RakshaBandhan -Celebratingthe bond of affection between brother & sister
Dear Friends,
Today Indians across the world are celebrating the festival of Raksha Bandhan. On this auspicious day, I would like to extend my warm greetings to everyone.
Raksha Bandhan is a festival that has been an integral part of our culture for thousands of years. This is the festival that personifies the tremendous strength of the bond of affection between a brother and a sister. What is extremely special about this festival is the way in which it has always blended with the changing times. From antiquity, medieval times till the present, the nature and manner of celebrating it has varied a great deal but the novelty of Raksha Bandhan only increased!
Today we salute the power of Matru Shakti. It is a fact that any society that does not respect women cannot scale the heights of progress. We must ensure active participation of womanpower in the journey of development. In Gujarat, we have taken various progressive steps for Women’s Empowerment. And I am glad to share that the positive outcomes of these initiatives are already visible.
On Raksha Bandhan, I look forward to meeting people who come from all over Gujarat. These are people from various walks of life, belonging to all sections of society who come all the way to share some of their joys during this festival. Meeting them can truly liftone’s spirit!
Once again, my heartfelt greetings on Raksha Bandhan.
സോമനാഥ് സ്വാഭിമാൻ പർവ് – സുദൃഢവിശ്വാസത്തിന്റെ 1000 വർഷങ്ങൾ (1026-2026)
January 05, 2026
Share
‘സോമനാഥ്’ എന്ന വാക്കുതന്നെ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും അഭിമാനത്തിന്റെ വികാരം ഉണർത്തുന്ന ഒന്നാണ്. ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ പ്രഖ്യാപനമാണിത്. ഗുജറാത്തിലെ പ്രഭാസ് പാടൺ എന്ന സ്ഥലത്ത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്താണു മഹത്തായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള 12 ജ്യോതിർലിംഗങ്ങളെക്കുറിച്ചു ദ്വാദശ ജ്യോതിർലിംഗ സ്തോത്രം പരാമർശിക്കുന്നുണ്ട്. “സൗരാഷ്ട്രേ സോമനാഥം ച” എന്നു തുടങ്ങുന്ന സ്തോത്രം, പ്രഥമ ജ്യോതിർലിംഗമെന്ന നിലയിൽ സോമനാഥിന്റെ സാംസ്കാരിക-ആത്മീയ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.
സോമനാഥ ശിവലിംഗം ദർശിക്കുന്നതിലൂടെ മാത്രം ഒരു വ്യക്തി പാപമുക്തി നേടുകയും, തന്റെ നീതിയുക്തമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുകയും, മരണശേഷം സ്വർഗം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനർഥം.
ദുഃഖകരമെന്നു പറയട്ടെ, ദശലക്ഷക്കണക്കിനുപേരുടെ ഭക്തിക്കും പ്രാർഥനയ്ക്കും പാത്രമായ ഈ സോമനാഥ ക്ഷേത്രം, വൈദേശിക അധിനിവേശത്താൽ ആക്രമിക്കപ്പെട്ടു. ഭക്തിയല്ല; മറിച്ച്, തകർക്കലായിരുന്നു അവരുടെ ലക്ഷ്യം.
2026 എന്ന വർഷം സോമനാഥക്ഷേത്രത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്. ഈ മഹാക്ഷേത്രത്തിനു നേർക്കു നടന്ന ആദ്യ ആക്രമണത്തിന് 1000 വർഷം തികയുകയാണ്. 1026 ജനുവരിയിലാണു ഗസ്നിയിലെ മഹ്മൂദ് ഈ ക്ഷേത്രം ആക്രമിച്ചത്. അക്രമാസക്തവും കിരാതവുമായ അധിനിവേശത്തിലൂടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും മഹത്തായ പ്രതീകം തകർക്കുക എന്നതായിരുന്നു മഹ്മൂദിന്റെ ലക്ഷ്യം.
