ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം

May 07th, 12:00 pm

2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു

May 07th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ​​ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.