പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിഗതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തതുമായ ലഘൂകരണ നടപടികളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ആഗോള സാഹചര്യത്തെക്കുറിച്ചും ഇന്ത്യാ ഗവൺമെന്റിന്റെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഇതുവരെ സ്വീകരിച്ചതും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതുമായ ലഘൂകരണ നടപടികളെക്കുറിച്ചും കാബിനറ്റ് സെക്രട്ടറി വിശദമായ വിവരണം നൽകി. കൃഷി, വളം, ഭക്ഷ്യസുരക്ഷ, പെട്രോളിയം, വൈദ്യുതി, എം.എസ്.എം.ഇ-കൾ, കയറ്റുമതിക്കാർ, ഷിപ്പിംഗ്, വ്യാപാരം, ധനകാര്യം, വിതരണ ശൃംഖലകൾ തുടങ്ങി ബാധിക്കപ്പെട്ട എല്ലാ മേഖലകളിലുമുണ്ടാകാൻ സാധ്യതയുള്ള ആഘാതങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ചർച്ച ചെയ്തു. രാജ്യത്തെ മൊത്തത്തിലുള്ള മാക്രോ-ഇക്കണോമിക് സാഹചര്യത്തെക്കുറിച്ചും ഇനി സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും കാര്യമായ ആഘാതം സൃഷ്ടിക്കുമെന്നതിനാൽ, ഇന്ത്യയിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഭക്ഷണം, ഊർജ്ജം, ഇന്ധന സുരക്ഷ എന്നിവയുൾപ്പെടെ സാധാരണക്കാരുടെ അവശ്യ വസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തി. അത്യാവശ്യ സാധനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഹ്രസ്വകാല, ഇടക്കാല, ദീർഘകാല നടപടികൾ വിശദമായി ചർച്ച ചെയ്തു.
കർഷകർക്കുണ്ടാകുന്ന ആഘാതവും ഖാരിഫ് സീസണിലേക്കുള്ള അവരുടെ വളം ആവശ്യകതയും വിലയിരുത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആവശ്യത്തിന് വളം ശേഖരം നിലനിർത്തുന്നതിനായി സ്വീകരിച്ച നടപടികൾ, സമയബന്ധിതമായ ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. ഭാവിയിൽ വളങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനായി ബദൽ വളം സ്രോതസ്സുകളെക്കുറിച്ചും ചർച്ച ചെയ്തു.
എല്ലാ വൈദ്യുതി നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ശേഖരം ഉറപ്പാക്കുന്നത് ഇന്ത്യയിൽ വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും നിശ്ചയിച്ചു.
കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ്, മറ്റ് വ്യവസായ മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനായി നിരവധി നടപടികൾ ചർച്ച ചെയ്തു. അതുപോലെ തന്നെ, ഇന്ത്യൻ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ സമീപഭാവിയിൽ വികസിപ്പിക്കും.
വിവിധ മന്ത്രാലയങ്ങൾ നിർദ്ദേശിച്ച പല നടപടികളും വരും ദിവസങ്ങളിൽ എല്ലാ പങ്കാളികളുമായും ആലോചിച്ച ശേഷം തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യും.
ഗവൺമെന്റിന്റെ സമഗ്ര സമീപനത്തിലൂടെ സമർപ്പിതമായി പ്രവർത്തിക്കുന്നതിനായി മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒരു സംഘം രൂപീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. വിവിധ മേഖലാ ഗ്രൂപ്പുകൾ എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സംഘർഷം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണെന്നും ലോകം മുഴുവൻ ഏതെങ്കിലും തരത്തിൽ ഇതിനാൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം. പൗരന്മാർക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രം ഉണ്ടാകുന്നു എന്ന് ഉറപ്പാക്കാൻ ഗവൺമെന്റിന്റെ എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പ്രധാന ഉൽപ്പന്നങ്ങളുടെ കള്ളക്കടത്തും പൂഴ്ത്തിവെപ്പും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഗവൺമെന്റുകളുമായി കൃത്യമായ ഏകോപനം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Chaired a meeting of the CCS to review the mitigating measures in the wake of the ongoing conflict in West Asia.
— Narendra Modi (@narendramodi) March 22, 2026
We had extensive discussions on short, medium and long term measures, including ensuring continued availability of fertilisers for farmers, diversifying import… pic.twitter.com/a0SQoGf39e