എങ്കിലും, സോമനാഥിന്റെ പ്രതാപം വീണ്ടെടുക്കാനായി നടന്ന നിരവധി ശ്രമങ്ങളുടെ ഫലമായി, ആയിരം വർഷങ്ങൾക്കിപ്പുറവും ക്ഷേത്രം മുമ്പത്തെപ്പോലെ പ്രതാപത്തോടെ നിലകൊള്ളുന്നു. അത്തരത്തിലൊരു നാഴികക്കല്ല് 2026-ൽ 75 വർഷം പൂർത്തിയാക്കുകയാണ്. 1951 മെയ് 11-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ്, പുനർനിർമിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്.
ആയിരം വർഷങ്ങൾക്കുമുമ്പ് 1026-ൽ സോമനാഥിൽ നടന്ന ആദ്യ ആക്രമണവും, അവിടത്തെ ജനങ്ങൾക്കു നേർക്കുണ്ടായ ക്രൂരതകളും, ക്ഷേത്രത്തിനു വരുത്തിയ നാശനഷ്ടങ്ങളും വിവിധ ചരിത്രരേഖകളിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ വായിക്കുമ്പോൾ നമ്മുടെ ഹൃദയം നുറുങ്ങും. അതിലെ ഓരോ വരിയും ദുഃഖത്തിന്റെയും ക്രൂരതയുടെയും, കാലം മായ്ക്കാത്ത സങ്കടത്തിന്റെയും ഭാരം പേറുന്നവയാണ്.
ഇന്ത്യയിലും ജനങ്ങളുടെ ആത്മവീര്യത്തിലും ആ സംഭവം എത്രത്തോളം ആഘാതമേൽപ്പിച്ചിട്ടുണ്ടാകുമെന്നു ചിന്തിച്ചുനോക്കൂ. സോമനാഥിന് അത്രമേൽ വലിയ ആത്മീയ പ്രാധാന്യമുണ്ടായിരുന്നു. തീരദേശത്തു സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രം വലിയ സാമ്പത്തികശക്തിയുള്ള സമൂഹത്തിനു കരുത്തുപകർന്നിരുന്നു. കടൽ കടന്നു വ്യാപാരം നടത്തിയിരുന്നവരും നാവികരും ഈ ക്ഷേത്രത്തിന്റെ പ്രതാപത്തെക്കുറിച്ചുള്ള കഥകൾ ദൂരദേശങ്ങളിൽ എത്തിച്ചിരുന്നു.
എന്നിരുന്നാലും, ആദ്യത്തെ ആക്രമണത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും, സോമനാഥിന്റെ ഗാഥ നാശത്തിന്റെ കഥയല്ലെന്ന് അസന്ദിഗ്ദ്ധമായി പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതമാതാവിന്റെ കോടിക്കണക്കിനു മക്കളുടെ അചഞ്ചലമായ ധീരതയാലാണ് ആ ചരിത്രം നിർവചിക്കപ്പെടുന്നത്.
ആയിരം വർഷങ്ങൾക്കുമുമ്പ് 1026-ൽ ആരംഭിച്ച ആ മധ്യകാല കിരാതത്വം, സോമനാഥിനെ ആവർത്തിച്ച് ആക്രമിക്കാൻ മറ്റുള്ളവർക്കും ‘പ്രേരണ’യേകി. നമ്മുടെ ജനതയെയും സംസ്കാരത്തെയും അടിമപ്പെടുത്താനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു അത്. എന്നാൽ, ഓരോ തവണ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോഴും, അതിനെ സംരക്ഷിക്കാൻ ധീരരായ സ്ത്രീപുരുഷന്മാർ മുന്നോട്ടുവരികയും ആത്യന്തിക ത്യാഗം പോലും വരിക്കുകയും ചെയ്തു. ഓരോ തലമുറയിലും, നമ്മുടെ മഹത്തായ സംസ്കാരത്തിലെ ജനങ്ങൾ തളരാതെ നിലകൊള്ളുകയും ക്ഷേത്രം പുനർനിർമിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭക്തർക്കു സോമനാഥിൽ പ്രാർഥിക്കുന്നതിനു സൗകര്യമൊരുക്കാൻ ഉദാത്ത പരിശ്രമം നടത്തിയ അഹില്യബായ് ഹോൾക്കറെപ്പോലുള്ള മഹദ്‌വ്യക്തികളെ വളർത്തിയെടുത്ത അതേ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതു നമ്മുടെ ഭാഗ്യമാണ്.
