ലോകത്തെയാകെ യോഗ ഒന്നിപ്പിച്ചു: പ്രധാനമന്ത്രി
യോഗ ഏവർക്കും വേണ്ടിയുള്ളതാണ്; അതിരുകൾക്കും പശ്ചാത്തലങ്ങൾക്കും പ്രായത്തിനും കഴിവിനും അതീതമാണത്: പ്രധാനമന്ത്രി
ലോകവുമായി ഐക്യപ്പെടുന്നതിലേക്കുള്ള യാത്രയിലേക്ക് യോഗ നമ്മെ നയിക്കുന്നു; നാം ഒറ്റപ്പെട്ട വ്യക്തികളല്ലെന്നും പ്രകൃതിയുടെ ഭാഗമാണെന്നും അതു നമ്മെ പഠിപ്പിക്കുന്നു: പ്രധാനമന്ത്രി
യോഗ ‘ഞാൻ’ എന്നതിൽനിന്ന് ‘നാം’ എന്നതിലേക്ക് നമ്മെ കൊണ്ടുപോകുന്ന സംവിധാനമാണ്: പ്രധാനമന്ത്രി
​മാനവരാശിയുടെ ജീവശ്വാസത്തിനും സന്തുലിതാവസ്ഥയ്ക്കും വീണ്ടും പൂർണത കൈവരിക്കാനും ആവശ്യമായ താൽക്കാലികവിരാമമേകുന്ന ഒന്നാണു യോഗ: പ്രധാനമന്ത്രി
​ഏവരുടെയും ഉള്ളിലെ ശാന്തി ആഗോളതലത്തിലേക്ക് പരിണമിക്കുന്ന ‘മാനവികതയ്ക്കുള്ള യോഗ 2.0’-ന്റെ തുടക്കം അടയാളപ്പെടുത്താൻ ഈ യോഗാ ദിനത്തിനാകട്ടെ: പ്രധാനമന്ത്രി

ആന്ധ്രാപ്രദേശ് ഗവർണർ സയ്യിദ് അബ്ദുൾ നസീർ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി, എന്റെ പ്രിയ സുഹൃത്ത് ചന്ദ്രബാബു നായിഡു ഗാരു, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, കെ. റാംമോഹൻ നായിഡു ജി, പ്രതാപ്റാവു ജാദവ് ജി, ചന്ദ്രശേഖർ ജി, ഭൂപതി രാജു ശ്രീനിവാസ് വർമ്മ ജി, സംസ്ഥാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗാരു, മറ്റ് വിശിഷ്ട വ്യക്തികളെ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നിങ്ങൾക്കെല്ലാവർക്കും നമസ്കാരം!

രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാവർക്കും അന്താരാഷ്ട്ര യോഗ ദിനത്തിൽ ആശംസകൾ. ഇന്ന്, പതിനൊന്നാം തവണയും, ജൂൺ 21 ന് ലോകം മുഴുവൻ ഒരുമിച്ച് യോഗ ചെയ്യുന്നു. യോഗ എന്നാൽ കൂട്ടിയിണക്കുക എന്നാണ് അർത്ഥമാക്കുന്നത്, യോഗ ലോകത്തെ മുഴുവൻ എങ്ങനെയാണ് ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കാണുന്നത് അതിശയകരമാണ്. കഴിഞ്ഞ ദശകത്തിലെ യോഗയുടെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് പലതും ഓർമ്മ വരുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ നിർദ്ദേശിച്ച ദിവസം, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ 175 രാജ്യങ്ങൾ നമ്മുടെ നിർദ്ദേശത്തോടൊപ്പം നിന്നു. ഇന്നത്തെ ലോകത്ത് അത്തരം ഐക്യദാർഢ്യവും പിന്തുണയും ഒരു സാധാരണ സംഭവമല്ല. ഇത് ഒരു നിർദ്ദേശത്തിനുള്ള പിന്തുണ മാത്രമായിരുന്നില്ല, മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള ലോകത്തിന്റെ കൂട്ടായ ശ്രമമായിരുന്നു. ഇന്ന്, 11 വർഷങ്ങൾക്ക് ശേഷം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതശൈലിയുടെ ഭാഗമായി യോഗ മാറിയിരിക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കൾ ബ്രെയിലിൽ യോഗ ശാസ്ത്രങ്ങൾ വായിക്കുന്നതും, ശാസ്ത്രജ്ഞർ ബഹിരാകാശത്ത് യോഗ ചെയ്യുന്നതും, ഗ്രാമങ്ങളിലെ യുവ സുഹൃത്തുക്കൾ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നതും കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഇതാ നോക്കൂ, എല്ലാ നാവികസേനാ കപ്പലുകളിലും വളരെ അത്ഭുതകരമായ ഒരു യോഗ പരിപാടി നടക്കുന്നു. സിഡ്‌നി ഓപ്പറ ഹൗസിന്റെ പടികളായാലും, എവറസ്റ്റ് കൊടുമുടിയായാലും, സമുദ്രത്തിന്റെ വിശാലതയായാലും, എല്ലായിടത്തും സന്ദേശം ഒന്നുതന്നെയാണ് - യോഗ എല്ലാവർക്കുമുള്ളതാണ്, എല്ലാവർക്കും വേണ്ടിയുള്ളതാണ്. യോഗ എല്ലാവർക്കുമുള്ളതാണ്, അതിരുകൾക്കപ്പുറം, പശ്ചാത്തലങ്ങൾക്കപ്പുറം, പ്രായത്തിനോ കഴിവിനോ അപ്പുറം.

