പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (PM-SURAJ) പോർട്ടൽ സമാരംഭിച്ചു
പിന്നാക്കവിഭാഗങ്ങളിലെ ഒരു ലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിച്ചു
‘നമസ്തേ’ പദ്ധതിപ്രകാരം ‘സഫായി മിത്ര’ങ്ങൾക്ക് ആയുഷ്മാൻ ആരോഗ്യകാർഡുകളും പിപിഇ കിറ്റുകളും വിതരണം ചെയ്തു
“ഇന്നത്തെ പരിപാടി പാവപ്പെട്ടവർക്കു മുൻഗണന നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ നേർക്കാഴ്ച നൽകുന്നു”
“അടിച്ചമർത്തപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതു കാണുന്നത് എന്നെ വികാരാധീനനാക്കുന്നു; കാരണം, ഞാൻ അവരിൽനിന്നു വേറിട്ട ഒരാളല്ല; നിങ്ങൾ എന്റെ കുടുംബമാണ്”
“2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം പിന്നാക്കവിഭാഗങ്ങളുടെ വികസനമില്ലാതെ കൈവരിക്കാനാകില്ല”
“നിർധനരായ വിഭാഗങ്ങൾക്കു വികസനവും ബഹുമാനവുമേകുന്ന ഈ യജ്ഞം വരുന്ന 5 വർഷത്തിനുള്ളിൽ ശക്തമാക്കുമെന്നു മോദി നിങ്ങൾക്ക് ഉറപ്പു നൽകുന്നു. നിങ്ങളുടെ വികസനത്തിലൂടെ ഞങ്ങൾ വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കും”

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (പിഎം-സുരാജ്) ദേശീയ പോർട്ടൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിലെ ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കുകയും ചെയ്തു. പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

മധ്യപ്രദേശിലെ ഇന്ദോറിൽനിന്നുള്ള ശ്രീ നരേന്ദ്ര സെൻ ക്ലൗഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് കമ്പനിയുടെ സ്ഥാപകനാണ്. സൈബർ കഫേയുടെ  ഉടമ എന്ന നിലയിൽനിന്നു കോഡിങ് പഠിക്കുന്നതിലേക്കും ‌കമ്പനിയുടെ സ്ഥാപകനാകുന്നതിലേക്കുമുള്ള യാത്രയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എംഎസ്എംഇകളെ ഡിജിറ്റൽവൽക്കരിച്ചു ശാക്തീകരിക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. മറ്റൊരു നരേന്ദ്രന്റെ കഥ അറിയാനുള്ള പ്രധാനമന്ത്രിയുടെ സരസമായ അഭ്യർഥനയെത്തുടർന്ന്, താൻ ഗ്രാമത്തിൽ നിന്നാണു വരുന്നതെന്നും എന്നാൽ തന്റെ കുടുംബം ഇന്ദോറിലേക്കു താമസം മാറിയെന്നും, വാണിജ്യപശ്ചാത്തലമുണ്ടെങ്കിലും സാങ്കേതികവിദ്യയിൽ അതീവ താൽപ്പര്യമുണ്ടെന്നും ശ്രീ സെൻ പ്രധാനമന്ത്രിയോടു പറഞ്ഞു. നാസ്കോമിന്റെ പരിപാടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും ഇന്ത്യയിൽ ക്ലൗഡ് ഗോഡൗൺ  വേണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യവുമാണു ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ഒരു ഗ്രാമത്തിൽ ഇരിക്കുന്ന ഒരു നരേന്ദ്രൻ മറ്റൊരു നരേന്ദ്രനിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു” -  ശ്രീ സെൻ പറഞ്ഞു. ഗവണ്മെന്റിൽ നിന്നുള്ള വെല്ലുവിളികളെയും പിന്തുണയെയും കുറിച്ചു പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, സഹായത്തിനുള്ള തന്റെ അഭ്യർഥന അന്നത്തെ ഐടി സെക്രട്ടറി അംഗീകരിച്ചുവെന്നു ശ്രീ സെൻ പറഞ്ഞു. ഇത് ഇന്ത്യയിലെ ആദ്യത്തെ ഡാറ്റാ സെന്റർ പാർക്കിന്റെ വികസനത്തിനു കാരണമായി. ശ്രീ സെന്നും മറ്റു യുവാക്കളും സ്റ്റാർട്ടപ്പുകളിൽ താൽപ്പര്യം കാണിക്കുന്നതി‌ൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അവരുടെ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