സ്വാമി വിവേകാനന്ദൻ 1890-കളിൽ സോമനാഥ് സന്ദർശിക്കുകയുണ്ടായി. ആ അനുഭവം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1897-ൽ ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്: “ദക്ഷിണേന്ത്യയിലെ ചില പഴയ ക്ഷേത്രങ്ങളും ഗുജറാത്തിലെ സോമനാഥും നിങ്ങളെ അറിവിന്റെ വലിയ പാഠങ്ങൾ പഠിപ്പിക്കും. നമ്മുടെ വംശത്തിന്റെ ചരിത്രത്തെക്കുറിച്ച് ഏതൊരു പുസ്തകത്തേക്കാളും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും. നൂറുകണക്കിന് ആക്രമണങ്ങളുടെയും നൂറുകണക്കിനു പുനർജന്മങ്ങളുടെയും അടയാളങ്ങൾ ഈ ക്ഷേത്രങ്ങൾ എങ്ങനെ വഹിക്കുന്നു എന്നു നോക്കൂ; നിരന്തരം നശിപ്പിക്കപ്പെട്ടിട്ടും അവശിഷ്ടങ്ങളിൽനിന്നു നിരന്തരം ഉയിർത്തെഴുന്നേൽക്കുകയാണത്; മുമ്പത്തേക്കാളും കരുത്തോടെ! അതാണു ദേശീയ വികാരം, അതാണു ദേശീയ ജീവപ്രവാഹം. അതിനെ പിന്തുടരുക, അതു നിങ്ങളെ മഹത്വത്തിലേക്കു നയിക്കും. അതിനെ ഉപേക്ഷിച്ചാൽ നിങ്ങൾ മരിക്കും; ആ ജീവപ്രവാഹത്തിനു പുറത്തേക്കു കടക്കുന്ന നിമിഷം മരണം മാത്രമായിരിക്കും ഫലം; വിനാശം മാത്രമായിരിക്കും അനന്തരഫലം.”
സ്വാതന്ത്ര്യാനന്തരം സോമനാഥക്ഷേത്രം പുനർനിർമിക്കുക എന്ന പവിത്രമായ ദൗത്യം സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കരുത്തുറ്റ കൈകളിലെത്തി. 1947-ലെ ദീപാവലിവേളയിലെ സന്ദർശനം അദ്ദേഹത്തെ അത്രത്തോളം സ്വാധീനിച്ചതിനാൽ, ക്ഷേത്രം അവിടെത്തന്നെ പുനർനിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവിൽ, 1951 മെയ് 11-നു സോമനാഥിലെ ഗംഭീരമായ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു, ഡോ. രാജേന്ദ്ര പ്രസാദ് ആ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈ ചരിത്രദിനം കാണാൻ മഹാനായ സർദാർ സാഹിബ് ജീവിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരം രാജ്യത്തിനു മുന്നിൽ തലയുയർത്തി നിന്നു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഈ സംഭവവികാസങ്ങളിൽ വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. രാഷ്ട്രപതിയോ മന്ത്രിമാരോ ഈ സവിശേഷാവസരത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. ഈ സംഭവം ഇന്ത്യയെക്കുറിച്ചു മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഡോ. രാജേന്ദ്ര പ്രസാദ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. ബാക്കിയെല്ലാം ചരിത്രമാണ്. സർദാർ പട്ടേലിനെ വളരെ ശക്തമായി പിന്തുണച്ച കെ എം മുൻഷിയുടെ ശ്രമങ്ങൾ അനുസ്മരിക്കാതെ സോമനാഥിനെക്കുറിച്ചുള്ള ആഖ്യാനമേതും പൂർണമാകില്ല. ‘Somanatha: The Shrine Eternal’ എന്ന പുസ്തകം ഉൾപ്പെടെ സോമനാഥിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ അങ്ങേയറ്റം വിവരദായകവും വിജ്ഞാനപ്രദവുമാണ്.
