ബഹുമാന്യരേ,

മൂന്നാമത് എഫ്ഐപിഐസി ഉച്ചകോടിയിലേക്കു നിങ്ങൾക്കെല്ലാവർക്കും ഊഷ്മളമായ സ്വാഗതം! പ്രധാനമന്ത്രി ജെയിംസ് മറാപ്പെ എന്നോടൊപ്പം ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. പോർട്ട് മോറെസ്ബിയിൽ നടക്കുന്ന ഉച്ചകോടിക്കായി നടത്തിയ എല്ലാ ക്രമീകരണങ്ങൾക്കും അദ്ദേഹത്തിനും സംഘത്തിനും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ബഹുമാന്യരേ,

ഏറെ നാളുകൾക്കു ശേഷമാണ് ഇത്തവണ നാം കണ്ടുമുട്ടുന്നത്. അതേസമയം, കോവിഡ് മഹാമാരിയുടെയും മറ്റു നിരവധി വെല്ലുവിളികളുടെയും പ്രയാസകരമായ കാലഘട്ടത്തിലൂടെയാണു ലോകം കടന്നുപോയത്. ഈ വെല്ലുവിളികളുടെ ആഘാതം ഏറ്റവുമധികം അനുഭവിച്ചത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളാണ്.

കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, പട്ടിണി, ദാരിദ്ര്യം, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികൾ എന്നിവ നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോൾ, പുതിയ പ്രശ്നങ്ങൾ ഉയർന്നുവരുന്നു. ഭക്ഷണം, ഇന്ധനം, രാസവളം, ഔഷധങ്ങൾ എന്നിവയുടെ വിതരണശൃംഖലയിൽ തടസങ്ങൾ ഉയർന്നുവരുന്നു.

വിശ്വസ്തരെന്നു നാം കരുതിയിരുന്നവർ, ആവശ്യമുള്ള സമയത്ത് നമ്മുടെ കൂടെ നിൽക്കുന്നില്ലെന്നു മനസിലാക്കാനായി. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ, ഒരു പഴയചൊല്ല് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്: "ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത്."

വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പസഫിക് ദ്വീപിലെ സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യക്കു നിൽക്കാനായതിൽ എനിക്കു സന്തോഷമുണ്ട്. വാക്സിനുകളാകട്ടെ, അവശ്യ മരുന്നുകളാകട്ടെ, ഗോതമ്പോ പഞ്ചസാരയോ ആകട്ടെ; അക്കാര്യങ്ങളിലെല്ലാം ഇന്ത്യ, അതിന്റെ കഴിവുകൾക്ക് അനുസൃതമായി എല്ലാ പങ്കാളിത്ത രാജ്യങ്ങളെയും സഹായിക്കുന്നു.

ബഹുമാന്യരേ,

ഞാൻ മുമ്പ് പറഞ്ഞതുപോലെ, എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ചെറിയ ദ്വീപ് രാഷ്ട്രങ്ങളല്ല. മറിച്ച്, വലിയ സമുദ്രരാജ്യങ്ങളാണ്. ഈ വിശാലമായ സമുദ്രമാണ് ഇന്ത്യയെ നിങ്ങളുമായി ബന്ധിപ്പിക്കുന്നത്. ഭാരതീയ ദർശനം ലോകത്തെ എപ്പോഴും ഒരു കുടുംബമായാണ് കണക്കാക്കുന്നത്.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി,' എന്ന ഈ വർഷത്തെ ജി-20 അധ്യക്ഷതയുടെ ആശയവും ഈ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ വർഷം, ജനുവരിയിൽ, ഞങ്ങൾ 'ഗ്ലോബൽ സൗത്തിന്റെ ശബ്ദം' ഉച്ചകോടി സംഘടിപ്പിച്ചു. അതിൽ നിങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുകയും അവരുടെ ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുകയാണ്. ജി-20 വേദിയിലൂടെ ഗ്ലോബൽ സൗത്തിന്റെ പ്രശ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഉത്തരവാദിത്വമായി ഇന്ത്യ കണക്കാക്കുന്നു.