 

സുഹൃത്തുക്കളെ,

ഇന്ന് നാമെല്ലാവരും വിശാഖപട്ടണത്ത് ഒത്തുചേർന്നതിൽ ഞാൻ സന്തോഷവാനാണ്. പ്രകൃതിയുടെയും പുരോഗതിയുടെയും സംഗമസ്ഥാനമാണ് ഈ നഗരം. ഇവിടുത്തെ ജനങ്ങൾ ഈ പരിപാടി വളരെ നന്നായി സംഘടിപ്പിച്ചു. ചന്ദ്രബാബു നായിഡു ഗാരുവിനെയും പവൻ കല്യാൺ ഗാരുവിനെയും ഞാൻ അഭിനന്ദിക്കുന്നു, നിങ്ങളുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് യോഗാന്ധ്ര അഭിയാൻ എന്ന മഹത്തായ സംരംഭം ഏറ്റെടുത്തു. നര ലോകേഷ് ഗാരുവിന്റെ ശ്രമങ്ങളെയും ഞാൻ പ്രത്യേകം പ്രശംസിക്കുന്നു. യോഗയുടെ സാമൂഹിക ആഘോഷം എങ്ങനെയായിരിക്കണം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എങ്ങനെ കൂട്ടിയിണക്കണം, കഴിഞ്ഞ ഒന്നര മാസത്തെ യോഗാ ആന്ധ്രാ പ്രചാരണത്തിൽ അദ്ദേഹം ഇത് കാണിച്ചുതന്നു, ഇതിന് സഹോദരൻ ലോകേഷ് നിരവധി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ലോകേഷ് സഹോദരൻ ചെയ്ത പ്രവർത്തനങ്ങൾ അത്തരം അവസരങ്ങൾ സാമൂഹിക തലത്തിലേക്ക് എങ്ങനെ ആഴത്തിൽ കൊണ്ടുപോകാമെന്നതിന്റെ ഒരു ഉദാഹരണമായി കാണണമെന്ന് ഞാൻ എന്റെ നാട്ടുകാരോട് പറയാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,

രണ്ട് കോടിയിലധികം ആളുകൾ യോഗാന്ധ്ര കാമ്പയിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. വികസിത ഇന്ത്യയുടെ പ്രധാന അടിത്തറയായ പൊതുജനപങ്കാളിത്തത്തിന്റെ ചൈതന്യമാണിത്. പൊതുജനങ്ങൾ സ്വയം മുന്നോട്ടുവന്ന് ഒരു കാമ്പയിൻ ഏറ്റെടുക്കുമ്പോൾ, ഒരു ലക്ഷ്യം സ്വന്തമാക്കുമ്പോൾ, ആ ലക്ഷ്യം നേടുന്നതിൽ നിന്ന് നമ്മെ തടയാൻ ആർക്കും കഴിയില്ല. ജനങ്ങളുടെ ഈ നല്ല മനസ്സും നിങ്ങളുടെ പരിശ്രമവും ഈ പരിപാടിയിൽ എല്ലായിടത്തും ദൃശ്യമാണ്.