മുൻഷിജിയുടെ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, തീർച്ചയായും, ആശയങ്ങളുടെയും ആത്മചൈതന്യത്തിന്റെയും അനശ്വരതയിൽ ഉറച്ചുവിശ്വസിക്കുന്ന സംസ്കാരമാണു നമ്മുടേത്. ഗീതയിലെ പ്രസിദ്ധ ശ്ലോകമായ “नैनं छिन्दन्ति शस्त्राणि…” എന്ന വരികളിൽ വിവരിക്കുന്നതുപോലെ, ശാശ്വതമായ ഒന്നിനെ നശിപ്പിക്കാൻ കഴിയില്ലെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. പ്രതിസന്ധികളെയും പോരാട്ടങ്ങളെയും അതിജീവിച്ച് പ്രതാപത്തോടെ നിലകൊള്ളുന്ന സോമനാഥിനേക്കാൾ മികച്ച മറ്റൊരുദാഹരണം നമ്മുടെ സംസ്കാരത്തിന്റെ അജയ്യമായ കരുത്തിന് നൽകാനില്ല.
നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളെയും കോളനിവാഴ്ചയുടെ കൊള്ളകളെയും അതിജീവിച്ച്, ഇന്ന് ആഗോള വളർച്ചയുടെ ഏറ്റവും തിളക്കമുള്ള ഇടങ്ങളിലൊന്നായി മാറിയ നമ്മുടെ രാജ്യത്തും ഇതേ ആവേശമാണു ദൃശ്യമാകുന്നത്. നമ്മുടെ മൂല്യബോധവും ജനങ്ങളുടെ നിശ്ചയദാർഢ്യവുമാണ് ഇന്ന് ഇന്ത്യയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ലോകം ഇന്നു പ്രത്യാശയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണു നമ്മുടെ നാടിനെ കാണുന്നത്. നൂതനാശയ ഉപജ്ഞാതാക്കളായ നമ്മുടെ യുവാക്കളിൽ നിക്ഷേപം നടത്താൻ ലോകം ആഗ്രഹിക്കുന്നു. നമ്മുടെ കലയും സംസ്കാരവും സംഗീതവും വിവിധ ഉത്സവങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. യോഗയും ആയുർവേദവും ലോകമെമ്പാടും സ്വാധീനം ചെലുത്തുകയും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകം നേരിടുന്ന ഏറ്റവും സങ്കീർണമായ വെല്ലുവിളികൾക്കുള്ള പ്രതിവിധികൾ ഇന്ന് ഇന്ത്യയിൽനിന്നാണ് ഉയിർകൊള്ളുന്നത്.
അനാദികാലം മുതലേ, ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളെ സോമനാഥ് ഒന്നിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ്, ആദരണീയനായ ജൈനസന്ന്യാസി കലികാൽ സർവജ്ഞ ഹേമചന്ദ്രാചാര്യ സോമനാഥിൽ വന്നിരുന്നു. അവിടെ പ്രാർഥിച്ചശേഷം അദ്ദേഹം ഇപ്രകാരം ശ്ലോകം ചൊല്ലിയതായി പറയപ്പെടുന്നു: “भवबीजाङ्कुरजनना रागाद्याः क्षयमुपगता यस्य।”. “ഭൗതികമായ ജനനത്തിന്റെ വിത്തുകൾ നശിപ്പിക്കപ്പെട്ടവനും, ആസക്തികളും സകല ക്ലേശങ്ങളും ഇല്ലാതായവനുമായ ആ പരമപുരുഷനു പ്രണാമം” എന്നാണ് ഇതിനർഥം. മനസ്സിനും ആത്മാവിനും ഉള്ളിൽ അഗാധമായ ഏതോ ചൈതന്യം ഉണർത്താനുള്ള അതേ കഴിവ്, സോമനാഥ് ഇന്നും നിലനിർത്തുന്നു.