ബഹുമാന്യരേ,

കഴിഞ്ഞ രണ്ടുദിവസങ്ങളിൽ, ജി-7 ഉച്ചകോടിയിലും ഞാൻ ഇതേ ശ്രമം നടത്തി. അവിടെ പസഫിക് ദ്വീപ് വേദിയെ പ്രതിനിധാനം ചെയ്ത മാർക്ക് ബ്രൗണിന് അത് സാക്ഷ്യപ്പെടുത്താനാകും.

ബഹുമാന്യരേ,

കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിൽ ഇന്ത്യ വലിയ ലക്ഷ്യങ്ങൾ നിശ്ചയിട്ടുണ്ട്. അവയ്ക്കായി ഞങ്ങൾക്ക് അതിവേഗം പ്രവർത്തിക്കാനാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

കഴിഞ്ഞ വർഷം, യുഎൻ സെക്രട്ടറി ജനറല‌ിനൊപ്പം ലൈഫ് ദൗത്യത്തിന് (പരിസ്ഥിതിക്കിണങ്ങുന്ന ജീവിതശൈലി) ഞാൻ തുടക്കംകുറിച്ചു. നിങ്ങളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം.

അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം (സിഡിആർഐ) തുടങ്ങിയവയ്ക്ക് ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്. നിങ്ങളിൽ ഭൂരിഭാഗവും ഇതിനകം സൗരസഖ്യത്തിന്റെ ഭാഗമാണെന്ന് ഞാൻ മനസിലാക്കുന്നു. സി‌ഡി‌ആർ‌ഐ പരിപാടികളും നിങ്ങൾക്ക് ഉപയോഗപ്രദമാകുമെന്നാണു ഞാൻ കരുതുന്നത്.  ഈ അവസരത്തിൽ, ഈ സംരംഭങ്ങളിൽ പങ്കുചേരാൻ ഞാൻ നിങ്ങളെയേവരെയും ക്ഷണിക്കുകയാണ്.

ബഹുമാന്യരേ,

ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം പോഷകാഹാരത്തിനും പരിസ്ഥിതിസംരക്ഷണത്തിനും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി യുഎൻ പ്രഖ്യാപിച്ചു. ഈ 'സൂപ്പർഫുഡി'ന് ഇന്ത്യ "ശ്രീ അന്ന" എന്ന പദവി നൽകിയിട്ടുണ്ട്.

കൃഷിക്ക് കുറച്ചുമാത്രം വെള്ളം ആവശ്യമുള്ള ഇവ പോഷകസമൃദ്ധവുമാണ്. നിങ്ങളുടെ രാജ്യങ്ങളിലും സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ചെറുധാന്യങ്ങൾക്കു കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ബഹുമാന്യരേ,

നിങ്ങളുടെ മുൻഗണനകളെ ഇന്ത്യ മാനിക്കുന്നു. നിങ്ങളുടെ വികസന പങ്കാളിയായതിൽ അഭിമാനിക്കുന്നു. മാനുഷിക സഹായമാകട്ടെ, നിങ്ങളുടെ വികസനമാകട്ടെ, ഏതിലും, നിങ്ങൾക്ക് ഇന്ത്യയെ വിശ്വസനീയ പങ്കാളിയായി കണക്കാക്കാം. ഞങ്ങളുടെ കാഴ്ചപ്പാട് മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

പലാവുവിലെ കൺവെൻഷൻ സെന്റർ; നൗറുവിലെ മാലിന്യസംസ്കരണ പദ്ധതി; ഫിജിയിൽ ചുഴലിക്കാറ്റ് ബാധിച്ച കർഷകർക്ക് വിത്തുകൾ; ഒപ്പം കിരിബാത്തിയിലെ സൗര പ്രകാശ പദ്ധതിയും. ഇവയെല്ലാം അതേ വികാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഞങ്ങളുടെ കഴിവുകളും അനുഭവങ്ങളും മടിയേതുമില്ലാതെ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ തയ്യാറാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യയോ ബഹിരാകാശ സാങ്കേതികവിദ്യയോ ആകട്ടെ; ആരോഗ്യസുരക്ഷയോ ഭക്ഷ്യസുരക്ഷയോ ആകട്ടെ; കാലാവസ്ഥാവ്യതിയാനമോ പരിസ്ഥിതിസംരക്ഷണമോ ആകട്ടെ; ഇവയിലെല്ലാം എല്ലാ വിധത്തിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

ബഹുമാന്യരേ,

ബഹുസ്വരതയിലുള്ള നിങ്ങളുടെ വിശ്വാസം ഞങ്ങൾ പങ്കിടുന്നു. ഞങ്ങൾ സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അഖണ്ഡതയെയും ഞങ്ങൾ മാനിക്കുന്നു.