ജമ്മുവിൽ ആധുനിക വസ്ത്ര-ആഭരണശാല നടത്തുന്ന നീലം കുമാരി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. മഹാമാരിയുടെ അടച്ചുപൂട്ടൽകാലത്ത് അനുഭവിച്ച പ്രശ്നങ്ങൾ അവർ അനുസ്മരിച്ചു. ഉജ്വല, പിഎം ആവാസ്, ആയുഷ്മാൻ, ശുചിത്വഭാരതം തുടങ്ങിയ നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാണ് അവർ. കച്ചവടം തുടങ്ങാൻ അവർ ഗവണ്മെന്റ് വായ്പകൾ പ്രയോജനപ്പെടുത്തി. തൊഴിൽ നൽകുന്ന വ്യക്തിയെന്ന നിലയിൽ അവരെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നുമുള്ള, മുമ്പ് അവഗണിക്കപ്പെട്ട വ്യക്തികൾ ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു പ്രധാനമന്ത്രി അവരോടു പറഞ്ഞു. പ്രചോദനാത്മകമായ ജീവിതകഥ പങ്കുവച്ചതിനു പ്രധാനമന്ത്രി അവരോടു നന്ദി പറഞ്ഞു. ജൻധൻ, മുദ്ര, പിഎം ആവാസ്, ഉദ്യംത വികാസ് യോജന തുടങ്ങിയ പദ്ധതികൾ നേരത്തെ പിന്നാക്കംപോയവരുടെ ജീവിതം മാറ്റിമറിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജൽ ജീവൻ അഗ്രോടെക്കിന്റെ സഹസ്ഥാപകനായ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള ശ്രീ നരേഷ്, കാർഷികാവശ്യങ്ങൾ കഴിഞ്ഞു പാഴാകുന്ന ജലം സംരക്ഷിക്കുന്നതിലാണു തന്റെ സ്റ്റാർട്ടപ്പ് ഇടപെടുന്നതെന്നു പ്രധാനമന്ത്രിയെ അറിയിച്ചു. അംബേദ്കർ സാമൂഹ്യ നൂതനാശയ ദൗത്യത്തിനുകീഴിൽ 30 ലക്ഷം രൂപ വായ്പ ലഭിച്ചതായും തന്റെ കമ്പനി സ്ഥാപിക്കാൻ യന്ത്രങ്ങൾ വാങ്ങാൻ ഇതു സഹായകമായതായും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യാഗവണ്മെന്റിനും അദ്ദേഹം നന്ദി പറഞ്ഞു. കൃഷ‌ിഭൂമിയിൽനിന്നു കമ്പനിയുടെ സ്ഥാപകനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചു പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, താനും തന്റെ മാതാപിതാക്കളോടൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്നതായി ശ്രീ നരേഷ് പറഞ്ഞു. ആയുഷ്മാൻ ഭാരത് കാർഡിന്റെയും ദേശീയ റേഷൻ പദ്ധതിയുടെയും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോടു പറഞ്ഞു. കർഷകരെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട്, തന്റെ കമ്പനി നിർമിച്ചു രൂപകൽപ്പന ചെയ്ത ഉൽപ്പന്നത്തിന് ഇന്ത്യാ ഗവൺമെന്റിൽനിന്നു പേറ്റന്റ് ലഭിച്ചുവെന്നും ഇതു കൃഷിസമയത്തു ജലം പാഴാകുന്നതു തടയാൻ സഹായിക്കുന്നുവെന്നും ശ്രീ നരേഷ് പറഞ്ഞു. കാർഷികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന പുതിയ വ്യവസായങ്ങൾ ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ ആവേശത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, കാർഷികമേഖലയിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അദ്ദേഹം പ്രചോദനമാണെന്നും പറഞ്ഞു.

തന്റെ ജീവിതം മാറ്റിമറിക്കുന്നതിന് ഇടയാക്കുംവിധത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കം ചെയ്യാൻ സഹായിക്കുന്ന വാഹനം തന്റെ പേരിൽ അനുവദിച്ചതിൽ അഭിമാനമുണ്ടെന്നു ഗുണ്ടൂരിൽനിന്നുള്ള ശുചീകരണത്തൊഴിലാളി ശ്രീമതി മുത്തമ്മ പ്രധാനമന്ത്രിയോടു പറഞ്ഞു. തന്റെ യാത്ര വികാരാധീനയായി അവർ വിവരിച്ചു. “ഈ വാഹനം എനിക്കു ശക്തി പകർന്നു; സമൂഹം എന്നെ ബഹുമാനത്തോടെ കാണാൻ തുടങ്ങി. ഇതെല്ലാം താങ്കൾ മുൻകൈയെടുത്തതിനാലാണ്” - അവർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചോദ്യത്തിനു മറുപടിയായി, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ഡ്രൈവിങ് പഠനത്തിലൂടെ അവരുടെ ജീവിതം മാറുകയാണെന്നും അവർ പറഞ്ഞു. താനും കുടുംബവും പ്രയോജനപ്പെടുത്തുന്ന വിവിധ ക്ഷേമപദ്ധതികൾക്ക് അവർ പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു. തന്റെ പ്രിയപ്പെട്ട ശുചിത്വമേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ മികച്ചരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ പത്തുവർഷമായി ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ അന്തസ്സും സമൃദ്ധിയും ഞങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രധാന ഭാഗങ്ങളാണ്” - പ്രധാനമന്ത്രി പറഞ്ഞു.

 

ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 470 ജില്ലകളില്‍ നിന്നായുള്ള 3 ലക്ഷത്തോളം ആളുകളുടെ വെര്‍ച്വല്‍ സാന്നിധ്യത്തിന് നന്ദി അറിയിച്ചു. ദളിത്, പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള മറ്റൊരു വലിയ പരിപാടിക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. അധഃസ്ഥിതര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഇന്നത്തെ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 500 വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ള പിന്നാക്ക വിഭാഗങ്ങളിലെ 1 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 720 കോടി രൂപയുടെ ധനസഹായം നേരിട്ട് കൈമാറുന്ന കാര്യം അദ്ദേഹം പരാമര്‍ശിച്ചു, ''മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറുന്ന ഡി ബി ടി സംവിധാനം സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.'' മറ്റ് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് സമാനമായി, ഇടനിലക്കാര്‍, കമ്മീഷനുകള്‍, ശുപാര്‍ശകള്‍ എന്നിവ ഒഴിവാക്കി സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സൂരജ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. മലിനജല, സെപ്റ്റിക് ടാങ്ക് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഫായി മിത്രകള്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളുടെയും പിപിഇ കിറ്റുകളുടെയും വിതരണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സേവനങ്ങള്‍ വിപുലീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇന്നത്തെ പദ്ധതികളുടെ പേരില്‍ അവരെ അഭിനന്ദിച്ചു.

ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തെ പരാമരശിച്ചുകൊണ്ട്, ദളിതര്‍, പിന്നോക്കം, അധഃസ്ഥിതര്‍ തുടങ്ങിയ ജനവിഭാഗങ്ങളിലേക്ക് ക്ഷേമപദ്ധതികള്‍ എങ്ങനെ എത്തിച്ചേരുന്ന രീതിയിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. അവരില്‍ നിന്ന് വേറിട്ടുനില്‍ക്കാത്തതിനാല്‍ ഇത് തന്നെ വികാരഭരിതനാക്കുന്നുവെന്നും അവരില്‍ തന്റെ കുടുംബത്തെ കാണുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവേ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം കൂടാതെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ മുന്‍കാലങ്ങളിലെ ചിന്താഗതിയെ തകര്‍ത്തുവെന്നും ഗ്യാസ് കണക്ഷന്‍, ബാങ്ക് അക്കൗണ്ട്, ടോയ്ലറ്റ് തുടങ്ങി മറ്റുള്ളവര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അവശ വിഭാഗങ്ങളിലെ നിരവധി തലമുറകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നത് പാഴാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "2014 ന് ശേഷം സര്‍ക്കാര്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത വിഭാഗങ്ങളിലേക്കെത്തി അവരെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി," അദ്ദേഹം പറഞ്ഞു. സൗജന്യ റേഷന്‍, സൗജന്യ വൈദ്യചികിത്സ, പക്കാ വീടുകള്‍, ടോയ്ലറ്റുകള്‍, ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ തുടങ്ങിയ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ദരിദ്രരായ ജനവിഭാഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.  "പരിപൂര്‍ണത എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികളില്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു.

നാടോടി, അര്‍ദ്ധ നാടോടി സമൂഹങ്ങള്‍ക്കുള്ള പദ്ധതികളും സഫായി കരംചാരികള്‍ക്കുള്ള നമസ്തേ പദ്ധതിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മനുഷ്യന്‍ ചെയ്യുന്ന തോട്ടിപ്പണി എന്ന മനുഷ്യത്വരഹിതമായ സമ്പ്രദായം ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ദുരിതബാധിതരായ 60,000 പേര്‍ക്ക് മാന്യമായ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'' പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളെ (എസ്.സി, എസ്.ടി, ഒ.ബി.സി) ശാക്തീകരിക്കാന്‍ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ട്'', കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ സ്ഥാപനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന സഹായം ഇരട്ടിയാക്കിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി ഈ വര്‍ഷം മാത്രം ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ലക്ഷക്കണക്കിനും കോടിക്കണക്കിനും വരുന്ന തുകകൾ അഴിമതിയുമായാണ് ബന്ധപ്പെട്ടിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ പണം ദലിതരുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിനും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി ചെലവഴിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. എസ്.സി, എസ്.ടി, ഒ.ബി.സി യുവജനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിച്ചത്, മെഡിക്കല്‍ സീറ്റുകളുടെ അഖിലേന്ത്യാ ക്വാട്ടയില്‍ ഒ.ബി.സിക്ക് 27 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തത്, നീറ്റ് പരീക്ഷയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികൾക്ക് അവസരം ഒരുക്കിയത്, വിദേശത്ത് മാസ്റ്റര്‍, പിഎച്ച്.ഡി ബിരുദങ്ങള്‍ നേടുന്നതിന് അധഃസ്ഥിത സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന്റെ സഹായം ലഭ്യമാക്കിയത് എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പിഎച്ച്.ഡി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ദേശീയ ഫെലോഷിപ്പിന്റെ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി ലഭിച്ചതില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ബാബാസാഹേബ് അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട പഞ്ചതീര്‍ത്ഥങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

''അധഃസ്ഥിതര്‍ക്ക് അന്തസ്സും നീതിയും നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്. മോദി നിങ്ങള്‍ക്ക് ഈ ഉറപ്പ് നല്‍കുന്നു, ഈ വികസനത്തിന്റെ സംഘടിതപ്രവര്‍ത്തനവും നിരാലംബരായ വിഭാഗത്തോടുള്ള ആദരവും വരും 5 വര്‍ഷങ്ങളില്‍ തീവ്രമാക്കും. നിങ്ങളുടെ വികസനത്തിലൂടെ വികസിത് ഭാരതിന്റെ സ്വപ്‌നം ഞങ്ങള്‍ സാക്ഷാത്കരിക്കും.'' നിരാലംബ, ദളിത്, വിഭാഗങ്ങള്‍ക്കു ഗുണുമുണ്ടാക്കുന്ന നയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.


പശ്ചാത്തലം


ദരിദ്രവിഭാഗങ്ങള്‍ക്ക് വായ്പാസഹായത്തിനായുള്ള പി.എം.-സൂരജ് ദേശീയ പോര്‍ട്ടല്‍, നിരാലംബര്‍ക്കു (വഞ്ചിതോം കി വാരിയാത) മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നതാണ്. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിവര്‍ത്തന മുന്‍കൈയാണിത്. അര്‍ഹരായ വ്യക്തികള്‍ക്കു ബാങ്കുകള്‍, എന്‍.ബി.എഫ്.സി-എം.എഫ്.ഐകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വായ്പാപിന്തുണ നല്‍കും.
യന്ത്രവല്‍കൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ പ്രവര്‍ത്തനങ്ങള്‍ക്കു (നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം നമസ്‌തേ) കീഴില്‍ സഫായി മിത്രങ്ങള്‍ക്ക് (അഴുക്കുചാല്‍-സെപ്റ്റിക് ടാങ്ക് ശുചീകരണത്തൊഴിലാളികള്‍) ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡുകളും പി.പി.ഇ കിറ്റുകളും പരിപാടിയില്‍, പ്രധാനമന്ത്രി വിതരണം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന മുന്‍നിര തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പിനെയാണ് ഈ മുന്‍കൈ പ്രതിനിധാനം ചെയ്യുന്നത്.
രാജ്യത്തെ 500ലധികം ജില്ലകളില്‍ നിന്ന് വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളായ, നിരാലംബവിഭാഗത്തില്‍ നിന്നുള്ള മൂന്നുലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI scheme draws ₹2.16 trillion investment, drives ₹20.41 trillion in sales across 14 sectors

Media Coverage

PLI scheme draws ₹2.16 trillion investment, drives ₹20.41 trillion in sales across 14 sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the demise of former Union Minister, Shri Mukul Roy
February 23, 2026

The Prime Minister, Shri Narendra Modi has expressed deep grief over the passing away of former Union Minister, Shri Mukul Roy. Shri Modi said that Shri Mukul Roy will be remembered for his political experience and efforts to serve society.

In a post on X, the Prime Minister said:

“Pained by the passing of former Union Minister Shri Mukul Roy Ji. He will be remembered for his political experience and efforts to serve society. Condolences to his family and supporters. Om Shanti.”