1026-ലെ ആദ്യ ആക്രമണത്തിന് ആയിരം വർഷങ്ങൾക്കുശേഷവും, സോമനാഥിലെ കടൽ അന്നത്തെ അതേ തീവ്രതയോടെ ഇന്നും ഗർജിക്കുന്നു. സോമനാഥിന്റെ തീരങ്ങളെ തഴുകുന്ന ആ തിരമാലകൾ ഒരു കഥ പറയുന്നുണ്ട്. എന്തു സംഭവിച്ചാലും, ആ തിരമാലകളെപ്പോലെ അതു വീണ്ടും വീണ്ടും ഉയിർത്തെഴുന്നേറ്റുകൊണ്ടേയിരുന്നു.
പഴയകാലത്തെ ആക്രമണകാരികൾ ഇന്നു മണ്ണടിഞ്ഞു പോയി. അവരുടെ പേരുകൾ വിനാശത്തിന്റെ പര്യായങ്ങളായി മാറി. ചരിത്രത്താളുകളിൽ അവർ വെറും അടിക്കുറിപ്പുകൾ മാത്രമാണ്. എന്നാൽ സോമനാഥ്, 1026-ലെ ആക്രമണത്തിൽ മങ്ങാതെ നിലനിന്ന ശാശ്വതചൈതന്യത്തെ ഓർമിപ്പിച്ച്, ചക്രവാളങ്ങൾക്കുമപ്പുറം പ്രഭ ചൊരിഞ്ഞ് ഉജ്വലമായി നിലകൊള്ളുന്നു. വെറുപ്പിനും മതഭ്രാന്തിനും ഒരു നിമിഷത്തേക്കു നശിപ്പിക്കാനുള്ള ശക്തിയുണ്ടായേക്കാം. എന്നാൽ, നന്മയുടെ കരുത്തിലുള്ള വിശ്വാസത്തിനും ദൃഢനിശ്ചയത്തിനും നിത്യതയ്ക്കായി സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നു സോമനാഥ് എന്ന പ്രത്യാശയുടെ ഗീതം നമ്മോടു പറയുന്നു.
ആയിരം വർഷങ്ങൾക്കുമുമ്പ് ആക്രമിക്കപ്പെടുകയും അതിനുശേഷം നിരന്തരമായ ആക്രമണങ്ങൾ നേരിടുകയും ചെയ്ത സോമനാഥക്ഷേത്രത്തിനു വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ കഴിഞ്ഞുവെങ്കിൽ, അധിനിവേശങ്ങൾക്കുമുമ്പ് ആയിരം വർഷം മുമ്പുണ്ടായിരുന്ന അതേ പ്രതാപത്തിലേക്കു നമ്മുടെ മഹത്തായ രാഷ്ട്രത്തെ വീണ്ടെടുക്കാൻ തീർച്ചയായും നമുക്കു സാധിക്കും. ശ്രീ സോമനാഥ മഹാദേവന്റെ അനുഗ്രഹത്തോടെ, വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പുതുക്കിയ ദൃഢനിശ്ചയവുമായി നാം മുന്നോട്ടു നീങ്ങുകയാണ്. അവിടെ, ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നതിനായി നമ്മെ നയിക്കാൻ നമ്മുടെ നാഗരിക വിജ്ഞാനവും ഒപ്പമുണ്ട്.