 

സുഹൃത്തുക്കളെ,

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം 'ഏക ഭൂമി, ഏക ആരോ​ഗ്യത്തിന് യോ​ഗ' എന്നതാണ്. ഈ വിഷയം ആഴത്തിലുള്ള ഒരു സത്യത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂമിയിലെ ഓരോ ജീവജാലങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ക്ഷേമം നമുക്ക് ഭക്ഷണം ഉല്പാദിപ്പിക്കുന്ന മണ്ണിന്റെ ആരോഗ്യത്തെയും, നമുക്ക് വെള്ളം നൽകുന്ന നദികളെയും, നമ്മുടെ പരിസ്ഥിതി വ്യവസ്ഥകൾ പങ്കിടുന്ന മൃഗങ്ങളുടെ ആരോഗ്യത്തെയും, നമുക്ക് പോഷകാഹാരം നൽകുന്ന സസ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. യോഗ നമ്മെ ഈ പരസ്പരബന്ധിതാവസ്ഥയിലേക്ക് ഉണർത്തുന്നു. ലോകവുമായുള്ള ഐക്യത്തിലേക്കുള്ള ഒരു യാത്രയിലേക്ക് യോഗ നമ്മെ നയിക്കുന്നു. നമ്മൾ ഒറ്റപ്പെട്ട വ്യക്തികളല്ല, മറിച്ച് പ്രകൃതിയുടെ ഭാഗമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. തുടക്കത്തിൽ നമ്മുടെ സ്വന്തം ആരോഗ്യവും ക്ഷേമവും നന്നായി പരിപാലിക്കാൻ നമ്മൾ പഠിക്കുന്നു. ക്രമേണ, നമ്മുടെ കരുതലും ചിന്തയും നമ്മുടെ പരിസ്ഥിതിയിലേക്കും, സമൂഹത്തിലേക്കും, ഗ്രഹത്തിലേക്കും വ്യാപിക്കുന്നു. യോഗ ഒരു മികച്ച വ്യക്തിഗത അച്ചടക്ക മാർഗമാണ്. അതേസമയം, അത് നമ്മെ ഞാൻ എന്നതിൽ നിന്ന് നമ്മളിലേക്ക് കൊണ്ടുപോകുന്ന ഒരു സംവിധാനമാണ്.

സുഹൃത്തുക്കളെ,

'ഞാൻ എന്നതിൽ നിന്ന് നമ്മൾ' എന്ന വികാരം ഇന്ത്യയുടെ ആത്മാവിന്റെ സത്തയാണ്. ഒരു വ്യക്തി സ്വന്തം താൽപ്പര്യങ്ങളെക്കാൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമേ മുഴുവൻ മനുഷ്യരാശിക്കും പ്രയോജനം ലഭിക്കൂ. ഇന്ത്യൻ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്, सर्वे भवन्तु सुखिनः, അതായത്, എല്ലാവരുടെയും ക്ഷേമം എന്റെ കടമയാണ് എന്നാണ്. 'ഞാൻ' എന്നതിൽ നിന്ന് 'നമ്മൾ' എന്നതിലേക്കുള്ള ഈ യാത്ര സേവനത്തിന്റെയും സമർപ്പണത്തിന്റെയും സഹവർത്തിത്വത്തിന്റെയും അടിസ്ഥാനമാണ്. ഈ ചിന്ത സാമൂഹിക ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

നിർഭാഗ്യവശാൽ, ഇന്ന് ലോകം മുഴുവൻ ഒരുതരം സംഘർഷത്തിലൂടെ കടന്നുപോകുന്നു. പല മേഖലകളിലും അസ്വസ്ഥതയും അസ്ഥിരതയും വർദ്ധിച്ചുവരികയാണ്. അത്തരമൊരു സാഹചര്യത്തിൽ, യോഗ നമുക്ക് സമാധാനത്തിലേക്കുള്ള ദിശാബോധം നൽകുന്നു. സമ്പൂർണ നേട്ടമായി മാറുന്നതിന് സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് മനുഷ്യരാശിക്ക് വേണ്ട ഒരു താൽക്കാലിക വിരാമ ബട്ടണാണ് യോഗ.