ഗ്ലോബൽ സൗത്തിന്റെ ശബ്ദം യുഎൻ രക്ഷാസമിതിയിലും ശക്തമായി പ്രതിധ്വനിക്കണം. ഇതിനായി, അന്താരാഷ്ട്ര സ്ഥാപനങ്ങൾ പരിഷ്കരിക്കൽ നമ്മുടെ പൊതുവായ മുൻഗണനയായിരിക്കണം.

ക്വാഡിന്റെ ഭാഗമായി ഹിരോഷിമയിൽ ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നിവരുമായി ഞാൻ ചർച്ച നടത്തി. ഈ ചർച്ചയിൽ ഇന്തോ-പസഫിക് മേഖലയ്ക്കാണു  പ്രത്യേക ഊന്നൽ നൽകിയത്. ക്വാഡ് യോഗത്തിൽ, പലാവുവിൽ റേഡിയോ ആക്സസ് നെറ്റ്‌വർക്ക് (ആർഎഎൻ) സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു ബഹുമുഖരൂപത്തിൽ, പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം ഞങ്ങൾ വർധിപ്പിക്കും.

ബഹുമാന്യരേ,

ഫിജിയിലെ ദക്ഷിണ പസഫിക് സർവകലാശാലയിൽ സുസ്ഥിര തീരദേശ, സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌സിഒആർഐ) സ്ഥാപിച്ചുവെന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ അനുഭവങ്ങളെ പസഫിക് ദ്വീപ് രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി ഈ സ്ഥാപനം ബന്ധിപ്പിക്കുന്നു.

ഗവേഷണത്തിനും വികസനത്തിനും പുറമേ, കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഇത് വിലപ്പെട്ടതാകും. ഇന്ന്, 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ക്ഷേമത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി എസ്‌സിഒആർഐ സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

അതുപോലെ, ദേശീയ- മാനവ വികസനത്തിനായി ബഹിരാകാശ സാങ്കേതികവിദ്യക്കായുള്ള വെബ്‌സൈറ്റിന്റെ സമാരംഭത്തിലും ഞാൻ സന്തുഷ്ടനാണ്. ഇതിലൂടെ, ഇന്ത്യൻ ഉപഗ്രഹശൃംഖലയിൽനിന്ന് നിങ്ങളുടെ രാജ്യത്തിന്റെ റിമോട്ട് സെൻസിങ് ഡാറ്റ ഡൗൺലോഡ് ചെയ്യാനും നിങ്ങളുടെ ദേശീയ വികസനപദ്ധതികളിൽ അത് ഉപയോഗിക്കാനും നിങ്ങൾക്ക് കഴിയും.

ബഹുമാന്യരേ,

ഇപ്പോൾ, നിങ്ങളുടെ ചിന്തകൾ എന്തെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്. ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിന്  ഒരിക്കൽ കൂടി വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Cheetah population crosses 50 after new cubs born at Kuno

Media Coverage

India's Cheetah population crosses 50 after new cubs born at Kuno
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam emphasising on sacred Earth as a source of strength to the nation
March 10, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam emphasising on sacred Earth as a source of strength to the nation:

“यार्णवेऽधि सलिलमग्र आसीद्यां मायाभिरन्वचरन्मनीषिणः।

यस्या हृदयं परमे व्योमन्त्सत्येनावृतममृतं पृथिव्याः।

सा नो भूमिस्त्विषिं बलं राष्ट्रे दधातूत्तमे॥”

The Subhashitam conveys that, the Earth, which is filled with water within the oceans, and surrounded by water outside, which thoughtful scholars have understood through their wisdom, and whose heart is covered by the eternal truth in the vast sky – may that earth, sustain our energy and strength in a noble nation.

The Prime Minister wrote on X;

“यार्णवेऽधि सलिलमग्र आसीद्यां मायाभिरन्वचरन्मनीषिणः।

यस्या हृदयं परमे व्योमन्त्सत्येनावृतममृतं पृथिव्याः।

सा नो भूमिस्त्विषिं बलं राष्ट्रे दधातूत्तमे॥”