്പോള്‍ത്തന്നെ മഹാത്മാ ഗാന്ധി അവരെ സ്വാതന്ത്ര്യത്തിന്റെ പടയാളികളാക്കി മാറ്റിയെന്നും അതുവഴി സ്വാതന്ത്ര്യസമരത്തെ ബഹുജന മുന്നേറ്റമാക്കാന്‍ ഗാന്ധിജി ഏറെ സഹായം ചെയ്തുവെന്നും ഓര്‍മിപ്പിച്ചു.

ഇക്കാലത്ത് വികസനവും ബഹുജനപ്രസ്ഥാനമായിത്തീരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 2022 ആകുമ്പോഴേക്കും നാമെല്ലാം ഇന്ത്യക്കായി സംഭാവനകള്‍ അര്‍പ്പിക്കുന്നതിനു ചില ലക്ഷ്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള ആവേശം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ എനിക്കൊപ്പമുള്ള സംഘമാണെന്നും ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സി.ഇ.ഒമാരോടു പ്രധാനമന്ത്രി പറഞ്ഞു.

കൃഷിയിലെ മൂല്യവര്‍ധനയുടെ ഒരു ഉദാഹരണം ശ്രദ്ധയില്‍പ്പെടുത്തിയ അദ്ദേഹം, കാര്‍ഷിക വരുമാനം ഇരട്ടിപ്പിക്കുന്നതുപോലുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി ബഹുവിധ സമീപം ആവശ്യമാണെന്ന് ഓര്‍മിപ്പിച്ചു. ഭക്ഷ്യസംസ്‌കരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യത്തിലുള്ള കുറവാണു കാര്‍ഷികരംഗത്തു വന്‍ നഷ്ടം വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തുന്ന ഒട്ടേറെ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. വാതകവില പൊതുവായി സ്വരൂപിക്കല്‍, അധിക ഉല്‍പാദനത്തിനു പ്രതിഫലം നല്‍കല്‍ തുടങ്ങി യൂറിയ ലഭ്യതയും ഉല്‍പാദനവും ഉറപ്പിക്കാന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. ഇതുവഴി 20 ലക്ഷം ടണ്‍ യൂറിയ അധികമായി ഉല്‍പാദിപ്പിക്കപ്പെട്ടു. വേപ്പെണ്ണ തൂകുക വഴി യൂറിയ വ്യാപകമായി വകമാറ്റി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ സാധിച്ചു.

പണം കൈകാര്യം ചെയ്യുന്നതു കുറച്ചുകൊണ്ടുവരുന്ന സമൂഹമായി ഇന്ത്യയെ മാറ്റിയെടുക്കേണ്ട ആവശ്യകത ഗവണ്‍മെന്റിന് ഉണ്ടെന്നു പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ഈ ശ്രമത്തിന് ആക്കം പകരാന്‍ ഗവണ്‍മെന്റുമായി സഹകരിക്കണമെന്നു സി.ഇ.ഒമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആഘോഷങ്ങള്‍ പോലുള്ള അവസരങ്ങളില്‍ സമ്മാനം നല്‍കാനും മറ്റും ഖാദി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും അതു പാവങ്ങള്‍ക്കു വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും ദരിദ്രരെ ഒപ്പമെത്തിക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസി(ജെം)നെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് എത്രമാത്രം സഹായകമാണെന്നു വിശദീകരിച്ചു. ജെമ്മിലൂടെ ഇതുവരെ 1,000 കോടി രൂപ കൈകാര്യംചെയ്യപ്പെട്ടുവെന്നും ഇതുവരെ 28,000 വിതരണക്കാര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നവരായി ഇന്ത്യക്കാര്‍ മാറണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാവുന്നവരിലൂടെ പ്രചരിപ്പിക്കാന്‍ ഓരോരുത്തരും ഒട്ടുംവൈകാതെ ശ്രമം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മാലിന്യത്തില്‍നിന്നു സമ്പാദ്യം’ പദ്ധതിരംഗത്തെ സംരംഭകരെ ഉദാഹരിച്ചുകൊണ്ട് സ്വച്ഛ് ഭാരത്, ശുചിത്വമാര്‍ന്ന പരിസരം എന്നീ ലക്ഷ്യങ്ങളുടെ പ്രാപ്തിക്ക് ഈ പദ്ധതി സഹായകമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിത്തീരുന്ന ഉല്‍പന്നങ്ങളായിരിക്കണം സംരംഭകരുടെയും കച്ചവടക്കാരുടെയും ലക്ഷ്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒട്ടേറെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 27
January 27, 2026

India Rising: Historic EU Ties, Modern Infrastructure, and Empowered Citizens Mark PM Modi's Vision