 

ഈ സുപ്രധാന അവസരത്തിൽ ലോക സമൂഹത്തോട് ഒരു അഭ്യർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യോഗ ദിനം മാനവികതയ്‌ക്കുള്ള യോഗ 2.O യുടെ തുടക്കം കുറിക്കട്ടെ, അവിടെ ആന്തരിക സമാധാനം ആഗോള നയമായി മാറുന്നു. യോഗ വെറുമൊരു വ്യക്തിപരമായ പരിശീലനമല്ല, മറിച്ച് ആഗോള പങ്കാളിത്തത്തിന്റെ ഒരു മാധ്യമമായി മാറുന്നു. ഓരോ രാജ്യവും, ഓരോ സമൂഹവും യോഗയെ ജീവിതശൈലിയുടെയും പൊതുനയത്തിന്റെയും ഭാഗമാക്കട്ടെ. സമാധാനപരവും സന്തുലിതവും സുസ്ഥിരവുമായ ഒരു ലോകത്തിന് നമ്മൾ ഒരുമിച്ച് പ്രചോദനം നൽകട്ടെ. യോഗ ലോകത്തെ സംഘർഷത്തിൽ നിന്ന് സഹകരണത്തിലേക്കും സമ്മർദ്ദത്തിൽ നിന്ന് പരിഹാരത്തിലേക്കും കൊണ്ടുപോകട്ടെ.

സുഹൃത്തുക്കളെ,

ലോകമെമ്പാടും യോഗ പ്രചരിപ്പിക്കുന്നതിനായി, ഇന്ത്യ ആധുനിക ഗവേഷണത്തിലൂടെ യോഗ ശാസ്ത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. രാജ്യത്തെ പ്രധാന മെഡിക്കൽ സ്ഥാപനങ്ങൾ യോഗയെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്ര സംവിധാനത്തിൽ യോഗയുടെ ശാസ്ത്രീയ സ്വഭാവം ഒരു സ്ഥാനം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. രാജ്യത്തെ മെഡിക്കൽ, ഗവേഷണ സ്ഥാപനങ്ങളിൽ യോഗ മേഖലയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹിയിലെ എയിംസും ഈ ദിശയിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹൃദയ, നാഡീ വൈകല്യങ്ങളുടെ ചികിത്സയിലും സ്ത്രീകളുടെ ആരോഗ്യത്തിലും മാനസിക ക്ഷേമത്തിലും യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് എയിംസ് ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്.

 

സുഹൃത്തുക്കളെ,

ദേശീയ ആയുഷ് മിഷനിലൂടെ യോഗയുടെയും ക്ഷേമത്തിന്റെയും മന്ത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യോഗ പോർട്ടലിലൂടെയും യോഗാന്ധ്ര പോർട്ടലിലൂടെയും രാജ്യത്തുടനീളം 10 ലക്ഷത്തിലധികം പരിപാടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിലും നിരവധി സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. യോഗയുടെ വ്യാപ്തി എത്രത്തോളം വികസിച്ചുവരുന്നുവെന്നും ഇത് കാണിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയിലെ രോഗശാന്തി മന്ത്രം ഇന്ന് ലോകമെമ്പാടും വളരെ പ്രചാരത്തിലാകുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ലോകത്തിന് രോഗശാന്തി നൽകുന്നതിനുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുകയാണ്. ഇതിൽ യോഗയ്ക്കും വലിയ പങ്കുണ്ട്. യോഗയ്ക്കായി ഒരു പൊതു യോഗ പ്രോട്ടോക്കോൾ സൃഷ്ടിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. യോഗ സർട്ടിഫിക്കേഷൻ ബോർഡിന്റെ പരിശീലനം ലഭിച്ച 6.5 ലക്ഷത്തിലധികം വളണ്ടിയർമാർ, ഏകദേശം 130 അംഗീകൃത സ്ഥാപനങ്ങളിലും മെഡിക്കൽ കോളേജുകളിലും 10 ദിവസത്തെ യോഗ മൊഡ്യൂൾ, അത്തരം നിരവധി ശ്രമങ്ങൾ ഒരു സമഗ്രമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തുടനീളമുള്ള നമ്മുടെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ പരിശീലനം ലഭിച്ച യോഗ അധ്യാപകരെ വിന്യസിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇന്ത്യയുടെ ഈ ക്ഷേമ ആവാസവ്യവസ്ഥയുടെ പ്രയോജനം ലഭിക്കുന്നതിനായി പ്രത്യേക ഇ-ആയുഷ് വിസകൾ നൽകുന്നു.

 

സുഹൃത്തുക്കളെ,

യോഗാ ദിനമായ ഇന്ന്, എല്ലാവരുടെയും ശ്രദ്ധ വീണ്ടും അമിതവണ്ണത്തിലേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമിതവണ്ണം വർദ്ധിക്കുന്നത് ലോകമെമ്പാടും ഒരു വലിയ വെല്ലുവിളിയാണ്. മൻ കി ബാത്ത് പരിപാടിയിലും ഞാൻ ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. ഇതിനായി, നമ്മുടെ ഭക്ഷണത്തിലെ 10 ശതമാനം എണ്ണ കുറയ്ക്കുക എന്ന ഒരു ചലഞ്ചും ഞാൻ ആരംഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള നാട്ടുകാരോടും ജനങ്ങളോടും ഈ വെല്ലുവിളിയിൽ പങ്കുചേരാൻ ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭക്ഷണത്തിലെ എണ്ണ ഉപഭോഗം കുറഞ്ഞത് 10 ശതമാനമെങ്കിലും എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് നാം അവബോധം പ്രചരിപ്പിക്കേണ്ടതുണ്ട്. എണ്ണ ഉപഭോഗം കുറയ്ക്കുക, അനാരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുക, യോഗ ചെയ്യുക എന്നിവയാണ് മികച്ച ഫിറ്റ്നസിനുള്ള മാർ​ഗം.

 

സുഹൃത്തുക്കളെ,

നമുക്ക് ഒരുമിച്ച് യോഗയെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാം. ലോകത്തെ സമാധാനത്തിലേക്കും ആരോഗ്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന ഒരു പ്രസ്ഥാനം. ഓരോ വ്യക്തിയും യോഗയിലൂടെ ദിവസം ആരംഭിക്കുകയും ജീവിതത്തിൽ സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്യുന്നിടം. ഓരോ സമൂഹവും യോഗയുമായി ബന്ധപ്പെട്ടിരിക്കുന്നതും സമ്മർദ്ദത്തിൽ നിന്ന് മുക്തവുമായിരിക്കുന്നിടം. യോഗ മനുഷ്യരാശിയെ ഒന്നിച്ചു നിർത്തുന്നതിനുള്ള ഒരു മാധ്യമമായി മാറുന്നിടം. 'ഏക ഭൂമി,ഏക ആരോ​ഗ്യത്തിന് യോ​ഗ' എന്നത് ഒരു ആഗോള പ്രതിജ്ഞയായി മാറുന്നിടം. ആന്ധ്രയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതിനൊപ്പം, ആന്ധ്രയിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള യോഗ പരിശീലകരെയും യോഗ പ്രേമികളെയും അഭിനന്ദിക്കുന്നതിനൊപ്പം, നിങ്ങൾക്കെല്ലാവർക്കും അന്താരാഷ്ട്ര യോഗ ദിനാശംസകൾ നേരുന്നു. നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rural commercial vehicle retail sales growth outpaces urban: Fada data

Media Coverage

Rural commercial vehicle retail sales growth outpaces urban: Fada data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles loss of lives in firecracker factory mishap in Kaushambi
August 31, 2026
PM announces ex-gratia from Prime Minister’s National Relief Fund

The Prime Minister, Shri Narendra Modi has expressed deep sorrow over the loss of lives in a mishap at a firecracker factory in Kaushambi, Uttar Pradesh. Shri Modi conveyed his condolences to the bereaved families and prayed for the speedy recovery of the injured.

Shri Modi also announced an ex-gratia of ₹2 lakh from the Prime Minister’s National Relief Fund (PMNRF) to the next of kin of each deceased and ₹50,000 for the injured.

The Prime Minister posted on X;

Extremely saddened by the loss of lives due to a mishap at a firecracker factory in Kaushambi, Uttar Pradesh. My thoughts are with the bereaved families in this hour of grief. May the injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi